Tuesday, July 29, 2008

പീഢനം

തൊട്ടുമുന്നിലെ സീറ്റില്‍
മൊബെയിലും പിടിച്ചൊരു
കുട്ടിയുണ്ടിരിയ്ക്കുന്നു
പ്ലസ്‌ടൂവോ, ഫസ്റ്റ്ബീയേയോ
ഇട്ടിരിയ്ക്കുന്നതേതോ
സ്കൂളിന്റെ യൂണിഫോമും
കൂട്ടിനായടുത്തുണ്ടാ-
പ്രായത്തില്‍ വേറെയൊന്നും

ഇട്ടലയ്ക്കുന്നുണ്ടവള്‍
കണ്ണുകള്‍, ചുണ്ടും, നാവും
മറ്റവയവങ്ങള്‍ക്ക്‌
ഒട്ടുമില്ലനക്കവും
പൊട്ടിച്ചിരികള്‍ പിന്നെ
കൊഞ്ചലും, പരിഭവം-
മൊട്ടിടും ചിണുങ്ങലും..
ഭാഷണം തീരുന്നില്ല

ഉറ്റവരോടാവില്ലി-
മ്മട്ടുസംസാരം എന്നാല്‍
ചുറ്റുമന്യരുണ്ടെന്ന
ബോധമെങ്കിലും വേണ്ടേ ?
ഒട്ടുമത്ഭുതം വേണ്ടാ
'നാളത്തെ' പത്രത്തിലീ
കുട്ടീടെ പേരുംകാണാം
'പീഢന'ത്തിനുതാഴെ..

പ്രിയപ്പെട്ട ഋഷിയ്ക്ക്‌


(ഉണ്ട്‌, പ്രായമൊരല്‍പമധികമാ-
യുണ്ടതുകൊണ്ട്‌ പേര്‍വിളിയ്ക്കട്ടെ, ഞാന്‍)

സിദ്ധിവേണം കവിതയെഴുതുവാന്‍.
ബുദ്ധിമുട്ടിയാല്‍ വാക്കുകള്‍ വന്നിടാ.
ശ്രദ്ധയോടെ വായിക്കുകിലഞ്ജലീ-
ബദ്ധരായ്‌ നമ്മള്‍ കൈകൂപ്പിനിന്നിടും.

ഉണ്ടതഞ്ചെട്ടുപേര്‍ക്കതില്‍ താങ്കളു-
മുണ്ട്‌ മുന്നില്‍; വായിക്കവേ തോന്നിടാ-
റുണ്ട്‌ അത്ഭുതം, മോഹ, മതുപോലെ
രണ്ട്‌ നാല്‌ വരികളെഴുതുവാന്‍

അത്തിപ്പറ്റ, ബാലേന്ദുവും ഷാജിയും
കത്തിനില്‍ക്കുന്നൊരീകാവ്യ വേദിയെ
വൃത്ത, പ്രാസാലങ്കാരങ്ങളൊപ്പിച്ച്‌
വൃത്തികേടാക്കിയോ ഞാന്‍?, ക്ഷമിയ്ക്കുക..

എന്തതിശയം പുല്‍ക്കൊടിയേ സുഹൃദ്‌-
ബന്ധമേകാനരയാല്‍ ക്ഷണിയ്ക്കയോ?
എന്തറിയില്ലെനിക്കതിന്‍ അര്‍ഹത
എന്തുമാവട്ടെ, സമ്മതം ഹേ സഖേ!

Wednesday, July 23, 2008

കവിത. 23 ജൂലായ്‌ 2008


ഇന്ന്, ഞാനെന്തായാലും എഴുതും കവിതയ-
തൊന്നാംതരമാണെന്ന് സമ്മതിക്കേണം നിങ്ങള്‍
ഇന്നലെ, തറ പറ തെറ്റാതെയെഴുതാത്തോര്‍
ഇന്ന് ഹാ! കാവ്യാകാശത്താരകള്‍! പ്രതിഭകള്‍!!

ഒത്തിരിശ്രമിച്ചൂ ഞാന്‍ നാടകം, പാട്ട്‌, പിന്നെ
ഇത്തിരി മിമിക്രിയും, കഥയും പെയിന്റിങ്ങും
എത്തിയില്ലൊരിടത്തും; സമ്മതിച്ചില്ലാ ജനം.
പത്തുപന്ത്രണ്ട്‌വരി എഴുതാനാണോ പണി?

വൃത്തമോ അലങ്കാരഭംഗിയോവേണ്ട; യാതോ-
രെത്തും പിടിയും കിട്ടാതാവണം വായിപ്പോര്‍ക്ക്‌
അര്‍ത്ഥമില്ലാത്ത കുറേ വാക്കുകള്‍ വേണം പിന്നെ-
യിത്തിരി പ്രേമം, ദു:ഖം, വിരഹം മേംപൊടിയ്ക്കായ്‌

ഒന്നാം വരിയില്‍
രണ്ട്‌,മൂന്ന് വാക്കുകള്‍ മതി.
പിന്നെ,
താഴോട്ട്‌ താഴോ-
ട്ടെഴുതിപ്പോയീടേണം
ഒന്നിനും
തമ്മില്‍ ബന്ധം
ഒട്ടുമുണ്ടായിക്കൂടാ.
നന്നായി ശ്രമിച്ചീടില്‍
കവിത
ബഹുകേമം..

Tuesday, July 22, 2008

എ.ഡി.രാമചന്ദ്രന്‍.


ലക്ഷ്മണാ, വരൂ, ചാരത്തിരിയ്ക്കൂ; സീതാദേവി
ഭക്ഷണം പാകംചെയ്യാന്‍ ഇപ്പോള്‍ ഗമിച്ചേയുള്ളു
ഇക്ഷണം, നിനക്കെല്ലാമറിയാം, എങ്കില്‍പ്പോലും
ഇക്ഷിതിയിലെന്‍ ദു:ഖം വേറെയാരോടുചൊല്ലാന്‍.

കൊട്ടാരമതില്‍ക്കെട്ടില്‍ വളര്‍ന്ന ശിശുക്കള്‍നാം
എത്തിയതേതോകാട്ടില്‍, രാക്ഷസന്മാരെക്കൊല്ലാന്‍!
കിട്ടീ, മടങ്ങുംവഴി ക്ഷോണിപുത്രിയെ, പക്ഷേ
പട്ടമഹഷിയാക്കാന്‍ പറ്റിയില്ലതിന്‍മുമ്പേ

അഛന്റെ വാഗ്ദാനത്തിന്‍ മറവില്‍ കൈകേയിതന്‍
ഇഛയ്ക്കുവഴങ്ങി നാം ഇക്കാട്ടിലെത്തിച്ചേര്‍ന്നു.
സ്വഛമായ്‌ ജീവിയ്ക്കുവാന്‍ കഴിയി'ല്ലവിടു'ന്നേല്‍-
പ്പിച്ചോരവതാരത്തിന്‍ ലക്ഷ്യം നിറവേറ്റേണം.

കൊല്ലേണമൊരുപാട്‌ രാക്ഷസന്‍മാരെ, പിന്നെ
തള്ളേണമീദേവിയെ തനിയേ കാനനത്തില്‍
അല്ലല്‍, ഭാര്യാപുത്രാദി വിരഹം, സരയുവിന്‍
കല്ലോലജാലങ്ങളില്‍ ഒഴുകിത്തീരുംവരെ..

ലക്ഷ്മണാ, ഉറങ്ങുവാനാവില്ലയെനിക്കൊട്ടും.
പക്ഷിയമ്പേറ്റുവീഴ്കെ കരഞ്ഞ മുനിയ്ക്കിത്‌
പക്ഷേ, യറിയായ്കയോ?, അറിഞ്ഞിരിയ്ക്കാം, ഒരു-
പക്ഷേയതാവാം അത്‌ 'രാമായണ'മായതും..

Thursday, July 17, 2008

ആദ്യദര്‍ശനം


എന്നാണ്‌നിന്നെ ഞാനാദ്യമായ്‌ കണ്ടതെ-
ന്നിന്നുമോര്‍ക്കുന്നു ഞാന്‍; വര്‍ഷങ്ങളമ്പതാ-
യെന്നാലും നീയാണ്‌ ജന്മങ്ങളായ്‌ കാത്ത്‌
നിന്നൊരെന്‍ ആത്മസഖിയെന്നറിഞ്ഞതും.

കണ്ടു, ഞാനുത്സവപ്പന്തലിനപ്പുറ-
ത്തുണ്ടായിരുന്ന മരങ്ങളില്‍ ചങ്ങല
കൊണ്ട്ബന്ധിച്ച രണ്ടാനകളെ ചിരി-
കൊണ്ടുമയക്കാന്‍ ശ്രമിയ്ക്കുന്ന കുട്ടിയെ.

എട്ടുവയസ്സതോ, പത്തോ, പരിഷ്ക്കാര-
മൊട്ടുമില്ലാത്ത; കൊലുസ്സിട്ട; പാവാട-
യ്ക്കൊട്ടുമിണങ്ങാത്ത പട്ടുകുപ്പായവു-
മിട്ട്‌; വിടര്‍ന്നകണ്ണുള്ളൊരെന്‍ മുത്തിനെ.

മറ്റൊന്നുമോര്‍ക്കാതെ ഞാന്‍ ചെന്ന് കൈകളെ
കൂട്ടിപ്പിടിച്ചെന്നിലേയ്ക്കടുപ്പിയ്ക്കവേ,
പൊട്ടീ, കരിവള; നൊന്തുവോ? കണ്ണില്‍നി-
ന്നിറ്റുവീണൂ രണ്ടു കണ്ണുനീര്‍ത്തുള്ളികള്‍.

ഒച്ചവെച്ചില്ല, തിരിച്ചറിഞ്ഞോ എന്റെ
സ്പര്‍ശം, മനസ്സില്‍ സ്മൃതികളുണര്‍ത്തിയോ?
കൊച്ചനുജത്തിവന്നോതിയിച്ചേച്ചിയെ
അഛനന്വേഷിപ്പതേറെസമയമായ്‌.

മുമ്പേനടന്നു; തിരിഞ്ഞുനോക്കാതെ നീ
അമ്പലമുറ്റത്ത്‌നിന്നുയരുന്ന പെ-
രുമ്പറ, എന്റെ ഹൃദയത്തുടിപ്പായി
ഒമ്പതാമുത്സവകേളീകലാശമായ്‌..


പിറന്നാളാശംസ..


കൂരിരുള്‍തിങ്ങുമെന്‍ജീവനില്‍പൂത്ത വെണ്‍-
താരകയാണ്‌, നീ 'ആത്മസഖീ'
ചാരുമുഖീ, നിനക്കീസുദിനത്തില്‍ ഞാന്‍
നേരുന്നു "ജന്മദിനാശംസകള്‍!"


Wednesday, July 16, 2008

കരിന്തിരി


കണ്ണുകള്‍ചേര്‍ത്തടച്ചാലുമറിവു ഞാന്‍
എന്നിലേയ്ക്കാഴ്‌ന്നിറങ്ങീടുമാ ദുര്‍ഗന്ധ
മെന്നും; മദ്യത്തിന്റെ, വായുടെ, ദേഹത്ത്‌
നിന്നൊലിച്ചീടുന്നൊരാ വിയര്‍പ്പിന്റെയും.

കണ്ണീരുവീണു നനഞ്ഞ തലയിണ
തന്നില്‍ മുഖംപൂഴ്ത്തി, തേങ്ങലടക്കവേ
പിന്നിലേയ്ക്കോടിയണയും മനസ്സൊരു
പൊന്നിന്‍കിനാവിന്റെ ശീതളഛായയില്‍

എന്നാണ്‌, ഞാന്‍തന്നെ നഷ്ടപ്പെടുത്തിയ-
തെന്നിലെയെന്നെ ? പകരമായ്‌ കിട്ടിയ-
തെണ്ണമണക്കുന്നൊരീ മരുഭൂമിയോ ?
എന്നില്‍കരിന്തിരി ഗന്ധം നിറഞ്ഞുവോ ?


Friday, July 11, 2008

എതിരേല്‍പ്പ്‌


വീണക്കമ്പിമുറുക്കീ ഞാനെന്‍
പ്രാണനില്‍ തിങ്ങിനിറഞ്ഞൊഴുകീടുമൊ-
രീണത്തില്‍ ശ്രുതി മീട്ടിപ്പാടീ
ഗാന, മൊരാളിന്‌മാത്രം കേള്‍ക്കാന്‍

ഏതോ പേരറിയാത്തൊരു കാനന-
വീഥിയിലേകാന്തതയിലലഞ്ഞിടു-
മേതോപഥികന്‍ ചെവിയോര്‍ക്കേയാ
ചേതോഹരമാം ഗാനം കേട്ടു.

ചന്ദനമദഭരഗന്ധമുണര്‍ന്നൂ
ചന്ദ്രിക നേര്‍ത്തൊരു പൂംതുകില്‍ തീര്‍ത്തൂ
ഗന്ധര്‍വന്‍മാര്‍ രാഗം മൂളീ
മന്ദസമീരനുമൊഴുകിയണഞ്ഞൂ.

കാനനദേവതമാര്‍ വഴികാട്ടീ
വാനവര്‍കൂടെയകമ്പടിയായീ
ഗാനവിലോലുപനെത്താറായീ
ഞാനവനെയെതിരേല്‍ക്കാന്‍ നില്‍പൂ..

Monday, July 7, 2008

വയസ്സായി..


നിന്നെ ഞാനാദ്യമായ്‌ മാറോട്ചേര്‍ത്ത്‌ പു-
ണര്‍ന്ന നാള്‍; കൊയ്തപുന്നെല്ലിന്റെ ഗന്ധവും
എണ്ണപടര്‍ന്ന കവിളിലൊഴുകിയ
കണ്ണീര്‍നനവുമുണ്ടിന്നുമെന്നോര്‍മ്മയില്‍..

പുല്ലുമാടത്തിലിരുന്നു ഞാന്‍ പാടിയ
പല്ലവികേട്ട്‌, ചിരാതിലെ രാത്തിരി
തെല്ലുംകെടാതെ നീ എന്നെയും കാത്തിരു-
ന്നില്ലേ?, നിലാവ്‌ മറയുന്നതുവരെ?

മുണ്ടകന്‍ മുപ്പൂവ്‌ കൊയ്തിരുന്നാപാട-
മുണ്ടായിരുന്നാസ്ഥലത്ത്‌ കോണ്‍ക്രീറ്റിന്റെ
കണ്ടാലതിശയിക്കുന്ന മഹാസൗധ
മുണ്ടായ്‌, സിമിന്റിന്റെ പെട്ടിപോല്‍ വീടുകള്‍

നീയെത്ര ദൂരെ; യീ ഞാനുമറിയാതെ
പോയെത്ര ഞാറ്റുവേല, തിരുവാതിര?
വായുവേഗത്തില്‍ നാടോടിടുമ്പോള്‍ വയ-
സ്സായെന്നതാവാമീ ചിന്തയ്ക്കു കാരണം..

Friday, July 4, 2008

സംതൃപ്തന്‍


എന്താഭിചാരം, മുത്തേ, ചെയ്തു നീയെന്നില്‍;ഇന്നെന്‍
ചിന്തകള്‍ നിന്നെപ്പറ്റി മാത്രമായ്‌ മാറീടുവാന്‍?
എന്തിനെന്‍പഞ്ചേന്ദ്രിയങ്ങളെ നീ കൂട്ടിക്കെട്ടി
പന്തുതട്ടുംപോല്‍ തട്ടിക്കളിച്ച്‌ രസിയ്ക്കുന്നു

നിദ്രയില്‍ സ്വപ്നച്ചിറകേറി നീവന്ന് മൗന-
മുദ്രിതച്ചുണ്ടുകളാല്‍ ചുംബിച്ചുണര്‍ത്തി; എന്നോ
ഭദ്രമായ്‌ മനസ്സിന്റെ അറയില്‍പൂട്ടിവച്ച
രുദ്രവീണയില്‍ മനോമോഹനരാഗം മീട്ടി.

നിന്നെ ഞാന്‍ മറക്കുവാന്‍ ശ്രമിയ്ക്കുമ്പോഴൊക്കെയ-
തെന്നില്‍നിന്നെന്നെപ്പറിച്ചകറ്റുംപോലെത്തോന്നി
പിന്നെ,യീസ്നേഹത്തിന്റെ തീരാവ്യഥയില്‍നിന്നും
ഇന്നെനിയ്ക്കൊട്ടും വേണ്ടാ മോചനം; സംതൃപ്തന്‍ ഞാന്‍


Wednesday, July 2, 2008

മിഥുനത്തിലെ മഴ


എതോമിഥുനപ്പകുതിയിലെന്‍ വീട്ടു-
വാതില്‍പ്പടിയില്‍ മഴയില്‍കുതിര്‍ന്ന നീ
പാതിമെയ്‌കാട്ടിയകത്തേയ്ക്കുനോക്കിയി-
ട്ടോതി 'കുടയൊന്നെനിയ്ക്കു തന്നീടുമോ?'

കെട്ടാതഴിച്ചിട്ട നിന്‍ മുടിയില്‍നിന്ന്
ഇറ്റിറ്റുവീണു ജലകണങ്ങള്‍ ചെറു-
മുത്തുകള്‍പോലെ, പിന്നീടവയൊന്നായി
ചുറ്റും ചെറിയ തടാകങ്ങള്‍ തീര്‍ത്തതും;

കാലില്‍പതിഞ്ഞ ചെളി ചവിട്ടിത്തുട-
ച്ചാലിലപോലെ വിറയ്ക്കും നിനക്കന്ന്
ശീലക്കുടയും, കരയുള്ളതോര്‍ത്തുമായ്‌
കോലായിലേയ്ക്ക്‌ കടന്ന് ഞാന്‍ വന്നതും;

പിന്നെ, വര്‍ഷങ്ങള്‍! വര്‍ഷങ്ങളില്‍ നമ്മള-
ന്നൊന്നായ്‌ നനഞ്ഞൊരുമിച്ചൊഴുകി, പിന്നെ-
യെന്നോ പിരിഞ്ഞതും; വീണ്ടുമൊന്നാകുമെ-
ന്നെന്നോട്‌ ചൊല്ലുന്നു; ഇന്നുമെന്‍ മാനസം