Friday, August 29, 2008

ദീര്‍ഘനിശ്വാസങ്ങള്‍

എന്നോട്‌മാത്രം പറയുവാനായ്‌ നിന-
ക്കെന്നുമുണ്ടായിരുന്നായിരം വാക്കുകള്‍.
പിന്നെ, പറഞ്ഞത്‌തന്നെ വീണ്ടും പറ-
ഞെന്നെ വിഷമത്തിലാക്കിയിരുന്നു, നീ.

എത്രകേട്ടാലും മടുപ്പെനിയ്ക്കാവില്ല-
യത്രയ്ക്കു ഞാനാസ്വദിച്ചിരുന്നാസ്വരം
ചിത്രവീണാനാദമെന്നപോലെന്‍ തപ്ത-
ചിത്തത്തിലെന്നുമമൃത്‌ നിറച്ചത്‌

ഇന്നുനീ ആരോട്‌ കാതരയായ്‌ നിന്റെ
പൊന്നിന്‍കൊലുസ്സിട്ട മഞ്ജീര നാദത്തെ
കിന്നാരമായ്‌ മൊഴിയുന്നു; അതോര്‍ക്കവേ
എന്നിലുയരുന്നു, ദീര്‍ഘനിശ്വാസങ്ങള്‍..

Wednesday, August 27, 2008

രാധയും, മീരയും പിന്നെ, പാവമീ ഞാനും.


രാധ.
ഇന്നെന്റെ കണ്ണനെ ചൂടിയ്ക്കുവാന്‍ ഒരു
മന്ദാര മലര്‍മാല ഞാന്‍ കൊരുത്തു
വന്നണയൂ, വേഗമെന്‍മോഹനാ കാ-
ളിന്ദിതീരത്ത്‌ ഞാന്‍ കാത്ത്‌നില്‍പൂ.

മീര.
പാടി ഞാന്‍ നിന്നപദനങ്ങളീ മലര്‍-
വാടി പുളകമണിഞ്ഞു; കൃഷ്ണാ
ഓടിയണഞ്ഞാലുമെന്നരികത്ത്‌ നിന്‍
ഓടക്കുഴലുമായ്‌ ഹേ! മുരാരേ.

ഞാന്‍.
ഒരുപീലിത്തണ്ടുമായ്‌ ഞാന്‍ വരുന്നു എന്റെ
ഗുരുവായൂരപ്പാ, നിന്‍ മുടിയില്‍ ചൂടാന്‍
ഒരുവരം നീയെനിയ്ക്കേകീടണം നിന്റെ
തിരുവുടലെന്നെന്നും കണികാണുവാന്‍.


Tuesday, August 26, 2008

ഓളങ്ങളോട്‌


അലയുമോളങ്ങളേ പുഴയുടെയത്മാവില്‍
അലതല്ലും ദു:ഖങ്ങളറിയുന്നുവോ?
ഇവിടെയിരുന്ന് കിനാവുകള്‍ നെയ്തൊരാ
യുവമിഥുനങ്ങളെ ഓര്‍മ്മയുണ്ടോ?

മഴതോര്‍ന്നൊരുസന്ധ്യയ്ക്കിവിടെ മിഴിപൂട്ടി
തൊഴുകയ്യുമായ്‌നിന്നു ഹൃദയേശ്വരി
പഴയൊരു പരിചിതഗാനത്തിന്നീരടി
ഒഴുകിപ്പടര്‍ന്നിരു മനസ്സുകളില്‍.

പിരിയവേ, കരള്‍പൊട്ടി കേണുയാചിച്ചവള്‍
തരുമോ എനിയ്ക്കു നീ അഭയമെന്ന്
അറിയില്ല; ഞാനെന്നെ സ്നേഹിപ്പോര്‍ക്കെന്തിന്‌
തിരികെ നല്‍കീടുന്നു നൊമ്പരങ്ങള്‍

മരതകപ്പട്ട്‌


മരതകപ്പട്ട്‌ വിരിച്ചൊരീമലയുടെ
മടിയില്‍ ഞാന്‍ നിന്നെയും കാത്തിരിപ്പൂ
മനസ്സിലുണ്ടായിരം മധുരക്കിനാവുകള്‍
മിഴികളില്‍ നിറയുന്നു നിന്‍മുഖവും.

മഴമുകില്‍വില്ല് തെളിയവേയുള്ളില്‍നിന്‍
അഴകാര്‍ന്ന രൂപമുദിച്ചുയര്‍ന്നു
തഴുകിക്കടന്നുപോയ്‌ ഒരിളംകുളിര്‍ത്തെന്നല്‍
ഒഴുകിയെത്തീ നിന്‍ സുഗന്ധമൊപ്പം

കരിവളയിളകുന്ന നാദമോ, കൊലുസ്സിന്റെ
ചെറുമണിശബ്ദമോ കേള്‍ക്കുന്നു, ഞാന്‍
അരികിലണയൂ സഖീ, നിന്നെ ഞാനെന്റെ
വിരിമാറില്‍ചേര്‍ത്ത്‌ പുണര്‍ന്നിടട്ടെ.

Thursday, August 14, 2008

ഇനി..


ഇനി നീ കാണില്ലെന്നെ നിന്‍മോഹസ്വപ്നങ്ങളില്‍
ഇനി നീ തേടേണ്ടെന്നെ നിന്‍ശ്യാമതീരങ്ങളില്‍
ഇനിയെന്‍ മണിവീണ പാടില്ല നിനക്കായി
ഇനിയെന്‍സ്വരത്തില്‍ നീ കേള്‍ക്കില്ല നീലാമ്പരി

ഇനി നിന്‍ പാദസ്പര്‍ശം ഏല്‍ക്കുന്നയിടത്തെല്ലാം
ഇനിയും വിടരട്ടെ സൗഗന്ധമലരികള്‍
ഇനി നിന്‍ മിഴികള്‍തന്‍ സാന്ദ്രനീലിമയോര്‍ത്ത്‌
ഇനിയും തലതല്ലിക്കരഞ്ഞീടട്ടെ, കടല്‍

ഇനി നിന്‍ ചിരികണ്ട്‌ നിലാവ്‌ നാണിയ്ക്കട്ടെ
ഇനി നീ തൊട്ടാലുള്ളില്‍ നെയ്യാമ്പല്‍ വിടരട്ടെ
ഇനി നിന്നാശ്ലേഷങ്ങള്‍ അഗ്നിയായ്‌പടരട്ടെ
ഇനിയോര്‍ത്തീടേണ്ടെന്റെ ആദ്യചുംബനത്തെ നീ

ഇനി ഞാന്‍ പറയേണ്ടതെന്തെന്നറിയുന്നില്ല
ഇനി യാത്രാമൊഴികള്‍ക്കെന്തര്‍ത്ഥമറിയില്ല
ഇനി നീ മറന്നേയ്ക്കൂ; മായ്ക്കുകയെന്‍ചിത്രത്തെ
ഇനി ഞാന്‍നല്‍കീടട്ടെ നിറയേയാശംസകള്‍...

Tuesday, August 12, 2008

ഓണം 2008


ഇന്ന്കാലത്തൊരാള്‍ ഗേറ്റിന്റെയപ്പുറം
നിന്ന്ചോദിച്ചു. "സര്‍, പൂക്കളം വേണമോ?"
മുന്നിലായ്‌ നീര്‍ത്തിപ്പിടിച്ചപത്രത്താളില്‍-
നിന്ന് മുഖംപൊക്കി ആരെന്ന് നോക്കി ഞാന്‍.

"നോക്ക്‌ സര്‍, ഓണമിങ്ങെത്തി; മുറ്റത്തൊരു
പൂക്കളം വേണ്ടെ? മാവേലിക്കെഴുന്നള്ളുവാന്‍?"
തൂക്കിയിട്ടുണ്ടൊരുസഞ്ചി, തോള,ത്തെന്നെ-
നോക്കിച്ചിരിച്ചയാള്‍ മുറ്റം കടന്നെത്തി.

സിപ്പ്‌ തുറന്ന് പുറത്തേയ്ക്കെടുത്തയാള്‍
പേപ്പറില്‍ നന്നായ്‌ പൊതിഞ്ഞ കാര്‍ഡ്‌ബോര്‍ഡുകള്‍
തപ്പിത്തടഞ്ഞെഴുന്നേല്‍ക്കവേ കണ്ടു ഞാന്‍
മുപ്പതോളം പൂക്കളങ്ങള്‍ ! പ്ലാസ്റ്റിക്കിന്റെ !!

"വാഷബിള്‍, അമ്പത്‌മൈക്രോണിന്‍ താഴെ; റീ-
യൂസബിള്‍; ഫോള്‍ഡബിള്‍; ലാസ്റ്റിങ്ങുമാണിത്‌.
പൈസ; രണ്ടെണ്ണമെടുത്താല്‍ നൂറ്റമ്പത്‌.
പൂവിന്‌ പൊന്നിന്‍വിലയല്ലേ മാര്‍കറ്റില്‍?"

പെട്ടെന്ന് ഞാന്‍, കളംതീര്‍ക്കുവാന്‍ പൂതേടും
കുട്ടിയായ്‌; പിന്നോട്ട്‌പോയ്‌ വര്‍ഷമമ്പത്‌
കാട്ടിലും, മേട്ടിലും, പാടവരമ്പത്തും
തോട്ടിന്‍കരയിലുമൊക്കെയലഞ്ഞതും
കൊച്ചുപൂക്കള്‍, മഴയത്ത്‌, കളത്തീന്നൊ-
ലിച്ചുപോയപ്പോള്‍ കരഞ്ഞ്‌; കോടിയുടു-
ത്തഛന്റെകൂടെയിരുന്ന് വയറുനി-
റച്ചുണ്ടതും; പിന്നെയാര്‍പ്പുവിളിച്ചതും...

വേണ്ടയെനിക്ക്‌ നിന്‍ പ്ലാസ്റ്റിക്ക്‌ പൂക്കളം
വേണ്ട; യിനിനാളെ നീവരും വില്‍ക്കുവാന്‍
രണ്ട്‌"ക്യാപ്‌സ്യൂളു"മായ്‌ ഒന്നോണസദ്യേടേം
രണ്ടാമത്തേത്‌ പാല്‍പ്പായസത്തിന്റെയും.



Thursday, August 7, 2008

തടവ്‌


കാണുവാന്‍മാത്രം കൊതിച്ചൊരെന്‍മുന്നില്‍
കണിക്കൊന്നയായി നീ പൂത്ത്‌നിന്നു.
കേള്‍ക്കുവാന്‍മാത്രം കൊതിച്ചപ്പൊഴാശബ്ദം
കോള്‍മയിര്‍കൊള്ളിയ്ക്കും ഗാനങ്ങളായ്‌.
പൂവൊന്ന്ചോദിച്ചതേയുള്ളെനിയ്ക്കായ്‌ നീ
പൂവസന്തത്തിന്‍പടിതുറന്നൂ.
വാനിലുയരുവാനെന്റെമോഹങ്ങള്‍ക്ക്‌
പൂനിലാവിന്റെ ചിറകു നല്‍കീ.
ഓമനിച്ചീടാനൊരോര്‍മ്മ ഞാന്‍ ചോദിച്ചു.
ഓമനേ, നീ തന്നെനിയ്ക്ക്‌ നിന്നെ.
വിട്ടുപോവാതിരിയ്ക്കാനൊടുവില്‍ കരള്‍-
ക്കൂട്ടില്‍ നീയെന്നെ തടവിലിട്ടൂ..

Wednesday, August 6, 2008

മഴമുകിലൊളിവര്‍ണ്ണാ..


കരിന്തിരിമണം നിറഞ്ഞുനില്‍ക്കുമീ-
യിരുള്‍മുറിയില്‍ ഞാന്‍ തനിച്ചിരിയ്ക്കുന്നു
കരുണതോന്നണേയിവളിലെന്നെന്നും
കരുണസാഗരാ, ദയാനിധേ, കൃഷ്ണാ..

അറിയാതേചെയ്തോരപരാധങ്ങളും
അറിഞ്ഞുചെയ്തുപോയവയുമൊക്കെവേ
അറിവിന്‍വാരിധേ, പൊറുത്തിടേണം നീ
കരിമുകില്‍വര്‍ണ്ണാ, കദനനാശകാ..

ഇതുവരെ നിന്റെ തുണയുണ്ടായിരു-
ന്നതുകൊണ്ട്‌ ഞാനിന്നിവിടെവന്നെത്തി.
അധികദൂരമില്ലിനിനടക്കുവാന്‍
അതിനാല്‍നേര്‍വഴിയെനിക്കുകാട്ടണം..

വഴിയില്‍, മാളത്തില്‍ ദുരിതജാലങ്ങള്‍
ഇഴജന്തുക്കള്‍പോല്‍ പതിയിരിപ്പുണ്ടാം
മഴമുകിലൊളിമണിവര്‍ണ്ണാ നിന്റെ
മിഴികളെന്റെമേല്‍ പതിയണേ, സദാ..

Sunday, August 3, 2008

ശിഷ്ടജീവിതം


പുല്ലുമേഞ്ഞൊരുകുടില്‍; അരികത്തായി ഒരു
കല്ലോലിനിയും വേണം; കുളിര്‍കാറ്റേറ്റിരിയ്ക്കാന്‍
കല്ലുകെട്ടിയപടവുകളും; തണലേകാന്‍
ചില്ലകളേറേയുള്ള മരങ്ങള്‍ ചുറ്റും വേണം.

വേണ്ട വൈദ്യുതി, ദൂരഭാഷിണി, പത്രം, പാലും;
വേണ്ട വാഹനങ്ങളും ദൂരെയെങ്ങോട്ട്‌ പോകാന്‍?
രണ്ടുമൂന്ന് പാത്രങ്ങള്‍ മതിയാകും ഭക്ഷണം
ഉണ്ടാക്കുവാനും, അത്‌ വിളമ്പിവെച്ചീടാനും.

ഇട്ടിരുന്നെന്തെങ്കിലും കഴിക്കാന്‍ മരത്തിന്റെ
വട്ടപ്പലകമതി; മേശ, കസേര, പിന്നെ
കട്ടിലുമുണ്ടാവണം; ഓരോന്ന്മതി; പക്ഷേ
പാട്ടുപാടുന്നപെട്ടി ഒഴിവാക്കീടാന്‍ വയ്യ.

കൊച്ചലമാരവേണം, വായിച്ച പുസ്തകങ്ങള്‍
വച്ചിടാന്‍, എഴുതുവാനിത്തിരി കടലാസ്സും...
ഉച്ചത്തില്‍ ചിരിച്ചോളൂ, കിട്ടുമോ ഇതിനേക്കാള്‍
മെച്ചമായൊരു ശിഷ്ടജീവിതം ആര്‍ക്കെങ്കിലും?

Friday, August 1, 2008

ജാതി


"ഏതാ ജാതി ?"
"കണ്ടിട്ടു മനസ്സിലായില്ലേ ?"
"ഇല്ല"
"കണ്ടിട്ടു മനസ്സിലാകാത്തവന്‌ കേട്ടാലെങ്ങിനെ മനസ്സിലാകും"

(ശ്രീ നരായണ ഗുരു; ഒരു യാത്രയ്ക്കിടയില്‍)

നമ്പിയാരല്ല മേനോനോ നായരോ
നമ്പൂരിയല്ല ചോനോ ചെറുമനോ
അമ്പലവാസിയല്ലിവന്‍ പട്ടരോ
തമ്പുരാനല്ല തമ്പിയോ പിള്ളയോ

"എന്ത്‌ ജോലിചെയ്തൂ നിന്റെ പൂര്‍വികര്‍
സന്തതികള്‍ക്ക്‌ ഭക്ഷണം നല്‍കുവാന്‍?"

"നന്തുണി മീട്ടി പാടുമവര്‍ക്ക്‌ ധ-
ന്വന്തരിയായിരുന്നു സര്‍വസ്സ്വവും
മന്ത്രവും, ഒറ്റമൂലി മരുന്നുംകൊ-
ണ്ടെന്തസുഖവും മാറ്റിയിരുന്നവര്‍
എന്തിന്‌, നാട്ടുരാജനെ, കൊട്ടാര-
മന്ത്രിമാരെവരെ ചികിത്സിപ്പവര്‍
പത്ത്‌നൂറ്‌വര്‍ഷങ്ങളായെങ്കിലും
പുത്തനായ്‌ അറിവേറെവന്നെങ്കിലും
ഹൃത്തടത്തില്‍ സ്മരിയ്ക്കേയുടനവര്‍
എത്തിടാറുണ്ടനുഗ്രഹമേകുവാന്‍.