Wednesday, September 2, 2009

ഒരേഒരു പോംവഴി..

ആരോടാണെന്റെകാര്യം പറയുക, മിനിയാ ന്നാളുതൊട്ടെന്‍‌മുഖത്തേ-
യ്ക്കാരോമല്‍നോക്കി, യെന്നോ ടൊരുമറുപടിയോതീടുവാന്‍ നില്‍പ്പതില്ല.
ആരോ വേണ്ടാത്തതെന്തോ ചെവിയതിലറിയി ച്ചെന്നപോലാണുകാര്യം
ആരോഗ്യത്തിന്റെ പോട്ടേ, മനമിതില്‍‌സുഖവും പോയി, ഞാനെന്തുചെയ്‌വൂ?

പട്ടും പൊന്നും കൊടുത്താല്‍ കുവലയമിഴിതന്‍ വാശിയൊട്ടാറുകില്ല.
മറ്റാരോടെങ്കിലും ഞാന്‍ ‘സൊറ‘പറയുവതാ ണിഷ്ടമില്ലാത്തകാര്യം.
തെറ്റെല്ലാം ചെയ്തുകൂട്ടാന്‍ ഇവനൊരുമടിയും, ഇപ്പൊഴും‌, ഇല്ലയെന്ന്
മറ്റാരേക്കാളുമേറേ അറിയുവതിവള്‍,എന്‍‌‌കൂടെ നാളെത്രയായീ !!

അത്താഴത്തിന്നുശേഷം ഒരുചെറുനടയു ണ്ടായതിന്നാല്‍‌‌വിയര്‍ത്തി-
ങ്ങെത്തുമ്പോള്‍ മെല്ലെദേഹം ചെറിയൊരുകുളിയാല്‍‌ ശുദ്ധമാക്കീടുമെന്നും
പൊത്താറില്ലെണ്ണദേഹ ത്തിവനതു‌പുലര്‍‌കാ ലത്തുചെയ്യുന്നു; നിത്യം
പ്രാര്‍ത്ഥിയ്ക്കാറുണ്ട് ശയ്യാ തലമതില്‍‌ശയന ത്തിന്നൊരുങ്ങുന്നനേരം

ഇന്നത്താഴംകഴിഞ്ഞാല്‍ ചെറിയൊരുകുളിപാ സ്സാക്കി തൈലാദിപൂശി
എന്നത്തേയും കണക്കേ ഹരിയുടെതിരുനാ മങ്ങള്‍ചൊല്ലുമ്പൊ ളോമല്‍
വന്നെത്തുംനേരമാവെണ്‍ കരമതുപതിയേ കൈക്കലാക്കി ‘ക്ഷമിയ്ക്കൂ,
പൊന്നേ, നീകൂടെയില്ലേല്‍ സകലതുമിവിടേ വ്യര്‍ത്ഥ'മെന്നോതിനോക്കാം....