Thursday, November 29, 2007

മരീചികള്‍ മാറിനില്‍ക്കും..


പാടാന്‍തുടങ്ങിയോരെന്നുള്ളില്‍നിന്നുമാ-
പാഴ്‌സ്വരമെങ്ങോ പറന്നു പോയീ.
ചൂടാന്‍തുടങ്ങിയോരാശകള്‍ നെഞ്ചിലെ
ചൂടേറ്റ്‌ വാടിക്കരിഞ്ഞു പോയീ.

ഓടിത്തളരുമ്പോള്‍ വിശ്രമിക്കാന്‍ നിന്റെ
ഓര്‍മ്മതന്‍ ശീതളഛായയുണ്ട്‌.
ദാഹനീരിന്നായ്‌ തുടിയ്ക്കെ നീ പാടിയ
മോഹനരാഗം മനസ്സിലുണ്ട്‌.

എന്നെയീപാതകൊണ്ടെത്തിച്ചിടുമൊരു
വന്യ മരുഭൂവിലെന്നാകിലും.
നിന്നെക്കിനാക്കണ്ട്‌ മുന്നോട്ടു പോകവേ
മുന്നില്‍, മരീചികള്‍ മാറിനില്‍ക്കും..



നീനു ജോസ്‌


മിണ്ടിയിട്ടുണ്ട്‌; പലതവണ ഫോണി,ലെന്നാല്‍
കണ്ടിട്ടില്ലിന്നേവരെ, എന്‍മകള്‍ നീനുവിനെ
അമ്മയുണ്ടപ്പനുണ്ട്‌ അവള്‍ക്കെന്നാലുമെന്റെ
അമ്മുവാണത്രെയമ്മ, അഛനായീയുള്ളോനും

എട്ടിലാണവള്‍, ചേച്ചി ഒമ്പതില്‍, രക്ഷിതാക്കള്‍
പട്ടിണിമാറ്റാന്‍ കൂലിവേലയ്ക്കു പോവുന്നുണ്ട്‌
'മട്ടമ്മലയില്‍ വീട്‌'; നേര്യമംഗലം പോസ്റ്റ്‌
പട്ടണം എറണാകുളം, കോതമംഗലം വഴി

കത്തവളെഴുതാറുണ്ടിടയ്കീ അങ്കിളിനും
കൃത്യമായ്‌ മറുപടി അയയ്കാറുണ്ടീ ഞാനും
എത്ര മോഹങ്ങളുണ്ടാം ആകൊച്ചു മാലാഖയ്ക്കും
എത്തിപ്പിടിയ്കാനൊരു വള്ളിമാത്രമാണീ ഞാന്‍

Tuesday, November 27, 2007

കബീര്‍...



"നിന്റെ പാതയില്‍ മുള്ള്‌ വിതറിയവര്‍ക്കായി
നീ വിരിയ്ക്കേണം പുഷ്പദളങ്ങളവര്‍ പോകെ
നിന്റെ കാലുകള്‍ മുള്ളാല്‍ വേദനിച്ചേയ്ക്കാം, പക്ഷേ
നിന്റെ പുഷ്പങ്ങളേറ്റാ ഹൃത്തടം വേദനിയ്ക്കും
കല്ലുകളേല്‍ക്കുമ്പോളും മാവെറിയുന്നോര്‍ക്കായി
നല്ല തേന്‍രുചിയേറും മാമ്പഴം കൊടുക്കില്ലേ?
പാന്ഥനല്‍പം തണലോ,തണ്ണീരോ നല്‍കീടാതെ-
യെന്തിനീ പന, വൃഥാ മേലോട്ട്‌ പൊന്തീടുന്നു?
കൊണ്ടുപോവാനാവില്ല; നിന്റെ യാതൊന്നു,മവ
നീണ്ട യാത്രയ്ക്കുമുമ്പായ്‌ ഇവിടെ ഉപേക്ഷിയ്ക്കും"

നീ പറഞ്ഞറുന്നൂറ്‌ വര്‍ഷങ്ങളായെന്നാലും
നേരവയിന്നുമെന്ന് ഞാനറിയുന്നൂ, കബീര്‍!

Monday, November 26, 2007

അനര്‍ഘനിമിഷങ്ങള്‍..


താമരത്തടാകത്തിന്‍ തീരത്ത്‌ സന്ധ്യാരാഗ-
ശ്യാമനീലിമ ചുറ്റും പടരുംനേരത്തന്ന്
ഓമനേ, മടിയില്‍ നീ തലചായ്ച്ചനുരാഗ
കാമനകളെന്നോട്‌ പതുക്കെ മൊഴിഞ്ഞില്ലേ?

അന്നെന്റെകിനാവുകള്‍ കിന്നരക്കൊലുസ്സിട്ട്‌
നിന്നിലേയ്കനസ്യൂതം ഒഴുകിച്ചെല്ലുംനേരം
എന്നെ ഞാന്‍മറന്നേപോയ്‌, എങ്ങനെയറിയില്ല,
പിന്നെയീവിശ്വമാകെ നിറഞ്ഞു നീനിന്നില്ലേ?

(വര്‍ഷങ്ങള്‍! വര്‍ഷങ്ങളുമെത്രയീ ഓര്‍മ്മച്ചെപ്പില്‍
ഹര്‍ഷപൂരിത നിമിഷങ്ങളായ്‌ നിറയുന്നൂ)

ഇന്നാ തടാകമില്ല; സന്ധ്യക്ക്‌ നിറമില്ല;
ഇന്ന് നീയെങ്ങോദൂരെ; ഓര്‍മ്മയുണ്ടാവില്ലെന്നെ
എന്നാലുമെനിക്കൊട്ടും മറക്കാനാവില്ല, നാം
ഒന്നായിക്കഴിഞ്ഞൊരാ അനര്‍ഘനിമിഷങ്ങള്‍!

Sunday, November 25, 2007

ഞാന്‍ നോവിച്ചുവോ?


ഇല്ലപകര്‍ഷതാ ബോധമെനിക്കൊട്ടു-
മില്ലാത്തതിന്മൂലമാകാം
ഉള്ളില്‍വരുന്ന വിചാരങ്ങളെയൊക്കെ
തെല്ലും മടിയില്ലെഴുതാന്‍
നേരായിരിയ്ക്കാം, നുണയായിരിയ്കാമ-
താരോ പറഞ്ഞതുമാകാം
ആരെയും വേദനിപ്പിച്ചുകൂടെന്നുള്ള
കാരിയം ഞാന്‍ മറക്കുന്നൂ
ഉള്ളുനൊന്തോരെങ്ങാനുണ്ടെങ്കിലെന്നോട്‌
തെല്ല് കരുണ തോന്നേണേ
ഇല്ല,യെന്നോട്‌ വെറുപ്പൊട്ടുമില്ലയെ-
ന്നുള്ളില്‍ പറഞ്ഞാല്‍, ഞാന്‍ ധന്യന്‍!


Thursday, November 22, 2007

മറ്റേത്‌



(ഇന്നുച്ചയ്ക്ക്‌, തിരുവല്ലായില്‍നിന്ന് ചങ്ങനാശ്ശേരിവഴി ഒരു ലൊഡക്ക്‌ കെ.എസ്‌.ആര്‍.റ്റി.സി ബസ്സില്‍ ആലപ്പുഴയ്ക്കുപോകവേ, വല്ലാത്ത ദാഹം തോന്നി. റോഡരികില്‍ കുലച്ചുനില്‍ക്കുന്ന തെങ്ങുകള്‍ കണ്ടപ്പോള്‍, കുടുങ്ങുന്ന ബസ്സിലിരുന്ന് ഒരു കടലാസ്സുതുണ്ടില്‍ കുനുകുനെ എഴുതി, ഓഫീസില്‍ ചെന്ന് പകര്‍ത്തി)


മുറ്റത്തുള്ളോരുതെങ്ങില്‍ ചെറിയൊരുമുളകിന്‍ വള്ളി, മേലോട്ട്‌ പൊങ്ങീ
മറ്റേതില്‍, പൂപ്പലുണ്ട്‌; നറുരുചികലരും രണ്ടിളന്നീരുമുണ്ട്‌
‌ മറ്റെങ്ങോപോയ്‌വരുമ്പോള്‍ മനമതിലൊരുദാഹം പൂണ്ട്‌കണ്ണെയ്യുവോര്‍ക്ക്‌
മറ്റേതും ഞാന്‍കൊടുക്കും; അതിനൊരുപിഴയായ്‌ ആയിരം വേറെ വേണം

വൃത്തം:ശ്രഗ്ദരയാണെന്നുതോന്നുന്നു.(ഏഴേഴായ്മൂന്നു ഘണ്ടം മ ര ഭ ന യ യം
ചിലപ്പോള്‍ ശാര്‍ധൂലവിക്രീഡിതവുമാകാം(പന്ത്രണ്ടാല്‍മജസംതതംഗഗുരുവും
അലങ്കാരം: ശ്ലേഷം (രണ്ടുകായ്കളൊരേ ഞെട്ടില്‍ ഉണ്ടാകുമ്പോലെ ഭാഷയില്‍, ഒരേ വാക്കിന്നു രണ്ടര്‍ത്ഥം ഉരയ്ക്കില്‍ ശ്ലേഷമാവത്‌)
പ്രാസം: ആദ്യാക്ഷരവും,ദ്വിതീയാക്ഷരവും
പിന്നെന്തൊക്കെയോയും


Tuesday, November 20, 2007

നീ


നീ യെറിഞ്ഞുടച്ചോരു പുല്ലാങ്കുഴലാണ്‌ ഞാന്‍
നീ മറന്നോരു'വൃന്ദാവനസാരംഗീ' രാഗം
നീ തകര്‍ത്തിട്ട ഞാനാം കണ്ണാടിക്കഷണങ്ങള്‍
നീ തന്നെ പെറുക്കുവാനെന്തിന്നു വന്നൂ, വീണ്ടും

നീ തന്ന മധുരിയ്ക്കും ദംശനപ്പാടുമായ്‌ വി-
നീതനായ്‌ ഞാനീ വഴിയ്കേകനായ്‌ നില്‍പ്പാണിന്നും
നീയറിയുന്നോ സഖീ, നീയാണെന്‍ സ്വപ്നകാവ്യം
നീയാണെന്‍ വെളിച്ചവും, വിശ്വവും, ഹൃല്‍സ്പന്ദവും

നീറുമെന്നാത്മാവിന്റെ നൊമ്പരങ്ങളെയാകെ
നീക്കുമോ, തിരിച്ചെന്നെ നീയെനിക്കേകീടുമോ?
നീണ്ടൊരു ചുംബനത്താലേകുക, പുനര്‍ജ്ജന്മം
നീള്‍മിഴിയാളേ നീ, യെന്‍ ജീവിതം തളിര്‍ക്കട്ടെ!


Sunday, November 18, 2007

അറിവ്‌



നന്നായറിയുന്നതൊന്നുമാത്രം എനി-
ക്കൊന്നുമറിയില്ലയെന്നകാര്യം
എന്നാലുമെന്റെ വിചാര മാര്‍ക്കും
എന്നോളമില്ലറിവെന്നതത്രേ

എല്ലാരുമെത്തുന്നു എന്നരികില്‍
അവര്‍-ക്കുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്
‍നല്ല പരിഹാര മാര്‍ഗങ്ങള്‍ ഞാ
ന്ചൊല്ലിക്കൊടുക്കും സൗജന്യമായി!

എന്നാലു മെന്നിലെ പ്രശ്നങ്ങള്‍ക്ക്‌
എന്നില്‍ പരിഹാരമൊന്നുമില്ല
ഒന്നോര്‍ത്താല്‍ ഈ ഉപദേശമെല്ലാം
നന്ന്, മറ്റുള്ളോര്‍ക്കറിയുന്നു ഞാന്‍

Thursday, November 15, 2007

ബട്ടര്‍ഫ്ലൈ

"നെക്സ്റ്റ്ഡേചെല്ലുമ്പോള്‍, ഒരു ബട്ടര്‍ഫ്ലൈയ്യുടെ
പിക്ച്ചര്‍ ക്ലാസ്സില്‍ കൊണ്ടു പോണം
നെറ്റില്‍നിന്നിപ്പോഴേ ഡൗണ്‍ലോഡ്‌ ചെയ്തൊരു
പ്രിന്റെനിക്കിപ്പത്തരേണം"

വന്നുകേറി,ക്കാല്‍,മുഖവും കഴുകിയി-
ട്ടൊന്നിരുന്നേയുള്ളുടനേ
പൊന്നുവ(ന്നെല്‍ക്കേജിക്കാരിാ‍മടിയേറി-
യൊന്നു ചിരിച്ചുകൊണ്ടോതി

"അമ്മയോടെങ്ങാന്‍ പറയൂ മോളൂ" "ഇല്ലീ-
യമ്മയ്ക്ക്‌ നെറ്ററിയില്ല
ഇപ്പൊഴേവേണം, ചപ്പാത്തി തിന്നാല്‍ ഡാഡി-
യപ്പൊഴേ പൊയിക്കിടക്കും"

ഗൂഗിളില്‍, സെര്‍ച്ചിന്‍ സഹായമോടെ യെന്റെ-
മോളുടെ യാഗ്രഹം തീര്‍ത്തു
പ്രിന്ററില്‍നിന്നൂര്‍ന്ന്‌ വീണ ബട്ടര്‍ഫ്ലൈയ്കൊ-
രുമ്മ കൊടുത്ത്‌, പോയ്‌ പൊന്നു

ചിത്രത്തിലെങ്കിലും പൂമ്പാറ്റയൊന്നിനെ-
യെത്രനാളായി കണ്ടിട്ട്‌?
എന്തൊക്കെയാണ്‌ നേടുന്നത്‌ ഞാന്‍, എനി-
യ്കെന്തൊക്കെ നഷ്ടമാവുന്നൂ?

Wednesday, November 14, 2007

കിളിക്കൊഞ്ചല്‍



കൊഞ്ചുന്ന പൈങ്കിളിയെ ഞാന്‍ വിട്ടു പോന്നിട്ടിന്നേ-
യ്കഞ്ചുമാസമാവുന്നൂ, വിശ്വാസമാവുന്നില്ല
നെഞ്ചിലുണ്ടിപ്പോഴുമാ വശ്യസുന്ദരരൂപം
തേന്‍ചോരും നറുനിലാച്ചിരിയും ചാടുവാക്കും

വന്യഭാവനകളാലെന്മനം പിടയ്കവേ
വന്നു നീ, നിലാവിന്റെ ശീതളസ്പര്‍ശം പോലെ
ചെന്നിണമൊഴുകിയ മുറിവില്‍ കനിവിന്റെ
പൊന്നണിത്തൂവല്‍കൊണ്ട്‌ തഴുകീ മൃദുവായി

പിന്നെയെന്‍ വിഫലമാ മന്വേഷണങ്ങള്‍ തീര്‍ന്നു
ചെന്നു ഞാനെത്തീ കരയ്ക്കലയാഴിയില്‍നിന്നും
എന്നിട്ടുമകലുവാന്‍ മാത്രമാണല്ലോ വിധി
ഒന്നിച്ചു ചേരും, പുനര്‍ജന്മത്തില്‍ നാമൊന്നായി

Tuesday, November 13, 2007

ആദ്യചുംബനം



ആവണിമാസനിലാവ്‌ കുളിരല
തൂവുന്ന രാത്രി ഞാനാദ്യമായ്‌ നിന്‍
പൂമധുവൂറും പവിഴാധരത്തിലെ-
ന്നോമനേ, ചുംബിച്ചതോര്‍മ്മയില്ലേ

തെല്ലുവിറ,ച്ചൊരു പിച്ചക മാലപോല്‍
മെല്ലെയെന്‍നെഞ്ചില്‍ തളര്‍ന്നു വീഴ്കേ
ഇല്ല, നിന്നെ പൂര്‍വജന്മപുണ്യങ്ങളാ-
ലല്ലാതെ കിട്ടില്ലയെന്നറിഞ്ഞു

ഇന്നും, നിലാവെന്റെ ജാലകവാതിലില്‍-
നിന്നെന്നെനോക്കിച്ചിരിച്ചു നില്‍കേ
അന്നത്തെ സ്നിഗ്ദ്ധമാംചുംബനനിര്‍വൃതി-
യിന്നെന്റെയുള്ളില്‍ നിറഞ്ഞിടുന്നൂ




ദാഹം



കാട്ടിലൂടെ,തനി,ച്ചിരുട്ടായല്ലോ
വീട്ടിലേയ്ക്കിവനെങ്ങിനെ പോയിടും?
കൂട്ടുപോകെന്ന നന്ദഗോപന്നാജ്ഞ
കേട്ടകതാരില്‍ മെല്ലെച്ചിരിച്ചു ഞാന്‍

കണ്ണനെ യൊളികണ്ണിനാല്‍ നോക്കവേ
കണ്ണടച്ചു തലയും കുനിച്ചൊരു
ഉണ്ണിയെപ്പോലെ നില്‍പ്പവന്‍, പേടിയ്കീ
പെണ്ണുമാത്രം തുണ, മതിയാകുമോ?

ഒന്നുരണ്ടു വയസ്സിന്നു മൂത്തതാ-
ണിന്നിവളെന്നു മൊന്നുമോര്‍ക്കാതവന്‍
വന്ന് കയ്യില്‍പിടിയ്ക്കവേ നെഞ്ചിതില്‍
നിന്നുയരുമതിദ്രുത താളങ്ങള്‍

എത്ര നിദ്രാവിഹീനമാം രാവുകള്‍!
എത്രയുന്മത്ത മോഹാഗ്നിജ്വാലകള്‍!!
എത്രകോരിക്കുടിയ്ക്കുകിലും ദാഹ-
മത്രമേലുയരുന്നെന്നില്‍, പിന്നെയും...


വരങ്ങളേകണേ..



മനതാരിലെയിരുളാകെമാറ്റിനീ
കനിവോടരുളണമെന്നുമാശ്രയം
തനിയേജീവിതയാത്രചെയ്യവേ
തണലായ്‌എന്നുമനുഗ്രഹിക്കണം

അറിവിന്‍നെയ്‌ത്തിരിനാളമായി നീ
നിറയേണം, ഹൃദയത്തിലെപ്പൊഴും
അറിയാതിതുവരെ ചെയ്ത തെറ്റുകള്‍-
ക്കറിവിന്‍ഉറവേ, മാപ്പു നല്‍കണം

തൊഴുകൈ നെഞ്ചിലമര്‍ത്തി നില്‍പൂ നേര്‍-
വഴിനീകാട്ടണമിന്നു, മെപ്പൊഴും
മിഴികള്‍ നീട്ടുകയെന്റെനേര്‍ക്കു ഞാന്‍
തൊഴുതീടുന്നു; വരങ്ങളേകണം

Friday, November 9, 2007

കസ്തൂരിമാന്‍


സ്വന്തം ശരീരത്തില്‍ നിന്നാണ്‌ വശ്യമീ
ഗന്ധമുയരുന്നതെന്നറിയായ്കയാല്‍
കസ്തൂരിമാനിനെപ്പോലെ ഞാന്‍ കാനന
വിസ്ത്രിതിയിലൂടെയിന്നുമലയുന്നു

രാവ്‌, മെല്ലെത്തഴുകുന്ന കാറ്റ്‌, പൂനി-
ലാവ്‌, മൃദുപഞ്ചമത്തില്‍ പൊതിഞ്ഞൊരു
നോവ്‌ മൂളുന്ന രാപ്പാടി യിവയ്ക്കൊന്നു-
മാവില്ലയെന്റെയലച്ചിലകറ്റുവാന്‍

കാടിന്‍വിജനതയാലെയെനിക്കൊരു
പേടിയും തോന്നിയില്ലിപ്പോഴു മെങ്കിലും
തേടുന്നതെന്നിലാണുള്ളതെന്നെന്നോട-
തോതുന്നൊരാളെത്തിയിട്ടില്ലിതേവരെ..

പോകാം?


അരികത്ത്‌ മുട്ടിയിരുന്നര്‍ത്ഥമില്ലാതെ
വെറുതേയതുമിതും ചൊല്ലിടുമ്പോള്‍
അറിയാത്ത വിസ്മയലോകത്ത്‌ നാം ചെന്ന-
തറിയാതെ നേരം കടന്നു പോകേ

നീലാഞ്ജനക്കണ്ണിലേതോ ദിവാസ്വപ്ന
നീലനളിനങ്ങള്‍ പുഞ്ചിരിച്ചൂ
പൂങ്കവിളേതോ മധുര സ്മരണയാല്‍
പൂവാകതന്‍നിറം പൂണ്ടു നിന്നൂ

അങ്ങ്‌ പടിഞ്ഞാറലകടലില്‍ സൂര്യന്‍
മുങ്ങാന്‍തുടങ്ങുകയായിമെല്ലെ
എങ്ങുനിന്നോ ഇരുള്‍മെല്ലെക്കടന്നു വ-
ന്നിങ്ങോളമെത്തി, 'നമുക്കു പോകാം?'

Monday, November 5, 2007

പ്രിയ ഉമേഷ്ജീ

താങ്കളുടെ സൈറ്റില്‍ പോയിരുന്നു।ചിന്തിയ്ക്കാന്‍ നിര്‍ബന്ധിക്കുന്ന,ഡിസ്റ്റെര്‍ബിംഗ്‌ ആയ ചില വസ്തുതകള്‍ അവിടെ കാണുകയുണ്ടായി। താങ്കള്‍ ഒരു ബ്ലോഗര്‍ അല്ലാത്തതുകൊണ്ടും, മെയിലിലായാല്‍ താങ്കള്‍ മാത്രമെ അതു വായിക്കൂ എന്നത്‌ കൊണ്ടും ഫോണ്ടിന്റെ പ്രശ്നങ്ങളുണ്ടായാലോ എന്നു ഭയന്നുമാണ്‌ ഞാന്‍ ഇതൊരു പോസ്റ്റിംഗ്‌ ആയി ഇടുന്നത്‌। ഇത്‌ എന്റെ സ്വന്തം നിരീക്ഷണണ നിഗമനങ്ങളാണ്‌. ഇതിന്റെ ശരി, തെറ്റുകള്‍ പരീക്ഷിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല, അതിനവസരങ്ങള്‍ കിട്ടിയിട്ടുമില്ല

ഒരിടത്ത്‌ സ്വസ്ഥമായിരുന്‍ന്മനസ്സിനേയും ചിന്തകളേയും ഏകീകരിച്ച്‌ മൂക്കിന്റെ രണ്ടു ദ്വാരങ്ങളിലൂടെയും ശ്വാസോച്ച്വാസം
നടെല്ലിന്റെ ഇടത്തുഭാഗത്ത്കൂടെ പോകുന്ന ഇഡ,വലത്ത്‌ ഭാഗത്തുകൂടെ പോകുന്ന പിംഗള എന്നിവയിലൂടെ കടത്തിവിട്ടാല്‍, നടുവിലുള്ള സുഷുമ്നയിലൂടെ, മൂലാധാരത്തില്‍ ഉറങ്ങിക്കിടക്കുന്ന കുണ്ഡാലിനി എന്ന സര്‍പ്പം മുകളിലേയ്ക്കുയര്‍ന്ന് ആറു കേന്ദ്രങ്ങള്‍ താണ്ടി ഏഴാമത്തെ സഹസ്രാരപദ്മത്തില്‍ എത്തുമ്പോള്‍ കൈവല്യാനുഭൂതിയുണ്ടാകുമത്രെ. ഈ പ്രക്രിയ ആര്‍ക്കുവേണമെങ്കിലും അനുഷ്ഠിക്കാവുന്നതാണ്‌ പക്ഷേ, നിരന്തരമായ പരിശ്രമവും സാധനയും ഇതു കൈവരിയ്ക്കാന്‍ ആവശ്യമാണ്‌. മൂന്നാമത്തെ കേന്ദ്രമായ മണീപൂരകം വരെ സര്‍പ്പം എത്തിയാല്‍ അവിടന്നങ്ങോട്ട്‌ പ്രാപ്തനായ ഒരു ഗിരുവിന്റെ ശിക്ഷണത്തില്‍ മാത്രമേ ആകാവൂ എന്നും അല്ലെങ്കില്‍ ഉന്മാദം വരെ വരുമെന്നും പറയപ്പെടുന്നു. ( എന്റെ ഒരു വിദേശി ഡോക്റ്റര്‍ സുഹൃത്ത്‌, ഭ്രാന്ത്‌ കുണ്ഡാലിനിയുടെ ഡിസ്റ്റോര്‍ട്ടഡ്‌ എവൈകനിംഗ്‌ ആണെന്ന് ഈയിടെ അഭിപ്രായപ്പെടുകയുണ്ടായി)
ഇത്തരത്തിലുള്ള ഉദ്ധാരണം തനിയെ, അധികം ബുദ്ധിമുട്ടു കൂടാതെതന്നെ ചിലര്‍ക്കു കൈവരാം.അവര്‍ക്ക്‌, അതിനെ സ്വര്‍ഗ്ഗത്തില്‍ നിന്നു വന്ന മാലാഖ തന്നതെന്നോ, സ്വപ്നത്തില്‍ ദൈവം പ്രത്യക്ഷപ്പെട്ട്‌ അരുളിച്ചെയ്തതാണെന്നോ ഉള്ള വ്യാഖ്യാനങ്ങള്‍ തരാന്‍ മാത്രമേ സാധിക്കുകയുള്ളു. പിന്നീട്‌ ചുറ്റുമുള്ളവരും, പിന്‍ഗാമികളും കൂടിയിരുന്ന് ക്രോഡീകരിച്ച്‌ അതിനെ സംഹിതകളും മതഗ്രന്ഥങ്ങളുമാക്കുന്നു എന്നുമാത്രം.

വര്‍ണ്ണരാജിയുടെ നടുക്കുള്ള ഭാഗം മാത്രമെ നമുക്കു ഗോചര മാവുന്നുള്ളു എന്നപോലെ മനുഷ്യമനസ്സിന്റെ താഴോട്ടുള്ള നീചന്‍, സ്നേഹം നന്ദി എന്നീ മൂല്യങ്ങളില്ലാത്തവന്‍ രാക്ഷസന്‍ അസുരന്‍ എന്നിവരെപ്പോലെ,മുകളിലേയ്ക്കു യോഗി, അവധൂതന്‍, പരമഹംസന്‍ യക്ഷ കിന്നരന്മാര്‍, ദേവന്മാര്‍ എന്നിങ്ങനെയുള്ളവരുമുണ്ട്‌
കുണ്ഡാലിനി ഉണര്‍ന്ന് മുകളിലെയ്ക്കെത്തുമ്പോള്‍ മനുഷ്യന്‌ അമാനുഷിക ശക്തികല്‍ കൈവരുന്നു സ്ഥല,കാല,സമയബന്ധിത മായ നമ്മുടെ നിയമങ്ങള്‍ക്ക്‌ അവര്‍ അതീതരായിരിയ്ക്കും. ഒരേ സമയം ഒന്നിലധികം സ്ഥലത്ത്‌ പ്രത്യക്ഷപ്പെടാനോ ഗൂഗിള്‍ എര്‍തിലെപ്പോലെ മുകളില്‍നിന്നുകൊണ്ട്‌ ഈഭൂമിയെ കാണാനോസാധ്യമാവും. ഇന്നത്തെപ്പോലെ യാത്രാസൗകര്യങ്ങളൊന്നും ഇല്ലാതിരുന്നകാലത്ത്‌, ഭാരതത്തിന്റെ തെക്കേ ഭാഗത്ത്‌ വിന്ധ്യ സത്‌പുര യുടെയും തെക്ക്‌ കാടുകളാണെന്നും, അവിടെ ആശ്രമങ്ങളുണ്ടെന്നും ശബരി എന്നൊരു താപസിയുണ്ടെന്നും, മലകളില്‍ കുരങ്ങന്മാര്‍(ദ്രാവിഡര്‍? കറുത്ത്‌ പൊക്കം കുറഞ്ഞ്‌ ശക്തിയും സ്നേഹവും കൈമുതലായുള്ളവര്‍) ഉണ്ടെന്നും അതിനു തെക്ക്‌ സമുദ്രവും സമുദ്രത്തിനു തെക്ക്‌ ഒരു സുവര്‍ണ്ണ നാഗരികത ഉണ്ടെന്നും പത്ത്‌ മനുഷ്യരുടെ ബുദ്ധിയും ശക്തിയുമുള്ള ഒരു രാജാവ്‌ ഉണ്ടെന്നും വാല്മീകിയ്ക്ക്‌ എങ്ങനെ അറിയാന്‍ കഴിഞ്ഞു?

അതുപോലെ ഭാഷ. രാമന്‍ ശബരിയോട്‌ ഏതു ഭാഷയിലായിരിയ്ക്കാം സംസാരിച്ചിരിയ്ക്കുക. താപസന്മാരോട്‌, കുരങ്ങന്മാരോട്‌ വിഭീഷണനോടും രാവണനോടും? ശബ്ദതന്ത്രികളുടെ പ്രകമ്പനങ്ങളില്ലാതെതന്നെ അന്യോന്യമറിയുന്ന ഒരു ഭാഷയില്ലാതെതന്നെ ആശയങ്ങള്‍ കൈമാറുവാനാവുമായിരിക്കണം. പരസ്പരം നോക്കിയാല്‍ മാത്രം മതിയാവുമായിരിയ്ക്കാം. ഒരുപക്ഷെ അതും വേണ്ടായിരിയ്ക്കാം. മൊബെയിലു പോലും വേണ്ടാതെ നേരിട്ട്‌ മനസ്സിലേയ്ക്ക്‌ മെസ്സേജും ചിത്രങ്ങളുമയയ്ക്കുന്ന, സിസ്റ്റമില്ലാതെതന്നെ ചാറ്റ്‌ ചെയ്യുന്ന വിദ്യ.

ഓഷോ പറയുന്നു (തന്ത്ര വിഷന്‍: എന്‍ ഇന്‍വിറ്റേഷന്‍ റ്റു സെയിലന്‍സ്‌)
കബീറും ഫരീദും തമ്മില്‍ കണ്ട്‌ സംസാരിയ്ക്കുന്നതും ആശയവിനിമയം നടത്തുന്നതും കാണാനും കേള്‍ക്കാനും ശിഷ്യന്മാര്‍കൂടി നില്‍കേ, ഒരക്ഷരംപോലുമുരിയാടാതെ രണ്ടു ദിവസം അവര്‍ ചിലവഴിച്ചു. ഒന്നും മിണ്ടാഞ്ഞതെന്തെന്നു ചോദിച്ചവരോട്‌ ഫരീദ്‌ പറഞ്ഞു. "ആരു പറഞ്ഞു ഞങ്ങള്‍ മിണ്ടിയില്ലെന്ന് ഞങ്ങള്‍ അന്യോന്യം വിരുന്നുകാരായിരുന്നു. ഞങ്ങള്‍ പാടി ആടി, കൂലംകുത്തി ഒന്നിച്ചൊഴുകി.ചിരിച്ചു, കളിച്ചു, കെട്ടിപിടിച്ചു, കഥപറഞ്ഞു"

ഒരുകാര്യം വളരെ വ്യക്തമാണ്‌ ഒട്ടകപ്പുറത്തും അല്ലാതെയും മണല്‍ക്കാടുകളില്‍ക്കൂടി അലഞ്ഞുനടന്നിരുന്ന ഒരു ജനതയെ, ജീവിതത്തിന്‌ ലക്ഷ്യമോ, ചിന്തകള്‍ക്ക്‌ സംസ്കാരമോ ഇല്ലാതിരുന്ന; റ്റോയ്‌ലറ്റില്‍ ഏതു കാല്‍ വച്ച്‌ കയറണം എങ്ങനെ അതു നിര്‍വഹിക്കണം, അതിനുശേഷം എന്തു ചെയ്യണം, ഏതുകാല്‍വച്ച്‌ പുറത്തിറങ്ങണം എന്നുവരെ പഠിപ്പിയ്ക്കുന്ന പുസ്തകങ്ങള്‍ ദൈവം നേരിട്ട്‌ കൊടുത്തതാണെന്നും, അതില്‍ എല്ലാം അടങ്ങിയിട്ടുണ്ടെന്നും, അതില്‍ മാറ്റങ്ങള്‍ ഒന്നും വരുത്താന്‍ പാടില്ലെന്നും ശഠിക്കുന്ന ഒരുകൂട്ടര്‍. ഇന്റേണല്‍ കംബസ്റ്റ്യന്‍ എഞ്ചിന്റെ ഉപയോഗത്തിനായി എണ്ണ ആവശ്യമാണെന്ന ഒറ്റക്കാരണത്താല്‍ ലോകമനസ്സാക്ഷിയെത്തന്നെ ഹൈജാക്‌ ചെയ്ത്‌ അമ്മാനമാടുന്ന ഭീകരദൃശ്യമാണ്‌ നാമിന്നു കാണുന്നത്‌




Friday, November 2, 2007

പ്രയാണം.



കാണാത്ത കിനാക്കള്‍തന്‍ മാറാപ്പ്‌ തോളിലിട്ടീ-
കാനനവീഥിയിലൂടലഞ്ഞേനേറെക്കാലം
പൂവില്ല, തെന്നലില്ല, ദാഹനീരൊഴുക്കില്ല
പാടുന്ന കിളിയില്ല, നിലാവിന്‍ കുളിരില്ല
കല്ലിലും, മുനകൂര്‍ത്ത മുള്ളിലും നടന്നിപ്പോള്‍
തെല്ലല്ല, കുറച്ചേറെ വേദനിയ്ക്കുന്നൂ പാദം
എന്നാലു, മെവിടേയ്ക്കെന്നറിയാത്തൊരീയാത്ര
എന്നിലേയെന്നെത്തേടി, എന്നിതിന്‍ അവസാനം?
കാണ്മു, ഞാനകലത്തായ്‌ മനോജ്ഞ ഹരിതാഭ
വീണുപോം, മരീചികയാണതിന്‍ പിന്‍പേപോയാല്‍
കാത്തിരിപ്പാണെല്ലാരും, എന്തിനോ; അതിനില്ലൊ-
രര്‍ത്ഥം. ഈപ്രയാണമെന്‍ ജീവിതമറിവൂ ഞാന്‍