Saturday, October 24, 2009

ഞാനിതാ തിരിച്ചെത്തീ..

പ്രിയരെ,
ഇതിലെ വന്ന്, ഈ തിണ്ണയിലല്പം ഇരുന്ന്, എന്നെ വായിച്ച്, പ്രോത്സാഹിപ്പിച്ചവരോട് ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു. ഒന്നൊന്നരമാസമായി ഞാന്‍ ഇവിടെ രചനകള്‍ പോസ്റ്റ് ചെയ്യാറില്ല. ഇടയ്ക്ക് ശ്ലോകഭ്രാന്ത് പിടിപെട്ടു. “സൌപര്‍ണ്ണിക”, “വേദി” മുതലായ കമ്മ്യൂണിറ്റികളില്‍, സമസ്യാപൂരണം, അക്ഷരശ്ലോകം, ശ്ലോകങ്ങള്‍ വൃത്താനുവൃത്തം എഴുതല്‍ എന്നിവയില്‍ മുങ്ങിപ്പോയി. ഏതാണ്ട്, നൂറോളം “ശ്ലോകങ്ങള്‍” രചിയ്ക്കുകയും ചെയ്തു. പ്രേമഗീതങ്ങളോ, പ്രാര്‍ത്ഥനകളോ അല്ലാത്തസ്ഥ്തിയ്ക്ക് അവ ഇവിടെ പോസ്റ്റു ചെയ്യുന്നില്ല. അതിനു ഞാന്‍ വേറൊരു ബ്ലോഗ് തുടങ്ങുന്നകാര്യം ആലോചിയ്ക്കുന്നു. ശ്ലോകമെഴുത്ത് ഉപേക്ഷിയ്ക്കാതെതന്നെ, ഇനിമുതല്‍, ഇവിടെവരാന്‍ ഞാന്‍ ശ്രദ്ധിയ്ക്കാം. എന്നോട് കാണിച്ച സഹകരണങ്ങള്‍ തുടര്‍ന്നും ഉണ്ടാവണേ..
സ്നേഹാദരവുകളോടെ..
കുട്ടന്‍ ഗോപുരത്തിങ്കല്‍.

സ്നേഹദീപം

നിന്നെയെന്നോമനേയൊന്നുദര്‍ശിയ്ക്കുകില്‍-
ത്തന്നെയെന്‍‌കണ്ണുകള്‍ക്കന്നു സായൂജ്യമായ്.
നൊന്നോടൊരുവാക്കുമിണ്ടിയാല്‍, ചൊല്ലേണ്ട
പിന്നെയീചുണ്ടുഅള്‍, മന്ത്രാക്ഷരങ്ങളെ.

തെല്ലകലത്ത് നീ നിന്നുചിരിയ്ക്കവേ
മല്ലീശരന്‍ ബാണമെയ്യാന്‍ തുടങ്ങിടും
മെല്ലെ, മുഖത്തുതലോടിയാല്‍ കൈകളില്‍
മുല്ലമലരിന്‍ സുഗന്ധം പതിഞ്ഞിടും.

നിന്നെ, മനസ്സിലിട്ടോമനിച്ചീടവേ
പൊന്നേ, മറന്നുപോകുന്നു ഞാനൊക്കെയും.
എന്നിനി നീവരുമെന്റെകുടിലിലെ
മണ്‍ചിരാതില്‍ സ്നേഹദീപം കൊളുത്തുവാന്‍ ..

Wednesday, September 2, 2009

ഒരേഒരു പോംവഴി..

ആരോടാണെന്റെകാര്യം പറയുക, മിനിയാ ന്നാളുതൊട്ടെന്‍‌മുഖത്തേ-
യ്ക്കാരോമല്‍നോക്കി, യെന്നോ ടൊരുമറുപടിയോതീടുവാന്‍ നില്‍പ്പതില്ല.
ആരോ വേണ്ടാത്തതെന്തോ ചെവിയതിലറിയി ച്ചെന്നപോലാണുകാര്യം
ആരോഗ്യത്തിന്റെ പോട്ടേ, മനമിതില്‍‌സുഖവും പോയി, ഞാനെന്തുചെയ്‌വൂ?

പട്ടും പൊന്നും കൊടുത്താല്‍ കുവലയമിഴിതന്‍ വാശിയൊട്ടാറുകില്ല.
മറ്റാരോടെങ്കിലും ഞാന്‍ ‘സൊറ‘പറയുവതാ ണിഷ്ടമില്ലാത്തകാര്യം.
തെറ്റെല്ലാം ചെയ്തുകൂട്ടാന്‍ ഇവനൊരുമടിയും, ഇപ്പൊഴും‌, ഇല്ലയെന്ന്
മറ്റാരേക്കാളുമേറേ അറിയുവതിവള്‍,എന്‍‌‌കൂടെ നാളെത്രയായീ !!

അത്താഴത്തിന്നുശേഷം ഒരുചെറുനടയു ണ്ടായതിന്നാല്‍‌‌വിയര്‍ത്തി-
ങ്ങെത്തുമ്പോള്‍ മെല്ലെദേഹം ചെറിയൊരുകുളിയാല്‍‌ ശുദ്ധമാക്കീടുമെന്നും
പൊത്താറില്ലെണ്ണദേഹ ത്തിവനതു‌പുലര്‍‌കാ ലത്തുചെയ്യുന്നു; നിത്യം
പ്രാര്‍ത്ഥിയ്ക്കാറുണ്ട് ശയ്യാ തലമതില്‍‌ശയന ത്തിന്നൊരുങ്ങുന്നനേരം

ഇന്നത്താഴംകഴിഞ്ഞാല്‍ ചെറിയൊരുകുളിപാ സ്സാക്കി തൈലാദിപൂശി
എന്നത്തേയും കണക്കേ ഹരിയുടെതിരുനാ മങ്ങള്‍ചൊല്ലുമ്പൊ ളോമല്‍
വന്നെത്തുംനേരമാവെണ്‍ കരമതുപതിയേ കൈക്കലാക്കി ‘ക്ഷമിയ്ക്കൂ,
പൊന്നേ, നീകൂടെയില്ലേല്‍ സകലതുമിവിടേ വ്യര്‍ത്ഥ'മെന്നോതിനോക്കാം....

Monday, August 31, 2009

കണി..

കണ്ടു, ഞാനൊരു വിഭാതവേളയില്‍
ചുണ്ടില്‍ തേന്‍‌ചിരിയുമായി വന്ന്‌‍, ഞാന്‍
പണ്ടുതൊട്ടുമനതാരില്‍ കണ്ട പൂ‌-
ച്ചെണ്ടുപോലെയഴകുള്ളപെണ്ണിനെ.

ചാരിടാത്ത കതകിന്റെ പാളിയില്‍
ചാരിനിന്നവള്‍; മനസ്സിലോര്‍ത്തു ഞാന്‍.
ചാരുചന്ദ്രനിവിടേയുദിച്ചുവോ?
നേരമിത്രയധികം വെളുത്തുവോ?

പിന്നെ,യെന്നുമുണരുന്ന നേരമെന്‍
മുന്നിലെത്തുമവള്‍, കൊന്നപൂത്തപോല്‍ !
ഇന്നുരാവിലെയുമെന്‍‌കിടക്കയില്‍
നിന്നെണീറ്റു കണികണ്ടതാമുഖം !!

Saturday, August 29, 2009

ഇനി, നമ്മളകലുകയില്ല..

ഇനി നമുക്കൊന്നായിപാടാം, പ്രിയസഖീ !
അനുരാഗമധുരിത ഗാനം.
ഇനി നമുക്കൊന്നിച്ചിരിയ്ക്കാം, കിനാവിലെ
പനിമതി പൊഴിയും പടവില്‍.

ഒരുപാട് മോഹപുഷ്പങ്ങള്‍ വിരിയുവാന്‍‌
തരുശാഖി തിരിനീട്ടിനില്‍ക്കേ,
ഒരുകാറ്റ്‌വന്നവ തല്ലിക്കൊഴിച്ചപ്പോള്‍‌
കരള്‍‌നൊന്ത് നാം കരഞ്ഞില്ലേ?

അകലെയിരുന്ന് നാം കണ്ടകിനാവുകള്‍‌
മുകിലിന്റെ വെണ്‍‌ചിറകേറി,
അകതാരിലാശ്വാസമേകീടുവാനെത്തി
പകലു മിരവിലുമരികില്‍‌.

ഗതിവേര്‍‌പിരിഞ്ഞോരരുവികള്‍ പിന്നീട്
വിധിമൂലമൊരുമിച്ച് ചേര്‍ന്നു.
ശ്രുതിപോയൊരനുരാഗവീണതന്‍‌തന്ത്രിയില്‍‌
പുതുരാഗമുയരാന്‍‌തുടങ്ങീ..

ഇനി നമുക്കൊന്നായി പാടാം, മധുരമാം
അനുരാഗ ഹൃദയരാഗങ്ങള്‍.
ഇനി നമുക്കൊന്നിച്ച് കാണാം കിനാവുകള്‍.
ഇനി, നമ്മളകലുകയില്ല...

Sunday, August 23, 2009

“ഈവന്റ് മാനേജേഴ്സ്”

അച്ചായന്‍, മൊതലാളി, മരിച്ചൂ മിനിഞ്ഞാന്നൊ-
രുച്ചയ്യോടടു ത്തെന്തു കഷ്ടമായ്പ്പോയീ യല്ല്യോ?
അച്ചനാണിളയമോന്‍, മൂത്തവന്നെസ്റ്റേറ്റാണേ,
അച്ചാമ്മ, യൊരേമകള്‍, നേഴ്സാണു യൂയെസ്സേയില്‍.

ഇന്നുച്ചയ്ക്കാണ് ദേഹം, ആശുപത്രീന്ന്; മകള്‍-
വന്നതിന്‍‌ശേഷം; വീട്ടില്‍ മൊബൈല്‍ മോര്‍ച്ചറീല്‍ വച്ചെ.
വന്നോരില്‍ ബിഷപ്പുണ്ട്, അച്ചന്‍‌മാര്‍, കന്യാസ്ത്രീകള്‍,
ഇന്നാട്ടിലുള്ള മത, രാഷ്ട്രീയ നേതാക്കളും.

നെഞ്ചത്തടിച്ച്, ശവപ്പെട്ടിതന്‍ ചുറ്റും ഇരു-
ന്നഞ്ചെട്ട് ’മിസ്സിന്ത്യ‘കള്‍ കരയുന്നതു കണ്ടോ?
അഞ്ചായിരമാണൊരാള്‍‌ ‍ക്കൊരുമണിക്കൂറിന്ന്.
പഞ്ചനക്ഷത്രത്തില്‍ ഊണു വേറെയും കൊടുക്കേണം.

കാറുകള്‍, അലങ്കാരവണ്ടികള്‍, ഭക്ഷണവും,
നൂറുതൊട്ടഞ്ഞൂറാളെ ജാഥയില്‍ ചേര്‍ത്തീടാനും
ആരുമേചെയ്യേണ്ടൊന്നും, മോര്‍ച്ചറീല്‍നിന്നും സെമി-
ത്തേരിയിലെത്തി, ശവം സംസ്ക്കരിക്കുന്നവരെ.

ചിന്തിച്ചു നോക്കൂ, ഇവ,യിത്രഭംഗിയായ് ചെയ്യാന്‍
ബന്ധുക്കള്‍മാത്രം ഒത്തുപിടിച്ചാല്‍ മതിയാമോ?
എന്തുവാ പരിപാടി? എന്നതാണേലും അത്
സന്തോഷമായിച്ചെയ്യാം; ഗംഭീരമാക്കാം ഞങ്ങള്‍!!

Friday, August 21, 2009

നിന്നെയും കാത്ത്..

നീവരുന്നുണ്ടെന്നെന്നെയറിയിക്കുവാൻ, മുൻ‌പേ
കൈവളകിലുക്കത്തിൻ കളനിസ്വനമെത്തി.
പൂവിതൾ തുടുത്തപ്പോൾ;കാറ്റിൻ‌സുഗന്ധം ചൊല്ലീ
നീവന്നുചേരാനൊട്ടും വൈകില്ലയിനിയെന്ന്.

കാത്തുകാത്തിരുന്നെന്റെ കവിളിൽ കണ്ണീരിന്റെ
നേർത്തചാലുകൾവറ്റീ; നിന്നോട് ചൊല്ലീടുവാൻ
മാത്രമായ് മനസ്സിൽ ഞാൻ പൊന്നലുക്കുകളിട്ട്
ഓർ‌ത്തുവച്ചവയൊക്കെ മായുവാൻ തുടങ്ങവേ..

നിൻ‌നാദമടുത്തെങ്ങോ കേട്ടതായ്ത്തോന്നി, യുള്ളിൽ
വെൺപ്രാക്കൾ ചിറകുകൾ കുടയുന്നതായ് തോന്നി.
മൺ‌ചിരാതിലെതിരിനാളമൊന്നുയർത്തട്ടേ
നിൻ‌ചിരിതൂകും മുഖം കാണുവാൻ തിടുക്കമായ് !

Thursday, August 20, 2009

എന്റെ ഓണം

മധുരാനുഭൂതികള്‍ മനതാരില്‍‌പെയ്യുന്ന
ഹൃദയവികാരമാണെന്റെയോണം।
വ്യഥകളില്ലാതെ, മനുഷ്യരൊന്നായ് വാണ
ഗതകാലസ്വപ്നത്തിന്നോര്‍മ്മയോണം।

ദലമര്‍മ്മരങ്ങള്‍ക്ക് കാതോര്‍ക്കുകില്‍ അത്
മലയാളഭാഷയാണെന്നു തോന്നും
പുലരികള്‍, സന്ധ്യകള്‍, പൂക്കള്‍, ശലഭങ്ങള്‍‌
‍മലയാളമോതുന്നു, കിളികള്‍പോലും!

ഒരുപാടുനാളൊന്നുമായില്ല,ബാല്യത്തില്‍,
തിരുവോണമെത്തുന്നതിന്നുമുന്‍പേ,
ഒരുനൂറുമോഹങ്ങളതിലേറെപുഷ്പങ്ങള്‍‌
‍നിറയെ വര്‍ണ്ണങ്ങളുമായിയെത്തും.

തറവാടുകള്‍പോയി,യണുകുടുമ്പങ്ങള്‍ക്ക്‍
തിരുവോണം കടലാസ്സുപൂക്കളിലായ്.
ഇരയായിമാറുന്നു കമ്പോളസംസ്ക്കാര-
ത്തിരയിതില്‍, ഇനിയില്ല തിരികെയാത്ര.

ഇനിയെനിയ്ക്കാസ്വദിച്ചീടുവാനാവില്ല
തനിനാട്യമായ്മാറി തിരുവോണവും!
ഇനിയൊരുനാളിലും കൈവന്നിടാത്തൊരു
തനിമയെഴും സ്വപ്നം; എന്റെയോണം!!

Saturday, August 15, 2009

തിരികെ വരൂ

ഒരുനാളില്‍‌വിരുന്നുവന്നുവെന്‍‍
കരളിന്‍‌തന്ത്രിയിലീണമേറ്റുവാന്‍
വിരല്‍‌തൊട്ടൊരുവേള പൂത്തുപോയ്‌
വിരിയാന്‍‌‌വെമ്പിയകുഞ്ഞുമൊട്ടുകള്‍‌.

കളനാദമുയര്‍ന്നവേളയില്‍
പു ളകംകൊണ്ടു വിടര്‍ന്നു മാനസം.
കളിചൊല്ലിനടന്നുവെണ്ണിലാ-
വൊളിയില്‍‌, പിന്നെയുമെത്രനാഴിക.

ഒരുസൂചനപോലുമേകിടാ-
തരികില്‍‌നിന്നകലേയ്ക്കുപോയിനീ
തിരികേവരികെന്റെയുള്ളിലെ
എരിതീയിന്നുകെടുത്തിടൂ സഖീ..

Tuesday, August 11, 2009

മഞ്ഞ്..

പാതിരാപ്പക്ഷിതന്നീണവും, മഞ്ഞേറ്റ്
പാതിവിടര്‍ന്നരാപ്പൂമണവും,
പാതിതുറന്ന് കിടന്നൊരെന്‍‌ജാലക-
വാതിലിലൂടെ കടന്നു വന്നു.

നീയുറങ്ങിക്കാണുമിപ്പോള്‍‌, കിനാക്കളി-
ലൂയലാടുന്ന മനസ്സുമായി.
മായികമാമൊരു പുഞ്ചിരി, പൂവിടു-
മായിരിയ്ക്കാം, നിന്‍‌ചൊടിയിണയില്‍‌.

യാമങ്ങളെണ്ണിയുറങ്ങാതിരിപ്പു ഞാന്‍
‌ഓമനേ, നീമാത്രമെന്‍‌കരളില്‍.
ഈ മഞ്ഞുവീഴും നിശീഥിനിതന്നിലെന്‍‌
കാമനകള്‍‌ പൂത്തുലഞ്ഞുവെങ്കില്‍ !

Saturday, August 8, 2009

വിടില്ല; ഞാന്‍‌..

ചുടുനെടുവീര്‍‌പ്പുകള്‍‌ കണ്ണീരിലലിയവേ
ഒടുവില്‍‌, നീയരികത്തണഞ്ഞനേരം,
പിടയുമെന്നാത്മാവിനാശ്വാസമായെന്റെ-
യിടനെഞ്ചിലൊരുരാഗശ്രുതിയുണര്‍ന്നൂ..

കരപല്ലവങ്ങളാല്‍ മുറുകെപ്പുണര്‍ന്നെന്റെ
തരളാധരങ്ങളില്‍ മധുപകര്‍ന്നും;
വിരലുകളാല്‍ അതിമൃദുവായ്‌തലോടിയി-
ട്ടൊരുരോമഹര്‍ഷത്തിന്നിതള്‍‌വിരിച്ചു..

പനിനീര്‍‌കുടഞ്ഞെന്നിലതിലോലസാന്ദ്രമാ-
മനുഭൂതിനിറയിച്ചതറിയുന്നു ഞാന്‍‌.
ഇനി, നിന്നെ ഞാന്‍‌വിടില്ലെന്നെയീതീരത്ത്‌
തനിയേവെടിഞ്ഞകലേയ്ക്ക്‌ പോകാന്‍‌..

Monday, August 3, 2009

തുണയായ്

കരളില്‍ കിനാക്കള്‍ക്ക് വീണുറങ്ങീടുവാന്‍‌
‍ഒരുമണിമണ്ഡപം ഞാനൊരുക്കി.
ഒരുനാളില്‍ നീ വിരുന്നെത്തുമെന്നോര്‍ത്ത്‌ ഞാന്‍‌
‍തിരിനാളമണയാതെ കാത്ത് വച്ചു.

ജലശംഖിലുയരുന്നമൃദുനാദമിന്നെന്നി-
ലലയുന്നു രാഗാര്‍ദ്രഭാവങ്ങളായ്‌
ചിലനേരമൊരു വേണുനാദത്തിലെന്നപോല്‍
‌‍അലിയുന്നു ഞാനതില്‍, നിന്നോര്‍മ്മയാല്‍‌.

പറയൂ, പ്രിയംവദേ, ഇനിയെന്ന് നീയെന്നില്‍‌
‍നിറയും, ഒരാനന്ദഭൈരവിയായ്‌
ചിറകറ്റൊരെന്‍‌മോഹശലഭത്തിനെന്ന് നീ
മറുതീരമണയുവാന്‍ തുണയായ്‌വരും ?

Saturday, August 1, 2009

ഓര്‍മ്മ

കണ്ണില്‍, കിനാവിന്റെ പൂത്തിരികത്തിച്ച്‌
പെണ്ണെന്റെനെഞ്ചില്‍ അമര്‍ന്ന് നിന്നു.
വിണ്ണിലെചന്ദ്രിക നാണിച്ചു; കണ്‍ചിമ്മി,
എണ്ണിയാല്‍ തീരാത്ത താരകളു..

അന്നാദ്യമായ് രാഗ താള ശ്രുതിയോടെ
കിന്നരന്മാരുടെ പാട്ട് കേട്ടു.
എന്നെമറന്നു, ഞാനെല്ലാം മറന്നൊരു
മിന്നലായ് കത്തിജ്വലിച്ചണഞ്ഞു.

പിന്നെയുമെത്രയോരാവുകളില്‍ നമ്മ-
ളൊന്നായി, സ്വപ്നങ്ങള്‍ പങ്കുവച്ചു.
ഇന്ന്, ഏകാന്തയാമങ്ങളില്‍, ഓര്‍മ്മകള്‍‌
‍ചിന്നിച്ചിതറിടുന്നെന്‍‌മനസ്സില്‍

Monday, July 27, 2009

കിനാവ്

പുല്ലിന്റെ തണ്ടായിരുന്നുഞാന്‍, എന്നെ നീ
പുല്ലാങ്കുഴലാക്കി മാറ്റിയില്ലേ ?
മെല്ലെയൊഴുകുമുറവ എന്നെ വന-
കല്ലോലിനിയാക്കി മാറ്റിയില്ലേ ?

ഓര്‍ക്കുമ്പോളൊക്കെ നിന്‍ പേരുചൊല്ലീടുവാന്‍‌
‍വാക്കുകള്‍ നീയെനിയ്ക്കേകിയില്ലേ ?
നേര്‍ക്കുനേര്‍കണ്ടപ്പൊഴെന്നെ നിന്‍മാറോട്‌
ചേര്‍ക്കുവാനെന്നും കൊതിച്ചതില്ലേ ?

പിന്നെ, ഏതോസ്വപ്നലോകത്ത് നാംരണ്ടു-
മൊന്നായ് കവിതകള്‍ പാടിയില്ലേ ?
വിണ്ണിലെത്താരകള്‍ ചുറ്റും നിരന്നന്ന്‌‌
മിന്നി, ചുവടുകള്‍വച്ചതില്ലേ ?

ഇന്ന്, തകര്‍ന്നൊരുപുല്ലാങ്കുഴലു ഞാന്‍‌
‍ഇന്നൊഴുകുന്നില്ല കല്ലോലിനി
ഇന്നില്ല വാക്കുകള്‍, പാടാന്‍ കവിതകള്‍‌,
‍ഇന്നില്ല നീ; വിണ്ണില്‍, താരകളും..

Friday, July 24, 2009

ഉഷസ്സ്.

ആരാവില്‍, ആത്മസഖിയെന്‍‌മടിയില്‍ക്കിടക്കേ
താരങ്ങള്‍പോലെ മിഴികള്‍ചിരിതൂകിനിന്നൂ.
ദൂരത്തുദിച്ചശശിബിംബമടുത്തു നില്‍ക്കേ,
നേരംവെളുത്തതിവനൊട്ടുമറിഞ്ഞതില്ല.

പോകാന്‍‌ എണീറ്റതിനു‌‌മുന്‍‌‌‌പൊരുചും‌ബനത്തെ-
യേകാനൊരുങ്ങെ, ചെവിയില്‍ അവളോതി മെല്ലെ.
ഏകാകിയെന്റെ മനസിന്‍‌വ്യഥതീര്‍ത്തിടാനായ്‌
വൈകാതെയെന്നുമവിടുന്നിവിടേവരേണം.

ദൂരേ,കിഴക്കു ഉഷസിന്റെകവിള്‍ത്തടത്തില്‍‌,
‍ആരോകൊടുത്ത ചുടുചും‌ബനമേറ്റപോലെ
ചോരച്ചപാടുകള്‍ തെളിഞ്ഞുവരുന്നനോക്കി
നേരേയിറങ്ങി നടകൊണ്ടു,പതുക്കെ ഞാനും..

Wednesday, July 22, 2009

രാമസ്മരണകള്‍

1.) ഒരുഗുരുവരുള്‍ചെയ്താന്‍ രാമനാമം മനസ്സില്‍
ഒരുകുറിയുരചെയ്താല്‍‌ത്തന്നെ മോക്ഷം ലഭിയ്ക്കും.
ചിരമുരുവിടുവോര്‍ക്ക് ശ്രീമഹാവിഷ്ണു തന്റെ
കരമതുതലയില്‍‌വച്ചേകിടും നല്‍‌വരങ്ങള്‍ !!

2.) കാരുണ്ണ്യമിന്ന് വെറുതേയൊരുവാക്കുമാത്രം.
നേരിന്ന് പുല്ലുവിലപോലുമതില്ലതാനും.
പോരൊക്കെനിര്‍ത്തി, മനുജന്നകതാരിലെന്നും
ശ്രീരാമമന്ത്ര; മതുസിദ്ധിവരുത്തിടേണം.

Tuesday, July 21, 2009

സന്ധ്യേ..

കരുവാളിച്ച കവിള്‍ത്തടത്തൊടേ
കരയാന്‍‌വെമ്പിവിതുമ്പി സന്ധ്യയും
കരിമേഘങ്ങള്‍നിരക്കവേ കടല്‍-
ക്കരയില്‍, ഓര്‍മ്മകളെത്തികൂട്ടിനായ്..

ഒരുനാള്‍, നാമിവിടേയിരുന്നതും;
കരളിന്‍‌ആശകള്‍ പങ്കുവച്ചതും;
മരണത്തിന്നു,മതിന്നുമപ്പുറം
ഒരുനാളും പിരിയില്ല ചൊന്നതും..

വെറുതേ വാക്കുകളായിരുന്നവ.
പറയൂ, ഇന്നെവിടേയ്ക്ക് പോയി നീ?
മറയുന്നൂ ദിനനാഥനാഴിയില്‍
‍നിറയുന്നൂ ഇരുളെന്‍‌മനസ്സിലും..

Monday, July 20, 2009

കൈത്തിരി..

ആരണ്യമെത്തവേ മുന്നിലായ്‌കണ്ടു ഞാന്‍‌
‍വേറെയായ്‌പോകുന്ന രണ്ടുവഴികളെ
ഏറെയാലോചിച്ച്നിന്നില്ല കാല്‍വച്ചു
ആരുമധികം നടക്കാത്ത പാതയില്‍‌.

ഉണ്ടായിരുന്നു ഒരുപാടെതിര്‍പ്പുകള്‍‌
‍രണ്ടാംവഴിയാണ്‌ ഞാനെടുത്തെന്നതില്‍‌
‍കുണ്ഠിതംതെല്ലുമില്ലത്തീരുമാനത്തില്‍‌
‍പണ്ടു,മിന്നും; വിധിമാറ്റുവാനാവുമോ?

പൊട്ടുന്ന സ്നേഹ, വിശ്വാസ, ബന്ധങളില്‍-
പ്പെട്ട്, ഞാന്‍ കൊണ്ട്‌നടന്നോരു കൈത്തിരി
കെട്ടുപോയീടാതെ കാക്കേണമീയിരുള്‍-
ക്കൂട്ടത്തിനോട് ഞാന്‍ മല്ലടിയ്ക്കുമ്പൊഴും

Sunday, July 19, 2009

കാട്ടുപൂവ്

പരിചിതമാണെനിയ്ക്കീകാട്ടുപൂവിന്റെ
പരിമളവും വര്‍ണ്ണശഭളിമയും.
ഒരുനാളിലിവളെന്റെയനുരാഗസന്ധ്യകള്
‍തരളിതമാക്കിയതോര്‍ക്കുന്നു ഞാന്‍‌..

കരളില്‍ മധുരക്കിനാവുകള്‍ നിറയുന്ന
ഒരുചെറുമുകുളമായ് ജാലകത്തിന്‍‌
‍അരികത്ത് തലനീട്ടിനില്‍ക്കവേ ഇവളെന്ന്
വിരിയുമെന്നോര്‍ത്ത്‌ഞാന്‍‌ വിസ്മയിച്ച..

ഒരുപുലര്‍വേളയില്‍‌, തുടുകവിളോടവള്‍
‍ചിരിതൂകി, കോരിത്തരിച്ചുപോയ് ഞാന്‍‌.
അറിയാമൊരുദിനം കൊഴിയുമെന്നാകിലും
തിരികെയെത്തും; ദൈവനിശ്ചയത്താല്‍ !!‍

Tuesday, July 7, 2009

അമ്മേ മൂകാംബികേ


എത്രനാളായീ ഞാനീ ദു:ഖഭാണ്ഢവും ചുമ-
ന്നെത്രയോകല്ലുംമുള്ളും നിറഞ്ഞ വീഥികളില്‍
യാത്രചെയ്യുന്നൂ, പാദം വേദനിയ്ക്കുന്നെങ്കിലും,
അത്രയില്ലിനിദൂരം താണ്ടുവാനറിവൂ ഞാന്‍

കരഞ്ഞ്‌വിളിയ്ക്കുമ്പോഴൊക്കെ നീയരികത്ത്‌
വരുന്നതറിവൂ ഞാന്‍, ആശ്വാസമേകീടുവാന്‍
വരങ്ങള്‍തന്നീടണേ, തെറ്റുകള്‍ പൊറുക്കണേ
പരംപൊരുളേ, എന്നെ കാത്തുകൊള്ളണേ നിത്യം.

പദ്‌മാസനസ്തേ, സര്‍വമംഗളമാംഗല്യേ എന്‍
ചിത്തത്തിലെന്നും, ഇന്നും നിന്‍നാമസഹസ്രങ്ങള്‍
എത്തി, ഞാനവിടുത്തെ പാദാരവിന്ദങ്ങളില്‍
കാര്‍ത്ത്യായനീ, ശങ്കരീ, പ്രാര്‍ത്ഥനകേട്ടീടണേ..

Monday, June 29, 2009

തീരങ്ങള്‍‌ തേടി..

ചെന്താമരപ്പൂങ്കവിളില്‍ നനവുമായ്‌
സന്ധ്യ, വിരഹിയായ് നിന്നൂ.
ചന്ദനശീതളമന്ദാനിലന്‍‌ എന്റെ
ചിന്തയില്‍ ഹിന്ദോളമായി..

ദൂരെ, ദേവാലയമുറ്റത്തൊരായിരം
താരകള്‍‌ കൈത്തിരിനീട്ടി.
പേരറിയാത്തൊരാദേവിയെയോര്‍ത്ത്‌ കൈ-
ത്താരുകള്‍ കൂപ്പി ഞാന്‍ നിന്നൂ..

കാലില്‍ത്തഴുകിമടങ്ങും തിരയുടെ
നീലിമയെങ്ങോ മറഞ്ഞു.
കാളിമവാനില്‍പ്പടര്‍ന്നു, വിളര്‍ത്തൊരു
ബാലേന്ദു മെല്ലെത്തെളിഞ്ഞു..

ഏകാകിയാമെന്റെദു:ഖങ്ങളുമായി
ശോകാര്‍ദ്രചിന്തയില്‍ മുങ്ങി.
മൂകം ഈതീരംവെടിഞ്ഞകലേയ്ക്ക് ഞാന്‍‌
‍പോകുന്നു; തീരങ്ങള്‍ തേടി..

Sunday, June 28, 2009

പകരം തരാന്‍..

കണികാണുവാന്‍കൊതിച്ചെത്ര ഞാന്‍ നിന്‍മിഴി-
യിണകളെയ്യുന്ന കൂരമ്പുകളെ
മണിവില്ലുപോലുള്ളപുരികംകുലച്ച്‌ ഞാ-
നണയുന്നതുംകാത്തിരുന്നപ്പൊഴും..

ഒരുഗൂഢമന്ദസ്മിതം ചുണ്ടിലെപ്പൊഴും
കരുതിനീ, എന്നെ വിവശനാക്കാന്‍
അരികെ, കൊതിയോടണഞ്ഞപ്പൊഴൊക്കെ നീ
ഒരുവാക്കുമെന്നോട്‌ മിണ്ടിയില്ല..

അകതാരില്‍ ഞാനെന്നുമോമനിച്ചീടുമാ
മുഖദര്‍ശനത്തിന്നനുവദിച്ച്‌
സഖി, നീപകര്‍ന്നൊരാ അനുരാഗവായ്പിന്ന്
പകരംതരാനൊന്നുമെന്നിലില്ല...

Monday, June 22, 2009

ജന്മസാഫല്യം..

അലസയാം‌യമുനതന്‍‌തീരത്തിലാരാത്രി
പലഗോപികള്‍ നിന്‍ സഖികളായി
ഇളകിയാടി മേനി നിന്റെകുഴലിന്റെ-
വിളികേട്ടൊരാലസ്യനൃത്തമായി‌

അവിരാമമാമാറില്‍‌ചേര്‍ന്നലിഞ്ഞീടുവാന്
‍കവിളിലെന്‍‌ചുണ്ടുകള്‍ ചേര്‍ത്തീടുവാന്
‍പവിഴാധരങ്ങളില്‍ ഉമ്മവച്ചീടുവാന്
‍കവിയുന്നുമോഹമെന്നുള്ളില്‍ കണ്ണാ..

വരികനീ, കണ്ണിന്നുപീയൂഷധാരയായ്‌
കരിമുകില്‍‌വര്‍ണ്ണാ, മധുസൂധനാ
തരിക, തീജ്വാലപോലുള്ളനിന്‍സ്നേഹത്തി-
ലെരിയട്ടെ; സഫലമാകട്ടെ ജന്മം..

Friday, June 19, 2009

എന്‍‌യേശുനാഥനേ..

നാഥാ, എന്‍‌പാപങ്ങളൊക്കെപ്പൊറുക്കണേ
വീഥിയിലുള്ളൊരീ മുള്ളുകള്‍ മാറ്റണേ
വേദനയെല്ലാമൊഴിവാക്കിയെന്നുമെന്
‍ചേതനയില്‍‌ നിന്റെനാമം നിറയ്ക്കണേ..

(നാഥാ, എന്‍‌പാപങ്ങള്‍..)

ചോരചിന്തി, ക്കാല്‍‌വരിയില്‍‌ക്കുരിശിലെ

കാരിരുമ്പാണിയില്‍ നീ കിടന്നപ്പൊഴും
ദൂരേയിരിയ്ക്കുന്ന താതനോടോതി നീ
കാരുണ്യമോടെ, യവര്‍‌ക്കു‍മാപ്പേകുവാന്‍..

(നാഥാ, എന്‍‌പാപങ്ങള്‍..)

ഇന്ന്‌ഞാനാശ്രയം തേടിയെത്തി, നിന്റെ

മുന്നില്‍‌നമിപ്പൂ; എന്‍‌പ്രാര്‍ത്ഥനകേള്‍ക്കണേ
എന്നില്‍‌നിറയണേ സ്നേഹമായ്, എന്‍‌കൂടെ
എന്നുമുണ്ടാകണേ, എന്‍‌യേശുനാഥനേ....

(നാഥാ, എന്‍‌പാപങ്ങള്‍..)‍

Thursday, June 18, 2009

ശ്രീലളിതേ..

ഭുവനേശ്വരിയാദേവീ-
സവിധേ കൈകള്‍കൂപ്പവേ,
അവളെന്നിലുണര്‍ത്തുന്നൂ
ശിവപഞ്ച‌പദങ്ങളെ


വരദായിനി നീയേകും
കരയുന്നോര്‍ക്ക് സാന്ത്വനം.
അറിയും, നിന്‍‌കടാക്ഷങ്ങള്‍
‍തരുവാന്‍‌കുമ്പിടുന്നു‌ഞാന്‍

നീയാണാദ്യാക്ഷരം ഭദ്രേ
നീയാണല്ലോവെളിച്ചവും
നീയാണെന്നാത്മസംഗീതം
ധീയോയോന: പ്രജോതയാത്

(ഈ വരികള്‍ ‌എഴുതുമ്പോള്‍‌ ഇതു ‘പത്ഥ്യാവക്ത്രം’ എന്ന വൃത്തമാണെന്ന്‌ എനിയ്ക്കറിയില്ലായിരുന്നു.പിന്നീട്, വൃത്തമഞ്ജരി നോക്കിയപ്പോളാണ്‌ മനസ്സിലായത്..അമ്മേ, മൂകാംബികേ, നിനക്കായിരം പ്രണാമം.)

Wednesday, June 17, 2009

വീണ്ടും കണ്ടപ്പോള്‍

ഒരുപാട്‌കാലംകഴിഞ്ഞ്‌നാം കണ്ടപ്പോള്‍
പരിചയമില്ലാത്തഭാവം നടിച്ചു നീ
ഇരുഹൃദയങ്ങള്‍ പണ്ടൊന്നായ്‌ തുടിച്ചതും,
ഒരുമിച്ചതും ഓര്‍മ്മയില്‍നിന്ന് മാഞ്ഞുവോ ?

അനുരാഗമെന്തെന്നറിയുന്നതിന്‍മുന്‍പ്‌
മനതാരില്‍ കൂടൊന്ന് കൂട്ടുവാനെത്തി നീ
അനുദിനം, മധുരിയ്ക്കുമൊരുനൊമ്പരം പോലെ
കനവിലും, നിനവിലുമതിനെത്തഴുകി ഞാന്‍

ഗതിമാറിയരുവികള്‍ വേറിട്ടൊഴുകിയാ-
കഥപിന്നെയറിയാക്കടംകഥയായതും;
അതിവേഗമീകാലചക്രത്തിരിച്ചിലില്‍
പുതുവേഷമാടുവാന്‍ വിധി നിശ്ചയിച്ചതും..

ഒരുപാട്‌കാലംകഴിഞ്ഞ്‌ നാം കണ്ടപ്പോ-
ളറിയാത്തഭാവം നടിച്ചതെന്തന്ന് നീ ?
പറയേണ്ടയിനി, ഇതിനുത്തരമെന്നോട്‌
അറിയുന്നു; ജീവിതയാഥാര്‍ത്ഥ്യമാണിവ.

Tuesday, June 16, 2009

അംബികേ..

നീലാംബുജങ്ങള്‍ വിരിഞ്ഞൂ മനസ്സിലാ
ശൈലേശപുത്രീകടാക്ഷങ്ങളേല്‍ക്കയാല്‍
നീലനിശീഥിനീവീഥിയില്‍ താരകള്‍
താലങ്ങള്‍നീട്ടീ; തിരുവരവേല്‍പ്പിനായ്‌.

തേജോമയിയാമവളെന്റെയുള്ളിലെ
ബീജാക്ഷരങ്ങളെ തൊട്ടുണര്‍ത്തീടവേ,
ആജീവശ്വാസനിശ്വാസങ്ങളേറ്റെന്റെ-
യീജീവിതം ധന്യപൂര്‍ണ്ണമായംബികേ..

അക്ഷരങ്ങള്‍കൊണ്ടനുഗ്രഹിച്ചീടണം,
രക്ഷയേകേണം, അരികിലുണ്ടാവണം,
ഇക്ഷിതി ഞാന്‍വിട്ടുപോകുന്നനാള്‍വരെ.
ദാക്ഷായണീ, ദൈത്യഹാരിണീ കൈതൊഴാം.

Monday, June 15, 2009

നീലാംബരി.

എങ്ങോ നിശാഗന്ധിപൂത്ത സുഗന്ധത്തെ-
യിങ്ങോളമെത്തിച്ച്‌, ജാലകവാതില്‍ക്കല്‍
തങ്ങും കുളിര്‍ക്കാറ്റ്‌ നിന്റെ സന്ദേശങ്ങ-
ളെങ്ങാനുമെന്നെയേല്‍പ്പിയ്ക്കുവാന്‍ നില്‍ക്കയോ?

കൂടണയാന്‍ വൈകിയോരിണപ്പക്ഷിയെ
തേടുന്നരാപ്പാടി കേഴുംമൃദുസ്വരം
കോടമഞ്ഞിന്‍ നേര്‍ത്തവെള്ളപ്പുടവയെ
മാടിയൊതുക്കിയെന്‍ചാരത്തണയുന്നൂ..

ദൂരെയേതോ മണ്‍കുടിലില്‍, കിനാവിലെന്‍
പേരുരുവിട്ട്‌, കരിനീള്‍മിഴികളില്‍
തോരാത്തകണ്ണീരുമായേകയായെന്റെ-
യാരോമലാളിരിപ്പുണ്ടെന്നറിവൂ ഞാന്‍..

ഇന്നുമെനിയ്ക്കുറങ്ങീടുവാനാവില്ല
എന്നെത്തെയുംപോലെ, എന്റെ സ്വപ്നങ്ങളില്‍
നിന്നെ മനസ്സിന്‍ മടിയില്‍ക്കിടത്തി ഞാന്‍
നിന്നിലലിഞ്ഞ്‌, നീലാമ്പരിയായിടാം..

Sunday, June 14, 2009

ശ്രീലങ്ക.. 04.06.09

കഴിഞ്ഞാഴ്ച, ഒരു മുഴുവന്‍ ദിവസവും കൊളംബോയില്‍ കറങ്ങാനൊത്തു.
ആകെ ഭീതിദമായ ഒരന്തരീക്ഷം ഇപ്പോഴും അവിടെ ചൂഴ്‌ന്ന്നില്‍ക്കുന്നതായി തോന്നി. നഗരവീഥികളിലും;കട,കമ്പോളങ്ങളിലും;വലിപ്പച്ചെറുപ്പമില്ലാതെ വാഹനങ്ങളിലും ശ്രീലങ്കന്‍ കൊടികളും തോരണങ്ങളും തൂക്കിയിരിയ്ക്കുന്നു. പുലിത്തലവന്റെ മരണം അവരിപ്പോഴും ആഘോഷിയ്ക്കുകയാണെന്ന്,ഡ്രൈവര്‍ പറഞ്ഞു. മരിച്ച്‌, ആഴ്ചകളായിട്ടും വിജയാഘോഷങ്ങള്‍ ഇത്ര നീളണമെങ്കില്‍, ജീവിച്ചിരിയ്ക്കെ അയാളെ അവരെത്ര ഭയപ്പെട്ടിരിയ്ക്കണം.

എങ്ങും, രാജപക്സേയുടെ കൂറ്റന്‍ കട്ടൗട്ടുകള്‍. അതിനടുത്തായി,ശ്രീലങ്കയുടെ
രണ്ടു ഭൂപടങ്ങള്‍. ഒന്നില്‍, ചുവപ്പുനിറത്തില്‍ എല്‍.റ്റി.റ്റി.ഇ അധീനതയില്‍
ആയിരുന്ന ഭാഗവും; മറ്റതില്‍,ഇപ്പോള്‍ മോചിതമായെന്ന മുഴുവന്‍ വെള്ള ശ്രീലങ്കയും.

റോഡുനീളെ, ഇരുന്നൂറ്‌മീറ്റര്‍ ഇടവിട്ട്‌, ഓട്ടോമാറ്റിക്‌ മെഷീന്‍ഗണ്‍ പിടിച്ച
പട്ടാളക്കുട്ടികള്‍. ഇരുപതൊ, ഇരുപത്തിരണ്ടോ വയസ്സുതോന്നിയ്ക്കുന്ന;അനാഗത ശ്മശ്രുക്കള്‍.കൈകാണിയ്ക്കാതെതന്നെ ഡ്രൈവര്‍ വണ്ടിനിറുത്തുന്നു, ഇറങ്ങിച്ചെന്ന് കാര്‍ഡ്‌ കാണിച്ച്‌ ഒരു പുസ്തകത്തില്‍ ഒപ്പിടുന്നു. രണ്ട്‌ പട്ടാളക്കുട്ടികള്‍ വാഹനത്തിന്റെ ഇരുവാതിലുകളും തുറന്ന് പരിശോധിയ്ക്കുന്നു.സംശയത്തിന്റെ ദൃഷ്ടികളോടെ ഐ ഡി ചോദിയ്ക്കുന്നു. എന്തിനു വന്നു, എവിടെ തങ്ങുന്നു,എവിടെപ്പോകുന്നു, എത്രദിവസം ഇവിടെയുണ്ടാകും അതിനുശേഷം എവിടെ പോകും എന്നിങ്ങനെ അലോസരത്തിന്റെ വക്കോളമെത്തുന്ന സൗഹൃദമില്ലായ്മകലര്‍ന്ന അന്വേഷണങ്ങള്‍.

"എല്‍.റ്റി.റ്റി.ഇ കില്‍ഡ്‌ ഫിഫ്റ്റിതൗസന്‍ഡ്‌ സോള്‍ജിയേഴ്സ്‌.യങ്ങ്‌ വണ്‍സ്‌ ആര്‍ റിക്രൂട്ടഡ്‌ നൗ. സെക്യൂരിറ്റി ഈസ്‌ വെരി വെരി ഇമ്പോര്‍ടന്റ്‌ നൗ" നാലടി പൊക്കവും സിന്‍ഹള ബുദ്ധമതക്കാരനും, എന്തിനേയോ ഇപ്പോഴും
ഭയപ്പെടുന്നപോലെ പെരുമാറുന്നവനുമായ ഡ്രൈവര്‍ സിരിനായകെ പറഞ്ഞു.ഒരുപഴയ ബുദ്ധവിഹാരത്തില്‍ അയാള്‍ ഞങ്ങളോടൊപ്പം അകത്തുവന്നെങ്കിലും, മാണിക്യപിള്ളയാര്‍ എന്ന ഗണപതിക്കോവിലില്‍ അയാള്‍ പുറത്തുതന്നെ നിന്നു. തമിഴന്മാരുടെ ആ അമ്പലത്തിലെ അഞ്ചുപൂജാരികളുടേയും കണ്ണുകളില്‍ ഭയം ഓളംവെട്ടുന്നതു കാണാമായിരുന്നു. കേരളത്തില്‍നിന്നാണെന്നറിഞ്ഞപ്പോള്‍സ്വകാര്യമായി അവര്‍ പ്രസാദമെല്ലാം ഫ്രീ ആയി തന്നു.

ദേവശാപമേറ്റ ഒരു നാടാണു ശ്രീലങ്ക. ഒരിയ്ക്കല്‍നോക്കിയാല്‍,വീണ്ടും നോക്കാന്‍മടിയ്ക്കുന്ന ഐശ്വര്യമില്ലാത്ത, ഭംഗിയില്ലാത്ത സ്ത്രീകളും യുവതികളും. കിരാതമുഖവും, ചതുരത്തലയുമുള്ള ആണുങ്ങളും. യക്ഷ-നാഗന്‍മാരും കടല്‍ക്കൊള്ളക്കാരും, പിന്നീട്‌ ബുദ്ധഭിക്ഷുക്കളും പണിത നാട്‌. തമിഴന്‍ കുടിയേറി ചായത്തോട്ടങ്ങളുണ്ടായപ്പോള്‍ പുരോഗമിച്ച നാട്‌. ഫെബ്‌.1948 വരെ അവരെ നമ്മെപ്പോലെ, വെള്ളക്കാരും ഭരിച്ചു. തേയിലയും തേങ്ങയും തന്നെ പ്രധാന ഇടപാട്‌.പിന്നെ, മീനും

എന്നാല്‍, തലമുറകളായി തമിഴനിവിടെ രണ്ടാംതരം പൗരനാണ്‌. ജയിക്കാന്‍ തമിഴനു 70 മാര്‍ക്ക്‌ വേണം സിന്‍ഹളക്കാരനു 60 മതി. ജോലി, സര്‍ക്കാരില്‍ കിട്ടുക വളരെ പ്രയാസം. ഇതിനു പുറമെയാണു അഞ്ചെട്ടാളുകള്‍ രാത്രികളില്‍
വന്ന് ആണുങ്ങളെ അടിച്ചോടിച്ച്‌, പെണ്ണുങ്ങളെ ബലാല്‍സംഗം ചെയ്യല്‍. മൂന്നു തലമുറയായി ജീവിച്ചുവന്ന ചുറ്റുപാടുകളില്‍നിന്ന് ബലം പ്രയാഗിച്ച്‌ നിഷ്ക്കാസനം ചെയ്യിക്കല്‍.

ലങ്കയുടെ മൂന്നിലൊന്ന് ഭരിച്ചിരുന്ന എല്‍.റ്റി.റ്റി.ഇയ്ക്ക്‌ ഡോളര്‍ വേണ്ടിയിരുന്നു. സ്വന്തമായി ഭക്ഷണം, ആശുപത്രി, ബാങ്ക്‌ പാസ്പോര്‍ട്ടും ആയുധവും മറ്റുമൊക്കെയുണ്ടാവാന്‍. അതിനുവേണ്ടി അവര്‍ ആയുധവും മയക്കുമരുന്നും കടത്തും. ലോകത്ത്‌ എവിടെവേണേലും ബോംബുവയ്ക്കും, രാജീവ്‌ ഗാന്ധിയെവരെ വധിയ്ക്കും.

യാത്രയ്ക്കിടെ, ലണ്ടനില്‍, പാര്‍ലമെന്റ്‌ഹൗസിന്റെ മുന്നില്‍ പത്തറുപതാളുകളുടെ കൂട്ടം കണ്ടു. 'സ്റ്റോപ്‌ ജെനോസൈഡ്‌ ഓഫ്‌ റ്റമിള്‍സ്‌ ഇന്‍ ശ്രീലങ്ക" എന്ന പ്ലക്കാര്‍ഡുകളുമേന്തി. സെന്‍സര്‍ ചെയ്യപ്പെട്ട മാദ്ധ്യമറിപ്പോര്‍ട്ടുകളില്‍ സത്യം കാണാന്‍ വിഷമമാണ്‌.

രാജപക്സേ,പട്ടാളയുദ്ധം ഒരുപക്ഷേ ജയിച്ചുകാണും. എന്നാല്‍ തമിഴ്‌മനസ്സുകളെജയിക്കാനായില്ലെങ്കില്‍, ഓര്‍ക്കുക, വീണ്ടും ഒരു പ്രഭാകരന്‍ ഉയര്‍ന്ന്‌വന്നേയ്ക്കും.ഇന്നല്ലെങ്കില്‍ നാളെ..


ശ്രീലങ്ക.. 04.06.09

കഴിഞ്ഞാഴ്ച, ഒരു മുഴുവന്‍ ദിവസവും കൊളംബോയില്‍ കറങ്ങാനൊത്തു.
ആകെ ഭീതിദമായ ഒരന്തരീക്ഷം ഇപ്പോഴും അവിടെ ചൂഴ്‌ന്ന്നില്‍ക്കുന്നതായി തോന്നി. നഗരവീഥികളിലും;കട,കമ്പോളങ്ങളിലും;വലിപ്പച്ചെറുപ്പമില്ലാതെ വാഹനങ്ങളിലും ശ്രീലങ്കന്‍ കൊടികളും തോരണങ്ങളും തൂക്കിയിരിയ്ക്കുന്നു. പുലിത്തലവന്റെ മരണം അവരിപ്പോഴും ആഘോഷിയ്ക്കുകയാണെന്ന്,ഡ്രൈവര്‍ പറഞ്ഞു. മരിച്ച്‌, ആഴ്ചകളായിട്ടും വിജയാഘോഷങ്ങള്‍ ഇത്ര നീളണമെങ്കില്‍, ജീവിച്ചിരിയ്ക്കെ അയാളെ അവരെത്ര ഭയപ്പെട്ടിരിയ്ക്കണം.

എങ്ങും, രാജപക്സേയുടെ കൂറ്റന്‍ കട്ടൗട്ടുകള്‍. അതിനടുത്തായി,ശ്രീലങ്കയുടെ
രണ്ടു ഭൂപടങ്ങള്‍. ഒന്നില്‍, ചുവപ്പുനിറത്തില്‍ എല്‍.റ്റി.റ്റി.ഇ അധീനതയില്‍
ആയിരുന്ന ഭാഗവും; മറ്റതില്‍,ഇപ്പോള്‍ മോചിതമായെന്ന മുഴുവന്‍ വെള്ള ശ്രീലങ്കയും.

റോഡുനീളെ, ഇരുന്നൂറ്‌മീറ്റര്‍ ഇടവിട്ട്‌, ഓട്ടോമാറ്റിക്‌ മെഷീന്‍ഗണ്‍ പിടിച്ച
പട്ടാളക്കുട്ടികള്‍. ഇരുപതൊ, ഇരുപത്തിരണ്ടോ വയസ്സുതോന്നിയ്ക്കുന്ന;അനാഗത ശ്മശ്രുക്കള്‍.കൈകാണിയ്ക്കാതെതന്നെ ഡ്രൈവര്‍ വണ്ടിനിറുത്തുന്നു, ഇറങ്ങിച്ചെന്ന് കാര്‍ഡ്‌ കാണിച്ച്‌ ഒരു പുസ്തകത്തില്‍ ഒപ്പിടുന്നു. രണ്ട്‌ പട്ടാളക്കുട്ടികള്‍ വാഹനത്തിന്റെ ഇരുവാതിലുകളും തുറന്ന് പരിശോധിയ്ക്കുന്നു.സംശയത്തിന്റെ ദൃഷ്ടികളോടെ ഐ ഡി ചോദിയ്ക്കുന്നു. എന്തിനു വന്നു, എവിടെ തങ്ങുന്നു,എവിടെപ്പോകുന്നു, എത്രദിവസം ഇവിടെയുണ്ടാകും അതിനുശേഷം എവിടെ പോകും എന്നിങ്ങനെ അലോസരത്തിന്റെ വക്കോളമെത്തുന്ന സൗഹൃദമില്ലായ്മകലര്‍ന്ന അന്വേഷണങ്ങള്‍.

"എല്‍.റ്റി.റ്റി.ഇ കില്‍ഡ്‌ ഫിഫ്റ്റിതൗസന്‍ഡ്‌ സോള്‍ജിയേഴ്സ്‌.യങ്ങ്‌ വണ്‍സ്‌ ആര്‍ റിക്രൂട്ടഡ്‌ നൗ. സെക്യൂരിറ്റി ഈസ്‌ വെരി വെരി ഇമ്പോര്‍ടന്റ്‌ നൗ" നാലടി പൊക്കവും സിന്‍ഹള ബുദ്ധമതക്കാരനും, എന്തിനേയോ ഇപ്പോഴും
ഭയപ്പെടുന്നപോലെ പെരുമാറുന്നവനുമായ ഡ്രൈവര്‍ സിരിനായകെ പറഞ്ഞു.ഒരുപഴയ ബുദ്ധവിഹാരത്തില്‍ അയാള്‍ ഞങ്ങളോടൊപ്പം അകത്തുവന്നെങ്കിലും, മാണിക്യപിള്ളയാര്‍ എന്ന ഗണപതിക്കോവിലില്‍ അയാള്‍ പുറത്തുതന്നെ നിന്നു. തമിഴന്മാരുടെ ആ അമ്പലത്തിലെ അഞ്ചുപൂജാരികളുടേയും കണ്ണുകളില്‍ ഭയം ഓളംവെട്ടുന്നതു കാണാമായിരുന്നു. കേരളത്തില്‍നിന്നാണെന്നറിഞ്ഞപ്പോള്‍സ്വകാര്യമായി അവര്‍ പ്രസാദമെല്ലാം ഫ്രീ ആയി തന്നു.

ദേവശാപമേറ്റ ഒരു നാടാണു ശ്രീലങ്ക. ഒരിയ്ക്കല്‍നോക്കിയാല്‍,വീണ്ടും നോക്കാന്‍മടിയ്ക്കുന്ന ഐശ്വര്യമില്ലാത്ത, ഭംഗിയില്ലാത്ത സ്ത്രീകളും യുവതികളും. കിരാതമുഖവും, ചതുരത്തലയുമുള്ള ആണുങ്ങളും. യക്ഷ-നാഗന്‍മാരും കടല്‍ക്കൊള്ളക്കാരും, പിന്നീട്‌ ബുദ്ധഭിക്ഷുക്കളും പണിത നാട്‌. തമിഴന്‍ കുടിയേറി ചായത്തോട്ടങ്ങളുണ്ടായപ്പോള്‍ പുരോഗമിച്ച നാട്‌. ഫെബ്‌.1948 വരെ അവരെ നമ്മെപ്പോലെ, വെള്ളക്കാരും ഭരിച്ചു. തേയിലയും തേങ്ങയും തന്നെ പ്രധാന ഇടപാട്‌.പിന്നെ, മീനും

എന്നാല്‍, തലമുറകളായി തമിഴനിവിടെ രണ്ടാംതരം പൗരനാണ്‌. ജയിക്കാന്‍ തമിഴനു 70 മാര്‍ക്ക്‌ വേണം സിന്‍ഹളക്കാരനു 60 മതി. ജോലി, സര്‍ക്കാരില്‍ കിട്ടുക വളരെ പ്രയാസം. ഇതിനു പുറമെയാണു അഞ്ചെട്ടാളുകള്‍ രാത്രികളില്‍
വന്ന് ആണുങ്ങളെ അടിച്ചോടിച്ച്‌, പെണ്ണുങ്ങളെ ബലാല്‍സംഗം ചെയ്യല്‍. മൂന്നു തലമുറയായി ജീവിച്ചുവന്ന ചുറ്റുപാടുകളില്‍നിന്ന് ബലം പ്രയാഗിച്ച്‌ നിഷ്ക്കാസനം ചെയ്യിക്കല്‍.

ലങ്കയുടെ മൂന്നിലൊന്ന് ഭരിച്ചിരുന്ന എല്‍.റ്റി.റ്റി.ഇയ്ക്ക്‌ ഡോളര്‍ വേണ്ടിയിരുന്നു. സ്വന്തമായി ഭക്ഷണം, ആശുപത്രി, ബാങ്ക്‌ പാസ്പോര്‍ട്ടും ആയുധവും മറ്റുമൊക്കെയുണ്ടാവാന്‍. അതിനുവേണ്ടി അവര്‍ ആയുധവും മയക്കുമരുന്നും കടത്തും. ലോകത്ത്‌ എവിടെവേണേലും ബോംബുവയ്ക്കും, രാജീവ്‌ ഗാന്ധിയെവരെ വധിയ്ക്കും.

യാത്രയ്ക്കിടെ, ലണ്ടനില്‍, പാര്‍ലമെന്റ്‌ഹൗസിന്റെ മുന്നില്‍ പത്തറുപതാളുകളുടെ കൂട്ടം കണ്ടു. 'സ്റ്റോപ്‌ ജെനോസൈഡ്‌ ഓഫ്‌ റ്റമിള്‍സ്‌ ഇന്‍ ശ്രീലങ്ക" എന്ന പ്ലക്കാര്‍ഡുകളുമേന്തി. സെന്‍സര്‍ ചെയ്യപ്പെട്ട മാദ്ധ്യമറിപ്പോര്‍ട്ടുകളില്‍ സത്യം കാണാന്‍ വിഷമമാണ്‌.

രാജപക്സേ,പട്ടാളയുദ്ധം ഒരുപക്ഷേ ജയിച്ചുകാണും. എന്നാല്‍ തമിഴ്‌മനസ്സുകളെജയിക്കാനായില്ലെങ്കില്‍, ഓര്‍ക്കുക, വീണ്ടും ഒരു പ്രഭാകരന്‍ ഉയര്‍ന്ന്‌വന്നേയ്ക്കും.ഇന്നല്ലെങ്കില്‍ നാളെ..


Saturday, June 13, 2009

ഉണ്മയോ സ്വപ്നമോ..

പറയൂ പ്രിയംവദേ, സുരതാവസാനത്തിന്‍
നിറവിന്റെ ശൂന്യതതാണ്ടി നാം മറ്റൊരു
മറവിതന്‍ കാണക്കയത്തിന്റെയാഴത്തില്‍
മറയുന്നതിന്‍മുന്‍പിതുണ്മയോ സ്വപ്നമോ?

ഒരുചെറുമോഹമായ്‌ എന്റെ മനസ്സിന്റെ-
യിരുളിലെ മണ്‍ചിരാതില്‍, കടക്കണ്ണിലെ
തിരിനീട്ടിയെത്തിയനാള്‍തൊട്ട്‌ നീയെന്റെ
കരളിന്‍മിടിപ്പിന്റെ ജതിതാളമായതും;

അകതാരില്‍തളിരിട്ട പൂക്കള്‍കൊഴിഞ്ഞ്‌, നീ-
യകലേയ്ക്ക്‌, എന്നെത്തനിച്ചാക്കി പോയതും;
സഖി, നിന്റെ സാമീപ്യമില്ലാതെ ഞാന്‍ കേണു
പകലുമിരവിലും ഒരുപാടലഞ്ഞതും..

അരികത്ത്‌നിന്നെയെത്തിച്ചു, മാലാഖമാര്‍
ഒരുനാള്‍, കനിഞ്ഞെന്റെ പ്രാര്‍ത്ഥനകേള്‍ക്കയാല്‍
മരുഭൂമി മലര്‍വാടിയായ്‌ പൂത്തുലഞ്ഞതും,
അറിയില്ല, ചൊല്ലൂ. ഇതുണ്മയോ?, സ്വപ്നമോ?

സ്വപ്നങ്ങള്‍ ധൂര്‍ത്തടിച്ചവന്‍

ആരിരംരാവില്‍ നീയെന്റെസ്വപ്നങ്ങളില്‍
നായികയായ്‌വന്ന്, ചെംതളിര്‍ച്ചുണ്ടിനാല്‍
മായികവിഭ്രമം നല്‍കിയത്‌ എന്തി-
നായിരുന്നൂ, എന്റെ ദേവീമനോഹരീ..

കോരിത്തരിപ്പിന്റെയാനിമിഷങ്ങളില്‍
വാരിപ്പുണര്‍ന്ന് ഞാന്‍ നിന്നിലലിയവേ
മാറിലെപ്പൈങ്കിളി മെല്ലെ പുറത്തേയ്ക്ക്‌
പാറിപ്പറക്കാന്‍ കൊതിച്ചതറിഞ്ഞു ഞാന്‍

ഞാനെന്റെസ്വപ്നങ്ങള്‍ ധൂര്‍ത്തടിച്ചിപ്പൊഴീ
കാനനമദ്ധ്യത്തിലൂടെയലയവേ
കാണുന്നു ഞാന്‍, മുന്നിലീ നീണ്ടപാതയില്‍
വേനലില്‍ വെന്ത മരങ്ങള്‍, നിഴലുകള്‍..

Wednesday, May 20, 2009

വിനോദയാത്ര

രണ്ട്‌,പിന്നൊരുപത്തും ദിവസത്തേക്കോര്‍ക്കുട്ടില്‍
ഉണ്ടാവുകില്ല ഞാനെന്നെല്ലാരുമറിഞ്ഞാലും
ലണ്ടനില്‍ പോണൂ, ഒരു റ്റൂറിനായ്‌, കുടുമ്പത്തെ-
ക്കൊണ്ടുപോകണം, വേറെയെങ്ങ്‌ മണ്ടന്മാര്‍ പോവാന്‍?

ഇരുപത്തഞ്ച്‌ മെയ്‌ക്കു പുറപ്പെട്ടീടില്‍ പിന്നെ,
തിരികെവന്നെത്തുക, ജൂണ്‍അഞ്ച്‌ വൈകീട്ടത്രെ..
തിരക്കില്‍ക്കൂടി ഞങ്ങള്‍ അലയുമ്പോഴും, രാത്രി
ഉറങ്ങുമ്പോഴും നിങ്ങളുണ്ടാവും മമ ഹൃത്തില്‍.

ലോകമൊട്ടുക്കും കറങ്ങീടുവാനാശയുണ്ടെ-
ന്നാകിലും, തത്ക്കാലത്തേയ്ക്കിതിനാല്‍ തൃപ്തിപ്പെടാം.
ആകയാല്‍, വിടതരൂ, അല്‍പനാളത്തേ,യ്ക്കെനി-
ക്കേകിടൂ ശുഭയാത്രാശംസകള്‍, പോയ്‌വരട്ടെ..?

സഖിയോട്‌..


നെഞ്ചിലെന്‍സ്വപ്നങ്ങള്‍തന്‍ ചിതയൊന്നെരിയുമ്പോള്‍
പുഞ്ചിരിപൊഴിക്കുന്നെന്തത്ഭുതം, ചുറ്റുംനില്‍പ്പോര്‍!
പഞ്ചേന്ദ്രിയങ്ങള്‍ എന്നോ മറന്നൂ കടമകള്‍,
മണ്‍ചിരാതൊന്നില്‍ തിരിയണയാനൊരുങ്ങുന്നൂ..

എന്തിനായിരുന്നു നാം കണ്ടതും, അടുത്തതും?
എന്തിനായിയുന്നെന്നില്‍ പ്രണയം വിതച്ചതും?
എന്തിനെന്‍മോഹങ്ങളെ തഴുകിയുണര്‍ത്തിനീ?
എന്തിനെന്‍ഹൃദയംനിന്‍ കളിവീടാക്കിമാറ്റി?

പിന്നെനീയെന്തേയെന്നെ ഇവിടെത്തനിച്ചാക്കി
ഒന്നുമേമൊഴിയാതെ പോയതങ്ങകലേയ്ക്ക്‌?
ഇന്ന്,ഞാനീസന്ധ്യയ്ക്ക്‌,തനിച്ചിരിയ്ക്കുമ്പോഴും
നിന്നോര്‍മ്മ,സഖീ,ഞാനെന്‍ നെഞ്ചോട്‌ചേര്‍ത്തീടുന്നു...

Tuesday, May 19, 2009

കാത്ത്‌നില്‍പ്പ്‌..

അലയുകയാണ്‌ ഞാനിന്നുമേകാകിയായ്‌
അലയാഴിയില്‍പ്പെട്ട ചെറുതോണിപോല്‍
ജലരേഖകള്‍പോലെ മോഹങ്ങളെന്നുള്ളില്‍
പലവുരുതെളിയുന്നു, മാഞ്ഞിടുന്നൂ.

ഒരുതരിവെട്ടമേകാനകലത്തൊരു
ചെറുതാരയൊളിമിന്നി നിന്നിരുന്നൂ
പറയുവാന്‍വയ്യാത്ത സാന്ത്വനമെന്നുമാ
കരുണാര്‍ദ്രമിഴികളില്‍ കണ്ടിരുന്നൂ.

ദിശയറിയാതെ ഞാനുഴറവേ, മാനത്ത്‌
ശശിലേഖ തെളിയാതൊളിച്ച്‌നില്‍പ്പൂ.
അശരണനിവ,നൊഴിവാക്കുവാനാവാത്തൊ-
രശനിപാതംകാത്ത്‌, ഇവിടെനില്‍പ്പൂ..



Friday, May 15, 2009

ഒരിടം

താമസിയ്ക്കാനൊരല്‍പമിടംതരൂ
ആമനസ്സിന്റെകോണിലെനിയ്ക്കു നീ
ഓര്‍മ്മകള്‍കൊണ്ടുതുന്നിയകൂട്ടില്‍ ഞാ-
നോമനേ,കിടന്നൊന്നാശ്വസിയ്ക്കട്ടെ.

ഒട്ടുമോര്‍ക്കാതെയന്നൊരുനാള്‍ നിന്നെ
വിട്ടകലേയ്ക്‌ക്‍പോയി ഞാനെങ്കിലും,
കാട്ടുകെന്നോടൊരല്‍പംദയ, എന്റെ
തെറ്റുകള്‍പൊറുത്തേകുക മാപ്പ്‌ നീ.

കൂരിരുളാണ്‌ചുറ്റിലുമിക്കാട്ടി-
ലാരുമില്ലെനിയ്ക്കാശ്വാസമേകിടാന്‍
താരകക്കണ്‍കള്‍ മെല്ലെയുയര്‍ത്തിയെന്‍
നേരെനോക്കി,യൊരിയ്ക്കല്‍ ചിരിയ്ക്കുമോ

താമസിയ്ക്കാനെനിയ്ക്കൊരിടംതരൂ
ഓമനേ, നിന്‍മനസ്സില്‍; പിന്നെപ്പൊഴും
നാമൊരുമിച്ച്‌ പാടിയലഞ്ഞിടാ-
മീമനോഹരതീരത്തിലൊക്കെയും

Thursday, May 14, 2009

പഴയ ഒരു വണ്ടി

"അഛനടങ്ങിയൊതുങ്ങിയാമൂലയ്ക്ക്‌
ഒച്ചവയ്ക്കാതെയിരിയ്ക്കുന്നുണ്ടോ?
ഉച്ചയായില്ല;യരിയടുപ്പത്തിട്ട്‌,
പച്ചക്കറിയൊന്നരിഞ്ഞോട്ടെ ഞാന്‍."

കാലത്ത്‌തന്നുരണ്ടിഡ്ഡലി,മോളിവള്‍;
ചോലവെള്ളംപോലെ ചായയൊന്നും,
ജോലിയൊന്നുംചെയ്യുവാനില്ല,യെങ്കിലും
മേലനങ്ങാതെയിരുന്നുകൂട

പാല്‌, പത്രം, വാങ്ങിയെത്തിക്കണം അതി-
കാലത്തുതന്നെ;യതുകഴിഞ്ഞാല്‍,
'ആലോകി'നെ യൂണിഫോറമിടീയ്ക്കണം
സ്കൂളുബസ്സില്‍ കേറ്റിവിട്ടീടണം.

ഇല്ല, പണിപിന്നെയൊന്നു,മെന്നാകിലും
ചെല്ലണംമാര്‍ക്കറ്റില്‍'പര്‍ച്ചേസി'നു
ബില്ലടയ്ക്കാനുമുണ്ടാകും ചിലപ്പോഴ-
തെല്ലാം കഴിയുമ്പോളുച്ചയാകും.

എന്തെങ്കിലുംതരും ചോറിനു കൂട്ടായി
വെന്തതോ, തീരെരുചിയ്ക്കാത്തതോ
എന്തുവന്നാലുമുറങ്ങുമുച്ചയ്ക്കല്‍പം
അന്തിയ്ക്കുമുന്‍പ്‌ആലോകുമെത്തും.

പിന്നെയെന്തെങ്കിലുംചെയ്ത്‌നേരമ്പോക്കു-
മെന്നുമുറങ്ങാന്‍കിടക്കുംവരെ
എന്നെത്തനിച്ചാക്കിപോയിസഖിയെന്നാ-
ലിന്നുമാഓര്‍മ്മകള്‍കൂട്ടിനുണ്ട്‌

ചിന്തിയ്ക്കില്‍ദുസ്സഹം ഒറ്റയാന്‍ജീവിതം
എന്തുചെയ്യാന്‍! വിധിയാണിതെല്ലാം
അന്തകന്‍വന്ന്വിളിയ്ക്കുന്നതുവരെ
ഉന്തി, ഉരുണ്ട്‌ ഈ വണ്ടിപോട്ടെ...

Tuesday, May 12, 2009

വിടില്ല..

എത്രകൊതിച്ചുഞാന്‍, നീയെന്റെചാരെ വ-
ന്നെത്തുവാന്‍, വാരിപ്പുണരാന്‍ !
കത്തുന്നനിന്നെഞ്ചിലാശ്വാസമായിടാന്‍,
മുത്തങ്ങളാല്‍ നിന്നെമൂടാന്‍ !

മെയ്യില്‍, കരാംഗുലീസ്പര്‍ശനത്താല്‍, മനം
നെയ്യാമ്പ‌ല്‍‌പോലേവിടര്‍ന്നു.
പെയ്യാന്‍‌തുടങ്ങീനിലാമഴ, ഞാന്‍‌സുമ-
ശയ്യയിലാണെന്ന്‌തോന്നീ.

ഇല്ല, വിടില്ലഞാ,നെന്നെപ്പിരിഞ്ഞുപോ-
വല്ലേ, തനിച്ചാക്കിയെന്നെ.
ഇല്ലാ, നീകൂട്ടിനായുള്ളോരുജീവിത
മല്ലാതെനിയ്ക്കൊന്നും വേണ്ടാ..

Saturday, May 9, 2009

ആദ്യപ്രേമം

ആരാണുതല്ലിക്കൊഴിച്ചതെന്‍വാടിയിലാദ്യംതിരിയിട്ട മുല്ലതന്‍മൊട്ടിനെ
ആരാണുതല്ലിക്കെടുത്തിയതെന്‍മോഹലോഹിതജ്വാലയുണരുന്നതിന്‍മുന്‍പേ
ആരാണുതല്ലിത്തകര്‍ത്തതെന്‍വേണുവിലാദ്യമായ്‌മോഹനരാഗമുണരവേ
ആരാണുസ്നിഗ്ദമെന്നാദ്യാനുരാഗത്തെ വേരോടെനുള്ളിയകലേയ്ക്കെറിഞ്ഞതും

എന്തൊക്കെസാഹസംകാട്ടി ഞാനാമുന്നിലെങ്ങിനേയുംചെന്നുചേരുവാന്‍മാത്രമായ്‌
എന്തായിരുന്നെന്നറിഞ്ഞിരുന്നില്ലെന്നുംകാണണം, മിണ്ടണമത്രമാത്രംമതി
ചിന്തയിലാകെയാപൂമുഖംമാത്രമായ്‌ എന്നുമുറങ്ങുമ്പോഴും, ഉണരുമ്പോഴും.
എന്തിനേറെ, ഒരുനാള്‍പറഞ്ഞോമനേ, നിന്നോടെനിയ്ക്ക്‌ പ്രണയമാണെന്ന് ഞാന്‍ !

ആക്ഷണം നിന്റെമിഴികള്‍കൂമ്പി,താഴെയുറ്റുനോക്കി,ചെഞ്ചൊടികള്‍വിടരവേ,
ഈക്ഷണംകിട്ടുവാന്‍നീകാത്തിരുന്നതായ്‌ത്തോന്നി, മനസ്സില്‍നിലാമഴപെയ്തുവോ?
പക്ഷേ,യനുവദിച്ചില്ലയാഥാസ്ഥികക്കക്ഷികള്‍, പ്രേമമോ? നീയുമവളുമോ?
പക്ഷിപറന്നകലേയ്ക്കുപോയിക്കൂട്ടില്‍ ഒറ്റയ്ക്കിരുന്നു ഞാനേറെക്കരഞ്ഞുപോയ്‌

അക്കൊടുംക്രൂരതയേറ്റുവാങ്ങീടുവാന്‍ അത്രചെറുപ്പത്തില്‍ത്തന്നെപഠിച്ചു ഞാന്‍ അക്കഥയോര്‍മ്മിക്കെയിപ്പൊഴുംചുണ്ടത്ത്‌മൊട്ടിടുംനേര്‍ത്തൊരുപുഞ്ചിരിയെങ്കിലും, തിക്കിത്തിരക്കിയെത്തീടുമെന്‍നേത്രത്തിലല്‍പജലം,ഹൃത്തില്‍നഷ്ടബോധത്തിനാല്‍ ഒക്കെ, വിധിയായിരുന്നെന്ന്‌‌തത്ക്കാലമാശ്വസിയ്ക്കാം, വേറെയില്ലൊരുപോംവഴി.





Thursday, May 7, 2009

രാഗമോ, ഉന്മാദമോ..

ചെമ്പനീര്‍ത്താലം നീട്ടും നിന്റെപൂമുറ്റത്തൊരു
ചമ്പകമലരായ്ഞാന്‍ വിടര്‍ന്ന് നിന്നൂവെങ്കില്‍!
തമ്പുരാനര്‍ച്ചിയ്ക്കും നീ, യല്ലെങ്കില്‍ നിന്‍‌നേത്രങ്ങള്‍
‍തുമ്പികള്‍പോലേയെന്നില്‍ നൃത്തമാടുവാനെത്തും!

പുല്ലായിരുന്നെങ്കില്‍ ഞാന്‍, നിന്‍നടപ്പാതയിലെ
കല്ലുകള്‍മൂടാം,നിന്റെപാദങ്ങള്‍നോവില്ലല്ലോ
തെല്ലരികത്തായ്മന്ദം കുണുങ്ങിയൊഴുകുന്ന
കല്ലൊലിനിയായെങ്കില്‍, കുളിയ്ക്കാം നിനക്കെന്നില്‍!

മന്ദമാരുതനായി മാറിയെങ്കില്‍,നിന്‍മേനി

ചന്ദനത്തൈലംതൊട്ട പോലെഞാന്‍ കുളിരാകാം
ഇന്ദീവരനേത്രത്തില്‍ ഇളനീര്‍ക്കുഴമ്പാകാം,
സുന്ദരീ, നിന്‍ ചുണ്ടിലെ മുന്തിരിച്ചാറാകാം ഞാന്‍

ചിന്തയില്‍നിറയുന്നൂ നീമാത്രമെപ്പോഴും അ-
തെന്തുകൊണ്ടറിയില്ല; രാഗമോ?, ഉന്മാദമോ?
എന്തിനോകേഴുന്നെന്റെ മനസ്സ് ദു:ഖാര്‍ദ്രമായ്
സന്തതം എനിയ്ക്കെന്നെ തിരിച്ചുതന്നാലും നീ..

Wednesday, May 6, 2009

പ്രതിഫലം

തെറ്റുപറ്റീടുന്നെനിക്കെപ്പൊഴും ആരാണെന്റെ
കൂട്ടുകാരെന്നും, ശത്രു ആരെന്നുമറിഞ്ഞീടാന്‍.
ഒറ്റുകാരനാരെന്നും, തളരും‌നേരംതാങ്ങായ്
കിട്ടുക ആരേയെന്നും ഇന്നുമജ്ഞാതംതന്നെ.

സ്നേഹമേയുള്ളൂ എനിക്കേകുവാന്‍ എല്ലാവര്‍ക്കും
മോഹിച്ചതില്ല, തിരിച്ചൊന്നുമേ പകരമായ്.
ദേഹങ്ങളല്ല, തലച്ചോറിന്റെ വികസന-
ദാഹമായിരുന്നല്ലോ ഞാന്‍‌തിരഞ്ഞിരുന്നത്.

സ്വന്തമായൊന്നുംതന്നെ തലയിലില്ലാത്തവര്‍
ചിന്തകള്‍പോലും കട്ടും, കടമായെടുപ്പോരും,
എന്തസംബന്ധത്തിനും കൂടെനില്‍‌പ്പോരും ഇവ-
രെന്തിനായ്തുനിയുന്നു, അന്യരെദ്രോഹിക്കുവാന്‍‌‍ ?

മുന്നില്‍‌വന്നെന്നെനോക്കിച്ചിരിയ്ക്കുമ്പോളും കയ്യില്‍,
പിന്നിലായുണ്ടായേക്കാം ഉറയൂരിയ കത്തി.
പിന്നെ ഞാന്‍ സമാധാനപ്പെടും, ആ ‘സര്‍വ്വസാക്ഷി’-
തന്നെയവന്നേകിടും നിറയെ പ്രതിഫലം !

Wednesday, April 29, 2009

നിര്‍ഭാഗ്യവാന്‍

നഷ്ടപ്പെടുത്തീടുവാനാവാത്തയത്ര നിന്നോ-
ടിഷ്ടമായിരുന്നെന്ന് നീമാത്രമറിഞ്ഞില്ല.
ദൃഷ്ടിയെന്‍നേര്‍ക്കെങ്ങാനുമുയര്‍ന്നീടുകില്‍, പക്ഷേ,
കഷ്ട,മെന്‍നാവില്‍നിന്നൊരക്ഷരം വരുകില്ല.

ഒറ്റയ്ക്കിരിക്കുമ്പോള്‍ ഞാന്‍ ശ്രമിയ്ക്കും വാക്യങ്ങളെ
ചിട്ടപ്പെടുത്താന്‍, നീയെന്‍മുന്നിലെത്തുമ്പോള്‍ ചൊല്ലാന്‍
പറ്റില്ല, വൃഥാവിലെന്‍ തൊണ്ടയിലപ്പോള്‍ ജലം
വറ്റിടും, അസ്പഷ്ടമായ്‌ പുലമ്പും വേറേയെന്തോ.

പിന്നിട്ടവര്‍ഷങ്ങളില്‍നിന്നു ഞാനറിയുന്നൂ
നിന്നെനേടുവാന്‍വേണ്ടും ഭാഗ്യമീയെനിയ്ക്കില്ല
ഇന്നുമെന്‍കിനാക്കളില്‍ പൂപ്പുഞ്ചിരിയുംതൂകി
വന്ന്നീനില്‍ക്കാറുണ്ട്‌, എന്നെക്കൊതിപ്പിയ്ക്കുവാന്‍ !

Tuesday, April 28, 2009

മാധുര്യം

നീലനിലാവിന്‍‌കുളിരലയിന്നലെ
ജാലകവാതിലൂടെന്നെനോക്കി.
കോലക്കുഴല്‍നാദമെങ്ങോഉയരുന്ന-
പോലെ; കരളില്‍തുടിമുഴങ്ങീ.

ചെല്ലക്കുളിര്‍ക്കാറ്റ്കൊണ്ടുവന്നൂ മോഹ-
സല്ലാപസംഗീതധാര;യുടന്‍
ചെല്ലേണമെന്‍‌മുകില്‍‌വര്‍ണ്ണന്റെ ചാരത്ത്
അല്ലെങ്കിലാവില്ലുറങ്ങീടുവാന്‍.

മെല്ലെ,യുറങ്ങുന്നനാഥന്റെയാകര-
പല്ലവങ്ങള്‍ വേര്‍പെടുത്തി, ശബ്ദം-
തെല്ലുമുണ്ടാക്കാതിറങ്ങി ഞാന്‍, മാറത്ത്
മല്ലീശരന്‍‌ബാണമേറ്റതല്ലേ..

ചെന്നു ഞാന്‍; പുഞ്ചിരിതൂകി, കൈകള്‍നീട്ടി
നിന്നിരുന്നൂ കണ്ണന്‍; കാളിന്ദിയും.
പിന്നെ,യേറെക്കഴിഞ്ഞെത്തി, തിരിച്ചു ഞാ-
നിന്നുമെന്‍‌ചുണ്ടിലുണ്ടാമധുരം
..

Friday, April 24, 2009

കിളിയും, കൂടും.

ആ മുളം‌കാടിന്നരികിലൊരുദിനം
കാമിനിയേക്കാത്ത്‌നിന്നീടവേ
പൂമരക്കൊമ്പത്ത്‌കൂടുകൂട്ടാന്‍‌വന്നൊ-
രോമനപ്പൈങ്കിളിയെന്നെനോക്കി.

ചുണ്ടില്‍,ഒരുനേര്‍ത്തുണങ്ങിയ കമ്പവള്‍
കൊണ്ടുവന്നിട്ടുമുണ്ടായിരുന്നു.
പണ്ടേ ഉറപ്പുള്ളൊരുകൊമ്പതിന്നവള്‍
‍കണ്ടുവെച്ചിട്ടുമുണ്ടായിരിയ്ക്കാം.

ഒട്ടൊരുസംശയത്തോടെനോക്കി എന്നെ-
യൊട്ടും‌പ്രതീക്ഷിച്ചിരുന്നില്ലവള്‍‌,
പെട്ടെന്ന്‌തന്നെപറന്നല്‍‌പദൂരത്ത്
മറ്റൊരുകൊമ്പത്ത്‌പോയ് ഇരുന്നു.

പിന്നെ,ഞാന്‍‌വേഗംനടന്നൂ‍ അവിടെനി-
ന്നന്നെത്തിയില്ലെന്‍ കരള്‍പ്പൂംകിളി;
ഒന്നുമല്ലെങ്കിലും വേറൊരുജീവിയ്ക്ക്
വന്നു, ഞാന്‍‌മൂലം മന:പ്രയാസം.

പിന്നെ, ഞാന്‍‌നാലഞ്ച് നാളുകള്‍‌ക്കപ്പുറം
ചെന്നാമരത്തിലെക്കൂടുകണ്ടു.
ഒന്നിച്ചിരുന്നകിളികളില്‍ പെണ്‍കിളി
എന്നെത്തിരിച്ചറിഞ്ഞെന്ന്‌തോന്നി.

എത്രയോവര്‍ഷംകഴിഞ്ഞാണ് ഞാന്‍ എന്റെ-
മുത്തിനെക്കണ്ടതും ഒന്നായതും.
ഇത്തിരിമണ്ണ്‌വാങ്ങിച്ചതും, രണ്ടാളു-
മെത്രപണിപ്പെട്ടു കൂടുകൂട്ടാന്‍ !

Tuesday, April 21, 2009

തൃക്കാര്‍ത്തിക

ചുറ്റിക്കറങ്ങിഞാനെത്തി നിന്‍‌വീടിന്റെ-
മുറ്റത്ത്, നിന്‍‌മുഖമൊന്ന് കാണാന്‍
ചുറ്റുംചിരാതുകള്‍‌കത്തിനിന്നൂ വഴി-
തെറ്റിയൊ? ഞാന്‍‌തെല്ല്‌സംശയിച്ചു.

കത്തുംതിരിയൊന്ന്‌കയ്യില്‍‌പിടിച്ചത്
പൊത്തി,യിടംകൈവിടര്‍ത്തി, മന്ദം
എത്തി നീ, പിന്നെ, മുഖമുയര്‍ത്തി,സ്നേഹം
കത്തും‌മിഴികളെന്‍‌നേര്‍ക്കുയര്‍ത്തി.

പിന്നില്‍, നിന്‍‌പാവാടത്തുമ്പില്‍‌പിടിച്ചന്ന്
നിന്ന അനുജത്തിയെന്നെനോക്കി
പിന്നെ, നിലാവുപോല്‍‌നിങ്ങള്‍ ചിരിതൂകി..
അന്ന് തൃക്കാര്‍ത്തികയായിരുന്നു !

Monday, April 20, 2009

ദര്‍ശനം

വാതായനങ്ങള്‍പതുക്കെത്തുറന്ന് നീ
ചേതോഹരമാമധരത്താല്‍ സന്ദേശ-
മോതാനൊരുങ്ങവേയെന്റെയിടനെഞ്ചി-
ലേതോശരത്കാലസന്ധ്യകള്‍പൂത്തുവോ ?

കെട്ടിയിട്ടില്ലാത്തൊരാമുടിത്തുമ്പില്‍നി-
ന്നിറ്റിറ്റുവീണസ്ഫടികബിന്ദുക്കളെ
ഒട്ടൊരശ്രദ്ധയോടെന്നപോല്‍‌‍ റ്റവ്വലാല്‍
തട്ടി, കുളികഴിഞ്ഞെത്തിയതാവണം.

കുന്നിറങ്ങിപ്പോയിസൂര്യന്‍, സന്ധ്യക്കെന്റെ
മുന്നില്‍ നിലാവായി നീനില്‍ക്കവേയെന്റെ
പൊന്നേ, ഈ ദര്‍ശനംമാത്രം‌മതിയെനി-
യ്ക്കെന്നാളുമോര്‍മ്മയില്‍ സൂക്ഷിച്ചുവയ്ക്കുവാന്‍ !

Friday, April 17, 2009

വെറുതേ..

അരികിലല്ലെങ്കിലും നിന്റെ ശയ്യാഗൃഹം
ഒരുപാട്‌ദൂരെയല്ലല്ലോ
ഒരുവിളിയ്ക്കായി ഞാന്‍കാത്തിരുന്നെങ്കിലും
വെറുതേ, നിരാശത തോന്നി..

അരികത്തൊരല്‍പമിരുന്നാല്‍മതി, എനി-
യ്ക്കൊരുവാക്കുമുരിയാടിടേണ്ട.
പറയാതെതന്നെനാമന്യോന്യമെപ്പോഴു-
മറിയുന്നു ഹൃദയാഭിലാഷം.

മഴമുകില്‍മൂടിയാകാശത്തിലെന്നാലെന്റെ
മിഴിയിണകള്‍മാത്രം പെയ്തു
തഴുകിക്കടന്നുപോയൊരുചുടുകാറ്റെന്റെ-
യഴലിനെയൂതിയുണര്‍ത്താന്‍.

ഇനിയിന്ന്,സെല്‍ഫോണില്‍ ഞാന്‍കാത്തിരിയ്ക്കുന്ന
മണിനാദമുയരുകയില്ല
നിനയാതെയൊരുവേള വളരെത്തിരക്കുള്ള
പണിവല്ലതും വന്നുകാണും..

Saturday, April 11, 2009

പഥികനും വേഴാമ്പലും

മിഴികളില്‍ കണ്ണീരുമായൊരു വേഴാമ്പല്‍
മഴകാത്തിരുന്നചില്ലയ്ക്കുതാഴെ;
മൊഴിയുവാനൊന്നുമാകാതെയിരുന്നു ഞാന്‍
വഴിമുന്നില്‍ താണ്ടുവാനെത്രദൂരം..

നെറുകയില്‍, കാലമേല്‍പ്പിച്ചൊരുണങ്ങാത്ത
മുറിവതില്‍നിന്നുമൊലിച്ചിറങ്ങീ
മറവിയ്ക്കുപോലും തുടയ്ക്കുവാനാകാത്ത
കറ, ആദ്യസ്നേഹനിരാസത്തിന്റെ..

അറിയുന്നു, ചക്രവാളത്തിലൊരുപക്ഷി
ചിറക്‍വിടര്‍ത്തിയലഞ്ഞിടുന്നു
ഒരുനാളില്‍, എന്റെയും, വേഴാമ്പലിന്റെയും
മുറിവിലാകൊക്കുകളാഴ്‌ന്നിറങ്ങും..

Thursday, April 9, 2009

വിഷു-2009

പൊന്നണിഞ്ഞെങ്ങും നിരന്ന്നില്‍പ്പായ്‌ കണി-
ക്കൊന്നയീമീനമാസത്തില്‍ത്തന്നെ
എന്നോചെറുപ്പത്തില്‍കണ്ട കണികളെ
ഇന്നുമതോര്‍മ്മപ്പെടുത്തിടുന്നു.

ഉണ്ണികള്‍ ഞങ്ങളുറങ്ങീടവേ അമ്മ
കിണ്ണത്തിലെല്ലാം ഒരുക്കിവയ്ക്കും
കണ്ണുകള്‍പൊത്തി,വിളിച്ചുണര്‍ത്തും ഉണ്ണി-
ക്കണ്ണന്റെരൂപം കണികാണുവാന്‍.

എണ്ണത്തിരി,നാളികേരത്തില്‍; പൂക്കളും,
പൊന്നും, പണവും, കണിക്കൊന്നയും,
കണ്ണാടിയും, കൊതിതോന്നുംപഴങ്ങളും;
പിന്നെയഛന്‍തരും കൈനീട്ടവും.

വെട്ടമാകുന്നതിന്‍മുന്‍പ്‌, മത്താപ്പിന്റെ-
പെട്ടിതുറക്കും, തുടര്‍ന്ന് പടക്കങ്ങള്‍
പൊട്ടിയ്ക്കും, കമ്പിത്തിരിപ്പൂക്കള്‍കത്തിച്ച്‌
പൊട്ടിച്ചിരിയ്ക്കും, മറക്കുമെല്ലാം.

ഇന്ന്,വിഷു, ചാനലില്‍ക്കൂടി റ്റീവീടെ
മുന്നിലിരുന്നാസ്വദിയ്ക്കുമ്പൊഴും
എന്നോകടന്നുപോയാസുദിനങ്ങളെ
ഇന്നുമോര്‍ക്കുന്നു, വിഷാദത്തൊടേ

Tuesday, April 7, 2009

എന്റെ ശാരിക.

ശാരികേ, എന്നെക്കൊതിപ്പിയ്ക്കുവാനെന്തി-
നാരാമമുല്ലപ്പടര്‍പ്പിലൊളിച്ചിരു-
ന്നോരോമധുരിതഗാനങ്ങളുംമൂളി-
യാരോമലിന്നെനീയോര്‍മ്മപ്പെടുത്തുന്നു ?

എത്രയോദൂരെയാണിന്നവളെന്നടു-
ത്തെത്തുവാന്‍സാദ്ധ്യതയില്ലെങ്കിലുമെന്റെ-
ഹൃത്തില്‍പ്പതിഞ്ഞൊരാശബ്ദമധുരിമ
എത്രനന്നായ്‌നീയനുകരിച്ചീടുന്നു.

പെട്ടെന്നൊരുനിമിഷത്തേയ്ക്കതുകേട്ട്‌
ഞെട്ടിത്തിരിഞ്ഞു ഞാന്‍ചുറ്റുംതിരയവേ,
കേട്ടത്‌ പാദസ്സരത്തിന്‍കിലുക്കമോ ?
പൊട്ടിച്ചിരിച്ചത്‌നീയോ ? അറിയില്ല

Monday, April 6, 2009

എന്റെ സ്വപ്നങ്ങള്‍

ഇന്നലെ, എന്തെന്നറിയില്ല, നിദ്രയില്‍
വന്നെത്തിയില്ല സ്വപ്നങ്ങളൊന്നും.
എന്നും മനോഹരദൃശ്യങ്ങളുമായി
വന്ന് മോഹിപ്പിച്ചിരുന്നെങ്കിലും.

ഉണ്ടെനിയ്ക്കാശ അതില്‍ചിലതെങ്കിലും
രണ്ടാമതും ആസ്വദിച്ചീടുവാന്‍
കണ്ടില്ല, ഇന്നേവരേയ്ക്കുമാസൗഭാഗ്യ-
മുണ്ടായതില്ല, ശ്രമിച്ചെങ്കിലും.

ഇഷ്ടമില്ലാത്തസ്വപ്നങ്ങള്‍ എനിയ്ക്കാദ്യ-
നോട്ടത്തില്‍തന്നെ തിരിച്ചറിയാം.
കഷ്ടം, ഇവയെന്തിനെന്റെയുറക്കത്തെ
നഷ്ടമാക്കാനെത്തിനോക്കിടുന്നു.

Friday, April 3, 2009

വേനല്‍മഴ

പൊള്ളുംവെയിലില്‍നില്‍ക്കുമ്പോള്‍ മഴ-
ത്തുള്ളികള്‍പെട്ടെന്ന് വീണൂ
ഉള്ളംതണുത്തില്ല, ചൂടോ, അതി-
നെള്ളോളമില്ലാ കുറവും.

തിങ്ങുംപരിഭ്രമത്താലേ ജന-
മങ്ങോട്ടുമിങ്ങോട്ടും പാഞ്ഞൂ.
എങ്ങിനെ വീട്ടില്‍ചെന്നെത്തും ചില-
രങ്ങിനെയോര്‍ത്ത്‌ വലഞ്ഞൂ.

തൊട്ടപ്പുറത്തെക്കടയില്‍ സ്ഥലം
കഷ്ടിയായ്‌, ആള്‍ക്കൂട്ടമേറി.
പെട്ടെന്നുതന്നെനിലച്ചു മഴ-
യൊട്ടുനനഞ്ഞില്ല മണ്ണും.

വാനിലൊരുപാട്‌ദൂരെ കൊള്ളി-
യാനൊന്ന് മിന്നിമറഞ്ഞൂ
വേനല്‍മഴയതില്‍നില്‍ക്കേ, അല്‍പം
മേനി നനഞ്ഞത്‌ മിച്ചം.

Tuesday, March 31, 2009

കര ദൂരെയാണ്‌

മഞ്ചാടിതോല്‍ക്കുന്നചുണ്ടില്‍നീയെപ്പൊഴും
പുഞ്ചിരിയൊന്നൊളിപ്പിച്ചിരുന്നൂ
നെഞ്ചില്‍, കുളിര്‍മഴപെയ്തിറങ്ങീ കിളി-
ക്കൊഞ്ചലായ്‌ വാക്കുകള്‍ മാറിയപ്പോള്‍।


ദൂരെ, നീലാകാശസീമയില്‍മിന്നുന്ന
താരകളായ്‌ നിന്റെ കണ്ണിണകള്‍
കൂരിരുള്‍ചുറ്റിലുംമൂടവേയാവഴി-
ത്താര, നീകാണിച്ചുതന്നതല്ലേ?

പിന്നെ, തിരിച്ച്‌ ഞാനെത്തുംവരെ കാത്ത്‌-
നിന്നില്ല നീ, ഞാനറിഞ്ഞുമില്ല.
എന്നോട്‌ ചൊല്ലിയില്ലാരുമതേപ്പറ്റി
നിന്നെയോ, കണ്ടതേയില്ലയെങ്ങും.

എങ്ങുപോയ്‌ ഓമലേ എന്നെത്തനിച്ചാക്കി-
യെങ്ങുപോയ്‌? ഞാനലഞ്ഞെത്രതേടി.
വിങ്ങുന്നൊരോര്‍മ്മനീ, ഇന്നുമാദു:ഖത്തില്‍
മുങ്ങുന്നു ഞാന്‍. കരയെത്രദൂരെ?

Thursday, March 26, 2009

നഷ്ടങ്ങള്‍

ഇന്നലെ,അബദ്ധത്തില്‍ മുപ്പത്തിയെട്ട്‌വര്‍ഷം
മുന്നിലെ ഡയറിയെന്‍ അലമാരയില്‍കണ്ടു.
പിന്നെയാകൗമാരത്തിന്‍ വിഹ്വലതകള്‍ ഇഴ-
തുന്നിയപദങ്ങള്‍ ഞാന്‍ വായിച്ച്‌ ചിരിച്ചേറെ.

കണ്ടു ഞാനതില്‍ മാര്‍ച്ച്‌മാസത്തെത്താളില്‍ പീലി-
ത്തണ്ടൊന്ന്, ഉണങ്ങിയ പനിനീര്‍ദലങ്ങളും
ചുണ്ടുകള്‍ വിതുമ്പിയോ, ഒന്നിച്ച്‌ നടന്നവര്‍
രണ്ടായിടുമ്പോള്‍ കുറിച്ചിട്ട വാക്കുകള്‍കണ്ട്‌.

കേള്‍ക്കുന്നു മൊബൈല്‍നാദം, മകന്റെതാവാം റസൂല്‍
പൂക്കുട്ടിയുടെ "ജെയ്ഹോ", ഉറപ്പായ്ചൊല്ലാമിനി
ആക്കുട്ടിയെക്കിട്ടില്ല ഉറക്കെവിളിച്ചാലും
നോക്കണ്ട, ചുരുങ്ങിയതരമണിക്കൂര്‍നേരം

ഒന്ന് ഞാനറിയുന്നു നഷ്ടമായ്‌ ലോകത്തിന്ന്
ഇന്നലെ സ്നേഹംതന്ന സ്നിഗ്ദത, മധുരിമ.
പിന്നെ, യാന്ത്രികത, ആവേഗം എല്ലാംചേരുമ്പോള്‍
പിന്നിലായ്‌ പോവുന്നു ഞാന്‍, എന്‍കുറ്റമല്ലെങ്കിലും

Wednesday, March 25, 2009

കാരണം

കാരണമില്ലാതെ സംഭവിക്കില്ലൊരു
കാര്യവും എന്നത്‌ സത്യമാണെങ്കിലും
ആരറിഞ്ഞൂ, പ്രേമമെന്തുകൊണ്ടെപ്പോ-
ളൊരാളോട്‌ തോന്നുവാനുള്ളൊരു കാരണം.

പോയജന്മങ്ങളിലെപ്പൊഴോ ഒന്നായ-
തായിരിയ്ക്കാം, പിന്നെ വേര്‍പെട്ടകലേയ്ക്ക്‌
പോയതും, മുന്‍പേ വിധിച്ചത്‌ പോലെയാ
നായികയെത്തന്നെ വീണ്ടും ലഭിയ്ക്കുവാന്‍ !

കാണുന്നമാത്രയില്‍ ഉള്ളിന്റെയുള്ളിലെ
കോണിലൊരിക്കിളി, ദൂരെനിന്നെത്തുന്ന
വേണുനാദംപോലെ, മായികദര്‍ശനം
പ്രാണനിലേതോ കുളിരല വീശിടും..

എന്തുകൊണ്ടാണ്‌ ചിലര്‍ക്കുള്ളിലീരസ-
തന്ത്രപരിണാമമെന്നതറിയില്ല.
എന്തിനെന്നുള്ള ചോദ്യങ്ങള്‍ പലപ്പൊഴും
ചിന്തകള്‍ക്കപ്പുറത്താകുവാനും മതി..

Tuesday, March 24, 2009

മനസ്സിലുമൊരുമരുഭൂമി

അരികിലോ അകലെയോ കുളിരേകുവാനില്ല
ഒരുമരുപ്പച്ചയീമരുഭൂമിയില്‍
ഉരുകിത്തിളയ്കുന്നൊരീവെയില്‍ച്ചൂടെന്റെ
കരളിലുംനിറയുന്നതറിയുന്നു ഞാന്‍.

പിരിയവേ,യാത്രാമൊഴിയ്ക്കായി വാക്കുകള്‍
തിരയവേ,അന്നാത്രിസന്ധ്യയിലെ
ഇരുളിലുംകണ്ടു ഞാന്‍ നീരിറ്റിനിന്നൊരാ
കരിമഷിയെഴുതിയമിഴിയിണകള്‍.

വിരലുകള്‍കയ്യില്‍മുറുകവേചോദിച്ചു
തിരികെയെത്തുംവരെ കാക്കുമോ നീ?
ഉരിയാടിയില്ലനീയൊന്നുമന്നെന്നോട്‌
അറിയാമെനിയ്ക്ക്‌ നിന്‍ അന്തരംഗം.

ഇരുള്‍വന്ന്നിറയവേ ഒറ്റയ്ക്ക്‌ വാനിലെ
തിരികളെനോക്കി ഞാനിങ്ങിരിയ്ക്കും.
അറിയുമോ?,എത്രയുംവേഗമെനിയ്ക്‌ക്‍നിന്‍
അരികിലെത്തീടാന്‍ തിടുക്കമായീ

Friday, March 6, 2009

അനുരാഗം

അനുരാഗമോ?,എനിയ്ക്കറിയില്ലിതെന്നുള്ളി-
ലുണരന്നു മണിവേണുമൃദുരാഗമായ്‌
അനുമാത്രകേള്‍പ്പൂ ഞാന്‍ ആരോവിളിച്ചപോല്‍
മനതാരില്‍നിന്‍നാമമൊന്നുമാത്രം.

ഒരുവിളിപ്പാടിന്നുമകലെവെച്ചേ ദീപ-
മെരിയുമാമിഴികളെനിയ്ക്കുകാണാം
അരികിലെങ്ങാനുമാണെങ്കില്‍ പെരുമ്പറ
കരളില്‍മുഴങ്ങാന്‍തുടങ്ങുകയായ്‌

പലവട്ടമുരുവിട്ടുറപ്പിച്ചവാക്കുകള്‍
ജലധാരപോലുള്ളിലുയരുമെന്നാല്‍,
സ്ഥലകാലവിഭ്രമത്താല്‍, അവളെത്തിയാല്‍
പലവഴിതിരിയും, വരില്ലനാവില്‍.

ഒരുവട്ടമെങ്കിലുംകണ്ടില്ലയെങ്കില-
ന്നുരുകിത്തിളയ്ക്കുമെന്നന്തരംഗം,
ഒരുനോക്‌ക്‍കാണുവാന്‍മാത്രംകൊതിച്ചിടും.
അറിയില്ലിതനുരാഗമായിരിയ്ക്കാം

Thursday, March 5, 2009

ബാലികാവധു

എപ്പൊഴോവിളിച്ചെന്നെയുണര്‍ത്തി,പിന്നെ,പട്ടു-
കുപ്പായമിടുവിച്ചു,മാലകളണിയിച്ചു,
കുപ്പിവളയിടീച്ചു,കണ്മഷി,ചാന്തുംതേച്ചു.
തപ്പ്‌താളങ്ങള്‍ചുറ്റുമുയരുന്നത്‌ കേട്ടു.

അമ്മയോടിവന്നെത്തി,ചേര്‍ത്ത്‌പിടിച്ചു,തന്നൊ-
രുമ്മയെന്‍കവിളത്ത്‌; നനഞ്ഞോകണ്‍പീലികള്‍?
പൊന്‍മണിക്കുപ്പായത്തിന്‍ ചുളിവ്‌നീര്‍ത്തി ചൊല്ലീ
കണ്മണീ, നിനക്കിന്ന് കല്ല്യാണമാണോര്‍ത്തോളൂ..

എന്താണ്‌കല്ല്യാണമെന്നമ്മയോടാരായവേ,
പൊന്തിയാരവം,"വരന്‍എത്തി"യെന്നാരോചൊല്ലീ.
മുന്തിയകുപ്പായവുമിട്ടൊരുകുട്ടി മുന്നില്‍
എന്തതിശയം! ഇവന്‍എന്‍കളിക്കൂട്ടുകാരന്‍!!

ഉത്തരീയങ്ങള്‍തമ്മില്‍കെട്ടിയഗ്നികുണ്ഡത്തിന്‍
ചുറ്റിലുംവലംവയ്ക്കെ ഓര്‍ത്തു, ഞാനറിയാതെ
പുത്തനാം കളിപ്പാട്ടക്കെട്ടുകള്‍, കൂട്ടായിയവന്‍
എത്രയാഭരണങ്ങള്‍!, കല്ല്യാണമിത്‌കൊള്ളാം..

(വടക്കേഇന്ത്യയില്‍ ഇന്നും നടപ്പുണ്ടത്രേ ശിശുവിവാഹങ്ങള്‍!)

Tuesday, March 3, 2009

നിശ്ശേഷജാഢ്യാപഹേ..

കരിമുകില്‍നിറയുമ്പോള്‍ എന്മനസ്സാംനഭസ്സില്‍
വരുമൊരുമഴവില്ലിന്‍ വര്‍ണ്ണമോടക്ഷരങ്ങള്‍
ചെറിയൊരുകുളിര്‍കാറ്റായ്‌ പിന്നെയെന്‍ശോകമാകെ
പരിചൊടകലെയാക്കും ദേവിയെകൈതൊഴുന്നേന്‍.

ഒരുപിടിമണമില്ലാ പൂക്കളല്ലാതെയെന്റെ
കരമിതില്‍തരുവാനായ്‌, വേറെയാതൊന്നുമില്ല
ചരണമടിയനെന്നും കുമ്പിടാംനീവരങ്ങള്‍
വിരവിനൊടിവനേകാന്‍ കൂപ്പുകൈനീട്ടിടാം ഞാന്‍

സ്വരമൊഴുകണമെന്നും എന്റെനാവിങ്കല്‍നിന്നും
വിരിയണമെഴുതുമ്പോള്‍ അക്ഷരപ്പുഷ്പജാലം
ചൊരിയണമിനിയെന്നില്‍ അന്ധകാരത്തെമാറ്റാന്‍
ചെറുതിരിയണയാതേ നീകൊളുത്തേണമംബേ

Monday, March 2, 2009

എന്നെ കൊണ്ടുപോകാമോ?

മണ്‍കൂനയൊന്നിലിരിപ്പൂയിരുളില്‍ ഞാന്‍
കണ്‍പാര്‍ത്ത്‌, മുന്നിലെപ്പാതയിലൂടെ നീ
വെണ്‍തേര്‍തെളിച്ച്‌വന്നെത്തുന്നതും എന്റെ
കണ്ണീര്‍തുടപ്പതും, മാറോട്ചേര്‍പ്പതും.

എന്‍കൈപിടിച്ച്‌ നീ മുന്‍പേനടന്നാലു-
മെന്‍ജീവനായകാ, കൊണ്ടുപോയീടുമോ
എന്‍ദിവാസ്വപ്നഹംസങ്ങളലയുന്ന
വെണ്‍മേഘപാളികള്‍ക്കപ്പുറത്തേയ്ക്ക്‌ നീ..

പിന്നെ നമുക്ക്‌ നടക്കാം നിലാവിന്റെ
ചന്ദനസ്പര്‍ശവും,ഈണങ്ങള്‍മൂളുന്ന
തെന്നലിന്‍നേര്‍ത്ത സുഗന്ധവുമുള്ളൊരു
പൊന്നിന്‍നിറമാര്‍ന്ന ലോകത്തിലേയ്ക്ക്‌ നാം..

Saturday, February 28, 2009

യാത്ര.

വഴിയറിയാതേയിരിപ്പൂ ഞാനൊരു
പഴയലയിന്‍ബസ്സില്‍,അതിന്റെനെറ്റിയില്‍
എഴുതിയിട്ടുണ്ട്‌,'ജനന-മരണ' മെ-
ന്നിഴഞ്ഞിഴഞ്ഞാണീ ശകടംപോവതും.

ഒരുവെളുപ്പിന്‌ കയറി ഞാന്‍, നിന്ന്-
തിരിയാനില്ലിടമിവിടെയെങ്കിലും
ഒരുപാടാളുകള്‍കയറുന്നുണ്ടിതില്‍,
ഇറങ്ങുന്നോര്‍തുലോം കുറവാണെങ്കിലും

ചിലരുറങ്ങുന്നു, ഉറക്കവും ഭാവി-
ച്ചലസരായ്ചിലര്‍ ചടഞ്ഞിരിയ്ക്കുന്നു.
നിലവിളിയ്ക്കുന്നു ചെറിയകുട്ടികള്‍,
കലമ്പുന്നുണ്ടാരോ, ചവിട്ടിയോ കാലില്‍?

തുടക്കമെങ്ങെന്നും എവിടേയ്ക്കാണെന്നും
ഇടയിലോര്‍ക്കുന്നില്ലിവിടിരുപ്പവര്‍
ഒടുവിലാണല്ലോ അറിവതീയാത്ര
തുടരലാണല്ലോ യിതിന്റെലക്ഷ്യവും.

ഒരുമണിനാദം മുഴക്കി കണ്ടക്റ്റര്‍
ഇറക്കിവിട്ടിടും, സ്ഥലമടുക്കുമ്പോള്‍.
അറിയില്ലെത്രയോ അകലെയാണെനി-
ക്കിറങ്ങേണ്ടുന്നിടം- ശിവനേ! കാക്കണേ..

Friday, February 27, 2009

തിരിച്ച്‌ വരൂ..

ദൂരെയായിരിയ്ക്കാമിന്നെന്നാലുമൊരു സാന്ധ്യ-
താരപോല്‍ജ്വലിയ്ക്കുന്നെന്‍ ഹൃദയാകാശത്തില്‍ നീ.
ആരുമേയറിയുന്നില്ലെങ്കിലും ഹര്‍ഷോന്മാദ-
ധാരയെന്‍കവിളിലൂടൊഴുകീടുന്നൂ നിത്യം.

തിരിച്ച്‌വരും നീയെന്നുറപ്പാണതിനാല്‍ ഞാ-
നൊരുക്കിവച്ചൂ ശയ്യാഗൃഹവും, പൂമുറ്റവും,
അറപ്പുരതന്‍മുന്നില്‍ കൊളുത്തുവാനായ്‌സ്നേഹം
നിറച്ചവിളക്കും, സൗഗന്ധികപ്പുഷ്പ്പങ്ങളും

തിരിച്ച്‌വരൂ! വരണ്ടുണങ്ങിക്കിടക്കുമീ
തരിശുഭൂവില്‍ കുളിര്‍മഴയായ്‌ പെയ്തിറങ്ങാന്‍..
തിരിച്ച്‌വരൂ! പിടഞ്ഞൊടുങ്ങാന്‍ തുടങ്ങുമീ
തിരിയെക്കൈക്കുമ്പിളാല്‍ പൊതിയാന്‍ ജീവന്‍നല്‍കാന്‍!!

Thursday, February 26, 2009

കൊയ്‌ത്ത്‌പാട്ട്‌

ഒറ്റവരമ്പില്‍ ഞാന്‍ കാല്‍തെറ്റാതെ നടക്കുമ്പോള്‍
പെട്ടെന്ന്മനസ്സേതോകൊയ്‌ത്തുപാട്ടോര്‍മ്മിച്ചല്ലോ
കൊറ്റികള്‍നില്‍പ്പുണ്ടല്‍പമകലെ, മണ്ണില്‍ എന്തോ
കൊത്തിപ്പെറുക്കി, വേറിട്ടൊന്നിലും ശ്രദ്ധിയ്ക്കാതെ

നെന്മണികൊയ്യുന്നവര്‍,നിരന്ന്‌നിന്ന്‌‌പാടീ
പൊന്മാന്‌വേണ്ടി പെണ്ണാള്‍ കരഞ്ഞ്‌വിളിച്ചതും
മണ്‍മകളവളെ വീണ്ടെടുക്കാന്‍ രാമന്‍ചെന്ന്
തിന്മചെയ്തോരാലങ്കേശ്വരനെ വധിച്ചതും;

ലോകാപവാദംഭയന്നവളെകാട്ടില്‍ക്കള-
ഞ്ഞാഗാനമൊഴുകവേ മറന്നോ ഞാനെന്നെയും?
ആകാശമിരുളുന്നൂ; വരമ്പില്‍ ഞാനൊറ്റയ്ക്കാ-
യാഗാനമില്ല, കൊയ്ത്തുകാരില്ല, കൊറ്റികളും..

കൊയ്‌ത്ത്‌പാട്ട്‌

ഒറ്റവരമ്പില്‍ ഞാന്‍ കാല്‍തെറ്റാതെ നടക്കുമ്പോള്‍
പെട്ടെന്ന്മനസ്സേതോകൊയ്‌ത്തുപാട്ടോര്‍മ്മിച്ചല്ലോ
കൊറ്റികള്‍നില്‍പ്പുണ്ടല്‍പമകലെ, മണ്ണില്‍ എന്തോ
കൊത്തിപ്പെറുക്കി, വേറിട്ടൊന്നിലും ശ്രദ്ധിയ്ക്കാതെ

നെന്മണികൊയ്യുന്നവര്‍,നിരന്ന്‌നിന്ന്‌‌പാടീ
പൊന്മാന്‌വേണ്ടി പെണ്ണാള്‍ കരഞ്ഞ്‌വിളിച്ചതും
മണ്‍മകളവളെ വീണ്ടെടുക്കാന്‍ രാമന്‍ചെന്ന്
തിന്മചെയ്തോരാലങ്കേശ്വരനെ വധിച്ചതും;

ലോകാപവാദംഭയന്നവളെകാട്ടില്‍ക്കള-
ഞ്ഞാഗാനമൊഴുകവേ മറന്നോ ഞാനെന്നെയും?
ആകാശമിരുളുന്നൂ; വരമ്പില്‍ ഞാനൊറ്റയ്ക്കാ-
യാഗാനമില്ല, കൊയ്ത്തുകാരില്ല, കൊറ്റികളും..

Tuesday, February 24, 2009

ഓം

ആകാശഗംഗകള്‍ക്കുമപ്പുറത്തായി കാണാ-
നാകാത്തനിരവധി 'യൂഥ'ങ്ങളുണ്ടാമതില്‍
ഏകാന്തമൊരുതാരാപഥത്തിലൊരിടത്തായ്‌
ഹാ!,കാത്തിരിപ്പുണ്ടാമോ ജീവന്റെകണികകള്‍?

എത്രയുഗങ്ങള്‍വേണ്ടിവന്നൂ ധൂളികളീ ധ-
രിത്രിയായ്‌ മാറാന്‍, ജീവകോശങ്ങളുണ്ടായീടാന്‍?
രാത്രികള്‍, പകലുകള്‍ മാറിമാറിവന്നൂ പി-
ന്നെത്രനാള്‍കഴിഞ്ഞൂ വാനരനീനരനാവാന്‍?

ആദിയന്തങ്ങളില്ലാതുള്ളൊരീപ്രപഞ്ചത്തെ
ബോധമണ്ഢലത്തിലൂടറിഞ്ഞ ഋഷീശ്വര്‍തന്‍
സാധന നമുക്കേകീ പ്രണവബീജാക്ഷരം
സാദരം ഓം കാരത്തെ നമുക്കും ജപിച്ചീടാം



Saturday, February 21, 2009

കുളിര്‍മഴ

കാത്തിരിപ്പൂ ഞാന്‍ നിന്നെ, എത്രയോനേരമായ്‌ ഈ
പൂത്തപൂമരക്കൊമ്പിന്‍താഴെ, എന്‍പ്രാണേശ്വരാ
നേര്‍ത്തൊരിളംകാറ്റല്ലാതാരുമില്ലിവിടെ ദു:-
ഖാര്‍ത്തയെന്‍നിശ്വാസങ്ങള്‍ ഏറ്റുവാങ്ങുവാനായി..

ഇന്നലെ,യാത്രാമൊഴി ചൊല്ലുന്നനേരം കാതില്‍
ചൊന്നകാര്യങ്ങള്‍ നീയിന്നെങ്ങനെ മറന്നീടും?
എന്നെ ലഭിച്ചീടുകില്‍ ജന്മം സഫലം വേറെ-
യൊന്നുമേവേണ്ടായെന്നും;മറ്റുമോര്‍മ്മിയ്ക്കുന്നില്ലേ?

തെല്ലകലത്തായൊരു പൂംകുയില്‍നാദംകേട്ട്‌
പുല്ലാങ്കുഴലാണെന്ന് ധരിച്ചൂ, വിവശ ഞാന്‍
പല്ലവാധരങ്ങളാക്കവിളില്‍ചേര്‍ത്ത്‌,കാതില്‍
മെല്ലവേ നിന്‍നാമങ്ങള്‍ ചൊല്ലുവാന്‍ കൊതിയായീ..

വന്നണഞ്ഞാലും വേഗം മാധവാ മനോഹരാ
വന്നണഞ്ഞാലും നിന്നെ വിളിപ്പൂ യമുനയും
വന്നണഞ്ഞാലും എന്നില്‍ നിലാവായ്‌ നിറഞ്ഞീടാന്‍
വന്നണഞ്ഞാലും കുളിര്‍ മഴപോല്‍പെയ്തിറങ്ങാന്‍

Friday, February 20, 2009

പ്രജാപതി.

ചൊല്ലിടാം, ഉപദേശം നല്‍കുവാന്‍വേണ്ടുംവളര്‍-
ന്നില്ല ഞാനെന്നാകിലും,തുടക്കക്കാരേ നിങ്ങള്‍
നല്ലൊരുകമ്മ്യൂണിറ്റിനോക്കി,മെമ്പറായ്‌ചേര്‍ന്ന്
തെല്ലുമേമടിയാതെ രചന പോസ്റ്റിക്കോളൂ..

പിന്നീട്‌, വായിച്ചവര്‍ കമന്റ്‌സ്‌ആയഭിപ്രായം
ചൊന്നിടും, അത്‌വായിക്കരുതേ; വായിച്ചാലും
ഒന്നുമേചെയ്യേണ്ടതിന്നായൊരുമറുപടി,
പൊന്ന്‌വാഗ്ദാനംചെയ്‌തെന്നാകിലും, കൊടുക്കേണ്ട..

അറിയൂ, എഴുത്തിനെക്കാള്‍എളുപ്പമാണെല്ലാ-
മറിയുന്നവനെപ്പോല്‍ അഭിപ്രായങ്ങള്‍ ചൊല്ലല്‍.
ആവിധംപറയുന്നോര്‍ പറഞ്ഞോട്ടെ,യോര്‍ക്കുക
കവിമാത്രം രാജാവ്‌* വിമര്‍ശിക്കുന്നോനല്ല..


*"അപാരേ കാവ്യസംസാരേ,കവിരേവപ്രജാപതി"
ആനന്ദവര്‍ദ്ധനന്‍

Wednesday, February 18, 2009

ദൂത്‌.

കാര്‍മുകില്‍ക്കൂട്ടങ്ങളോടോതി ഞാന്‍,കാറ്റിന്‍കയ്യി-
ലേറിപ്പടിഞ്ഞാട്ടെങ്ങാന്‍ പോയീടുമെങ്കില്‍, എന്റെ
മാരനെ,ജീവന്നുടയായവനെയുംകാത്ത്‌
ദൂരെ ഞാനിവിടിരുപ്പുണ്ടെന്ന് ചൊല്ലീടുവാന്‍

പേരറിയാതേയുള്ള ദേശത്തുനിന്നും ദിശി-
മാറാതെപതിവായിയെത്തിടുംപക്ഷികളേ,
വേറെയല്ലതുവഴി പോകുമ്പോള്‍ ചൊല്ലീടാമോ
നീറുമെന്നാത്മാവിന്റെ നൊമ്പരമവനോട്‌?

വിണ്ണില്‍നിന്നെന്നെനോക്കിച്ചിരിയ്ക്കും പൂനിലാവേ,
കണ്ണുകളിറുക്കുന്ന താരകക്കുഞ്ഞുങ്ങളേ,
കണ്ണീരുതുടയ്ക്കുവാനെന്നെയാശ്വസിപ്പിയ്ക്കാന്‍
കണ്ണിനുകണ്ണായോരെന്‍ കണ്ണനോടൊന്നോതാമോ?



Tuesday, February 17, 2009

ഞാന്‍ മാറിപ്പോയോ?

ഇന്നലെ,കോലായിലൊറ്റയ്ക്കിരുന്നെന്റെ
മുന്നിലെപ്പുസ്തകത്താളില്‍,നീവന്നതില്‍-
പ്പിന്നെയുണ്ടായ മാറ്റങ്ങള്‍ പകര്‍ത്തവേ,
പിന്നില്‍ പതുക്കെവന്നെത്തി മൊഴിഞ്ഞു നീ.

"എണ്ണതീര്‍ന്നേട്ടാ,കടുകുവറക്കുവാന്‍,
ഉണ്ണുവാന്‍നേരമാവുമ്പൊഴേയ്ക്കും മതി"
പിന്നെയിരുന്നില്ലുടനേയെഴുന്നേറ്റ്‌
മുന്നിലെറോഡിലിറങ്ങി നടന്നു ഞാന്‍.

എല്ലാം മറക്കുന്നു ഞാനാമിഴികളില്‍
തെല്ല്നേരം നോക്കിനില്‍ക്കുമ്പൊഴോമനേ,
വല്ലാത്തൊരാജന്മബന്ധം മനസ്സിന്റെ
കല്ലോലിനിയിതിലോളങ്ങള്‍തീര്‍ക്കുന്നു.

എന്തായിരുന്നു ഞാന്‍ കൊണ്ടുനടന്നോരു
ചിന്തകള്‍? ആര്‍ക്കുംപിടികൊടുത്തീടാത്ത;
ബന്ധനങ്ങള്‍ തീരെയിഷ്ടമില്ലാത്ത ഞാന്‍
എന്തായിമാറി,ആ സ്നേഹാര്‍ദ്രധാരയില്‍?

ഞാനിന്നറിയുന്നു,ശക്തി,സ്നേഹത്തിന്റെ
പൂനിലാവിന്റെ തണുപ്പെങ്കിലുമഗ്നി-
യാണതിന്നുള്ളില്‍; മരങ്ങള്‍,മലകളെ
വേണമെന്നുണ്ടെങ്കില്‍ മാറ്റിമറിച്ചിടും..

Monday, February 16, 2009

ഭാരതീയത

പകയും,വിദ്വേഷവും,മനസ്സില്‍ നിറയവേ;
പുകയും, തീനാളവും ചുറ്റിലുമുയരവേ;
മകനേ,നിന്നോട്‌ഞാന്‍ പറയുന്നൊരീകഥ
പകരേണം നീ നിന്റെ പിറകേ വരുന്നോര്‍‌ക്കായ്..

അക്ഷരമറിയാതെ,ഗഹ്വരങ്ങളി‌ല്‍‌പാര്‍ത്ത്
ഭക്ഷണം‌മാത്രംതേടി മാനുഷരലയവേ,
ഇക്ഷിതിയിലുണ്ടായി വേദങ്ങള്‍ സംസ്കാരങ്ങള്‍!
തക്ഷശ്ശിലകള്‍, വിദ്യാകേന്ദ്രങ്ങള്‍‌,നളന്ദകള്‍‌!!

അത്രയുമൌന്ന്യത്ത്യത്തിലെത്തിടുന്നതിന്നായി
എത്രയോ സംവത്സരം കാത്തിരുന്നീഭാരതം
എത്രയോപുരാണങ്ങള്‍,വേദേതിഹാസങ്ങളും
സത്യമോ?മുനിമാര്‍‌തന്‍ ഭാവന പൂവിട്ടതോ?

ചക്രവര്‍ത്തിയായ്‌ലോകത്തൊരാളേയുണ്ടായുള്ളു
സിക്കന്‍ഡര്‍,കീഴടക്കീയവനന്നത്തെലോകം
അക്രമംചെയ്തോരാണെന്നാകിലും നമുക്കേക-
ഛത്രാധിപതികളായ് ഉണ്ടായിരുന്നാറുപേര്‍

സുവര്‍ണ്ണയുഗം തന്നൂ ഗുപ്തനുമശോകനും
നവരത്നാലംകൃതന്‍‌വിക്രമാദിത്യന്‍,കൃഷ്ണ-
ദേവരായനും,ഹര്‍‌ഷന്‍,അക്ബര്‍ എന്നിവരുമീ
ഭൂവിനെഭ്ഭറിച്ചപ്പോള്‍ ഭാരതം പുകള്‍‌പെറ്റൂ

എങ്ങിനെത്തുടങ്ങി ഈ മഹാരാജാക്കന്‍‌മാര്‍ പിന്നീ-
ടെങ്ങിനെയവര്‍ സ്വര്‍ണ്ണലിപിയാല്‍ ലേഖിതരായ്
മങ്ങിയകള്ളത്തുട്ടാം ഇന്നത്തെ’രാജാക്കള്‍’ ഇ-
തങ്ങിനെയറിഞ്ഞീടാന്‍?ചരിത്രം വായിക്കണ്ടേ?

ആറ്‌ചക്രവര്‍ത്തിമാര്‍ എന്ത് ചെയ്തെന്ന് നോക്കൂ,പിന്നെ
മാറിയോരിക്കാലത്തെ താരതമ്യവും ചെയ്യൂ
ഭാരതീയത്തെയെന്തെന്നറിയുന്നതിന്നായി
വേറെയാതൊന്നും വേണ്ടാ,ദൂരെ നീയെങ്ങും‌പോണ്ടാ‍..

Thursday, February 12, 2009

തീരാത്ത ആശ

ചെമ്പനീര്‍പ്പൂപോല്‍തുടുത്തകവിള്‍ത്തടം
ചുംബനമേറ്റ്‌ ചുവന്നു.
ചമ്പകപ്പൂമരച്ചോട്ടില്‍സന്ധ്യക്കവള്‍
കമ്പിതഗാത്രയായ്‌ നിന്നു..

ഇല്ല,സമയമധികമായിട്ടൊന്നു-
മില്ല,നിലാവുദിച്ചില്ല.
അല്ലിമലര്‍ക്കാവില്‍പൂജയ്ക്ക്‌ നേരമായ്‌
മല്ലീശരന്‍വിടുന്നില്ല..

എത്രലഭിച്ചാലുമാസ്നേഹസാമീപ്യ-
മെത്രയനുഭവിച്ചാലും,
കത്തുമെന്നാശതീരില്ല,അത്‌എന്റെ
മുത്തിനും നന്നായറിയാം..

Tuesday, February 10, 2009

കാട്‌

ഒരുപൂങ്കുയില്‍നാദമകലെനിന്നുയരുന്നു.
അരുവിതന്നോളത്തില്‍ ചെറുമത്സ്യമിളകുന്നു.
ഒരുകുളിര്‍ത്തെന്നല്‍വന്നരികത്തണയുന്നു.
അരുമയാമൊരുഗന്ധമകതാരില്‍നിറയുന്നു.

തലമൂടി,മ‍ഞ്ഞിന്‍പുതപ്പിട്ടചില്ലകളില്‍
മലയണ്ണാക്കൂട്ടങ്ങളോടിക്കളിയ്ക്കുന്നു.
ഇലകള്‍ക്കിടയിലൂടുദയാര്‍ക്കരശ്മികള്‍
തലനീട്ടി,വെള്ളിനൂലിഴകള്‍നെയ്തീടുന്നു.

കരിയിലകള്‍,കാട്ടുകമ്പിവകളാല്‍മൂടിയ
ചെറിയൊരുനടപ്പാതയിവിടെത്തുടങ്ങുന്നു.
അറിയില്ല,തെവിടെയാണെത്തുക,കാടിന്റെ
മറുഭാഗവും വിജനസ്ഥലിതന്നെയായിടാം.

നനുനനുത്തോരീയിളംവായുവെന്നുടെ
മനസ്സില്‍നിറയ്ക്കുന്നൊരനുഭൂതി ചുറ്റിലും
മണിവേണുനാദമായുയരുന്നീ കാട്ടിലും
അനുരാഗിണിയെന്റെയരികത്ത്‌വന്നപോല്‍

Monday, February 9, 2009

എന്റെ സായൂജ്യം

പൊക്കിള്‍ക്കൊടിയാലെ ബന്ധമാവുന്നതി-
ന്നെത്രയോമുമ്പെന്റെയമ്മയായ്‌മാറിനീ.
തെക്കേവളപ്പിലെ മാവിന്‍വിറകിന്റെ
മെത്തയില്‍ നീ നിദ്രയായതിന്‍ശേഷവും
കത്തുന്നുനീ,നിറദീപമായോര്‍മ്മയി-
ലെത്രയോജന്മങ്ങളായെന്റെയമ്മ നീ..

ഓരോചുവടിലും കാലിടറാതെന്നെ
വാരിയെടുക്കുവാന്‍,ഉമ്മനല്‍കീടുവാന്‍;
നേരായമാര്‍ഗ്ഗങ്ങള്‍ കാട്ടുവാനെപ്പൊഴും;
പാരംതളര്‍ന്നപ്പൊഴൊക്കെയും താങ്ങായി;
തോരാത്തവാല്‍സല്യവാരിധിയായെന്റെ
ചാരത്ത്‌നീനിന്നതിന്നുമോര്‍മ്മിപ്പു ഞാന്‍..

കുഞ്ഞായിരുന്നെന്നും നിന്‍കണ്ണില്‍ ഞാനന്ന-
മ്മിഞ്ഞകുടിയ്ക്കുമ്പോള്‍തൊട്ട്‌; കയ്യില്‍ ഞാനെന്‍
കുഞ്ഞുമായെത്തിയപ്പോഴുമാദ്യം എന്നെ
നെഞ്ചോട്ചേര്‍ത്തതും,എന്‍ബാല്യമാപിഞ്ച്‌
കുഞ്ഞിന്മുഖത്ത്‌കണ്ടുണ്ടായനിര്‍വൃതി
മഞ്ഞായുരുകിയതിന്നുമോര്‍മ്മിപ്പു ഞാന്‍..

നിന്മുന്നിലൂടെവളര്‍ന്നപ്പൊഴൊക്കെയും
എന്നുള്ളില്‍നീവളരുന്നതറിഞ്ഞു ഞാന്‍.
എന്നിലിന്നുള്ളോരു നന്മകളൊക്കെയും
നിന്നില്‍നിന്നല്ലോയെനിയ്ക്ക്‌ ലഭിച്ചതും.
ജന്മങ്ങളെത്രയുണ്ടായാലുമമ്മയായ്‌
വന്നീടണം, എന്റെ സായൂജ്യമാണ്‌ നീ..

Friday, February 6, 2009

ഭീരു.

ഞാനീതണലിലേകാകിയായുണ്ടെന്ന-
താണീവഴിക്കവളെത്തുവാന്‍ കാരണം.
കാണേണമെന്നുള്ളിലാശയില്ലാത്തതി-
ലാണേ, യൊഴിഞ്ഞിങ്ങ്‌മാറി ഞാന്‍ നിന്നത്‌.

ആരോ ചെവിയിലവളോട്ചൊല്ലിയ-
താരായിരിയ്ക്കാം? അയല്‍വീട്ടുകാരിയോ?
തോരാതെവായിട്ടലച്ചുകൊണ്ടെപ്പൊഴും
ചാരേനടക്കുന്നൊരാകൂട്ടുകാരിയോ?

യാത്രചോദിയ്ക്കുവാനാകാം, ഇനിവൃഥാ
കാത്തിരിയ്ക്കേണ്ടെന്ന്‌ചൊല്ലി; മിഴികളില്‍
സൂത്രത്തിലശ്രു നിറച്ച്‌, കുറച്ചെണ്ണ
കത്തുമെന്‍നെഞ്ചിലൊഴിച്ചെരിയിക്കുവാന്‍?

"എന്നെ നിനക്കുവേണ്ടല്ലേ, സമയമു-
ണ്ടൊന്നുവിളിയ്ക്കൂ, വരാം നിന്റെകൂടെ ഞാന്‍"
എന്നവള്‍ചൊല്ലീ;യിരുട്ടുപരന്നെന്റെ-
കണ്ണില്‍ അതിന്‍ശേഷമോര്‍മ്മകള്‍ മാഞ്ഞുപോയ്‌.

പിന്നെ,യിരുട്ടിന്റെ മാറാലമെല്ലെയെന്‍
കണ്ണില്‍നിന്നല്‍പ്പാല്‍പ്പമൂര്‍ന്നിറങ്ങീടവേ,
മുന്നില്‍ അകലെയായ്‌ പോകുന്നകണ്ടവള്‍
ചൊന്നിരിയ്ക്കാം "ഭീരു"വെന്നരണ്ടക്ഷരം

Tuesday, February 3, 2009

മരുപ്പച്ച.

സാഗരനീലമിഴികളില്‍ മോഹന-
രാഗമുണര്‍ന്ന് നിറഞ്ഞൊഴുകീടവേ,
ഏകാകിയാമെന്റെ വന്യദു:ഖങ്ങളില്‍
ആ ഗാനവീചികള്‍ സ്നേഹാര്‍ദ്രധാരയായ്‌..

താനേമുഴങ്ങുന്നൊരിക്‍താരയില്‍നിന്ന്
തേനൂറുമാഗാനമെന്നില്‍ നിറയവേ,
തീനാളമാണെന്റെചുറ്റുമെന്നാകിലും
ഹാ! നിന്റെയോര്‍മ്മകള്‍ ചേതോഹരം, സഖീ..

ഏതോ ശരത്‌കാലസന്ധ്യ, മനസ്സിന്റെ
വാതായനങ്ങളില്‍ക്കൂടി നിലാവിന്റെ
ശീതളസ്പര്‍ശം, ചകോരങ്ങള്‍ പാടുന്ന
ശോകാന്തഗീതം; ഇവകളോര്‍മ്മിപ്പു ഞാന്‍..

ഈമണല്‍ക്കാട്ടിന്‍വിജനതയില്‍ എന്റെ-
യോമല്‍ക്കിനാക്കള്‍ ചിറകറ്റ്‌വീഴവേ,
നീമാത്രമുണ്ടെനിയ്ക്കാശ്വാസമേകുവാന്‍
ഹേ മധുപാത്രമേ, നിന്നെത്തൊഴുന്നു ഞാന്‍..

Friday, January 30, 2009

മെയിലില്‍ കിട്ടിയത്‌.

ആരാധിക
ആരാധകര്‍ നിന്റെ ചുറ്റും നിന്ന്
നിന്നെ ആശംസകള്‍കൊണ്ട്‌ മൂടവേ;
ദൂരെ, വിടര്‍ന്നമിഴികളോടെ
നിന്നെമാത്രം നോക്കിനിന്ന
എന്നെ നീ കണ്ടതേയില്ല.
കാതടപ്പിയ്ക്കുന്ന കയ്യടിക്കിടയില്‍
എന്റെ ഹൃദയം മുഴക്കിയ പെരുമ്പറ
നീ കേട്ടതേയില്ല.
നിന്റെ ഗാനങ്ങള്‍കേട്ട്‌
ശ്രോതാക്കള്‍ ലയിച്ചിരിക്കവേ
ഞാന്‍ കോരിത്തരിച്ചത്‌
നീ അറിഞ്ഞതേയില്ല.

അന്നൊരു രാവില്‍,
നിലാവില്‍, നദിക്കരയില്‍
മനസ്സും ശരീരവും തളര്‍ന്ന്
നീയെന്റെ മടിയില്‍കിടക്കവേ
എന്റെ മുന്തിരിച്ചുണ്ടുകളല്ലേ
നിന്റെ നേര്‍ത്ത നിശ്വാസങ്ങളെറ്റുവാങ്ങിയത്‌?
എന്റെ കരപല്ലവങ്ങളല്ലേ നിന്നെയുണര്‍ത്തിയത്‌?
എന്റെ ആലിംഗനങ്ങളല്ലേ
നിന്നെ ജീവിതത്തിലേയ്ക്ക്‌
തിരിച്ചുകൊണ്ടുവന്നത്‌?

നീപാടിയതൊക്കെ
എന്നെക്കുറിച്ചായിരുന്നെന്നത്‌
ആരാധകരെങ്ങനെ അറിയാന്‍?
നിന്റെ വെറുമൊരാരാധികയല്ല, ഞാന്‍.
നിന്നില്‍ തുടിയ്ക്കുന്നത്‌
എന്റെ ജീവനാണ്‌..


Thursday, January 29, 2009

മുജ്ജന്മപുണ്യം.

ഇന്നലെ, സന്ധ്യാംബരത്തിന്നരുണിമ
നിന്നിലലിയുന്ന കാഴ്ചകണ്ടു.
വിണ്ണിലെത്താരകളായിരം നിന്‍നീല-
ക്കണ്ണിലപ്പോള്‍ ചിരിതൂകിനിന്നൂ..

ആളൊഴിന്‍ഞ്ഞോരാക്കടപ്പുറമണ്ണില്‍ തീ-
നാളവിശുദ്ധിയായ്‌ നീയിരിയ്ക്കേ,
ഓളങ്ങളോര്‍മയായോടിയെത്തീ ദൃത-
താളം കരളില്‍തുടിമുഴക്കീ..

എന്തെന്നറിയാത്ത നിര്‍വൃതിയാണിവള്‍
സന്തതം എന്നരികത്തിരിയ്ക്കേ,
സ്വന്തമായ്‌കിട്ടാനിവളെ ഞാന്‍ മുജ്ജന്മ-
മെന്തെന്ത്‌ പുണ്യങ്ങള്‍ ചെയ്തിരിയ്ക്കാം...

Tuesday, January 27, 2009

ഇരിങ്ങോള്‍ക്കാവ്‌

ഞാനിരിങ്ങോള്‍ക്കാവില്‍ചെന്നു, ശ്രീദേവിയെ-
ക്കാണുവാന്‍, കൈകൂപ്പിവന്ദിച്ചിടാന്‍
കാനനമാണമ്പലത്തിന്റെ ചുറ്റുമെന്‍-
മാനസംപോലെ, ഇരുള്‍നിറഞ്ഞ്‌..

പേരറിയാത്തമരങ്ങളെച്ചുറ്റുന്നു
വേരുകള്‍, എങ്ങുമടുത്തടുത്തായ്‌,
പേരിനുപോലുമാക്കാട്ടില്‍ നറുമണ-
മോരുന്നപൂക്കള്‍ ഞാന്‍ കണ്ടതില്ല..

ചുറ്റുമിടതൂര്‍ന്ന്നില്‍ക്കുമിലച്ചാര്‍ത്തി-
ലിറ്റിറ്റുവീണു തുഷാരബിന്ദു;
പൊട്ടുകള്‍പോലര്‍ക്കരശ്മികള്‍ അമ്പല-
മുറ്റത്ത്‌മാത്രം പ്രകാശമുണ്ട്‌..

ചന്ദനത്തിരികളോ, ഗന്ധപുഷ്പങ്ങളോ
അമ്പലത്തിന്നുള്ളില്‍ കേറ്റുകില്ല;
എന്തൊരുതേജസ്സാണാവിഗ്രഹത്തിന്‌ !
എന്തുംതരുമത്രേ, ചോദിയ്ക്കുകില്‍..

ഉള്ളംതുടിച്ചതറിഞ്ഞു, ഞാന്‍ ഗൗരിയെ
ഉള്ളിലാവാഹിച്ച്‌ കൈകൂപ്പവേ;
തുള്ളിത്തുളുമ്പും കടാക്ഷങ്ങളെന്നുമെ-
ന്നുള്ളിലുണ്ടാവണേ, കാവിലമ്മേ..!!


(ആലുവ-പെരുമ്പാവൂര്‍ റോഡില്‍, കോതമംഗലത്തേയ്ക്ക് വരുന്നവഴിയില്‍, २ കി.മീ. .. ഇന്നലെ പോയിരുന്നു. എന്നുമോര്‍മ്മിയ്ക്കാന്‍ പോന്ന ഒരനുഭവം..)

ഇരിങ്ങോള്‍ക്കാവ്

ഞാനിരിങ്ങോള്‍ക്കാവില്‍ ചെന്നു, ശ്രീദേവിയെ-




ഇരിങ്ങോള്‍ക്കാവ്

ഞാനിരിങ്ങോള്‍ക്കാവില്‍ ചെന്നു, ശ്രീദേവിയെ-
ക്കാണുവാന്‍, കൈകൂപ്പിവന്ദിച്ചിടാന്‍.
കാനനമാണമ്പലത്തിന്റെ ചുറ്റുമെന്‍
മാനസം‌പോലെ, യിരുള്‍നിറഞ്ഞ്..

പേരറിയാത്ത മരങ്ങളെച്ചുറ്റുന്നു
വേരുകള്‍, എങ്ങുമടുത്തടുത്തായ്;
പേരിനുപോലുമാകാട്ടില്‍ നറുമണ-
മോരുന്നപൂക്കള്‍ ഞാന്‍ കണ്ടതില്ല.

ചുറ്റുമിടതൂര്‍ന്ന്‌നില്‍ക്കുമിലച്ചാര്‍ത്തി-
ലിറ്റിറ്റുവീണു തുഷാരബിന്ദു;
പൊട്ടുകള്‍‌പോലര്‍ക്കരശ്മികള്‍ അമ്പല-
മുറ്റത്ത്‌മാത്രം പ്രകാശമുണ്ട്..

ഗന്ധപുഷ്പങ്ങളോ, ചന്ദനത്തിരികളോ
അമ്പലത്തിന്നുള്ളില്‍ കേറ്റുകില്ല;
എന്തൊരുതേജസ്സാണാവിഗ്രഹത്തിന്
എന്തും തരുമത്രേ, ചോദിയ്ക്കുകില്‍ !

ഉള്ളംതുടിച്ചതറിഞ്ഞു, ഞാന്‍ ദുര്‍ഗ്ഗയെ
ഉള്ളിലാവാഹിച്ച് കൈകൂപ്പവേ;
തുള്ളിത്തുളുമ്പും കടാക്ഷങ്ങളെന്നുമെ-
ന്നുള്ളിലുണ്ടാവണേ, കാവിലമ്മേ...!!

Thursday, January 22, 2009

ശിവനേ..

വന്നതെന്തിന്‍് ഞാനീ, കര്‍മ്മങ്ങള്‍ ചെയ്തീടുവാന്‍
തന്നതെന്തിനീ ജന്മം? ഒന്നുമേയറിയില്ല.
പിന്നെ, ഉദിച്ചാലന്തിയെത്തുന്നവരേ വൃഥാ
എന്നിലെയെന്നെത്തേടി അലയുന്നൂ ഞാനെന്നും.

ഓരോന്ന്‌ചിന്തിച്ചീടില്‍ കിട്ടില്ലയുത്തരങ്ങള്‍
പോരാഞ്ഞ്‌കേള്‍ക്കുന്നതോ, പൊള്ളയാം ശബ്ദങ്ങളും.‌
ആരാനുമിവിടല്‍പ്പം കുനിഞ്ഞാല്‍ തലയൂരി-
പ്പോരാനുമനുവദിയ്ക്കില്ല, ചുറ്റിലുംനില്‍പ്പോര്‍‌..‌

ഞാനാര്, തിരുത്തുവാന്‍?, തടുക്കാന്‍?, ഗതിമാറ്റാന്‍?
തീനാളമെരിയിക്കാന്‍?,കെടുത്താന്‍?, നശിപ്പിയ്ക്കാന്‍?
ഹാ, നാളെയിവിടംവിട്ടകലേ പോകുന്നേരം
ആനാമമുണ്ടാകണേ, ചുണ്ടിലും, മനസ്സിലും..

Wednesday, January 21, 2009

എട്ടുനാഴികപ്പൊട്ടന്‍

ഇന്നലെ, സായന്തനവേളയില്‍ വിളിച്ചെന്നെ
ചൊന്നതാണതുവഴി ചെല്ലുവാന്‍, പ്രാണേശ്വരി.
പിന്നെയാലോചിച്ചില്ല ഒന്നു,മാസവിധത്തില്‍
ചെന്നു, കാത്തുനില്‍‌പ്പുണ്ടായിരുന്നു, മനോഹരി..

കഞ്ചുകം വിരല്‍‌ത്തുമ്പാല്‍ പതുക്കെയഴിച്ചവള്‍
കൊഞ്ചുന്ന ചെറുചിരി തൊടുത്തൂ കടക്കണ്ണാല്‍.
നെഞ്ചിലാശരമേറ്റെന്‍ ഉള്‍ത്തടം പിടച്ചപ്പോള്‍
പഞ്ചസായകന്‍ അത് കണ്ട് പുഞ്ചിരിതൂകി..

കത്തുന്നകനല്‍ നെഞ്ചില്‍, ഹൃദയം കടുന്തുടി
കൊട്ടുന്നസ്വരം കാതില്‍ മുഴങ്ങുന്നതായ് തോന്നി.
കട്ടിലിന്നടുത്തെത്തി; പിന്നെയോര്‍മ്മകള്‍ മങ്ങി
എട്ടുനാഴികപ്പൊട്ടന്‍ എത്തിനോക്കീടുംവരെ..

Sunday, January 18, 2009

എന്നോട്തന്നെ

വിട്ടയയ്ക്കുക,സ്നേഹപഞ്ജരവാതില്‍‌തുറ-
ന്നിഷ്ടമാക്കിളിയോട് അത്രമേല്‍ നിനക്കുണ്ടേല്‍
എത്തിടും, തിരികെനിന്‍ ദിവ്യാനുരാഗത്തിന്റെ
കൂട്ടിലാക്കിളിപ്പെണ്ണ്, നിന്നെസ്നേഹിയ്ക്കുന്നെങ്കില്‍.‌

വെണ്ണിലാച്ചിരിതൂകി ദൂരെ താരകള്‍നിന്ന്
കണ്ണുകളിറുക്കിപ്പൂപ്പുഞ്ചിരി തൂകുന്നേരം
മണ്ണിലീപ്പുല്‍‌മേടയില്‍, കൊഴിയും സ്വപ്നങ്ങളെ
കണ്ണീരില്‍‌ക്കഴുകി നീ സമയം കളയല്ലേ.

വന്നിടുമൊരുനാളില്‍, നിശ്ചയം, നിന്‍‌താരക
അന്ന് നിന്‍‌കിനാക്കള്‍ക്ക് പൊന്നിന്റെ നിറമാകും.
വിങ്ങുമാഹൃദയത്തിനാശ്വാസമേകീടുവാന്‍
ചൊന്നതാണീവാക്കുകള്‍, സദയം ശ്രദ്ധിച്ചാലും..

Friday, January 16, 2009

പ്രാര്‍ത്ഥന

മുത്തേ, അകന്ന് നീപോയെങ്കിലുമെന്റെ
ഹൃത്തിന്റെ ജാലകച്ചില്ലില്‍ ചിറകടി-
ച്ചെത്തുന്നു ഓര്‍മ്മക്കിളിയെന്നെത്തേടിയീ-
യെത്താത്തകൊമ്പിലെച്ചില്ലയില്‍ നിത്യവും.

നിന്നാത്മദു:ഖങ്ങള്‍, തേങ്ങും മനസ്സില്‍ നീ
എന്നുമൊളിപ്പിച്ച ചാട്ടവാര്‍പ്പാടുകള്‍‍..‌
എന്നോട്ചൊല്ലിയതേയില്ലൊരിയ്ക്കലും
നിന്നോടതൊന്നുമേ ചോദിച്ചുമില്ല ഞാന്‍.

രാവേറെയായിട്ടുമെന്തിനോ എന്‍‌മനം
നീവേറെയെങ്ങോ അകലെയാണെങ്കിലും,
നോവേറുമാമനശ്ശാന്തിയ്ക്ക് പ്രാര്‍ത്ഥിപ്പൂ...
ഹാ!,വേറെയെന്ത് ഞാന്‍ ചെയ്യുവാന്‍ മത്സഖീ..

Tuesday, January 13, 2009

എന്റെ ദമയന്തി

കളിവിളക്കിന്‍‌തിരിനാളമിളം‌കാറ്റി-
ലിളകവേ, നിന്‍‌മുഖപദ്മത്തില്‍, ഓമനേ,
തെളിയുന്ന ഭാവരസത്തിലലിഞ്ഞന്ന്
നളനായിമാറിഞാന്‍, വേഷപ്പകര്‍ച്ചയാല്‍ ..‌

ദൂതുമായെത്തിയ ‘ഹംസ’ ത്തിനോട് നീ-
യോതിയതെല്ലാമവള്‍തിരിച്ചെത്തിയെന്‍‌
കാതിലുണര്‍ത്തിച്ചനേരം മുതല്‍‌ക്കെന്റെ
ചേതനയില്‍ നിന്റെയോര്‍മ്മകള്‍ മാത്രമായ് ..

കണ്ടെങ്കില്‍!, ഉള്ളില്‍‌നിറഞ്ഞോരു മോഹങ്ങള്‍
മിണ്ടാന്‍ കഴിഞ്ഞെങ്കില്‍! എന്നൊക്കെയാശിച്ച്,
ചുണ്ടിലൊരീണവുമായ്‌ഞാനണഞ്ഞത്
കണ്ടില്ല നീ, കരള്‍പൊട്ടിക്കരഞ്ഞു ഞാന്‍..

പിന്നെ, അഭൌമമാമേതോ വികൃതിയാല്‍
നിന്നെയെനിയ്ക്ക് ലഭിച്ചതും, കൈകോര്‍ത്ത്
മുന്നോട്ട് നമ്മളൊരുപാട് പോയതും,
ഇന്നുമോര്‍ക്കുമ്പോള്‍ ഹൃദയം തളിര്‍ക്കുന്നൂ..

Wednesday, January 7, 2009

കനല്‍‌ക്കാട്

കണ്ണില്ല, എന്‍‌ചുറ്റിലും അന്ധകാരമാണേലും
കണ്ണ് രണ്ടുണ്ടായിട്ടും അന്ധരാണല്ലോ നിങ്ങള്‍.‌
കണ്ണില്ല, ഞാനൊന്നുമേ കണ്ടിട്ടില്ലെന്നാകിലും
കണ്ണിന്റെകണ്ണിന്‍‌വെട്ടം എന്നുള്ളില്‍ നിറയുന്നു.

പോയജന്മത്തില്‍ മനസ്സറിയാതേ ഞാന്‍ ചെയ്ത്-
പോയപാപത്താലാവാം; വെളിച്ചം മറഞ്ഞൊരീ
മായയില്‍ ജനിച്ചതും; വിധിയാല്‍.പുല്ലായ്, പുഴു-
വായി ഞാന്‍ ജനിച്ചേയ്ക്കാം..ഒടുവില്‍ നരനാവാന്‍.

ഇത്തിരി വെട്ടം തരൂ, അല്പനേരത്തേയ്ക്ക് ഞാ‍ന്‍
ഇത്തണല്‍‌ത്താഴ്വാരത്തിലൊട്ടു വിശ്രമിച്ചോട്ടെ.
എത്തുവാനെനിയ്ക്കായി ഉണ്ടാകാമേതോ തീരം
കത്തുമീ കനല്‍‌ക്കാട്ടിന്നപ്പുറം...സുനിശ്ചയം.

Friday, January 2, 2009

ഇഷ്ടം

പിന്നെ ചോദിച്ചവള്‍, "ഏത്‌ നിനക്കിഷ്ട-
മെന്നെയോ, എന്റെ ശരീരത്തെയോ?"
എന്നോട്‌, ഞാനെത്ര ചോദിച്ചതീചോദ്യ-
മിന്നോളമുത്തരം കിട്ടിയില്ല.

നീണ്ടൊരഭൗമസുരതാവസാനമാ
നീണ്ടമിഴികളെന്‍നേര്‍ക്കുയര്‍ത്തി,
വീണ്ടു, മൊരുത്തരത്തിന്നായവളെന്നെ
നീണ്ടൊരാലിംഗനത്തില്‍ മുറുക്കി.

എന്നെമറക്കുന്നു, എല്ലാം മറക്കുന്നു
നിന്നെ ഞാനുമ്മവയ്ക്കുന്നനേരം.
എന്നിലലിയുന്ന ദേഹമുള്ളൊരെന്റെ-
പെണ്ണെ, എനിയ്ക്കിഷ്ടമാണ്‌, നിന്നെ...