Saturday, April 28, 2007

ശ്യാമപുഷ്പം


മണ്‍ചിരാതിലൊരുസ്നേഹനാളമായ്‌
നെഞ്ചിനുള്ളിലൊളിമിന്നിയിപ്പൊഴും
പുഞ്ചിരിപ്പരിമളംപരത്തുമൊ-
രഞ്ചിതള്‍ ശ്യാമവര്‍ണപുഷ്പമേ

എന്തിനെന്നെകരയിക്കുവാന്‍തുനി-
ഞ്ഞെന്തിനിത്രയകലത്തു നില്‍പു നീ
നൊന്തുവോ തളിരിളം മനസ്സു ഞാ-

നെന്തുചെയ്യണമതൊന്നു ചൊല്ലുമോ?

പൊന്നലുക്കുകളണിഞ്ഞയോര്‍മകള്‍
തുന്നിയോരുഹരിതാഭകമ്പളം
തെന്നിമാറിമറയുന്ന നാള്‍വരെ
നിന്നെയെന്റെഹൃദയംപുണര്‍ന്നിടും

Thursday, April 26, 2007

കൃഷ്ണകൃപ


ഗുരുവും വായുവു മൊരുമിച്ചുവാഴുന്ന
തിരുസന്നിധിയില്‍ ഞാന്‍ ചെന്നൂ
ഒരുനോക്ക്‌ കണ്ണന്റെതിരുമുഖം കണ്ടു എന്‍
നരജന്മം ധന്യമായ്‌ത്തീര്‍ന്നൂ

നിറമനസ്സും,നിറകണ്‍കളുമായ്‌ നിന്റെ
തിരുമുമ്പില്‍ തൊഴുതു ഞാന്‍ നില്‍ക്കെ
അറിയുന്നു ഞാന്‍ കണ്ണാ,നിന്‍ കൃപാനുഗ്രഹ
കരുണയുംവാല്‍സല്യവായ്പും

ഒരുനേരമെങ്കിലും നിന്നെസ്മരിയ്ക്കാതെ,
തിരുനാമ മന്ത്രമോതാതെ,
ഒരുനാളുംതീരില്ല; നിന്നെത്തൊഴാനെനി-
യ്കൊരുജന്മംകൂടിത്തരേണം

Wednesday, April 25, 2007

അമ്മേ...

സന്മനസ്സുള്ളവര്‍ക്ക്‌ സമാധാനമേകാനായ്‌
നിന്‍മകന്‍ഭൂമിയില്‍വന്നൂ
അമ്മേ..ലോകമാതാവേ..
ഞങ്ങള്‍ക്കുവേണ്ടിപ്രാര്‍ത്ഥിക്കണേ

(സന്മന...

സ്നേഹിക്ക തങ്ങളില്‍ തങ്ങളിലെന്നോതി
ദ്രോഹിക്കുന്നവരേയും
കല്ലുമായ്‌നിന്നവരോടവന്‍ പാപങ്ങള്‍
ഇല്ലെങ്കിലെറിയുവാന്‍ചൊല്ലീ

(സന്മന...

കാല്‍വരിക്കുന്നിലെ കുരിശില്‍കിടന്നവന്‍
'കൈവിട്ടതെന്തെ'ന്നുകേണൂ
ഞങ്ങള്‍തന്‍പാപങ്ങളൊന്നായവനേറ്റു
മണ്ണിലനശ്വരനായീ

(സന്മന...



ഒരുപെണ്‍കുരുവി..

ഈണവുംമൂളിയൊരോമനക്കുരുവിയെന്‍
ജാലകവാതിലില്‍ വന്നിരുന്നു
തൂമഞ്ഞുവീണുനനഞ്ഞചിറകുക
ളോമനച്ചുണ്ടിനാല്‍ചിക്കിനീര്‍ത്തി

തെല്ലുചെരിച്ചുതലപിടിച്ചു,കണ്ണാല്‍
മെല്ലെത്തിരഞ്ഞെന്‍മുറിയിലാകെ
പിന്നെപ്പറന്നതു ഒട്ടുംകറങ്ങാത്ത
പങ്കച്ചിറകിന്മേല്‍ചെന്നിരുന്നു

കട്ടിലില്‍തന്നെകിടന്നാക്കിളിയെ ഞാ-
നൊട്ടൊരുകൗതുകത്തോടെനോക്കി
കണ്ണാടിനോക്കിചിറകടിച്ചപ്പൊഴേ
പെണ്ണാണിവളെന്നു ഞാന്‍നിനയ്ച്ചു

പിന്നെപ്പൊടുന്നനെവന്നവഴിയ്ക്കവള്‍
എന്നെനോക്കാതേപറന്നുപോയീ
കട്ടിലും;മീതെ,കറങ്ങാത്തപങ്കയും;
ഒറ്റയ്ക്കായ്‌ വീണ്ടും, ഞാന്‍ എന്‍മുറിയില്‍!

Tuesday, April 24, 2007

വീണ്ടും അന്ധനായി


അന്ധനായിരുന്നില്ലജന്മനാ, കാണാന്‍നല്ല
ചന്തമേറുന്നകണ്‍കള്‍ നല്‍കിയിരുന്നൂ ദൈവം
ബാല്യകൗമാരങ്ങളില്‍,യൗവ്വനാരംഭത്തില്‍ തന്‍
ചേലൊത്തമിഴികളാല്‍ ലോകത്തെയവന്‍നോക്കി
നീലനീള്‍മിഴിയുള്ളപെണ്‍കൊടിയൊരുവള്‍തന്‍
ആലസ്യഭാവംകണ്ടൂ;നെഞ്ചകം പിടഞ്ഞന്ന്‌
ഒരുനോട്ടത്തിന്‍ശരമേറ്റകം നീറാനായി
ഒരുപാടലഞ്ഞു,പിന്നതുമാത്രമായ്ചിന്ത
ഇത്തിരിനേരംകൈകള്‍കോര്‍ത്തുപിടിച്ചുംകൊ-
ണ്ടിത്തിരിദൂരം മെല്ലെ നടന്നതായിത്തോന്നി
ഒന്നുകണ്‍ചിമ്മിത്തുറന്നാ ഞൊടിയിടകൊണ്ട്‌
ഒന്നുമേകാണാനില്ലാതായിരുള്‍വന്നൂചുറ്റും
എങ്ങുപോയ്നീലോല്‍പലമിഴിയാള്‍?തുടുവിരല്‍-
ത്തുമ്പിന്റെമൃദുസ്പര്‍ശം?എങ്ങുപോയ്‌ മറഞ്ഞെല്ലാം?
അന്ധകാരത്തിന്‍ലോകത്താശ്വാസംതരാനായി
സാന്ധ്യതാരകയൊന്ന്‌വന്നണഞ്ഞത്‌ ഭാഗ്യം!
ആഴ്ചകള്‍,മാസങ്ങള്‍,വര്‍ഷങ്ങളേറെക്കഴിഞ്ഞ്‌
കാഴ്ചതിരിച്ചുകിട്ടീ; കണ്ടുനീള്‍മിഴിയാളെ
അടുത്തൂ,ജന്മാന്തര സ്മൃതിയാലെന്നപോലെ
തുടിയ്ക്കുംഹ്രുദയത്തിലായിരംപൂക്കള്‍പൂത്തു
പെട്ടെന്നുവിരല്‍നഖത്താലവള്‍കണ്‍കള്‍കുത്തി-
പ്പൊട്ടിച്ചു,നിണംവാര്‍ന്നു,അന്ധനായ്‌ വീണ്ടുമവന്‍
കാരണമറിവീല; എന്തുതെറ്റവന്‍ചെയ്തൂ
കാരുണ്യലേശമില്ലാതിങ്ങനെയവള്‍ചെയ്‌വാന്‍

Thursday, April 19, 2007

ഒരു കുറ്റസമ്മതം

ഏപ്രില്‍ 19

പ്രേമമായിരുന്നില്ല;നിന്നോടുതോന്നിയത്‌
കാമമായിരുന്നെന്നതിപ്പോള്‍ഞ്ഞാനറിയുന്നൂ
സ്നേഹമായിരുന്നില്ല;ഓരോനിമിഷത്തിലും
മോഹിച്ചിരുന്നൂനിന്നെസ്വന്തമായ്കിട്ടാനായി

പേരിനെങ്കിലുമൊരുകാമുകിയില്ലെന്നാകില്‍
ആരോടുചൊല്ലാന്‍,പ്രേമമോലുന്നവരികളെ?
തൂലികത്തുമ്പില്‍വന്ന്ഊയലാടുന്നവാക്ക്‌
പീലിനീര്‍ത്താടാനൊരുകാമുകിയുണ്ടാവണം

അത്രയേനിനച്ചിരുന്നുള്ളു;ഞാനാദ്യമൊക്കെ
എത്രകിട്ടിയോപിന്നീ ടതെല്ലാംസൗഭാഗ്യങ്ങള്‍
എങ്കിലുംനന്ദിയുണ്ട്‌,തന്നതിനൊക്കെ.മുത്തേ
നെഞ്ചില്‍നീയുണ്ടാമെന്നും,നീതന്നൊരോര്‍മകളും

യാത്ര.

ഏപ്രില്‍ 18

ഒരുമിച്ചുനടന്നുനമ്മളീ-
പിരിയുംവഴിയുടെമുമ്പിലെത്തുവാന്‍
ഒരുപാടിനിയുംനടക്കണം
ഇരുളും മുമ്പൊരുദിക്കിലെത്തുവാന്‍

വിരല്‍കോര്‍ത്തുനടന്നവേളയില്‍
ചിരിയും,തങ്ങളില്‍ചാടുവാക്കുമയ്‌
ഒരുവട്ടവുമോര്‍ത്തതില്ലനാം
പിരിയേണ്ടുന്നവരെന്നയുണ്മയെ

ഇനിയുള്ളവയൗപചാരികം
തനിയേപോകണമിക്ഷണംമുതല്‍
ഇനിയീപാതകള്‍കൂട്ടിമുട്ടിയാല്‍
ഇനിയും നാമൊരുമിച്ചുചേര്‍ന്നിടും.


ചൂട്‌

ഏപ്രില്‍ 16

വേനല്‍ചൂടില്‍പുറവുമകവുംവേവുന്നൊരീവേളയില്‍
കാണാകുന്നൂ അവിടവിടെയായ്‌കാനല്‍ജലപ്പാളികള്‍
വേനല്‍ക്കാറ്റില്‍പൊടിയുയരുന്നൂ,വേണ്ടാത്തഗന്ധങ്ങളും
താനേതോന്നുംശിവ!ശിവ!മഴയിങ്ങെത്തുന്നതെന്നൊരിയ്ക്കല്‍

സീലിംഗ്‌ഫാനുകളൊമ്പതെണ്ണമുണ്ടുമുകളില്‍തൂങ്ങുന്നുവെന്നാകിലും
മേലൊട്ടുന്നവിയര്‍പ്പിനെതിരെചൊല്ലുംക്ഷമാപണങ്ങള്‍
നാലോ അഞ്ചോ നിമിഷമിവിടെസപ്പെ്ല‍യില്ലാതെപോയാല്‍
ഭൂലോകത്തെസകലതിനെയുംആകെ ശപിക്കാന്‍ തോന്നും

റോഡാണെങ്കില്‍തണല്‍മരമൊന്നുമില്ല,ഓടുംശകടങ്ങള്‍തന്‍
കാടാണല്ലോ ഇരുപുറവുമായ്‌ പായുന്നതെങ്ങോട്ടഹോ
പേടിയ്ക്കേണംതലതിരിയലോ,ദാഹമോ മറ്റോവന്നാല്‍
ഓടിപ്പോയിതടിയെയൊരുവിധംഡോക്ടറേയേല്‍പ്പിയ്ക്കണം

Wednesday, April 11, 2007

മറുപടി


ചോദിച്ചിരുന്നുനീ,എന്നൊടൊരുനാളി-
ലേതാണ്‌കൂടുതലിഷ്ടമെന്ന്‌
ചേതോഹരം നിന്‍ ശരീരത്തെയൊ?അനു-
ഭൂതികള്‍പൂക്കും മനസ്സിനേയോ?
ഉത്തരം നല്‍കേണ്ടതെന്തെന്നറിയാതെ
ഇത്തിരിനേരം പകച്ചുപോയ്‌ ഞാന്‍
അസ്തികള്‍പൂക്കുമുന്മാദമാണവളെന്ന
വാസ്തവമെങ്ങിനെചൊല്ലേണ്ടു ഞാന്‍
അസ്വസ്തമാമെന്‍ മനസ്സിന്റെസാന്ത്വന-
സ്പര്‍ശമവളെന്നുംചൊല്ലാന്‍വയ്യ
സങ്കല്‍പതീരത്തണയുമൊരോളമാ-
യെങ്കിലും,നീയടുത്തുണ്ടാവണം
കാതങ്ങളോളം നടന്നുവലഞ്ഞൊരാള്‍
ശീതളഛായയിലെത്തിയപോല്‍
തിങ്ങിനില്‍പുണ്ട്‌ വേറായിരം മോഹങ്ങ-
ളെങ്ങിനെ നിന്നോടുചൊല്ലിടുംഞ്ഞാന്‍?

Sunday, April 8, 2007

ജന്മാന്തര ബന്ധം


ആഭിചാരത്താലെയെന്നപോലെന്നുള്ളി-
ലാസക്തിനിന്‍ നേര്‍ക്കുറഞ്ഞതുകാരണം
ആരുമറിയുന്നില്ലയെങ്കിലുമെന്‍ മനം
ആകെപ്പുകയുന്നൂ,അസ്വസ്തമാവുന്നൂ..

രാത്രികള്‍നിദ്രാവിഹീനങ്ങളായ്‌;പകല്‍-
മാത്രകളില്‍ശ്രദ്ധതീരെയില്ലാതെയായ്‌
എത്രമറക്കന്‍ശ്രമിക്കിലും നിന്നോര്‍മ-
മാത്രമാണെന്നന്തരംഗത്തിലെപ്പൊഴും..

ആരുംകവിയാകും,ഗായകനുമാവു-
മാനീലനേത്രങ്ങള്‍നോക്കിനിന്നീടവേ
ആയിരംജന്മങ്ങളെങ്കിലുമൊന്നായ-
താവണം,ഈയാത്മബന്ധത്തിന്‍ കാരണം.

Thursday, April 5, 2007

സ്നേഹിതനൊരു കത്ത്‌


ഒത്തിരിനാളായ്‌ നിന്നെയറിയിച്ചില്ല; ഞാനി-
ന്നിത്തിരിപ്രേമത്തിലാണെന്നകാര്യം,സുഹ്രുത്തെ
ആരാണെന്നതുമാത്രം ചോദിക്കരുത്ചില-
കാരണങ്ങളാലത്‌ വെളിപ്പെടുത്തിക്കൂട
എങ്കിലുംചൊല്ലട്ടെ ഞാന്‍ ഈ'യാത്രാവസാന'ത്തില്‍
ഇങ്ങനെയൊന്നുവന്നുപെട്ടകാരണങ്ങളെ
മോഹിച്ചുപോകും ആരും ഒറ്റനോട്ടത്തില്‍,സ്നേഹം
ദാഹിച്ചുവലഞ്ഞോരെന്‍ ഉള്ളില്‍ചേക്കേറിയവള്‍
ഒന്നുമിണ്ടിയാല്‍മുത്ത്‌ പൊഴിയും വചനങ്ങള്‍
മിന്നുന്ന നയനങ്ങള്‍,ചിരിയോ,ചേതോഹരം!
ചുരുണ്ട്‌,തെല്ലുനീളംകുറഞ്ഞമുടി,സ്വല്‍പ-
മിരുണ്ടനിറം,അവള്‍ക്കിണങ്ങും നന്നായത്‌
താമസംവിനാ ഞങ്ങളൊന്നിയ്ക്കും,എന്നാലെന്റെ
പ്രേമത്തിന്‍ കാര്യം അവള്‍ക്കിപ്പോഴുമറിയില്ല
എങ്കിലുമവളെന്റെകണ്മുന്നിലെങ്ങാന്‍ വന്നാല്‍
നെഞ്ചില്‍ പെരുമ്പറകള്‍ മുഴങ്ങുന്നതായ്‌ തോന്നും
ഇത്രയും എഴുതി ഞാന്‍ തല്‍ക്കാലം നിറുത്തട്ടെ
മിത്രമെ,ഇനിനിന്റെ കത്തുകണ്ടിട്ടെഴുതാം


Monday, April 2, 2007

എന്റ്രന്‍സ്‌


എന്റ്രന്‍സ്‌പരീക്ഷയ്ക്ക്‌ കുട്ടികളെയുംകൂട്ടി
എത്തുന്നൂരക്ഷിതാക്കള്‍,കാലത്തേകൂട്ടത്തോടെ
കാറിലും നടന്നുമായ്‌ സഞ്ചിയുംതൂക്കിയവര്‍
കാക്കനാട്ടുള്ളവരുണ്‍ വിദ്യാലയത്തിന്‍ മുന്നില്‍
തണലോ,നില്‍ക്കാനുള്ളോരിടമോ അവിടില്ല
മണിയൊമ്പതാക്കാനയ്‌ നില്‍ക്കുന്നൂനടുറോട്ടില്‍
പത്തുനാനൂറോളംപേര്‍ വടക്കുഭാഗത്തുനി-
ന്നെത്തിയിട്ടുണ്ടാസ്കൂളില്‍,കേന്ദ്രങ്ങള്‍പലതുണ്ട്‌
രക്ഷിതാക്കളില്‍മിക്കപേരുടേയുംകണ്‍കളില്‍
കത്തിനില്‍ക്കുന്നുണ്ടല്ലൊ ആകാംക്ഷാതിരിനാളം
കാറിലിരുന്നൊരമ്മവീശുന്നു,മകനെയാ-
ഡോറില്‍ചാരിയച്ഛനും,പത്രത്താളുകള്‍കൊണ്ട്‌
കുടിയ്ക്കാന്‍ കുപ്പിവെള്ളംകൊടുക്കുന്നുണ്ടൊരമ്മ
കഴിക്കന്‍ ബിസ്കറ്റുണ്ട്‌ ചോക്ലേറ്റും'ലേസു'മുണ്ട്‌
അറിയുന്നവരുണ്ടാകൂട്ടത്തില്‍പരസ്പരം
പറയുന്നുണ്ട്ചില ഉപചാരവാക്കുകള്‍
ഒമ്പതേകാലിന്നാണ്‌ഗേറ്റൊന്നുതുറന്നത്‌
കമ്പിതഗാത്രത്തോടെകുട്ടികളുള്ളില്‍ കേറി
രക്ഷിതാക്കളോചൊല്ലി'ബെസ്റ്റോഫ്‌ ലക്‌'പിന്നെയവര്‍
ഭക്ഷണം കഴിക്കാതെ നില്‍ക്കണമെങ്ങുപോകാന്‍
മണിയൊന്നരയാകും കുട്ടികള്‍തിരിച്ചെത്താന്‍
മണിക്കൂറുകള്‍മൂന്ന് എങ്ങിനെചിലവാക്കും

Sunday, April 1, 2007

മോഹപുഷ്പങ്ങള്‍


അരുതാത്ത ഒന്നാണിതെന്നെനിക്കെപ്പൊഴു-
മറിയാം, എന്നാലുമെന്‍ മുത്തേ
നിറയുന്നൂ,നിന്നെക്കുറിച്ചുള്ളൊരോര്‍മകള്‍
തിരകള്‍പോല്‍ വന്നെന്റെയുള്ളില്‍..

ഒരുനാളുംവിടരില്ല,നറുമണംചൊരിയില്ലീ-
തരുവിന്റെ മോഹപുഷ്പങ്ങള്‍
ഒരുഗദ്ഗദത്തിലൊടുങ്ങീടുമീചെറു-
കുരുവിതന്‍ പ്രേമഗാനങ്ങള്‍..

കരളിന്‍ ചിരാതില്‍ കരിന്തിരിയായ്‌ മുനി-
ഞൊരുതിരി,സ്നേഹക്കുറവാല്‍
ഒരുപാഴ്ക്കിനാവായി ഇനിയെന്റെസ്വപ്നങ്ങള്‍
വിരിയില്ലൊരിയ്കലും മനസ്സില്‍!