Saturday, June 28, 2008

കിനാക്കിളി


മെല്ലെവന്നെന്റെ കിനാവിന്റെയേകാന്ത
ചില്ലുജനാലയില്‍ പൂഞ്ചിറകാലൊരു
പല്ലവികോറി, തിരികെയാപൂമര-
ച്ചില്ലയിലേയ്ക്ക്‌ പറന്നൊരു പൈങ്കിളീ,

കട്ടിലില്‍നിന്നെണീയ്ക്കാതെ, നിദ്രാദേവി
വിട്ടുപോയിട്ടും നയനങ്ങളെപ്പാതി-
പൂട്ടി, ആലസ്യം മുഴുവന്‍ നുകര്‍ന്നുകൊ-
ണ്ടൊട്ടുനേരം കിടന്നീടവേയോര്‍ത്തു, ഞാന്‍.

ഇന്നലെ, പാതിമയക്കത്തിലാവണം
വന്നതവളെന്‍ കവിളിലും, ചുണ്ടിലും
തന്ന മധുരിയ്ക്കുമായിരം ചുംബന-
മിന്നീപുലര്‍വേള ധന്യമാക്കീടുന്നു.

ഇന്ന്, ഞാനെങ്ങുപോയീടിലും; എന്തൊക്കെ-
യെന്നെത്തെയുംപോലെ ചെയ്യുമെന്നാകിലും
എന്നെ വിടാതെ, പിന്നാലെ വന്നീടുമെന്‍
പൊന്നേ, വിടര്‍ന്ന നിന്‍കണ്ണുകള്‍. നിശ്ചയം!

Tuesday, June 24, 2008

ആരും തനിച്ചല്ല


ആരുമില്ലാത്തവരായിയീലോകത്തി-
ലാരുമില്ലെന്നതറിയുന്നു ഞാന്‍.
ആരെങ്കിലും കാത്തിരിയ്ക്കാനില്ലാത്തോരായ്‌
ആരുമുണ്ടാവില്ലതുമറിയാം.

അന്യരാണെല്ലാരു,മെന്നെച്ചതിച്ചേയ്ക്കു-
മെന്നുറപ്പിച്ചൊരു കൂട്ടിലേറി
മുന്നിലും, പിന്നിലും വാതിലടയ്ക്കുകില്‍
പിന്നെയെന്തര്‍ഥമീജീവിതത്തില്‍?

ചുറ്റിലും കാണ്മൂ സഹായഹസ്തങ്ങളും
നീട്ടിനില്‍ക്കുന്ന സുഹൃദ്‌സമൂഹം
മറ്റുള്ള ക്രൂരമനസ്സുകാര്‍ കാട്ടുന്ന-
തൊറ്റതിരിഞ്ഞുള്ള സംഭവങ്ങള്‍.

നന്മയിനിയും നശിച്ചില്ലയെന്നുള്ളൊ-
രുണ്മയറിയാന്‍ കുറച്ചു വൈകി.
ജന്മം തരുമ്പോള്‍ തലയില്‍ വരച്ചിട്ട
കര്‍മ്മമെന്തെന്നറിയേണമിനി.

Sunday, June 22, 2008

ചേതോഹരം

കെട്ടിപ്പുണര്‍ന്നാത്മനിര്‍വൃതികൊള്ളവേ
പെട്ടെന്ന്‌തന്നെ മേല്‍സ്ഥായിയിലെത്തി, ആ
പാട്ട്‌ നിലച്ചു; താളത്തിന്റെയാവേഗ-
മൊട്ടുതളര്‍ന്ന കടുംതുടിയായ്‌; അടി-
ത്തട്ടുകാണാത്ത കിണറ്റിനാഴങ്ങളില്‍-
പ്പെട്ട്‌ തഴോട്ട്‌, താഴോട്ട്‌ കുതിയ്ക്കവേ..
പൊന്‍താരകങ്ങള്‍ മനസ്സിന്നാകാശത്ത്‌
കണ്‍ചിമ്മി ചിമ്മിച്ചിരിച്ചതും മാഞ്ഞുപോയ്‌
വെണ്മേഘമാലയ്ക്കിടയില്‍ വെളിച്ചത്തിന്‍
തന്മാത്രകള്‍ അലിഞ്ഞില്ലാതെയാകയായ്‌
എങ്ങും നിശ്ശബ്ദത ബോധമനസ്സിതില്‍
തിങ്ങുന്ന ശൂന്യത; പിന്നെ, പ്രളയമായ്‌!

ഏതൊകരയിലണഞ്ഞു പിന്നീടൊരു
ഭീദിതസ്വപ്നത്തില്‍ നിന്നുണര്‍ന്നെന്നപോല്‍
ഏതോ വിധി തന്നൊരാ അനുഭൂതിയെ
ചേതോഹരം എന്ന് പേര്‍ ചൊല്ലിടുന്നു, ഞാന്‍

Tuesday, June 17, 2008

നമ:ശിവായ


നീലകണ്ഠാനിന്‍മാറില്‍ കൂവളത്തിലകോര്‍ത്ത
മാലയൊന്നു ഞാന്‍ ചാര്‍ത്താം നീയനുഗ്രഹിക്കേണം
കാലപാശമെന്‍നേര്‍ക്ക്‌ നീളുമ്പോഴും നിന്‍ വിശ്വ-
താളത്തിനാധാരമാം തുടി ഞാന്‍ കേട്ടീടേണം.

മെയ്‌ പ്പാതിപകുത്ത്‌ നീയന്നെന്റെയമ്മയ്ക്കേകി
സല്‍പ്പേരുനശിപ്പിയ്ക്കാന്‍ ജടയില്‍ മറ്റൊരുത്തി
മുപ്പാരിലുംശിരസ്സ്‌ നമിപ്പെല്ലാരും നിന്നെ
തൃപ്പാദപൂജചെയ്‌വോരെന്നെ നീ തുണയ്ക്കേണം.

ഉണ്ണികള്‍ രണ്ടുണ്ടല്ലോ പേരുകേട്ടവരൊരാള്‍
എണ്ണിയാലൊടുങ്ങാത്ത ഭൂതഗണത്തിന്‍ നാഥന്‍
വര്‍ണ്ണമയിലേറുന്നവന്‍ മറ്റൊരാള്‍, കൈലാസത്തില്‍
പുണ്ണ്യഭൂമിയിലെത്താന്‍ എന്നെ നീ വിളിയ്ക്കേണം.

ശത്രുസംഹാരത്തിന്നായ്‌ തൃക്കണ്ണ്‍ തുറക്ക നീ
മിത്രപാലനത്തിന്നായ്‌ പ്രസാദം തരേണം നീ
യാത്ര, ജീവിതയാത്ര ചെയ്യവേയങ്ങോളം നിന്‍
നേത്രങ്ങളെന്‍രക്ഷയ്ക്കായ്‌ കൂടെയുണ്ടായീടണം.



Monday, June 16, 2008

റ്റെലിഫോണ്‍


നിന്നോട്‌ മിണ്ടുവാനൊത്തില്ല രണ്ടുനാള്‍
പൊന്നേ, പണിത്തിരക്കായിരുന്നു.
ഒന്നുമില്ലേലുമാക്കൊഞ്ചല്‍ കേള്‍ക്കാനായി-
യെന്നുമെന്‍ കാത്‌ കൊതിച്ചിരുന്നു.

ആദ്യത്തെയാ"ഹലോ"യില്‍ത്തന്നെയെന്നുള്ളില്‍
ഏതോശരത്ക്കാല സന്ധ്യ പൂക്കും.
ശീതളമായൊരു ഛായയിലേയ്ക്കുള്ള
വാതായനങ്ങള്‍ തുറക്കയായീ..

മെല്ലെക്കുണുങ്ങിയൊഴുകിയകലുന്ന
കല്ലോലിനിയില്‍ വീണെന്നപോലെ
എല്ലാംമറഞ്ഞ്‌ മറന്നുപോകും ദൂര-
മില്ലാതെയാവും, സ്ഥല, കാലവും.

പിന്നെ, കുറേക്കഴിഞ്ഞാണു ഞാനെത്തുക-
യെന്നില്‍; കഴിഞ്ഞ നിമിഷങ്ങളെ
ഒന്നുമുണ്ടാവില്ലയോര്‍മ്മയില്‍ ആശബ്ദ-
മൊന്നുമാത്രം, പിന്നെ നിന്‍മുഖവും

Sunday, June 15, 2008

ദേവീ, മൂകാംബികേ


എത്രനാളായെന്റെ ദേവീ, തിരുമുമ്പി-
ലെത്തുവാനാശിച്ച്‌ നില്‍ക്കുന്നു ഞാന്‍
എത്രയുംവേഗമെനിക്കാ കരുണാര്‍ദ്ര-
നേത്രങ്ങളെ നോക്കി കൈകൂപ്പണം.

പുഞ്ചിരിതന്‍പ്രഭയെപ്പൊഴും തൂവുന്ന
നിന്‍ചൊടിയെനോക്കി കൈകൂപ്പണം.
നെഞ്ചിലെ ദു:ഖച്ചുമടിറക്കീടണം.
നിന്‍ചരണങ്ങളെ കൈകൂപ്പണം.

അക്ഷരം നല്‍ക, മന:സുഖം, പിന്നെ നീ
രക്ഷനല്‍കേണം ശരീരത്തിനും.
ലക്ഷങ്ങളെത്തി നമിയ്ക്കുന്നു ദേവരും
യക്ഷരും, കിന്നരുമൊക്കെയുണ്ട്‌.

എന്നുംതിരുനാമമന്ത്രങ്ങള്‍ ചൊല്ലുവാന്‍
എന്‍നാവിലെന്നും വിളങ്ങിടേണേ
എന്നുമെന്‍കൂടെയുണ്ടാവേണമമ്പികേ
എന്നുമെനിയ്ക്കു തുണയാവണേ


അന്തവും, കുന്തവും


ചുറ്റുംകുറേപ്പേര്‍ ചിരിച്ചുനില്‍ക്കെ സ്നേഹ-
മിറ്റുവീഴുന്നതായ്‌ തോന്നും.
മറ്റുള്ളവരേ മനസ്സിലാക്കുന്നതില്‍
തെറ്റുപറ്റുന്നെനിയ്ക്കിന്നും.

ആയിരം മണ്‍കുടത്തിന്റെ വായ്‌ മൂടിടാ-
മാവില്ലൊരുനാവ്‌ കെട്ടാന്‍
ആയിരംപേര്‍ നല്ലതെന്ന് ചൊന്നാകിലു-
മാവില്ലൊരുത്തന്‍ പഴിയ്ക്കും.

പഞ്ചാരവാക്കുകളോതുന്ന കാമുകി
തഞ്ചം ലഭിച്ചാല്‍ ചതിയ്ക്കും
കൊഞ്ചിക്കുഴയുന്ന നേരത്ത്‌പോലുമാ-
നെഞ്ചില്‍ മറ്റാരാനുമാവാം.

"ഇന്നലെക്കണ്ടതേയില്ല നീയെങ്ങുപോയ്‌?"
എന്ന് ചിരിച്ചു ചോദിയ്ക്കും.
"ഒന്നുകൂടണ്ടെ നമുക്ക്‌?" ചോദിപ്പവര്‍
ഒന്നും സുഹൃത്തുക്കളല്ല.

എന്താണ്‌ ജീവിതമെന്നതറിവില്ല
എന്താണ്‌ സൗഹൃദം?, സ്നേഹം?
ചിന്തിയ്ക്കിലില്ലാ ഒരര്‍ത്ഥവു, മെങ്കിലോ
ചിന്തിച്ചില്ലേലില്ല കുന്തം!

Monday, June 9, 2008

ആത്മസഖി.*

കരളിലെ നൊമ്പരമേഘങ്ങള്‍ പെയ്യവേ
കരയാതിരിയ്ക്കുവതെങ്ങിനെ ഞാന്‍?
ഇരുളിലൊരിത്തിരിവെട്ടം പകര്‍ന്നൊരാ-
ത്തിരികെടാറായിനിയെന്തു ചെയ്യും?

മരുഭൂമികള്‍പോലും മലര്‍വാടിയാക്കാം നീ-
യരികിലുണ്ടെങ്കില്‍, എന്നാത്മസഖീ
വെറുതേ മനസ്സിലിമ്മട്ടു വ്യാമോഹങ്ങള്‍
ഒരുപാട്‌ പൂത്ത്‌ തളിര്‍ത്തിരുന്നു.

ഒരുവാക്ക്‌, പടിയിറങ്ങുന്നതിന്‍ മുമ്പായി
ഉരിയാടിടാതെ നീ യാത്രയായി
തിരികെ നീയെത്തുമെന്നെന്നുള്ളില്‍നിന്നിന്നു-
മറിയാതൊരാഗ്രഹം കാത്ത്‌നില്‍പൂ


----------

* പാവ്ലോ കോയിലോയുടെ 'ബ്രൈഡ' യിലെ പ്രധാനാശയമായ "സോള്‍മേറ്റ്‌".ജന്മാന്തരങ്ങള്‍ക്ക്‌ മുന്‍പ്‌ വേര്‍പെട്ട്‌പോയവര്‍ക്ക്‌ ഒന്നിച്ച്ചേരാതിരിയ്ക്കാനാവില്ല; ജന്മാന്തരങ്ങള്‍ കഴിഞ്ഞാലും

Friday, June 6, 2008

സുഗന്ധസ്വപ്നം

എന്നുമാമുഖം മാത്രമോര്‍മ്മിയ്ക്കയാല്‍
വന്നു, നീയെന്റെ സ്വപ്നത്തിലിന്നലെ
ഒന്നുമെന്നോട്‌ ചൊല്ലിയതില്ല നീ
ഒന്നുമ്മിണ്ടാനെനിയ്ക്കും കഴിഞ്ഞില്ല.

അന്ന്, യാത്രചൊല്ലുമ്പൊഴെത്തെക്കാളു-
മൊന്നുകൂടി തടിച്ചു, മിനുത്തു നീ.
കണ്ണിലെനിലാ,വാവശ്യപുഞ്ചിരി
എന്നിവയ്ക്കൊരു മാറ്റവും കണ്ടില്ല.

എന്നെയിട്ടേച്ച്‌ പോവല്ലേ, പോവല്ലേ
എന്ന് ഞാനെത്ര കേണു പറഞ്ഞിട്ടും
മഞ്ഞണിഞ്ഞ നിശാശലഭത്തെപ്പോല്‍
മാഞ്ഞുപോയ്‌ അകലങ്ങളിലേയ്ക്ക്‌ നീ.

പിന്നെയെപ്പൊഴോ കണ്ണുതുറന്നു ഞാന്‍
നിന്നെനോക്കി യരികിലും ദൂരെയും
നിന്റെ ദേഹസുഗന്ധമപ്പോഴുമെന്‍
മുന്നില്‍നിന്ന് നിറവതറിഞ്ഞു, ഞാന്‍