Monday, October 22, 2007

എന്നെ ഇവിടെ വിട്ടേയ്ക്കൂ



ഒരുമിച്ച്‌ യാത്ര തുടങ്ങിയ നാള്‍മുതല്‍
ഒരു ലക്ഷ്യം ഉണ്ടായിരുന്നൂ
ഒരു നവ ലോകമീയവനിയില്‍ തീര്‍ക്കണം
പൊരുതേണ മതുനേടുവാനായ്‌

ഇടയില്‍, പ്രലോഭനച്ചുഴികള്‍കണ്ട്‌ മന-
മിടറിയോ, ചുവടുകള്‍പിഴച്ചോ?
പടികളുണ്ടേറെയെന്നാലുമീ യാത്ര ഞാന്‍
തുടരുവാന്‍ തന്നേയുറച്ചൂ

പറയാതെതന്നെ നീ നല്‍കിയതൊക്കെയെന്‍
ചിറകറ്റമനസ്സിലുണ്ടെന്നാല്‍
ഇനിയെന്നെയിവിടെവിട്ടേയ്ക്കൂ, ഞാനീവഴി
തനിയേ നടന്നു പൊയ്ക്കൊള്ളാം

--------------------------------------
സുഹൃത്തും, സഹപാഠിയും, സഹയാത്രികനുമായിരുന്ന ഒരു സഖാവിനോട്‌, വേദനയോടെ...


Tuesday, October 16, 2007

വിടില്ല.

കരയുന്നതെന്തിന്നു യമുനയുമെന്നൊപ്പം
കരിമുകില്‍വര്‍ണ്ണനില്ലാഞ്ഞോ?
വിരിയാത്തതെന്തിന്നു കനകാമ്പരപ്പൂക്കള്‍
ഹരിയെന്നരികിലില്ലാഞ്ഞോ?

മനതാരില്‍ ഞാന്‍കണ്ട സ്വപ്നങ്ങളൊക്കെയും
നനയുന്നൂ, കണ്ണീര്‍ മഴയില്‍
ഇനിയിന്നു വരികില്ലവന്‍ ഞാന്‍ കൊരുത്തോരു
വനമാല വാടിക്കരിഞ്ഞൂ

പരിമളം കാറ്റില്‍ പരക്കുന്നു, മുരളിതന്‍
തരളസംഗീതവും കേള്‍പ്പൂ
വരവായവന്‍, വിടില്ലൊട്ടിക്കിടക്കുമാ-
വിരിമാറിലീരാത്രി മുഴുവന്‍.

---------------------------------------

എന്തുകൊണ്ടെപ്പൊഴും രാധ, രാധ എന്ന്
ചിന്തിക്കാറുണ്ട്‌, ഈ ഞാനും
ആ ഒരു പേര്‌ മനസ്സിലൊരുപാട്‌ ബിമ്പങ്ങളെ
കൊണ്ടുവരും. ഇത്രയ്ക്കു സജസ്റ്റീവ്‌ ആയ ഒരു പേര്‌
ഇവിടെ ഉണ്ടായിട്ടില്ല എന്നു തോന്നുന്നു. പ്രേമം
എന്ന സ്വര്‍ഗീയ വികാരത്തിന്റെ ജീവനുള്ള
സങ്കല്‍പമാണെനിക്ക്‌, രാധ. എന്റെ മനസ്സില്‍
എന്നും രാധയുണ്ടായിരുന്നു. ഇന്നുമുണ്ട്‌. ഇനി
എന്നും ഉണ്ടായിരിക്കണമെന്ന ആഗ്രഹവുമുണ്ട്‌

Monday, October 15, 2007

നീ തിരികെ വരും..

ചിറകുകരിഞ്ഞ രാപ്പാടി ഞാന്‍, ഉണ്ടെന്നില്‍
മുറിവുണങ്ങാത്തൊരു ഹൃദയം
ഒരുനാളില്‍നീവന്ന് തഴുകീടുമാശ്വാസ-
മരുളുമെന്നെന്മനം ചൊല്ലീ

ഒരുപാഴ്ക്കിനാവിന്റെ പിറകേനടന്ന നീ
തിരികെയെന്നെത്തേടിയെത്തും
വരവീണാനാദമന്നുയരുമെന്നില്‍ രാഗ-
സ്വരജതികള്‍ പൂക്കള്‍ വിടര്‍ത്തും

അറിയുമോ, നീമാത്രമേയുള്ളു നെഞ്ചിലി-
ന്നെരിയുന്ന തീയൊന്നണയ്ക്കാന്‍
കരിയുമെന്‍ മോഹപുഷ്പങ്ങള്‍ മനസ്സില്‍, നീ-
യരികത്തണയുകില്ലെങ്കില്‍

Sunday, October 14, 2007

മഴ..


ആഷാഡ മാസത്തിലന്നൊരു സന്ധ്യയില്‍
ആശാമുകുളങ്ങള്‍ നെഞ്ചിലൊളിപ്പിച്ച്‌
ആലോലനീലനയനങ്ങള്‍ കൊണ്ടെന്നില്‍
ആയിരം നൊമ്പരപ്പൂക്കള്‍ വിടര്‍ത്തി നീ

പിന്നെ, നനുത്ത മഴയില്‍ നനഞ്ഞുനാം
നിന്നൂ, പരസ്പരമൊന്നും പറഞ്ഞില്ല-
യെന്നോമലേ, മഴ നമ്മില്‍ സംഗീതമാ-
യന്നാദ്യമായാണ്‌ പെയ്ത്‌ നിറഞ്ഞത്‌

പിന്നെയും വന്നൂ തുലാവര്‍ഷ സന്ധ്യകള്‍
മിന്നലും,ഞെട്ടുമിടിയുമായ്‌ കര്‍ക്കിടം
എന്നോര്‍മയില്‍ മഴത്തുള്ളികള്‍വീഴവേ
നിന്നെയല്ലാതെ മറ്റാരെയോര്‍മിച്ചിടാന്‍?

Friday, October 12, 2007

അപ്സരസ്സിന്റെ പ്രാര്‍ത്ഥന


ദേവാ,ഞാന്‍ വന്നൂ ഭവാനെത്തിരഞ്ഞുകൊ-
ണ്ടീവാന വീഥിയിലൂടെ, മനസ്സിന്റെ
പൂവിലനുരാഗമോടെ, സുഗന്ധനി-
ലാവ്‌ നീലാമ്പരി കേട്ടുനിന്നീടവേ

എത്ര യുഗങ്ങളായ്‌ കാത്തിരുന്നൂ, നിന്നെ-
യെത്ര നിനക്കായി വാര്‍ത്തു ഞാന്‍ കണ്ണുനീര്‍
നക്ഷത്രജാലങ്ങള്‍ പോലെ തിളങ്ങുമാ
നേത്രങ്ങളെന്റെ നേര്‍ക്കൊന്നുയര്‍ത്തീടുമോ?

വിണ്‍ഗംഗ വിട്ടു വരുന്നൊരീയെന്നെ നീ
മണ്‍വീണയാക്കി മടിയിലേറ്റോമനി-
ച്ചൊന്നെന്റെ ദേഹമൃദുലതന്തുക്കളില്‍
നിന്‍വിരല്‍ തൊട്ടൊരു രാഗമുണര്‍ത്തുമോ?

-----------------------------------------

ലെനിന്‍ രാജേന്ദ്രന്‍, രാജാ രവിവര്‍മയെക്കുറിച്ച്‌
ചെയ്യാനിരിയ്ക്കുന്ന ചിത്രത്തില്‍, പുരൂരവസ്സിന്റെ
തപസ്സിളക്കാന്‍ ദേവന്മാര്‍ പറഞ്ഞയച്ച ഊര്‍വശി
യുടെ (കപട)പ്രണയാഭ്യര്‍ഥനയെപ്പറ്റി ഒരു ഗാനം
വേണമെന്ന 'യുവ' മനോരമയുടെ പരസ്യം
കണ്ട്‌ എഴുതി അയച്ചത്‌


Friday, October 5, 2007

രാധ, ഞാന്‍...


രാധ ഞാന്‍; കണ്ണാ എന്നെ മറന്നോ, നിദ്രാഹീന-
രാവുകള്‍, വൃന്ദാവന ലീലാവിലാസങ്ങളും?
രാജീവനയനാ, ഈ യമുനാതീരത്ത്‌ ഞാന്‍
രാഗലോലുപയായി കാത്തിരിയ്ക്കുന്നൂ നിന്നെ

താരങ്ങള്‍, അരിമുല്ലപ്പൂക്കള്‍പോല്‍ ചിരിയ്ക്കുന്നു-
ണ്ടീരാവു വിരിച്ചിട്ട നീലകമ്പളത്തിന്മേല്‍
നേര്‍ത്തൊരു മേഘക്കീറിന്‍പിന്നിലായ്ചന്ദ്രനെന്തോ-
ഓര്‍ത്തു കണ്ണുകള്‍പൊത്തി വെളുക്കെച്ചിരിയ്ക്കുന്നൂ

പുഞ്ചിരിതൂകീ വേഗം വന്നണഞ്ഞാലും നീയീ
നെഞ്ചിലെത്തുടിപ്പുകള്‍ തേങ്ങലായ്‌ തീരുംമുമ്പേ
മഞ്ചമൊന്നൊരുക്കീ കാത്തിരിപ്പൂ രാപ്പാടിതന്‍
കൊഞ്ചലും കളിവാക്കും എത്ര ഞാന്‍ സഹിച്ചീടും

Thursday, October 4, 2007

നെഞ്ചിലെ കുരുവി



ആദ്യമായ്‌കണ്ടന്ന് നിന്നോടനുരാഗ-
മായിരുന്നില്ലെന്റെയുള്ളില്‍
(ആ വികാരം മനസ്സില്‍ തിരിയിട്ടതെ-
ന്നായിരുന്നെന്നറിയില്ല)
ആയിരം നെയ്‌തിരിനാളങ്ങള്‍ തന്‍ പ്രഭ
ആരാധനയോടെ കണ്ടു
ഒന്നുമുരിയാടുവാന്‍ കഴിയാതെ ഞാന്‍
നിന്നുപോയ്‌, വിസ്മയത്താലേ
ഒന്നു തൊഴുതുവോ, കൈക്കുമ്പിള്‍ കൂപ്പി നിന്‍
മുന്നില്‍, പരിഭ്രമത്താലേ
ഇന്നുമോര്‍ക്കുന്നു ഞാന്‍ ആ നിമിഷങ്ങളെ
ഇന്നലെയാണെന്നപോലെ
കണ്ണുനീര്‍ വര്‍ഷങ്ങള്‍,നിശ്വാസ വേനലുകള്‍
ഒന്നിനും മായ്കാനായില്ല
അറിയുമോ?, ഞാന്‍ കണ്ട സ്വപ്നങ്ങളൊക്കെയി-
ന്നെരിയുന്നൂ, നെഞ്ചിലെ ചിതയില്‍
ഒരുചെറു നിശ്വാസമായ്‌ ഇന്നുമുള്ളിലൊരു
കുരുവി കേഴുന്നൂ, മൃദുവായ്‌