Saturday, March 31, 2007

എന്താണ്‌

എല്ലാവീഥികളും നിന്നിലേക്കെത്തി നിന്നുപോവുന്നതെന്താണ്‌
എല്ലാനിശ്വാസങ്ങളും നിന്നെചൂഴ്‌ന്നുമാത്രം കടന്നുപോവുന്നതെന്താണ്‌
എല്ലഗാനങ്ങളും നിന്നെക്കുറിച്ചുമാത്രമാവുന്നതെന്താണ്‌
എല്ലാരാഗങ്ങളും നിന്നപദാനങ്ങളാവുന്നതെന്താണ്‌
എല്ലതാളങ്ങളും നിന്നെയോര്‍ത്ത്‌മിടിയ്ക്കുന്ന എന്‍ഹ്രുദയതാളങ്ങളാവുന്ന തെന്താണ്‌

സുന്ദരവിഢി

(ഇതൊരു 'പാരഡോക്സ്‌' ആണ്‌
"കണ്ണാടികാണുന്നേരം തന്നുടെമുഖമേറ്റം
നന്നെന്നു നിരൂപിയ്കും, എത്രെയും വിരൂപന്മാര്‍"
എന്നു എഴുത്തച്ഛനാണെന്നുതോന്നുന്നു, പറഞ്ഞിട്ടുണ്ട്‌)


കണ്ണാടിനോക്കവേ എന്നുള്ളിലായ്‌ രണ്ടു-
ഭിന്ന വിചാരങ്ങള്‍ വന്നു
ഇത്രയ്കു സുന്ദരനായൊരെന്നെയവള്‍-
ക്കത്രയ്കങ്ങിഷ്ടമല്ലെന്നൊ?
എത്രയോമെച്ചമാണീമുഖം പല ചല-
ച്ചിത്ര നടന്മാരേക്കാളും
തെല്ലുകറുത്തതാണെങ്കിലും മൊത്തത്തി-
ലില്ലവള്‍ക്കൊന്നും കുറവ്‌
വേണമോ സൗന്ദര്യമിത്രയ്ക്കെനിക്കെന്ന-
താണ്‌ രണ്ടാമത്തെ ചിന്ത

Thursday, March 29, 2007

മോഹം

നേരംവെളുത്താലിരുളുന്നതുവരെ
നീയെന്റെകണ്മുന്നിലുണ്ട്‌
രാവായല്‍പിന്നെയുറങ്ങുന്നതുവരെ
നീയെന്നരികിലുണ്ടാവും
എങ്കിലും,എന്റെസ്വപ്നങ്ങളില്‍നീവന്നു
പങ്കുചേരാതിരിക്കുന്നു...
കണ്ണുകള്‍,ചുണ്ടുകള്‍,നേര്‍ത്തവിരലുകള്‍,
പുഞ്ചിരിയെന്നിവയന്യേ
നിന്നെമുഴുവനായ്ദര്‍ശിച്ചവേളകള്‍
നന്നേകുറവായതെന്തേ?
ഒന്നുകിലെന്റെമോഹത്തിനുതീവ്രത-
യില്ലാത്തകാരണമാവാം
അല്ലെങ്കിലാമോഹമത്രയ്കതിരുക-

ളില്ലാത്തതാകയാലാകാം

Tuesday, March 27, 2007

ബസ്സുകാത്ത്‌



ഒരുപാട്‌ നടന്നലഞ്ഞു ഞാ-
നൊടുവില്‍ നിന്‍സവിധത്തിലെത്തുവാന്‍
ഒരുപാഴ്‌ കനവിന്റെകൂടെയാ-
ണൊഴുകീയെന്നതറിഞ്ഞിടായ്കയാല്‍

മതിവിഭ്രമദര്‍ശനങ്ങള്‍തന്‍
കൊതിയൂറുന്നതടങ്ങള്‍താണ്ടി ഞാന്‍
മതിയാക്കണമെന്നുതോന്നിയി-
ല്ലതിനാലാണുവലഞ്ഞതേറെയും

ഇനിവിശ്രമമാണുനല്ലതീ-
പ്പനിനീര്‍പ്പൂവുതരുന്നഗന്ധവും
തുണയായ്‌ പോതുകളുള്ളൊരീമര-
ത്തണലും; 'ബസ്സുവരുന്നതൂവരെ'...

Monday, March 26, 2007

അറിയില്ല

26-03-2007

അറിയില്ല;നീയെന്റെഹ്രുദയത്തിന്നടിയിലൂ-
ടൊഴുകുമീയനുരാഗ നദിയെ
അറിയില്ല;നീയെന്റെയിടനെഞ്ചിലെരിയുന്ന
തിരികള്‍തന്‍ സ്നേഹഗന്ധത്തെ

മനസ്സിന്റെവീണയില്‍ മ്രുദുപഞ്ചമത്തിലി-
ന്നുണരുമീ രാഗാങ്കുരങ്ങള്‍
ഒരുമാത്രനീകേട്ടിരുന്നെങ്കിലെന്നു ഞാ-
നറിയാതെയാഗ്രഹിച്ചല്ലൊ

ഇരുള്‍നിറഞ്ഞോരെന്റെയുള്ളില്‍ വന്നെത്തിയ
ചെറുതാരയാണുനീ,മുത്തേ
ഒരുവേളയെങ്കിലും എന്റെനേര്‍ക്കാവശ്യ
ചിരിയൊന്നെറിഞ്ഞാല്‍, ഞാന്‍ ധന്യന്‍ !

Sunday, March 25, 2007

മഴനീര്‍

21/03 ഒന്നും എഴുതാനൊത്തില്ല;തിരക്ക്‌ കാരണം
22/03, 23/03 അല്‍പം അശ്ലീലമാ ഓര്‍കട്ടിലെ ബ്ലോഗില്‍ ഇടാനൊക്കാത്തവ
24/03

ആദ്യപ്രേമം ഒരു വാക്സിനേഷനാണ്‌;
പിന്നീടൊരിയ്ക്കലും പ്രേമിയ്കാതിരിയ്ക്കന്‍

വര്‍ഷമേഘങ്ങളാകാശത്തുവന്നെന്നില്‍
ഹര്‍ഷപുളകങ്ങളായ്പെയ്തിറങ്ങവേ
വര്‍ഷങ്ങളേറെയായ്‌ നിന്നോര്‍മകള്‍ ബാഷ്പ-
ഹര്‍ഷങ്ങളെന്നിലുണര്‍ത്തിതുളുമ്പുന്നൂ
ജാലകവാതിലിലൂടെവിരിയുന്ന
നീലോല്‍പലപ്പൂക്കളേയൊന്നുകാണുവാന്‍
താമരപ്പൂമുഖംദീപ്തമാകുന്നൊരാ
തൂമന്ദഹാസങ്ങളേറ്റുവാങ്ങീടുവാന്‍
എന്നുമാ ആല്‍മരച്ചോട്ടില്‍ ഞാന്‍ സന്ധ്യയ്ക്കു
നിന്നിരുന്നൂ, നിന്റെദര്‍ശനം കിട്ടുവാന്‍
ഒന്നുചിരിയ്ക്കാന്‍,പരസ്പരം പറ്റിയാല്‍
ഒന്നോ രണ്ടോചൊല്ലി നിര്‍വൃതികൊള്ളുവാന്‍..
പിന്നെയൊരുനാള്‍പെരുമഴയത്തു ഞാന്‍
നിന്നൂ, നീയെന്നെനോക്കാതേനടന്നുപോയ്‌
പിന്നെനാം കണ്ടതേയില്ലനീയെങ്ങുപോയ്‌
എന്നറിയാതെ വര്‍ഷങ്ങള്‍കടന്നുപോയ്‌
സ്നേഹിച്ചിരുന്നൂനാംതങ്ങളില്‍ തങ്ങളില്‍
മോഹിച്ചു,സ്വപ്നങ്ങളൊത്തിരികണ്ടുനാം
എങ്ങിനെ,എന്തുകൊണ്ടാരാണകന്നതെ-
ന്തങ്ങിനെയത്രയ്ക്കകന്നൂ പരസ്പരം?
ഇന്നുമോര്‍ക്കും ഞാന്‍ മഴമേഘം മാനത്ത്‌
വന്നീടവേ നിന്‍ നനഞ്ഞനേത്രങ്ങളെ

Tuesday, March 20, 2007

അമ്മേനാരായണ..ദേവീനാരായണ

മാര്‍ച്‌..20

അന്നമ്മതന്‍ വിരല്‍ത്തുമ്പില്‍പിടിച്ചു ഞാന്‍
ചെന്നു,ചോറ്റാനിക്കരയമ്മയെക്കണുവാന്‍
അമ്പതിലേറെവര്‍ഷങ്ങളായെങ്കിലും
മുന്‍പിലുണ്ടമ്മമാര്‍ നേര്‍വഴികാട്ടുവാന്‍

പുല്ലുചെത്തുന്നപുലയിയെസ്ഥാപിച്ച
കല്ലും,നാഗങ്ങളും,ശിവനും,ഗജാനനും
തെല്ലുമേമാറിയിട്ടില്ല;കീഴ്ക്കാവിലേയ്‌-
ക്കുള്ളവഴിയും,കുളവു,മാല്‍വൃക്ഷവും

ഭിക്ഷക്കാരില്ല,വെടിവഴിപാടില്ല
ലക്ഷണംചൊല്ലുന്ന ശാസ്ത്രജ്ഞന്മാരില്ല
കാസറ്റിലാക്കിയലറുന്നപാട്ടില്ല
കാശുചോര്‍ത്തുന്നകടകളടുത്തില്ല

കാറ്റിലലിഞ്ഞകുരുതിതന്‍ ഗന്ധവും
പുറ്റുപോലാലിലുള്ളാണികള്‍,മാലകള്‍
വല്ലാത്ത,കൊച്ചുപ്രകമ്പനങ്ങളേറ്റി-
ട്ടല്ലാതെകീഴ്ക്കാവില്‍ നില്‍ക്കാന്‍ വയ്യ

ഇന്നലെപ്പോയിരുന്നമ്മയേക്കണുവാന്‍
മുന്നില്‍ നിന്നൂ,തൊഴുതുള്‍നിറഞ്ഞൂ
തിരുമുമ്പില്‍നിന്നുദേവീമന്ത്രം മുന്നൂറ്റി-
യിരുപത്തിനാലുവട്ടംജപിച്ചൂ

അമ്പലംവിട്ടുപോന്നാലും മനസ്സിലെ
അമ്മേനാരായണമായുകില്ലാ
എന്തുചോദിച്ചാലുംകൊണ്ടെത്തരുമമ്മ
ലക്ഷ്മീനാരയണ,ഭദ്രേനാരായണ...

Monday, March 19, 2007

വിരുന്നുകാരി

മാര്‍ച്‌..19

ഹേമന്തരാത്രിയില്‍ വന്നെന്റെജാലക-
വാതിലിലൂടെയൊളിഞ്ഞുനോക്കീ
പൂനിലാവും,കുളിര്‍കാറ്റും,ചെറുമുല്ല-

പ്പൂവും,അതിന്‍ നേര്‍ത്തസൗരഭവും

ഞാനുറങ്ങാന്‍ കിടന്നേയുള്ളു,മഞ്ഞുപോല്‍
നീവന്നുചേര്‍ന്നരികത്തിരുന്നൂ
പൂവിളംകൈവിരലാലെന്റെനെറ്റിമേല്‍
പീലികൊണ്ടെന്നപോല്‍ നീ തലോടി

പിന്നെ,ഞാനെപ്പൊഴോവീണുറങ്ങിപ്പോയി
പൊന്നിങ്കിനാക്കളെന്‍ കൂട്ടുവന്നൂ
ഇന്നലെയിങ്ങനെയായിരുന്നൂ,മുത്തേ
ഇന്നുനീയെപ്പോള്‍വിരുന്നുവരും?



വരപ്രസാദം

മാര്‍ച്‌..17

എന്നോ ഞാന്‍ കേണുവിളിച്ചതുകാരണ-
മെന്നമ്മതന്നതാണീപ്രസാദം
എല്ലാംതരുന്നോരീയമ്മയ്ക്കു ഞാന്‍ പൂജ-
യല്ലാതെയെന്തു പകരം നല്‍കാന്‍

എന്നെവയറ്റില്‍ചുമന്നുനടന്നതില്‍-
പിന്നെപ്രസവിച്ചു, സ്നേഹവായ്പാല്‍
നന്നെപണിപ്പെട്ടൊരാ അമ്മയാണെന്നെ
നിന്നെക്കുറിച്ചുപഠിപ്പിച്ചത്‌

അക്ഷരം നല്‍കിരക്ഷിക്കയമ്മേ,ദേഹ-
രക്ഷയു,മെന്നുപ്രാര്‍ത്ഥിച്ചിരുന്നു
അക്ഷരം മാത്രം നശിക്കയില്ലെന്നാളു-
മിക്ഷിതിയിലെന്നു ഞാനറിവൂ.

വെള്ളം,..അനുഗ്രഹം...

മാര്‍ച്‌..16

എപ്പൊഴേ ഞാനൊഴിവാക്കി വഴിവിട്ട്‌
തപ്പിത്തടഞ്ഞുള്ളൊരാനടത്തങ്ങളെ
ഇപ്പോഴുമോര്‍ക്കുമ്പോള്‍ ലജ്ജതോന്നറുണ്ട്‌
കയ്പേറുമത്തരം കാര്യങ്ങള്‍ചെയ്തതില്‍

വെള്ളത്തില്‍മുങ്ങിനടന്നൊരാനാളുകള്‍
തുള്ളിയുറഞ്ഞു പറഞ്ഞപാഴ്‌വാക്കുകള്‍
ഉള്ളുനോവിച്ചേറെയാളുടെ,നിര്‍ദ്ദയം
തള്ളിയവര്‍ചൊന്ന സാരോപദേശങ്ങള്‍

അങ്ങിനെയായിരുന്നോരു ഞാനിപ്പോഴി-
തിങ്ങനെയായതെന്താണതൊരത്ഭുതം
മങ്ങാതെകത്താനനുഗ്രഹംകിട്ടീയി-
തെങ്ങിനെ? നന്ദിയാരോടു ചൊല്ലേണ്ടു ഞാന്‍

ഇരുള്‍

മാര്‍ച്‌..8


നീയെന്നടുത്തില്ല,പിന്നെയിന്നീസന്ധ്യ
ചായങ്ങള്‍തേച്ചു ചിരിപ്പതെന്തേ
ഉണ്ടായിരുന്നെങ്കിലീവര്‍ണ്ണമൊക്കെയു-
മുണ്ടാകുമായിരുന്നാകവിളില്‍

മന്ദമായ്‌ വീശുന്ന കാറ്റ്‌ എന്‍ ചെവിയില്‍ വ-
ന്നെന്താണ്‌ ചൊല്ലാന്‍ ശ്രമിയ്ക്കുന്നത്‌
'എങ്ങുപോയ്‌ നിന്‍ സഖി നിങ്ങള്‍പിണങ്ങിയോ'
എന്നൊക്കെയാവാമിതിന്റെയര്‍ത്ഥം

മെല്ലെ ദിവാകരന്‍പോകെ,ചിരിതൂകി
തെല്ലകലത്തൊരു'സാന്ധ്യതാര'
കൂരിരുള്‍മെല്ലെ കടന്നുവന്നൂ കടല്‍-
തീരമിരുളിലായ്‌, എന്മനസ്സും

Sunday, March 18, 2007

മിന്നാമിനുങ്ങ്‌

മാര്‍ച്‌..13

എങ്ങുമിരുട്ടായിരുന്നതിനാ-
ലൊന്നുമേകാണ്മതില്ലയിരുന്നു
ഇത്തിരിവെട്ടവുമായിയെത്തി
കൊച്ചൊരുമിന്നാമിനുങ്ങൊരുനാള്‍

മുന്നിലവള്‍നിന്നുപുഞ്ചിരിയ്ക്കെ
എന്നിലാശാദീപം കണ്മിഴിച്ചൂ
'ഇത്തിരി വെട്ടമെനിയ്ക്കുതരൂ'
ഒത്തിരിവട്ടംകരഞ്ഞുചൊല്ലീ

'മറ്റോൂദീപം'തെളിയിയ്ക്കുവാന്‍
ഒറ്റയ്കീകൂരിരുള്‍മാറ്റീടുവാന്‍
പറ്റായ്കമൂലമാമിന്നാമിന്നീ
മറ്റ്‌ എങ്ങോ പാറിപ്പറന്നുപോയീ


ഉറക്കം

മാര്‍ച്‌..12

രാവേറെയായീയിപ്പൊള്‍ നീയുറങ്ങിക്കാണുമെന്‍
മോഹങ്ങള്‍ കിനാക്കളായ്‌ നിന്നെത്തഴുകുന്നുണ്ടാം
പുഞ്ചിരിയോളമെത്തുമേതോവിചാരങ്ങളെ
ചെഞ്ചൊടിയിണപാതിതുറന്നുചേര്‍ക്കുന്നുണ്ടാം

തണുത്തസ്വേദകണം പൊടിയുംതൂനെറ്റിയില്‍
നുനുത്തകുറുനിര പതിഞ്ഞുകിടപ്പുണ്ടാം
മധുരം പങ്കിട്ടപ്പോളേറ്റഹര്‍ഷോന്മാദത്താല്‍
തുടിച്ചദേഹത്താകേ തളര്‍ച്ച തോന്നീട്ടുണ്ടാം

ഉടുത്ത രാവാടതന്‍ കൊളുത്തുവിട്ടിട്ടെങ്ങോ
കിടക്കുന്നുണ്ടാമവ,സ്ഥാനമാനങ്ങള്‍ തെറ്റി
നിന്നുറക്കത്തെക്കണ്മൂയിങ്ങനെ മനസ്സില്‍ ഞാന്‍
ഒന്നെനിക്കതു നേരില്‍ കാണുവാന്‍ മോഹമുണ്ട്‌

എന്‍.ആര്‍.ഇ

മാര്‍ച്‌..9

മിക്കിമൗസിനെപ്പോലെ നേര്‍ത്തശബ്ദത്തിലൊരാള്‍
'വെല്‍ക'മെന്നോതും നിങ്ങള്‍,ക്കെന്നാറീഡിവിഷനില്‍
തൊട്ടടുത്തായി കണ്ണിനിമ്പമേറുന്ന രണ്ടു-
കുട്ടികളിരിപ്പുണ്ടു,പിന്നെയുണ്ടൊരുകുട്ടി
ചില്ലുപാത്രത്തെപ്പോലെ അപ്പുറംകാണാമവള്‍
മുന്നില്‍നിന്നാലും,നമു,ക്കത്രയ്കുപളുങ്കുപോല്‍
അതിന്റടുത്ത്‌,പഞ്ചാരയും ചായപ്പൊടീം
കലര്‍ന്നമുടിയുമായ്‌ സാറൊരാളിരിപ്പുണ്ട്‌
കൂട്ടിലുണ്ടൊരാള്‍,പണംകൊടുക്കാന്‍,വാങ്ങിയ്ക്കുവാന്‍
കൂട്ടായിപിന്നിലൊളിച്ചിരിപ്പുണ്ടൊരുപയ്യന്‍
പിന്നിലെമുറിയിലെ സാറിനെക്കണ്ടാല്‍തോന്നു
മൊന്നുതൊഴാന്‍,അത്രയ്ക്കു ശുദ്ധാത്മാവാണദ്ദേഹം
ശീതളീകരിച്ചുള്ളമുറിയാണിതെങ്കിലും
വാതിലുംതുറന്നിട്ടാണിരിപ്പൂ നിത്യമിവര്‍!

ഉന്മാദം

മാര്‍ച്‌..7

സാഗരനീലിമയോലും മിഴികളില്‍
ശ്രാവണസന്ധ്യവിരിഞ്ഞുനിന്നൂ
മാമ്പൂവിരിയുന്നമോഹനഗന്ധമെന്‍
മാനസമാകേനിറഞ്ഞുനിന്നൂ

പൂവിതള്‍പോലേതുടുത്തചൊടികളില്‍
പൂമുല്ലപുഞ്ചിരിതൂകിനിന്നൂ
ഏതോജന്മാന്തരപുണ്യമായ്‌ എന്മുന്നില്‍
ചേതോഹരാംഗിനീ വന്നണഞ്ഞൂ

ഏഴുസ്വരങ്ങളെയെന്നുള്ളില്‍ ചേര്‍ത്തുനീ
ഏഴുവര്‍ണ്ണങ്ങള്‍ വാര്‍വില്ലില്‍നിന്നും
ഏതൊരുന്മാദലയത്തിന്റെ വക്കിലേ-
യ്കോമലേ,നീയെന്നെ കൊണ്ടുവന്നൂ.

ശ്രീദേവി

മാര്‍ച്‌..6

മറ്റൊന്നുമെന്റെ മനസ്സിലിപ്പോളില്ല
മറ്റൊരുകാഴ്ച്ചയെന്‍ കണ്ണിലില്ല
അത്രമേല്‍ വശ്യതയുള്ളനിന്‍ മുഖമെനി-
ക്കെത്ര കണ്ടാലും കൊതിതീരില്ല

നീചിരിയ്കെ,വിടരുന്നൂ മുഖാമ്പുജം
സൂര്യകിരണങ്ങളേറ്റപോലെ
ആയതുകൊണ്ടെന്റെയുള്ളിന്റെയുള്ളിലൊ-
രായിരമമ്പുകള്‍ കൊണ്ടപോലെ

കണ്മിഴിച്ചെന്നെനീ നോക്കവേ ഞാനൊരു
മണ്‍തരിയായ്ച്ചുരുങ്ങുന്നപോലെ
ഒന്നുമുരിയാടാനാവാതെ നില്‍പൂ ഞാന്‍
മുന്നില്‍ ശ്രീദേവിവന്നെന്നപോലെ

മേലനങ്ങാതെ

മാര്‍ച്‌..5

മസ്റ്ററിലല്ലാതെ പേനയാല്‍ വേറെങ്ങു-
മൊറ്റക്ഷരംവരച്ചില്ലിന്നു ഞാന്‍
എന്നാലുമെന്‍പേരിലെണ്ണൂറുരൂപയാ-
ണിന്നെഴുതുന്നതെന്‍ തമ്പുരാനെ
കമ്പ്യൂട്ടറോണാക്കിവെച്ചൂ ഞാന്‍ മേശേടെ-
മുമ്പിലാരെങ്കിലും വന്നെങ്കിലോ
ഇങ്ങനെ മേലനങ്ങാതെ ഭുജിയ്ക്കുവാ-
നെങ്ങിനെ വന്നുചേര്‍ന്നീ സൗഭാഗ്യം?
പോയജന്മത്തിലെങ്ങാനും നിരന്തര-
മായി പ്രാര്‍ത്ഥിച്ചതുമൂലമാകം
അന്നൊരടിയാളനായിരുന്നോ ജന്മി
തന്നോ തൊഴിയും, ചവിട്ടും,കുത്തും?
പട്ടിണിമാറ്റാന്‍ അവശതതീര്‍ക്കുവാന്‍
എട്ടണപോലും ലഭിച്ചതില്ലെ?
മുട്ടിപ്പായ്‌ നിന്നോടു പ്രാര്‍ത്തിച്ചതുമൂലം
കിട്ടിയതാവാമെനിക്കീ ജന്മം
അല്ലാതെമറ്റൊരു കാരണംകാണുവാ-
നില്ല; ഞാന്‍ നിന്‍ കഴല്‍ കുമ്പിടുന്നേന്‍

നീയറിയുന്നുവോ

മാര്‍ച്‌..2


രഥമൊന്നില്‍ രവിപോല്‍ നിന്മുന്നിലെത്താന്‍
കൊതിയേറെയുണ്ടെനിക്കെന്നകിലും
ഒരുകൊച്ചുമണ്‍തരിയാമൊരെന്റെ
പരിമിതി; പൂവേനീയറിയുന്നുവോ

ഒരുമിഴിത്തുള്ളിയായ്‌ നെഞ്ചിലെ ചിപ്പിയില്‍
ഒരുപാടുകാലം കിടന്നുറങ്ങി
ഒടുവില്‍പുറത്തുവന്നഴകില്‍ചിരിയ്ക്കുന്ന

മണിമുത്തേ,യെന്‍സ്നേഹമറിയുന്നുവോ

ഒരുമണ്‍ചിരാതിലെ തിരിനാളമായ്‌
എരിയുന്നനിന്‍ ചുറ്റുമരുമയോടെ
കവിതയും മൂളിപ്പറക്കും; എന്‍ ചിറകുകള്‍
കരിയുംവരെ; നീയിതറിയുന്നുവോ

Friday, March 16, 2007

ഓമന

മര്‍ച്‌..1

വണ്ടിയില്‍പോവാന്‍ ജനം നടന്നാപ്പീസിലെത്തും
രണ്ടുചക്രത്തില്‍പായും ബൈക്കിലും സ്കൂട്ടറിലും
മുന്തിയചിലര്‍ കാറില്‍,ജീപ്പ്പിലും,ഓട്ടോയിലും
സ്വന്തമായ്‌ കാറില്ലാത്തോര്‍ ടാക്സിയില്‍കേറിവരും
എന്തു വണ്ടിയായാലും ഓമന പറന്നെത്തും
ചന്തത്തില്‍ ഒരുടിക്കറ്റടിച്ചു കയ്യില്‍ തരും
മിടുക്കിയാണീകുട്ടി ജീവിതത്തിന്റെ വണ്ടി
ഉടക്കിനില്‍ക്കുമ്പോളും പാസ്‌ തന്നു ചിരിതൂകും

ത്രുശ്ശൂര്‍ റെയില്വ്വേസ്റ്റേഷണില്‍
പാര്‍ക്കിംഗ്‌ റ്റിക്കറ്റ്‌ തരുന്ന പെണ്‍കുട്ടികളില്‍
ഒരാള്‍..ഓമന എന്റെ ഒരു പരിചയക്കാരി

മൂക്കുത്തി

ഫെബ്രുവരി..28

കണ്ണാലെ നിന്നെയുഴിയാന്‍ കഴിയാഞ്ഞാ-
ലന്നാദിനം ശുഷ്കമായിരിയ്ക്കും
എന്നുമെനിയ്ക്കു കനിഞ്ഞുനീയേകേണ-

മെന്നോമലേ,നിന്മുഖദര്‍ശനം

ഇന്ന് നീ നാസികാഗ്രത്തിലണിഞ്ഞൊരാ-
സ്വര്‍ണ(?) മൂക്കുത്തിയ്ക്കു നീളമേറും
പൂവിനെ വേറൊരുപൂവു ചൂടിക്കണോ
പൂങ്കാറ്റിനെന്തിനു മറ്റൊരീണം

അല്ലെങ്കില്‍ ഞാനെന്തിനേറെപ്പറയണം
എല്ലാം നിനക്കറിവുള്ളതല്ലേ
എല്ലവരും നിന്നെയാരാധിക്കുമ്പോളീ
പുല്ലായൊരെന്‍ മോഹമെത്ര വ്യര്‍ത്ഥം!


രാജീ..

ഫെബ്രുവരി..24



സങ്കടമൊതുക്കെന്ന വാക്കുകള്‍ക്കര്‍ത്ഥമില്ല
എങ്കിലുംചൊല്ലട്ടെ ഞാന്‍ നിന്നെയാശ്വസിപ്പിക്കാന്‍
എന്തു ത്യാഗങ്ങള്‍,മനോവ്യഥകള്‍ സഹിച്ചു നീ
നൊന്തുപെറ്റതിന്‍ശേഷമവളെ വളര്‍ത്തുവാന്‍

സ്വന്തമല്ലല്ലൊമക്കള്‍ പോറ്റുവാന്‍ ദൈവംതന്നൂ
നന്ദിയോ സ്നേഹവായ്പോ പ്രതീക്ഷിക്കേണ്ടതില്ല
നിന്നെവിട്ടവള്‍പോയീ'കുറച്ചു മുന്‍പേ' പക്ഷേ
നിന്നെയേല്‍പിച്ചതൊക്കെ ഭഗിയായ്‌ ചെയ്തില്ലേനീ
വിളിച്ചാല്‍ കെള്‍ക്കാത്തത്ര ദൂരെനിന്നൊരുപക്ഷേ
വിളിക്കുന്നുണ്ടാമവള്‍ ഉറക്കെ'അമ്മാ' എന്ന്‌
കനിഞ്ഞു മനസ്സില്‍നീ മാപ്പവള്‍ക്കേകീടണം
ജനിയ്ക്കുമവള്‍വീണ്ടും മകളായ്‌ വരും ജന്മം


കാക്കപ്പൂവ്‌

ഫെബ്രുവരി..22

കണ്ടൊരു വാക്കുരിയാടാന്‍, പുണരുവാന്‍
ചുണ്ടുകളാലെന്നില്‍ അഗ്നിയുണര്‍ത്തുവാന്‍
കണ്ടാല്‍ കൊതിതോന്നും സുന്ദരിക്കുട്ടികള്‍
രണ്ടോ, മൂന്നോ എന്റെ സ്വന്തമുണ്ടെങ്കിലും
വണ്ടുപോല്‍ ഞാനീ 'കാക്കപ്പൂ'വിന്റെ ചുറ്റിലും
മണ്ടിപ്പറക്കുന്നതെന്തെന്നറിവീല
എന്തു പേര്‍ ചൊല്ലുമീ ദു:സ്വഭാവത്തെ ഞാ-
നെന്തസംബന്ധം പ്രണയമോ, ശാപമോ

കണ്മഷി

ഫെബ്രുവരി...20

ഇത്രയ്ക്കു നീണ്ട മിഴികളിലെഴുതുവാ-
നെത്രയ്കു കണ്മഷി വേണ്ടി വന്നൂ?
സാഗര നീലിമയോലുന്ന കണ്‍കളില്‍
മേഘവര്‍ണം ചേര്‍ന്നലിഞ്ഞ പോലെ
കണ്മഷിയെഴുതിയിട്ടില്ലെങ്കിലും നിന്റെ
കണ്ണുകള്‍ എത്ര മനോഹരങ്ങള്‍
കൊള്ളുന്നവ, മുള്‍മുനപോല്‍ മനസ്സിന്റെ-
യുള്ളില്‍, മൃദുവായി നോവിക്കുന്നൂ



അന്നുതന്നെ.
ചുമ്മാതിരിയ്ക്കുന്ന നേരമെന്‍ ചിന്തയില്‍
ഒന്നുമുണ്ടാവില്ല; നിന്റെയോമല്‍
ചഞ്ചലമാം രണ്ടു നേത്രങ്ങളും; കിളി-
ക്കൊഞ്ചലുതിര്‍ക്കും ചൊടിയും മാത്രം

Thursday, March 15, 2007

മറക്കാനാവില്ല

ഫെബ്രുവരി..19

പൂജിയ്കാനെന്താണിത്രയ്കുള്ളത്‌ നിന്നിലെന്ന്‌
ചോദിയ്കാറുണ്ടെന്നോട്‌ നിത്യവും ഞാനെന്‍ മുത്ത്‌
ഉത്തരമൊന്നും കിട്ടിയില്ലെനിക്കൊരുനാളും
അത്രമേല്‍ നിന്നെയിഷ്ടപ്പെട്ടതു മൂലമാകാം

പാടില്ല; പാപമാണീ പ്രേമ, മിതിനെയോര്‍ത്ത്‌
പാടില്ല ഒരിയ്ക്കലും, എന്നു ഞാന്‍ നിനയ്ക്കിലും
വാടാത്ത ചെറുമുല്ല പ്പൂവിന്റെ സുഗന്ധം പോല്‍
തേടിയെത്തുന്നൂ നിത്യം നിന്നോര്‍മ വിടാതെന്നെ

ഈ മനോഹര തീരം,വിട്ട്‌ ഞാനെങ്ങോ ദൂരെ
ശ്യമഭംഗികള്‍ പൂക്കും പൂന്തോപ്പിലെത്തീടിലും
ഓമനേ, നീ തന്നൊരീ ശീതളഛായയെ ഞാന്‍
ഓമനിച്ചീടും മനത്തൊട്ടിലില്‍ തരാട്ടോടെ..

ചോറ്റാനിക്കര

ഫെബ്രുവരി...18. ഞായറാഴ്ച

ചോറ്റാനിക്കരയില്‍ ഞാന്‍ പോയത്‌ നൊയ്‌മ്പുകള്‍
നോറ്റല്ല; അമ്മയെ കാണാന്‍ മാത്രം
ഒറ്റവരം മാത്ര മേകമ്മേ 'സല്‍ബുദ്ധി'
മറ്റു വരമൊന്നു മിപ്പോള്‍ വേണ്ട

വീണ്ടും നീ..

ഫെബ്രുവരി..17

എന്മനമെപ്പോഴുമെന്തേ മടങ്ങുന്നൂ
നിന്നോര്‍മതന്‍ ശ്യാമ തീരം തേടി?
എന്മിഴിയെപ്പോഴുമെന്തേ തിരയുന്നൂ
നിന്‍ രൂപമേകും കുളിരുതേടി?

ഒന്നുമുരിയാടിയില്ലെങ്കിലും നീണ്ട
നിന്‍ മിഴിയോതും നിഗൂഢ ഭാഷ
എന്മനസ്സിന്‍ ശുഭ്ര പത്രങ്ങളില്‍ മിന്നി
പൊന്നുകൊണ്ടാലേഖനം ചെയ്തപോല്‍

മെല്ലെ,ചടുല പദങ്ങളിളക്കി നീ
തെല്ലകലത്തായ്‌ നടന്നു പോകേ
ഉള്ളില്‍ ഹ്രുദയത്തുടിപ്പു വേഗത്തിലാ-

ണുള്ളിന്റെയുള്ളില്‍ കടുന്തുടിയും



ഈ എഴുതുന്നതൊക്കെ സത്യം

ഫെബ്രുവരി..14

വൃത്തമോ,പ്രാസമോ,കാവ്യാലങ്കാരമോ
ശക്തിയോ ഭംഗിയോ ഇല്ലാപ്പദങ്ങളേ-
യെത്തൂ എപ്പൊഴുമെന്‍ തൂലികത്തുമ്പില്‍ ഞാ-
നെത്ര ശ്രമിച്ചാലു മെങ്കിലു മെഴുതി ഞാന്‍

നിന്നോടു മാത്രമായ്‌ ഉള്ളിലുദിച്ചോരീ
വര്‍ണ്ണനാതീതമാം തീവ്രാനുരാഗത്തെ;
എന്നോ മനസ്സിന്റെ പൂവള്ളിയില്‍ പൂത്തു-
നിന്നോരിളം ശംഖുപുഷ്പങ്ങളെ നോക്കി

എന്നെ പരിഹസി,ച്ചെന്നെകളിയാക്കി,
നിന്നു നീ എന്മുന്നില്‍ പൂക്കണിക്കൊന്നപോല്‍
നിന്‍ കണ്മുനകളേറ്റെന്‍ നെഞ്ചകം നൊന്തൂ
നിന്‍ കളിവാക്കെന്‍ മനസ്സു നീറ്റീ

എങ്കിലുമോമനേനിന്നെ സ്നേഹിപ്പു ഞാന്‍
എന്ന സത്യം നീയറിഞ്ഞുവെങ്കില്‍!
ഒന്നുമെനിയ്ക്കു വേണ്ടെന്മുത്തെ നിന്നുള്ളില്‍
എന്നെക്കുറിച്ചുള്ളൊരോര്‍മ മാത്രം മതി

ഹര്‍ത്താലാണിന്ന്

ഫെബ്രുവരി..13

എന്തെഴുതേണ്ടു ഞാനിന്ന് ഈ ജില്ലയില്‍
ബന്താണ്‌, പക്ഷെ, പതിവു പോലെ
എന്തെങ്കിലുമിടപാടുകള്‍ ചെയ്യുവാന്‍
ചിന്തിച്ചുറച്ചു ചിലരുവന്നൂ

പത്തരയായപ്പോള്‍ ഗുണ്ടയൊരാള്‍ വന്നി-
ട്ടെത്തി നോക്കീ യേജീയെമ്മൊടോതി
എത്രയും വേഗമടച്ചില്ലേല്‍ ഞങ്ങളി-
ങ്ങെത്തും,വിവരമറിഞ്ഞിടും സാര്‍

ഷട്ടറിട്ടൂ, കാവലാളു നിന്നൂ പക്ഷേ
വീട്ടില്‍ പോകാനനുവാദമില്ല
കെട്ടിക്കിടക്കുന്ന 'പീബീ'ലെ പെണ്ടിങ്ങ്‌
പെട്ടെന്നു തീര്‍ത്തു കൊടുക്കണം പോല്‍

Wednesday, March 14, 2007

പോലെ...

12/02 ന്‌ തന്നെ

എന്മുന്നിലിന്നു നീ ഇല്ലെങ്കിലും എന്റെ
കണ്മുന്നില്‍ നിന്‍ രൂപം മാത്രം
നിന്‍ശ്വാസ നിശ്വാസ താളക്രമങ്ങളെ-
ന്നുള്ളില്‍ പതിയ്ക്കുന്ന പോലെ.
പുഞ്ചിരിതൂവുന്ന നിന്‍ അധരങ്ങളെന്‍
നെഞ്ചിലമരുന്ന പോലെ
എങ്ങുനിന്നോ നിന്റെ നീള്‍മിഴി യാര്‍ദ്രമായ്‌
എന്നെ തിരയുന്ന പോലെ
നിന്മൊഴി കേട്ടതായ്‌ തോന്നി ഞാന്‍ കേള്‍ക്കാന്‍ നീ

എന്തോ പറഞ്ഞതു പോലെ
മാഞ്ഞു നീ യോമലേ പൊയ്പോയതെങ്ങോട്ട്‌
മാനത്തെ മഴവില്ലു പോലെ...

കൃഷ്ണാ

ഫെബ്രുവരി..12


പീലിത്തിരുമുടിയും പീതാമ്പരവും
കോലക്കുഴല്‍ വിളിയും കൗസ്തുഭവും
ചേലൊത്തചന്ദനക്കുറിയുമണിഞ്ഞൊരെന്‍-
ബാലഗോപാലാ നിന്നെ കണികാണണം

പാടിയ വേണുവിന്‍ നാദം കേള്‍ക്കെ
ഓടിയണഞ്ഞ ഗോപാംഗികളെ
മോടിയില്‍ മാറില്‍ചേര്‍ത്താനന്ദകേളിക-
ളാടിയ കണ്ണാ നിന്നെ കണി കാണണം

പാര്‍ത്ഥനു തേര്‍ തെളിച്ച തേരാളിയായ്‌
പാഞ്ജജന്യം മുഴക്കും വഴികാട്ടിയായ്‌
ശ്രീവല്‍സവും വനമാലയും മാറേറ്റ
ശ്രീധരാ നീയെന്നും തുണയാകണം

പൂക്കളും നീയും

ഫെബ്രുവരി..10

പിച്ചകപ്പൂക്കളെ തൊട്ടു തലോടവേ
കൊച്ചിളം കാറ്റിന്‍ മനം കുളിര്‍ത്തൂ
നിന്നളകങ്ങളെ ചുമ്പിച്ച മാധുര്യ-
മുള്ളിലോര്‍മിക്കയാലാവാം

ചെമ്പനീര്‍പ്പൂക്കള്‍ നിറം കൊടുത്തൂ ചുണ്ടില്‍,
ചെമ്പകപ്പൂ നല്‍കി മേനിഗന്ധം
ഇന്ദീവരങ്ങളായ്‌ കണ്ണുകള്‍, തേനൂറും
ചെന്താമര നിന്‍ കവിള്‍ത്തടങ്ങള്‍

മന്ദഹസിക്കുമെന്നോമലാളെക്കണാ-
നെന്തഴക്‌ മഴവില്ല്‌പോലേ
മിന്നിത്തെളിയുന്ന സാന്ധ്യതാരം പോലെ
എന്നുമെന്മുത്തേ പ്രഭ ചൊരിയൂ..

അമ്മേ മൂകാംബികേ

ഫെബ്രുവരി..9


പദ്‌മാസനസ്തേ തൊഴുന്നായിരം രാഗ-
പദ്‌മങ്ങളെന്നില്‍ വിടര്‍ത്തേണമേ
പദ്‌മവിലോചനേ അമ്പികേ നിന്‍പാദ-
പദ്‌മങ്ങളെന്നും തുണയാകണേ

സ്വര്‍ണകിരീടം തലയിലേന്തി ഏഴു-
വര്‍ണങ്ങളാല്‍ മുഖ കാന്തി മിന്നി
കര്‍ണ്ണാഭരണവും ചാര്‍ത്തിയ നിന്നെ യുള്‍-
കണ്ണാല്‍ ഞാന്‍ കാണുന്നൂ മൂകാമ്പികേ

സിന്ദൂര വര്‍ണ മുഖകാന്തിയും നീണ്ട-
ചെന്താമരക്കണ്ണും പുഞ്ചിരിയും
എന്നും മനസ്സില്‍ തെളിയണേ അമ്പികേ
എന്നെ നീ കാക്കണേ ഭുവനേശ്വരീ

രണ്ടു പ്രാര്‍ത്ഥനകള്‍

ഫെബ്രുവരി..8


അക്ഷരം നല്‍കണേ ബുദ്ധിയും ആരോഗ്യ
രക്ഷയുമെന്റെ തിരുത്തൂരപ്പാ
എന്നുമെനിക്കു നിന്‍ പാദങ്ങളെ തൊഴാ-
നിന്നു നീ എന്നെ യനുഗ്രഹിയ്കൂ....



ശ്രീമഹാ വിഷ്ണുവിന്‍ ഗീതങ്ങള്‍ പാടി ഞാന്‍
ശ്രീകോവിലിന്‍ മുന്‍പില്‍ നില്‍കേ
ശ്രീധരാ, നിന്റെ മധുര മനോജ്ഞമാം
ശ്രീരൂപമെന്നില്‍തെളിഞ്ഞൂ

ഇല്ല; തോന്നീല, വരമൊന്നും ചോദിക്കാ-
നില്ല നിന്‍ ദര്‍ശനം തന്നെ പുണ്യം
വല്ലഭാ എന്നില്‍ നിറഞ്ഞു നീ നില്‍ക്കവേ
അല്ലലില്ലുള്ളിലശേഷം

ജന്മാന്തരങ്ങള്‍കടന്നു ഞാനെത്തീ നിന്‍
ചിന്മയ മുദ്ര കണ്ടീടാന്‍
എന്നുംകനിയണേ എന്നെതുണയ്ക്കണേ-
യെന്റെ ഗുരുവായൂരപ്പാ...

കണ്ടൂ

ഫെബ്രുവരി..7

മകര മാസ മഞ്ഞലിയുന്നൂ
മാമ്പൂ കൊഴിയുന്നൂ
മധുര സാന്ദ്ര വികാരമായ്‌ നീ
മനസ്സില്‍ നിറയുന്നൂ

ദീപാരധന നേരത്തമ്പല
നടയില്‍ ഞാന്‍ തൊഴുതൂ
ശ്രീകോവിലിലെ ദേവിയെയോ യെന്‍
മുന്നിലെ ദേവിയെയോ

നളദമയന്തീ പദ ശ്രുങ്ഗാരം
പാടിയലിഞ്ഞിടവേ
നിറദീപങ്ങള്‍ അരങ്ങിലോ നിന്‍
മിഴികളിലോ കണ്ടൂ..

Tuesday, March 13, 2007

നിന്നെ തേടി...

ഫെബ്രുവരി..3

വസന്തം പൂത്താലമേന്തിയെന്‍ മുന്നില്‍ വന്നല്ലോ
സുഗന്ധം പൂങ്കാറ്റായിന്നെന്റെ യുള്ളില്‍ നിറഞ്ഞല്ലോ
കിനാക്കള്‍ പുഞ്ചിരി തൂകീ, മനസ്സില്‍ മോഹമുണര്‍ന്നു
താളലയമോടെ രാഗം മൂളി വന്നൂ പൂങ്കുരുവീ...

ഒരിയ്ക്കല്‍ ജന്മങ്ങളിലെന്നോ മഴക്കാര്‍ മേലെ വന്നപ്പോള്‍
പീലിനീര്‍ത്താടിയോരെന്റെ ചരെ നീ നോക്കിനിന്നില്ലെ
സ്നേഹമയിലേ...
സ്നേഹമയിലേ നിന്നെ തേടീ ഞാനീ പൂന്തോപ്പില്‍ വന്നു

ഒരിയ്ക്കല്‍ പുല്‍മേട്ടിലെങ്ങോ ചിരിച്ചങ്ങോടിനടന്നില്ലെ
വിളിച്ചാല്‍ കേള്‍ക്കാത്ത ദൂരെ ഒളിക്കനല്ലോ പോയീനീ
നീള്‍മിഴിയാളേ....
നീല്‍മിഴിയാളേ നിന്നെതേടീ ഞാനീ പൂങ്കുടിലില്‍ വന്നു






നീ..

ഫെബ്രുവരി..2


നാദമാണെനിക്കു നീ, കരയും മുളന്തണ്ട-
ല്ലീണമാണെനിക്കു നീ, വീണതന്‍ തന്ത്രിയല്ല
താളമാണു നീ,യേതോ തുടിയ്ക്കും തുടിയല്ല
ഗാനമാണെനിക്കു നീ പാട്ടിന്‍ പദങ്ങളല്ല

പൂവണിയാതേ നില്‍കും സ്വപ്നമാണെനിക്കു നീ
പൂക്കളും, പൂന്തേനും, കാര്‍വണ്ടിന്റെ മൂളിപ്പാട്ടും
പൂനിലാവൊഴുക്കുന്ന കുളിരാണു നീ, മേട-
പ്പൂക്കൊന്നയേകും സ്വര്‍ണ വര്‍ണക്കണിക്കാഴ്ചയും

ഓര്‍മയിലൊളിപ്പിച്ച മയില്‍പീലിയാണുനീ
കേള്‍ക്കുവാനെന്നും കൊതിച്ചോരു താരാട്ടുപാട്ടും
നീറുന്ന മനസ്സിന്റെ സാന്ദ്വന സ്പര്‍ശം നീയേ
തൂലിക തുമ്പത്തിരുന്നൂയലാടുന്ന വാക്കും

കണ്ണനോട്‌

ഫെബ്രുവരി..1


മോഹന രാഗത്തിന്‍ ഈണങ്ങള്‍ കേട്ടെന്റെ
മോഹമയൂഖങ്ങള്‍ പീലിനീര്‍ത്തി
ആടിത്തുടങ്ങി പദങ്ങള്‍,ഹ്രുദയവു-
മാനന്ദ ലാസ്യത്താലെന്നപോലെ

ഓര്‍മയില്‍; മാലിനീ തീരവും, പൈക്കളും,
ഓമല്‍ക്കുളിര്‍കാറ്റിന്നാശ്ലേഷവും
ഗാനമുതിര്‍ക്കും കുയിലും, മയില്‍പീലി
ചൂടിയ കണ്ണനും, പൂങ്കുഴലും

എന്നുമെന്നോടൊപ്പമുണ്ടാകണേ ക്രുഷ്ണാ
നിന്‍ വേണു ഗാന സ്വരമാധുരി
എന്നുമെന്നുള്ളില്‍ ചൊരിഞ്ഞീടണെ കണ്ണാ
നിന്‍ ക്രുപാനുഗ്രഹ സാഗരവും

രാധയെ കാത്ത്‌...

ജനുവരി...31


രാധേ, ഈ വൃന്ദാവന
രാജീവ നികുഞ്ജത്തില്‍
ഏകനായ്‌ ഞാന്‍ നിന്നെകാ-
ത്തേറെ നേരമായ്‌ നില്‍പൂ

നീ വരും നേരം നിന്നെ
ചൂടിക്കാനൊരായിരം
നീലോല്‍പലപ്പൂക്കള്‍ തന്‍
നീഹാരമൊരുക്കീ ഞാന്‍

നീവരൂ,വേഗം മേഘ-
മല്‍ ഹാറിന്നീണം പോലെ
നീറുമെന്‍ മനസ്സിന്റെ
മ്രുദു തന്ത്രികള്‍ മീട്ടാന്‍

നീവരൂ പൂന്തെന്നലായ്‌
പൂക്കള്‍തന്‍ സുഗന്ധമായ്‌
പൂങ്കുയില്‍ താരാട്ടായി
എന്നില്‍ പെയ്തലിഞ്ഞീടൂ

Monday, March 12, 2007

ചക്രവാകം

ജനുവരി...30

ഇരുളാണു ചുറ്റിലുമതുകൊണ്ടു നീയെന്റെ-
യരികിലുണ്ടെങ്കിലും നിന്മുഖത്തെ
ഒരുനോക്കു കാണുവാനാവാതെ മനസുനൊ-
ന്തൊരുപാടു നേരം കരഞ്ഞുപോയ്‌ ഞാന്‍

അറിയുന്നു;ശോകാര്‍ദ്രമെന്‍ സ്വരമെങ്കിലും
മറുവാക്കു നീയൊന്നും ചൊല്ലിയില്ല
ഒരുവേള മിണ്ടിയാല്‍ പാട്ടു ഞാന്‍ നിര്‍ത്തുമെ-
ന്നറിയാം നിനക്ക തുകൊണ്ടുമാവാം


അയഥാര്‍ത്ഥമായൊരീ വിരഹത്തെ പാട്ടിലൂ-
ടറിയിച്ചിടുന്നോരുകാരണത്താല്‍
ചക്രവാകപ്പക്ഷി ഞാന്‍, പാടുമീരാഗം
ചക്രവാളത്തോളമെത്തിടുന്നൂ

ഒന്നും വേണ്ട

ജനുവരി..29

"ഇഷ്ടമോ" എന്താണതിന്റെയര്‍ത്ഥം?
നഷ്ടമില്ലാത്തൊരു സൗജന്യമോ
സ്നേഹമോ കാര്യ സാധ്യത്തിനായി
നീട്ടുന്ന പാസ്സോ അനുവാദമോ

കളിയും കളിവാക്കുമൊക്കെയായി
ഇതിനെ നീ കരുതി ചിരിച്ചു കൊള്ളു
കരളുനോവുന്നൊരു മോഹമായി-
ട്ടിതിനെ ഞാന്‍ മനസ്സിലിട്ടോമനിയ്ക്കും

ഇനിയെന്റെയവസാന ദിവസം വരെ
ഇനിയെന്റെയവസാന നിമിഷം വരെ
ഇനിയെനിക്കില്ല മോഹങ്ങക്‌ വേറെ
ഇനിവേറെ ജന്മവുംവേണ്ടെനിക്ക്‌

ഒരുങ്ങിയാണല്ലോ...

ജനുവരി...27

ഒരുങ്ങിയാണല്ലോ നീ വന്നതിന്നലെ മുത്തേ
നിലാവില്‍ വിരിയുന്ന നെയ്തലാമ്പലെപോലെ
ഒരുങ്ങിയാണല്ലോ നീ വന്നതിന്നലെ നിന്റെ
മനസ്സാം കുസ്രുതിയെ പട്ടുടുപ്പിച്ചും കൊണ്ട്‌
ഒരുങ്ങിയാണല്ലോ നീ വന്നതിന്നലെ കണ്ണില്‍
ചിരിതന്‍ പൂത്തിരികള്‍ കത്തിച്ചു വീശിക്കൊണ്ട്‌
ഒരുങ്ങിയാണല്ലോ നീ വന്നത്‌ കാണുന്നോര്‍ക്ക്‌
ഒരുനെയ്തിരിനാളം തെളിഞ്ഞതായി തോന്നി
ഒരുങ്ങിയാണല്ലോ നീ വന്നതിന്നലെയെന്റെ
കിനാക്കള്‍ കസവിന്റെ ചാമരം നിന്നെ വീശി
ഒരുങ്ങിയാണല്ലോ നീ ഇന്നലെ വന്നതെന്റെ
മനസ്സില്‍ മൊഹങ്ങള്‍തന്‍ തിരകളിളക്കാനായ്‌

മോഹം

ജനുവരി..26


തൊട്ടിരുന്നൊപ്പം കിനാവു കാണാന്‍
മുട്ടി നിന്നൊരുയുഗ്മ ഗാനം പാടാന്‍
പിന്നെ യൊരുപാടുദൂരം മെല്ലെ
നിന്നോടു ചേര്‍ന്നുനടന്നു പോവാന്‍
കണ്ണുകളാല്‍ നിന്റെ കണ്‍നിറയെ
വിണ്‍താരകള്‍ ചിരിക്കുന്ന കാണാന്‍
കവിളില്‍ വിരിയും നുണക്കുഴിയെ
വിരലിനാലൊപ്പിയെന്‍ ചുണ്ടില്‍ വയ്ക്കാന്‍
പിന്നെയുമൊരുപാട്‌ മോഹങ്ങളെന്‍
ഉള്ളില്‍നിറഞ്ഞു തുളുമ്പിടുന്നൂ
എങ്ങിനെയെന്നറിയില്ല,മുത്തേ
നിന്നോടിതൊക്കെ പറഞ്ഞിടും ഞാന്‍


നീ എവിടെ?

ജനുവരി..25

കാണാത്ത ദൂരത്താണിന്നു നീയെങ്കിലും
കാണ്മൂ ഞാന്‍ നിന്നെയുള്‍കണ്ണാല്‍
കണ്ണൊന്നിറുക്കിയറ്റയ്ക്കുകയെ വേണ്ടൂ
നിന്നെയെനിക്കൊന്നു കാണാന്‍

നിന്റെ ചിരിയൊച്ച ദൂരെയോ ചാരത്തോ
എങ്ങുനിന്നോ കേട്ട പോലെ
ചുറ്റും തിരയവേ ഞാനറിയുന്നത്‌
കേട്ടതെന്‍ ഉള്ളില്‍നിന്നല്ലോ

ഏതോ കൊലുസ്സിന്റെ മന്ദ്രനാദംകേട്ട്‌
വേഗമെന്നുള്ളം തുടിക്കേ

എന്തൊരസംബന്ധം നിന്‍ പാദസരങ്ങള്‍ക്കു
കിങ്ങിണിയൊന്നുമില്ലല്ലോ

Sunday, March 11, 2007

എന്റെ മുത്ത്‌

ജനുവരി...24

എന്നനുരാഗത്തിന്റെ ചിപ്പിയില്‍ കണ്ണീര്‍ വീണി
ട്ടിന്നെനിക്കാശ്വാസമായ്‌ കിട്ടിയ മുത്താണു നീ
ദൂരെയല്ലിപ്പോഴെന്റെ കൈക്കുടന്നയില്‍ വെള്ളി
ത്താരപോല്‍ മന്ദസ്മിതം തൂകി നീ കിടക്കുന്നു
ഒന്നുലാള്‍ക്കാനെടുത്തുമ്മ വയ്ക്കുവാന്‍ തങ്ക
മിന്നുകെട്ടിയെന്‍ നെഞ്ചിലണിയാന്‍ മുത്തേമോഹം


ശ്രീരാഗം

ജനുവരി...23


നിന്‍ വിരല്‍ തൊട്ടപ്പൊളോമനേ എന്നുള്ളില്‍
സ്വര്‍ണ മന്ദാരങ്ങള്‍ പൂത്തു
ഒന്നുമുരിയാടാനാവാതെ ഞാന്‍ നിന്നൂ
നിര്‍വ്രുതിയാലെന്നപോലെ

കണ്‍കളാല്‍ വൈഡൂര്യ ശോഭ ചൊരിഞ്ഞുകൊ
ണ്ടെന്നരികത്തു നീ നില്‍കേ
ഏതോ ഒരജ്ഞാത ഗാനത്തിന്‍ ഈരടി
എന്നുള്ളില്‍ മെല്ലെയുണര്‍ന്നു

മായികമായൊരു പുഞ്ചിരി കൊണ്ടു നീ
സ്നേഹപ്രഭ ചൊരിയുമ്പോള്‍
ഞാനറിഞ്ഞൂ സഖീ നീയാണെന്‍ ജീവിത
ശ്രീരാഗവും പൊന്നുഷസ്സും!

ശാപമോക്ഷം

ജനുവരി 22


താര റാണിയാം നിന്നെ മോഹിക്ക മൂലം ദേവ
ശപമേറ്റൊരു പാവം ഗന്ധര്‍വ കുമാരന്‍ ഞാന്‍
പാടുവാനാവുന്നീല പദങ്ങള്‍ ശ്രുതിതെറ്റി
പാഴ്മണ്ണില്‍ ഇഴയുന്നു തൊണ്ടയോ വരളുന്നു

ഋതുഭേദങ്ങള്‍ വന്നു പോവുന്നതറിയാതെ
ജന്മമെത്രയായ്ക്രുഷ്‌ണശിലപോല്‍ഞ്ഞാന്നില്‍ക്കുന്നു
തിരയ്കോ ചീറുംകാറ്റിന്‍ ഗതിയ്കോ വര്‍ഷങ്ങള്‍കോ
ഒരു മാറ്റവുമെന്നില്‍ വരുത്താന്‍ കഴിഞ്ഞില്ല

ഒരുപൂങ്കാറ്റായ്‌ വന്നീ മേനിയെ തലോടിയി
ട്ടൊരു ചുമ്പനത്താലെന്‍ ജീവനില്‍ തുടിപ്പേകി
ഒരുവാക്കോതി മെല്ലെ ഒരുപുനര്‍ജന്മത്തിന്റെ
ശാപമോക്ഷമേകാനായ്‌ നീ തന്നെ വേണം ദേവീ..

വരൂ...

ജനുവരി...20


നിന്‍സ്വരം കേള്‍ക്കുവാനായിരം കാതുമായ്‌
നിര്‍മലേ, കാത്തു ഞാനിങ്ങു നില്‍കെ
മൗനമെന്തേ സഖീ,യെന്നോടു ചൊല്ലുവാന്‍
മോഹങ്ങളൊന്നുമേ ബാക്കിയില്ലേ

മിഴികളാലോമലെന്‍ ഹ്രുദയത്തിലൊരുപാടു
കവിതകള്‍ വിരിയിച്ചതോര്‍മയില്ലേ
ചിരികൊണ്ടു ജന്മാന്തരങ്ങളെയൊക്കെനീ
പുളകച്ചാര്‍ത്തണിയിച്ചതോര്‍മയില്ലേ

ഒരു മുളംതണ്ടിന്റെ ശ്രുതിപോലെ വന്നെന്നില്‍
നിറയൂ; മനസ്സില്‍ നീ മഴവില്ലുപോല്‍
ഒരുമണി വീണതന്‍ മോഹന രാഗമായ്‌
ഒഴുകി വന്നെത്തൂ നീ ഹ്രുദയേശ്വരീ

അറിവ്‌

ജനുവരി 19..


നിന്നെ ഞാന്‍ പ്രേമിച്ചതില്‍ പിന്നെയാണറിഞ്ഞത്‌
പൂവിന്റെ സുഗന്ധവും, പൂന്തേനിന്‍ മാധുര്യവും
മഞ്ഞിന്റെ മനോജ്ഞമാം കുളിരും കുയില്‍പാട്ടും
കുഞ്ഞിളം കാറ്റിന്‍ കൈകള്‍ കുസ്രുതി കാട്ടുന്നതും

നിന്നെ ഞാന്‍ മോഹിച്ചതില്‍ പിന്നെയാണറിഞ്ഞത്‌
കണ്ണുകള്‍ തുറന്നിട്ടും കിനാവു കാണാമെന്നും
കേവല ശബ്ദം പോലും സംഗീതമാവാമെന്നും
വെറുതെ സ്വപ്നം കാണാന്‍ പറ്റുമേവര്‍ക്കുമെന്നും

നിന്നെ ഞാന്‍ കാമിച്ചതില്‍ പിന്നെയാണറിഞ്ഞത്‌
കാമുകനാവാന്‍ സ്വല്‍പം യോഗ്യത വേണമെന്നും
ഉള്ളുനോവുമ്പോള്‍പോലും പരിഹാസ്യനാവാമെന്നും
വല്ലതുമൊക്കെ കുത്തി കുറിക്കാനാവുമെന്നും

കണ്ണാ..

ജനുവരി 18



കണ്ണും കരളും കനവുകളും എന്റെ
കണ്ണാ നിനക്കു ഞാനിന്നു നല്‍കാം
ഒരുവരം മാത്രമെനിക്കുവേണം നിന്റെ
തിരുവുടല്‍ എന്നും കണികാണുവാന്‍

നിന്‍ വേണു ഗാന കല്ലോലിനിയില്‍ ഒരു
നെയ്യാംബലായി വിരിഞ്ഞു നില്‍ക്കാന്‍
നിന്‍ കാല്‍ക്കല്‍ വീണു സാഫല്യം നേടും ഒരു
കുഞ്ഞു തുളസി ക്കതിരാകുവാന്‍

രാധയും ഗോപികമാരും പിന്നെ
രുഗ്മിണിയും നിന്റെ പൂംകുഴലും
ചുംബിച്ച ചുണ്ടിലെ പൂപ്പുഞ്ചിരി
എന്നില്‍ കുളിരായി പെയ്തിറങ്ങാന്‍


ഓര്‍മകള്‍

ജനുവരി 17


ഓര്‍മകള്‍ കായല്‍ തിരകളെപ്പൊലെയാ
ണോമനെ, നീയതറിയുന്നുവോ
എത്ര അനായാസമായവയെത്തുന്നു
പൊട്ടിച്ചിതറുന്നു; വീണ്ടുമെത്താന്‍

നിന്റെ കവിള്‍തുടുപ്പാണോ ത്രിസന്ധ്യകള്‍
നിന്‍ മുഖം മറ്റൊരു വെണ്ണിലാവോ
മന്ദമായ്‌ വീശുന്ന കാറ്റോ, നിന്‍ നിശ്വാസ
മെന്നിലുണര്‍ത്തിയോരുള്‍ക്കുളിരോ

താരങ്ങളില്ലാത്തരാത്രി നിന്‍ കൂന്തലോ
രാവെളിച്ചം നിന്റെ പുഞ്ചിരിയോ
രാക്കിളിപ്പാട്ടുകള്‍ എന്റെചെവിയില്‍ നീ
മൂളിയ ശോകാര്‍ദ്ര രാഗങ്ങളോ

Saturday, March 10, 2007

നക്ഷത്ര നേത്രങ്ങള്‍

ജനുവരി 16.


നിന്‍ നീല നക്ഷത്ര നേത്രങ്ങളിന്നലെ
എന്റെ സ്വപ്നങ്ങളില്‍ വന്നുദിച്ചു
കണ്‍ചിമ്മിക്കൊണ്ടവ ഏതോ വിഷാദാര്‍ദ്ര
സന്ദേശകാവ്യം കുറിച്ചു തന്നു.

കേട്ടില്ല ഞനാണ്‍ ചകോരങ്ങള്‍ മൂളിയ
ചക്രവാകത്തിന്‍ സ്വരജതികള്‍
കേട്ടില്ല വെറെ രാപ്പ്ക്ഷികള്‍ പാടിയ
സ്നേഹ ലാസ്യത്തിന്‍ ഉറക്കുപാട്ടും

പിന്നെയുണര്‍ന്നു ഞാന്‍ ചുറ്റും തിരയവേ
ഇല്ല താരങ്ങളും രാക്കിളിയും
ഓര്‍മയില്‍ ഉണ്ടവ പാടിയുറക്കിയ
ഓമല്‍ കിനാക്കളും ശീലുകളും


ഈണം.എം.ഡി രാജേന്ദ്രന്‍

കുട്ടന്റെ പ്രാര്‍ഥന

പാപങ്ങളെല്ലാമകറ്റിരക്ഷിക്കണെ
പാറമെല്‍കാവിലെയമ്മേ ഭഗവതി
മുന്നില്‍ വന്നെത്തി കൈ കൂപ്പിനില്‍ക്കുന്നൊരീ
എന്നെ ത്രിക്കണ്ണാലനുഗ്രഹിച്ചീടണെ
ജന്മാന്തരങ്ങളായ്‌ ഞാന്‍ ശിരസ്സേറ്റുമെന്
‍ജന്മപാപങ്ങളകറ്റി രക്ഷിക്കണെ
എന്നും നിന്‍ പാദാരവിന്ദങ്ങളെ തൊഴാ
നെന്നെ ത്രികണ്ണാലനുഗ്രഹിച്ചീടണെ
നിത്യവും നേര്‍വഴിക്കെന്നെ നടത്തണെ
ശക്തിയും ബുദ്ദിയും തന്നു കാത്തീടണെ
ആയുരാരോഗ്യങ്ങളെന്നുമെനിക്കു നീ യേകണേ
പാറമെല്‍കാവിലെയംബികേ

Friday, March 9, 2007

ആമ്പലിന്റെ ദുഖം

പര്‍വണ ചന്ദ്രനെ ഇഷ്ടമാണെന്നൊരു പാതി വിരിഞ്ഞ നേയാമ്പല്‍ ചൊല്ലി. പാലൊളി പൂനിലാവെല്‍കേ ചിരി തൂകി പാതിരാ പക്ഷിയും ഓളങ്ങളും. പാതി ഉറക്കം കഴിഞ്~എപ്പോഴോ പാടിയ പല്ലവി ഓര്‍ത്തു നില്‍കേ മൂകമായ്‌ പുഞ്ചിരി തൂകിനിന്നൂ തിങ്കള്‍ ആ ഗാനമസ്വ്വദിച്ചെണ്ന പോലെ ഓടി ആണയുന്ന മേഘ നിഴലുകള്‍ ഓമന പൂവിന്മുഖത്തുവീഴ്കെ തെങ്ങിക്കരാഞ്ഞവളാ പുലര്‍ വേളയില്‍ വേറൊരു രാവി'നായ് കേ~നുറങ്ങീ