Wednesday, May 20, 2009

വിനോദയാത്ര

രണ്ട്‌,പിന്നൊരുപത്തും ദിവസത്തേക്കോര്‍ക്കുട്ടില്‍
ഉണ്ടാവുകില്ല ഞാനെന്നെല്ലാരുമറിഞ്ഞാലും
ലണ്ടനില്‍ പോണൂ, ഒരു റ്റൂറിനായ്‌, കുടുമ്പത്തെ-
ക്കൊണ്ടുപോകണം, വേറെയെങ്ങ്‌ മണ്ടന്മാര്‍ പോവാന്‍?

ഇരുപത്തഞ്ച്‌ മെയ്‌ക്കു പുറപ്പെട്ടീടില്‍ പിന്നെ,
തിരികെവന്നെത്തുക, ജൂണ്‍അഞ്ച്‌ വൈകീട്ടത്രെ..
തിരക്കില്‍ക്കൂടി ഞങ്ങള്‍ അലയുമ്പോഴും, രാത്രി
ഉറങ്ങുമ്പോഴും നിങ്ങളുണ്ടാവും മമ ഹൃത്തില്‍.

ലോകമൊട്ടുക്കും കറങ്ങീടുവാനാശയുണ്ടെ-
ന്നാകിലും, തത്ക്കാലത്തേയ്ക്കിതിനാല്‍ തൃപ്തിപ്പെടാം.
ആകയാല്‍, വിടതരൂ, അല്‍പനാളത്തേ,യ്ക്കെനി-
ക്കേകിടൂ ശുഭയാത്രാശംസകള്‍, പോയ്‌വരട്ടെ..?

സഖിയോട്‌..


നെഞ്ചിലെന്‍സ്വപ്നങ്ങള്‍തന്‍ ചിതയൊന്നെരിയുമ്പോള്‍
പുഞ്ചിരിപൊഴിക്കുന്നെന്തത്ഭുതം, ചുറ്റുംനില്‍പ്പോര്‍!
പഞ്ചേന്ദ്രിയങ്ങള്‍ എന്നോ മറന്നൂ കടമകള്‍,
മണ്‍ചിരാതൊന്നില്‍ തിരിയണയാനൊരുങ്ങുന്നൂ..

എന്തിനായിരുന്നു നാം കണ്ടതും, അടുത്തതും?
എന്തിനായിയുന്നെന്നില്‍ പ്രണയം വിതച്ചതും?
എന്തിനെന്‍മോഹങ്ങളെ തഴുകിയുണര്‍ത്തിനീ?
എന്തിനെന്‍ഹൃദയംനിന്‍ കളിവീടാക്കിമാറ്റി?

പിന്നെനീയെന്തേയെന്നെ ഇവിടെത്തനിച്ചാക്കി
ഒന്നുമേമൊഴിയാതെ പോയതങ്ങകലേയ്ക്ക്‌?
ഇന്ന്,ഞാനീസന്ധ്യയ്ക്ക്‌,തനിച്ചിരിയ്ക്കുമ്പോഴും
നിന്നോര്‍മ്മ,സഖീ,ഞാനെന്‍ നെഞ്ചോട്‌ചേര്‍ത്തീടുന്നു...

Tuesday, May 19, 2009

കാത്ത്‌നില്‍പ്പ്‌..

അലയുകയാണ്‌ ഞാനിന്നുമേകാകിയായ്‌
അലയാഴിയില്‍പ്പെട്ട ചെറുതോണിപോല്‍
ജലരേഖകള്‍പോലെ മോഹങ്ങളെന്നുള്ളില്‍
പലവുരുതെളിയുന്നു, മാഞ്ഞിടുന്നൂ.

ഒരുതരിവെട്ടമേകാനകലത്തൊരു
ചെറുതാരയൊളിമിന്നി നിന്നിരുന്നൂ
പറയുവാന്‍വയ്യാത്ത സാന്ത്വനമെന്നുമാ
കരുണാര്‍ദ്രമിഴികളില്‍ കണ്ടിരുന്നൂ.

ദിശയറിയാതെ ഞാനുഴറവേ, മാനത്ത്‌
ശശിലേഖ തെളിയാതൊളിച്ച്‌നില്‍പ്പൂ.
അശരണനിവ,നൊഴിവാക്കുവാനാവാത്തൊ-
രശനിപാതംകാത്ത്‌, ഇവിടെനില്‍പ്പൂ..



Friday, May 15, 2009

ഒരിടം

താമസിയ്ക്കാനൊരല്‍പമിടംതരൂ
ആമനസ്സിന്റെകോണിലെനിയ്ക്കു നീ
ഓര്‍മ്മകള്‍കൊണ്ടുതുന്നിയകൂട്ടില്‍ ഞാ-
നോമനേ,കിടന്നൊന്നാശ്വസിയ്ക്കട്ടെ.

ഒട്ടുമോര്‍ക്കാതെയന്നൊരുനാള്‍ നിന്നെ
വിട്ടകലേയ്ക്‌ക്‍പോയി ഞാനെങ്കിലും,
കാട്ടുകെന്നോടൊരല്‍പംദയ, എന്റെ
തെറ്റുകള്‍പൊറുത്തേകുക മാപ്പ്‌ നീ.

കൂരിരുളാണ്‌ചുറ്റിലുമിക്കാട്ടി-
ലാരുമില്ലെനിയ്ക്കാശ്വാസമേകിടാന്‍
താരകക്കണ്‍കള്‍ മെല്ലെയുയര്‍ത്തിയെന്‍
നേരെനോക്കി,യൊരിയ്ക്കല്‍ ചിരിയ്ക്കുമോ

താമസിയ്ക്കാനെനിയ്ക്കൊരിടംതരൂ
ഓമനേ, നിന്‍മനസ്സില്‍; പിന്നെപ്പൊഴും
നാമൊരുമിച്ച്‌ പാടിയലഞ്ഞിടാ-
മീമനോഹരതീരത്തിലൊക്കെയും

Thursday, May 14, 2009

പഴയ ഒരു വണ്ടി

"അഛനടങ്ങിയൊതുങ്ങിയാമൂലയ്ക്ക്‌
ഒച്ചവയ്ക്കാതെയിരിയ്ക്കുന്നുണ്ടോ?
ഉച്ചയായില്ല;യരിയടുപ്പത്തിട്ട്‌,
പച്ചക്കറിയൊന്നരിഞ്ഞോട്ടെ ഞാന്‍."

കാലത്ത്‌തന്നുരണ്ടിഡ്ഡലി,മോളിവള്‍;
ചോലവെള്ളംപോലെ ചായയൊന്നും,
ജോലിയൊന്നുംചെയ്യുവാനില്ല,യെങ്കിലും
മേലനങ്ങാതെയിരുന്നുകൂട

പാല്‌, പത്രം, വാങ്ങിയെത്തിക്കണം അതി-
കാലത്തുതന്നെ;യതുകഴിഞ്ഞാല്‍,
'ആലോകി'നെ യൂണിഫോറമിടീയ്ക്കണം
സ്കൂളുബസ്സില്‍ കേറ്റിവിട്ടീടണം.

ഇല്ല, പണിപിന്നെയൊന്നു,മെന്നാകിലും
ചെല്ലണംമാര്‍ക്കറ്റില്‍'പര്‍ച്ചേസി'നു
ബില്ലടയ്ക്കാനുമുണ്ടാകും ചിലപ്പോഴ-
തെല്ലാം കഴിയുമ്പോളുച്ചയാകും.

എന്തെങ്കിലുംതരും ചോറിനു കൂട്ടായി
വെന്തതോ, തീരെരുചിയ്ക്കാത്തതോ
എന്തുവന്നാലുമുറങ്ങുമുച്ചയ്ക്കല്‍പം
അന്തിയ്ക്കുമുന്‍പ്‌ആലോകുമെത്തും.

പിന്നെയെന്തെങ്കിലുംചെയ്ത്‌നേരമ്പോക്കു-
മെന്നുമുറങ്ങാന്‍കിടക്കുംവരെ
എന്നെത്തനിച്ചാക്കിപോയിസഖിയെന്നാ-
ലിന്നുമാഓര്‍മ്മകള്‍കൂട്ടിനുണ്ട്‌

ചിന്തിയ്ക്കില്‍ദുസ്സഹം ഒറ്റയാന്‍ജീവിതം
എന്തുചെയ്യാന്‍! വിധിയാണിതെല്ലാം
അന്തകന്‍വന്ന്വിളിയ്ക്കുന്നതുവരെ
ഉന്തി, ഉരുണ്ട്‌ ഈ വണ്ടിപോട്ടെ...

Tuesday, May 12, 2009

വിടില്ല..

എത്രകൊതിച്ചുഞാന്‍, നീയെന്റെചാരെ വ-
ന്നെത്തുവാന്‍, വാരിപ്പുണരാന്‍ !
കത്തുന്നനിന്നെഞ്ചിലാശ്വാസമായിടാന്‍,
മുത്തങ്ങളാല്‍ നിന്നെമൂടാന്‍ !

മെയ്യില്‍, കരാംഗുലീസ്പര്‍ശനത്താല്‍, മനം
നെയ്യാമ്പ‌ല്‍‌പോലേവിടര്‍ന്നു.
പെയ്യാന്‍‌തുടങ്ങീനിലാമഴ, ഞാന്‍‌സുമ-
ശയ്യയിലാണെന്ന്‌തോന്നീ.

ഇല്ല, വിടില്ലഞാ,നെന്നെപ്പിരിഞ്ഞുപോ-
വല്ലേ, തനിച്ചാക്കിയെന്നെ.
ഇല്ലാ, നീകൂട്ടിനായുള്ളോരുജീവിത
മല്ലാതെനിയ്ക്കൊന്നും വേണ്ടാ..

Saturday, May 9, 2009

ആദ്യപ്രേമം

ആരാണുതല്ലിക്കൊഴിച്ചതെന്‍വാടിയിലാദ്യംതിരിയിട്ട മുല്ലതന്‍മൊട്ടിനെ
ആരാണുതല്ലിക്കെടുത്തിയതെന്‍മോഹലോഹിതജ്വാലയുണരുന്നതിന്‍മുന്‍പേ
ആരാണുതല്ലിത്തകര്‍ത്തതെന്‍വേണുവിലാദ്യമായ്‌മോഹനരാഗമുണരവേ
ആരാണുസ്നിഗ്ദമെന്നാദ്യാനുരാഗത്തെ വേരോടെനുള്ളിയകലേയ്ക്കെറിഞ്ഞതും

എന്തൊക്കെസാഹസംകാട്ടി ഞാനാമുന്നിലെങ്ങിനേയുംചെന്നുചേരുവാന്‍മാത്രമായ്‌
എന്തായിരുന്നെന്നറിഞ്ഞിരുന്നില്ലെന്നുംകാണണം, മിണ്ടണമത്രമാത്രംമതി
ചിന്തയിലാകെയാപൂമുഖംമാത്രമായ്‌ എന്നുമുറങ്ങുമ്പോഴും, ഉണരുമ്പോഴും.
എന്തിനേറെ, ഒരുനാള്‍പറഞ്ഞോമനേ, നിന്നോടെനിയ്ക്ക്‌ പ്രണയമാണെന്ന് ഞാന്‍ !

ആക്ഷണം നിന്റെമിഴികള്‍കൂമ്പി,താഴെയുറ്റുനോക്കി,ചെഞ്ചൊടികള്‍വിടരവേ,
ഈക്ഷണംകിട്ടുവാന്‍നീകാത്തിരുന്നതായ്‌ത്തോന്നി, മനസ്സില്‍നിലാമഴപെയ്തുവോ?
പക്ഷേ,യനുവദിച്ചില്ലയാഥാസ്ഥികക്കക്ഷികള്‍, പ്രേമമോ? നീയുമവളുമോ?
പക്ഷിപറന്നകലേയ്ക്കുപോയിക്കൂട്ടില്‍ ഒറ്റയ്ക്കിരുന്നു ഞാനേറെക്കരഞ്ഞുപോയ്‌

അക്കൊടുംക്രൂരതയേറ്റുവാങ്ങീടുവാന്‍ അത്രചെറുപ്പത്തില്‍ത്തന്നെപഠിച്ചു ഞാന്‍ അക്കഥയോര്‍മ്മിക്കെയിപ്പൊഴുംചുണ്ടത്ത്‌മൊട്ടിടുംനേര്‍ത്തൊരുപുഞ്ചിരിയെങ്കിലും, തിക്കിത്തിരക്കിയെത്തീടുമെന്‍നേത്രത്തിലല്‍പജലം,ഹൃത്തില്‍നഷ്ടബോധത്തിനാല്‍ ഒക്കെ, വിധിയായിരുന്നെന്ന്‌‌തത്ക്കാലമാശ്വസിയ്ക്കാം, വേറെയില്ലൊരുപോംവഴി.





Thursday, May 7, 2009

രാഗമോ, ഉന്മാദമോ..

ചെമ്പനീര്‍ത്താലം നീട്ടും നിന്റെപൂമുറ്റത്തൊരു
ചമ്പകമലരായ്ഞാന്‍ വിടര്‍ന്ന് നിന്നൂവെങ്കില്‍!
തമ്പുരാനര്‍ച്ചിയ്ക്കും നീ, യല്ലെങ്കില്‍ നിന്‍‌നേത്രങ്ങള്‍
‍തുമ്പികള്‍പോലേയെന്നില്‍ നൃത്തമാടുവാനെത്തും!

പുല്ലായിരുന്നെങ്കില്‍ ഞാന്‍, നിന്‍നടപ്പാതയിലെ
കല്ലുകള്‍മൂടാം,നിന്റെപാദങ്ങള്‍നോവില്ലല്ലോ
തെല്ലരികത്തായ്മന്ദം കുണുങ്ങിയൊഴുകുന്ന
കല്ലൊലിനിയായെങ്കില്‍, കുളിയ്ക്കാം നിനക്കെന്നില്‍!

മന്ദമാരുതനായി മാറിയെങ്കില്‍,നിന്‍മേനി

ചന്ദനത്തൈലംതൊട്ട പോലെഞാന്‍ കുളിരാകാം
ഇന്ദീവരനേത്രത്തില്‍ ഇളനീര്‍ക്കുഴമ്പാകാം,
സുന്ദരീ, നിന്‍ ചുണ്ടിലെ മുന്തിരിച്ചാറാകാം ഞാന്‍

ചിന്തയില്‍നിറയുന്നൂ നീമാത്രമെപ്പോഴും അ-
തെന്തുകൊണ്ടറിയില്ല; രാഗമോ?, ഉന്മാദമോ?
എന്തിനോകേഴുന്നെന്റെ മനസ്സ് ദു:ഖാര്‍ദ്രമായ്
സന്തതം എനിയ്ക്കെന്നെ തിരിച്ചുതന്നാലും നീ..

Wednesday, May 6, 2009

പ്രതിഫലം

തെറ്റുപറ്റീടുന്നെനിക്കെപ്പൊഴും ആരാണെന്റെ
കൂട്ടുകാരെന്നും, ശത്രു ആരെന്നുമറിഞ്ഞീടാന്‍.
ഒറ്റുകാരനാരെന്നും, തളരും‌നേരംതാങ്ങായ്
കിട്ടുക ആരേയെന്നും ഇന്നുമജ്ഞാതംതന്നെ.

സ്നേഹമേയുള്ളൂ എനിക്കേകുവാന്‍ എല്ലാവര്‍ക്കും
മോഹിച്ചതില്ല, തിരിച്ചൊന്നുമേ പകരമായ്.
ദേഹങ്ങളല്ല, തലച്ചോറിന്റെ വികസന-
ദാഹമായിരുന്നല്ലോ ഞാന്‍‌തിരഞ്ഞിരുന്നത്.

സ്വന്തമായൊന്നുംതന്നെ തലയിലില്ലാത്തവര്‍
ചിന്തകള്‍പോലും കട്ടും, കടമായെടുപ്പോരും,
എന്തസംബന്ധത്തിനും കൂടെനില്‍‌പ്പോരും ഇവ-
രെന്തിനായ്തുനിയുന്നു, അന്യരെദ്രോഹിക്കുവാന്‍‌‍ ?

മുന്നില്‍‌വന്നെന്നെനോക്കിച്ചിരിയ്ക്കുമ്പോളും കയ്യില്‍,
പിന്നിലായുണ്ടായേക്കാം ഉറയൂരിയ കത്തി.
പിന്നെ ഞാന്‍ സമാധാനപ്പെടും, ആ ‘സര്‍വ്വസാക്ഷി’-
തന്നെയവന്നേകിടും നിറയെ പ്രതിഫലം !