Tuesday, August 9, 2011

ശ്രീലതാ..

---------
ജന്മാന്തരങ്ങളായ്
ഞാന്‍ കൊതിച്ചിരുന്ന
മോഹസാഫല്യത്തിന്റെ,
നിര്‍വൃതിയുടെ
ഈ നിമിനേരങ്ങളില്‍ ;
ദുര്‍ബലമായ
എന്റെ പ്രാണന്‍
പിടഞ്ഞൊടുങ്ങിയിരുന്നെങ്കില്‍ !
എനിക്കിനി
സ്വപ്നങ്ങള്‍ വേണ്ടാ
അവയിലെ രത്നങ്ങളും വേണ്ടാ;
ജന്മങ്ങള്‍ വേണ്ടാ,
അവയിലെ പുണ്യങ്ങളും വേണ്ടാ;
അക്ഷരങ്ങള്‍ വേണ്ടാ,
അവയിലെ അമൃതും വേണ്ടാ...

അഷിത..

-----------
ഇന്നലേയും
എന്റെ സ്വപ്നങ്ങളില്‍
നീ വിരുന്ന് വന്നിരുന്നു.
വാര്‍മഴവില്ലിന്റെ തുഞ്ചത്തുനിന്നും
താഴോട്ടൂര്‍ന്നിറങ്ങി,
ഹരിതാഭമായ പാടത്തിന്റെ
അങ്ങേക്കരയില്‍ നിന്നും
വഴുക്കുന്ന വരമ്പിലൂടെ
രണ്ടുകൈകളും വശങ്ങളിലേയ്ക്കുയര്‍ത്തി,
നീ
എന്നരികിലോടിയെത്തി..
പുഷ്പശയ്യവിരിച്ച
അരളിമരത്തണലില്‍
ഒന്നുമൊന്നുമുരിയാടാതെ,
നാമന്യോന്യം നോക്കിയിരുന്നു.
എത്ര പെട്ടെന്നാണ്
സന്ധ്യയായത്?
മഴവില്ല് അപ്പോഴും മാഞ്ഞിരുന്നില്ല.
എഴുന്നേറ്റ്, വന്നപോലെതന്നെ
നീ തിരിച്ചു പോയി..
ഈ വെളുപ്പാന്‍ കാലത്ത്,
കിടക്കയില്‍ തനിച്ചെങ്കിലും,
അഷിതാ,
നിന്റെ സാമീപ്യം
ഞാനറിയുന്നു...

നീ..

-----
നിലാവിലുതിര്‍ന്ന
ഒരു മഞ്ഞുതുള്ളി,
എന്റെ ചുണ്ടത്ത്;
കിനാവിലുണര്‍ന്ന
ഒരുവളകിലുക്കം
എന്റെ നെഞ്ചകത്ത്..
പറന്നകന്ന
ഒരു രാപ്പാടിയുടെ മൃദുസ്വനം,
എന്റെ കാതുകള്‍ക്ക്.
പിടഞ്ഞുവീണ
ഒരാത്മാവിന്റെ രോദനം,
എന്റെ പ്രാണനാളത്തിന് ‍‌..‌