Tuesday, March 31, 2009

കര ദൂരെയാണ്‌

മഞ്ചാടിതോല്‍ക്കുന്നചുണ്ടില്‍നീയെപ്പൊഴും
പുഞ്ചിരിയൊന്നൊളിപ്പിച്ചിരുന്നൂ
നെഞ്ചില്‍, കുളിര്‍മഴപെയ്തിറങ്ങീ കിളി-
ക്കൊഞ്ചലായ്‌ വാക്കുകള്‍ മാറിയപ്പോള്‍।


ദൂരെ, നീലാകാശസീമയില്‍മിന്നുന്ന
താരകളായ്‌ നിന്റെ കണ്ണിണകള്‍
കൂരിരുള്‍ചുറ്റിലുംമൂടവേയാവഴി-
ത്താര, നീകാണിച്ചുതന്നതല്ലേ?

പിന്നെ, തിരിച്ച്‌ ഞാനെത്തുംവരെ കാത്ത്‌-
നിന്നില്ല നീ, ഞാനറിഞ്ഞുമില്ല.
എന്നോട്‌ ചൊല്ലിയില്ലാരുമതേപ്പറ്റി
നിന്നെയോ, കണ്ടതേയില്ലയെങ്ങും.

എങ്ങുപോയ്‌ ഓമലേ എന്നെത്തനിച്ചാക്കി-
യെങ്ങുപോയ്‌? ഞാനലഞ്ഞെത്രതേടി.
വിങ്ങുന്നൊരോര്‍മ്മനീ, ഇന്നുമാദു:ഖത്തില്‍
മുങ്ങുന്നു ഞാന്‍. കരയെത്രദൂരെ?

Thursday, March 26, 2009

നഷ്ടങ്ങള്‍

ഇന്നലെ,അബദ്ധത്തില്‍ മുപ്പത്തിയെട്ട്‌വര്‍ഷം
മുന്നിലെ ഡയറിയെന്‍ അലമാരയില്‍കണ്ടു.
പിന്നെയാകൗമാരത്തിന്‍ വിഹ്വലതകള്‍ ഇഴ-
തുന്നിയപദങ്ങള്‍ ഞാന്‍ വായിച്ച്‌ ചിരിച്ചേറെ.

കണ്ടു ഞാനതില്‍ മാര്‍ച്ച്‌മാസത്തെത്താളില്‍ പീലി-
ത്തണ്ടൊന്ന്, ഉണങ്ങിയ പനിനീര്‍ദലങ്ങളും
ചുണ്ടുകള്‍ വിതുമ്പിയോ, ഒന്നിച്ച്‌ നടന്നവര്‍
രണ്ടായിടുമ്പോള്‍ കുറിച്ചിട്ട വാക്കുകള്‍കണ്ട്‌.

കേള്‍ക്കുന്നു മൊബൈല്‍നാദം, മകന്റെതാവാം റസൂല്‍
പൂക്കുട്ടിയുടെ "ജെയ്ഹോ", ഉറപ്പായ്ചൊല്ലാമിനി
ആക്കുട്ടിയെക്കിട്ടില്ല ഉറക്കെവിളിച്ചാലും
നോക്കണ്ട, ചുരുങ്ങിയതരമണിക്കൂര്‍നേരം

ഒന്ന് ഞാനറിയുന്നു നഷ്ടമായ്‌ ലോകത്തിന്ന്
ഇന്നലെ സ്നേഹംതന്ന സ്നിഗ്ദത, മധുരിമ.
പിന്നെ, യാന്ത്രികത, ആവേഗം എല്ലാംചേരുമ്പോള്‍
പിന്നിലായ്‌ പോവുന്നു ഞാന്‍, എന്‍കുറ്റമല്ലെങ്കിലും

Wednesday, March 25, 2009

കാരണം

കാരണമില്ലാതെ സംഭവിക്കില്ലൊരു
കാര്യവും എന്നത്‌ സത്യമാണെങ്കിലും
ആരറിഞ്ഞൂ, പ്രേമമെന്തുകൊണ്ടെപ്പോ-
ളൊരാളോട്‌ തോന്നുവാനുള്ളൊരു കാരണം.

പോയജന്മങ്ങളിലെപ്പൊഴോ ഒന്നായ-
തായിരിയ്ക്കാം, പിന്നെ വേര്‍പെട്ടകലേയ്ക്ക്‌
പോയതും, മുന്‍പേ വിധിച്ചത്‌ പോലെയാ
നായികയെത്തന്നെ വീണ്ടും ലഭിയ്ക്കുവാന്‍ !

കാണുന്നമാത്രയില്‍ ഉള്ളിന്റെയുള്ളിലെ
കോണിലൊരിക്കിളി, ദൂരെനിന്നെത്തുന്ന
വേണുനാദംപോലെ, മായികദര്‍ശനം
പ്രാണനിലേതോ കുളിരല വീശിടും..

എന്തുകൊണ്ടാണ്‌ ചിലര്‍ക്കുള്ളിലീരസ-
തന്ത്രപരിണാമമെന്നതറിയില്ല.
എന്തിനെന്നുള്ള ചോദ്യങ്ങള്‍ പലപ്പൊഴും
ചിന്തകള്‍ക്കപ്പുറത്താകുവാനും മതി..

Tuesday, March 24, 2009

മനസ്സിലുമൊരുമരുഭൂമി

അരികിലോ അകലെയോ കുളിരേകുവാനില്ല
ഒരുമരുപ്പച്ചയീമരുഭൂമിയില്‍
ഉരുകിത്തിളയ്കുന്നൊരീവെയില്‍ച്ചൂടെന്റെ
കരളിലുംനിറയുന്നതറിയുന്നു ഞാന്‍.

പിരിയവേ,യാത്രാമൊഴിയ്ക്കായി വാക്കുകള്‍
തിരയവേ,അന്നാത്രിസന്ധ്യയിലെ
ഇരുളിലുംകണ്ടു ഞാന്‍ നീരിറ്റിനിന്നൊരാ
കരിമഷിയെഴുതിയമിഴിയിണകള്‍.

വിരലുകള്‍കയ്യില്‍മുറുകവേചോദിച്ചു
തിരികെയെത്തുംവരെ കാക്കുമോ നീ?
ഉരിയാടിയില്ലനീയൊന്നുമന്നെന്നോട്‌
അറിയാമെനിയ്ക്ക്‌ നിന്‍ അന്തരംഗം.

ഇരുള്‍വന്ന്നിറയവേ ഒറ്റയ്ക്ക്‌ വാനിലെ
തിരികളെനോക്കി ഞാനിങ്ങിരിയ്ക്കും.
അറിയുമോ?,എത്രയുംവേഗമെനിയ്ക്‌ക്‍നിന്‍
അരികിലെത്തീടാന്‍ തിടുക്കമായീ

Friday, March 6, 2009

അനുരാഗം

അനുരാഗമോ?,എനിയ്ക്കറിയില്ലിതെന്നുള്ളി-
ലുണരന്നു മണിവേണുമൃദുരാഗമായ്‌
അനുമാത്രകേള്‍പ്പൂ ഞാന്‍ ആരോവിളിച്ചപോല്‍
മനതാരില്‍നിന്‍നാമമൊന്നുമാത്രം.

ഒരുവിളിപ്പാടിന്നുമകലെവെച്ചേ ദീപ-
മെരിയുമാമിഴികളെനിയ്ക്കുകാണാം
അരികിലെങ്ങാനുമാണെങ്കില്‍ പെരുമ്പറ
കരളില്‍മുഴങ്ങാന്‍തുടങ്ങുകയായ്‌

പലവട്ടമുരുവിട്ടുറപ്പിച്ചവാക്കുകള്‍
ജലധാരപോലുള്ളിലുയരുമെന്നാല്‍,
സ്ഥലകാലവിഭ്രമത്താല്‍, അവളെത്തിയാല്‍
പലവഴിതിരിയും, വരില്ലനാവില്‍.

ഒരുവട്ടമെങ്കിലുംകണ്ടില്ലയെങ്കില-
ന്നുരുകിത്തിളയ്ക്കുമെന്നന്തരംഗം,
ഒരുനോക്‌ക്‍കാണുവാന്‍മാത്രംകൊതിച്ചിടും.
അറിയില്ലിതനുരാഗമായിരിയ്ക്കാം

Thursday, March 5, 2009

ബാലികാവധു

എപ്പൊഴോവിളിച്ചെന്നെയുണര്‍ത്തി,പിന്നെ,പട്ടു-
കുപ്പായമിടുവിച്ചു,മാലകളണിയിച്ചു,
കുപ്പിവളയിടീച്ചു,കണ്മഷി,ചാന്തുംതേച്ചു.
തപ്പ്‌താളങ്ങള്‍ചുറ്റുമുയരുന്നത്‌ കേട്ടു.

അമ്മയോടിവന്നെത്തി,ചേര്‍ത്ത്‌പിടിച്ചു,തന്നൊ-
രുമ്മയെന്‍കവിളത്ത്‌; നനഞ്ഞോകണ്‍പീലികള്‍?
പൊന്‍മണിക്കുപ്പായത്തിന്‍ ചുളിവ്‌നീര്‍ത്തി ചൊല്ലീ
കണ്മണീ, നിനക്കിന്ന് കല്ല്യാണമാണോര്‍ത്തോളൂ..

എന്താണ്‌കല്ല്യാണമെന്നമ്മയോടാരായവേ,
പൊന്തിയാരവം,"വരന്‍എത്തി"യെന്നാരോചൊല്ലീ.
മുന്തിയകുപ്പായവുമിട്ടൊരുകുട്ടി മുന്നില്‍
എന്തതിശയം! ഇവന്‍എന്‍കളിക്കൂട്ടുകാരന്‍!!

ഉത്തരീയങ്ങള്‍തമ്മില്‍കെട്ടിയഗ്നികുണ്ഡത്തിന്‍
ചുറ്റിലുംവലംവയ്ക്കെ ഓര്‍ത്തു, ഞാനറിയാതെ
പുത്തനാം കളിപ്പാട്ടക്കെട്ടുകള്‍, കൂട്ടായിയവന്‍
എത്രയാഭരണങ്ങള്‍!, കല്ല്യാണമിത്‌കൊള്ളാം..

(വടക്കേഇന്ത്യയില്‍ ഇന്നും നടപ്പുണ്ടത്രേ ശിശുവിവാഹങ്ങള്‍!)

Tuesday, March 3, 2009

നിശ്ശേഷജാഢ്യാപഹേ..

കരിമുകില്‍നിറയുമ്പോള്‍ എന്മനസ്സാംനഭസ്സില്‍
വരുമൊരുമഴവില്ലിന്‍ വര്‍ണ്ണമോടക്ഷരങ്ങള്‍
ചെറിയൊരുകുളിര്‍കാറ്റായ്‌ പിന്നെയെന്‍ശോകമാകെ
പരിചൊടകലെയാക്കും ദേവിയെകൈതൊഴുന്നേന്‍.

ഒരുപിടിമണമില്ലാ പൂക്കളല്ലാതെയെന്റെ
കരമിതില്‍തരുവാനായ്‌, വേറെയാതൊന്നുമില്ല
ചരണമടിയനെന്നും കുമ്പിടാംനീവരങ്ങള്‍
വിരവിനൊടിവനേകാന്‍ കൂപ്പുകൈനീട്ടിടാം ഞാന്‍

സ്വരമൊഴുകണമെന്നും എന്റെനാവിങ്കല്‍നിന്നും
വിരിയണമെഴുതുമ്പോള്‍ അക്ഷരപ്പുഷ്പജാലം
ചൊരിയണമിനിയെന്നില്‍ അന്ധകാരത്തെമാറ്റാന്‍
ചെറുതിരിയണയാതേ നീകൊളുത്തേണമംബേ

Monday, March 2, 2009

എന്നെ കൊണ്ടുപോകാമോ?

മണ്‍കൂനയൊന്നിലിരിപ്പൂയിരുളില്‍ ഞാന്‍
കണ്‍പാര്‍ത്ത്‌, മുന്നിലെപ്പാതയിലൂടെ നീ
വെണ്‍തേര്‍തെളിച്ച്‌വന്നെത്തുന്നതും എന്റെ
കണ്ണീര്‍തുടപ്പതും, മാറോട്ചേര്‍പ്പതും.

എന്‍കൈപിടിച്ച്‌ നീ മുന്‍പേനടന്നാലു-
മെന്‍ജീവനായകാ, കൊണ്ടുപോയീടുമോ
എന്‍ദിവാസ്വപ്നഹംസങ്ങളലയുന്ന
വെണ്‍മേഘപാളികള്‍ക്കപ്പുറത്തേയ്ക്ക്‌ നീ..

പിന്നെ നമുക്ക്‌ നടക്കാം നിലാവിന്റെ
ചന്ദനസ്പര്‍ശവും,ഈണങ്ങള്‍മൂളുന്ന
തെന്നലിന്‍നേര്‍ത്ത സുഗന്ധവുമുള്ളൊരു
പൊന്നിന്‍നിറമാര്‍ന്ന ലോകത്തിലേയ്ക്ക്‌ നാം..