Saturday, June 22, 2019

മോഹസാഫല്യം 22.06.2017

ആഴക്കടലിലെ ആത്മാക്കൾ 22.06.2017

ആഴക്കടലിലെ ആത്മാക്കള്‍..
---------------------------------------------
1976. ആലുപ്പുഴയിലെ “മുല്ലപ്പന്തല്‍” എന്ന (കു) പ്രസിദ്ധമായ കള്ളുഷാപ്പില്‍, തോട്ടുവക്കത്തിരുന്ന്, കുളിര്‍ക്കാറ്റേറ്റ്, ഞാനും ഗോപിയും
അമൃതതുല്യമായ സുരപാനം നടത്തുന്നു. രണ്ടുകുപ്പിയും, ഞണ്ടുകറിയും ചെന്നപ്പോള്‍ സപ്‌ളേയര്‍ തങ്കപ്പന്‍ ചോദിച്ചു. “കരിമീന്‍ പൊള്ളിച്ചതു വേണ്ടേ?”
തോട്ടിലൂടെ തുഴഞ്ഞുനടന്നിരുന്ന ഏറ്റവും വലിയ കരിമീനെ ചൂണ്ടി ഞാന്‍ പറഞ്ഞു.. “എനിക്ക് ലവനെ വേണം...”
ഗോപി, പിന്നെ വലുതിനെ ചൂണ്ടിക്കാട്ടി. തങ്കപ്പന്‍ ഒരു വട്ടവലകൊണ്ടുവന്ന് അവയെ പിടിച്ച്, അടുക്കളയിലേയ്ക്കുപോയി..അതിനിടെ, വലിയ കരിമീന്‍, വട്ടവലയില്‍ക്കിടന്ന്, തന്റെ ഉണ്ടക്കണ്ണുകള്‍കൊണ്ട് എന്നെ നോക്കുന്നുണ്ടായിരുന്നു..
പതിനഞ്ചുമിനിട്ടുകഴിഞ്ഞ്, രണ്ടു കരിമീന്‍പൊള്ളിച്ചത് മേശപ്പുറത്തെത്തി.
വാഴയിലയുടെ നൂല്‍ക്കെട്ടഴിച്ചപ്പോള്‍ത്തന്നെ വായില്‍ വെള്ളമൂറുന്ന വാസന..
പിന്നെയൊരു രണ്ടുകുപ്പിയും ചേര്‍ത്ത് അവനെ അകത്തേയ്ക്ക് ചെലുത്തി..
നടുവിലെ വലിയ മുള്ളുമാത്രം ബാക്കിവരുന്ന എന്റെ കരിമീന്‍തീറ്റ തങ്കപ്പനു നന്നേ ബോധിച്ചു.
“സാറിനു കരിമീന്‍ തിന്നാനറിയാം..”
ഞാന്‍ പറഞ്ഞു..
“തങ്കപ്പാ എന്നാല്‍ തിന്നപ്പെടാന്‍ കഴിഞ്ഞതില്‍ ജന്മസാഫല്യംകണ്ട് ആഴക്കടലില്‍ ഈ കരിമീന്റെ ആത്മാവ് സന്തോഷത്തോടെ, അവിടത്തെ ദേവതയോട്, ഇനിയൊരു മീനായും.. ചാളയായോ, അയിലയായോ, ഐക്കൂറയായോ, സ്രാവായോ, എന്തിനു, തിമിംഗലമായിപ്പോലും പുനര്‍ജ്ജന്മം തരല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്നുണ്ടാവും..“
“ആഴക്കടല്‍ ? ആത്മാവ് ?”
തങ്കപ്പനു സംശയം തീരുന്നില്ല.. ഞാന്‍ വിശദീകരിച്ചു..
“തങ്കപ്പാ നമ്മളും, മൃഗങ്ങളും ഒക്കെ മരിച്ചാല്‍, നമ്മുടെ ആത്മാക്കള്‍, അങ്ങ് മുകളിലോട്ട്.. സ്വര്‍ഗ്ഗത്തിലോ, നരകത്തിലോ പോവും.. മീനുകള്‍ മരിച്ചാല്‍ അവരുടെ ആത്മാവ് അങ്ങ് ആഴക്കടലിലാ പോവുക..”
.
കള്ളുഷാപ്പിലെ സപ്‌ളെയര്‍പണി പത്തിരുപത് കൊല്ലമായി.. ഇങ്ങനൊന്ന് ആദ്യമായാ തങ്കപ്പന്‍ കാണുന്നതും, കേള്‍ക്കുന്നതും.

റൂമി 22.06.2016

രാധികയോട് 22.06.2015

രാധികയോട്.
==========
ഏതോ വിഷാദാര്‍ദ്രമേഘങ്ങളാകാശ-
വീഥിയില്‍ വേര്‍‌പെട്ട് ചിന്നിച്ചിതറവേ,
രാധികേ! നിന്നോട് മാത്രമായ് ഇന്നു ഞാ-
നോതട്ടെ, നമ്മള്‍ പിരിയുമീ വേളയില്‍.
ഓര്‍ക്കുന്നുവോ, നമ്മളാദ്യമായ്‌കണ്ടനാള്‍
നേര്‍ക്കുനേര്‍ ഒന്നുമേ മിണ്ടാതെ നിന്നതും ?,
വാക്കുകള്‍‌ക്കര്‍‌ത്ഥതലങ്ങള്‍, ഭാവങ്ങളും
ചേര്‍ക്കുവാനാവാതെ നിന്നൊരാ സന്ധ്യയെ ?
നീളുന്നൊരൊറ്റയടിപ്പാതയില്‍, നിലാ-
ച്ചീളുകള്‍ വീണുമയങ്ങിക്കിടക്കവേ,
ആളൊഴിയാന്‍‌കാത്തു നിന്നു ഞാനന്നെത്ര
നാളുകള്‍, കാണുവാനൊന്നു മിണ്ടീടുവാന്‍
പിന്നെ, പറഞ്ഞു നാമായിരം കാര്യങ്ങള്‍
പിന്നെയും ബാക്കിയായ് ചൊല്ലാനിരുന്നവ
പിന്നെ നാം കണ്ട കിനാവുകളൊക്കെയും
മിന്നും കൊലുസുമിട്ടാടിത്തകര്‍ത്തതും...
ഈറന്‍‌നിലാവിന്റെ നൂലിലൂഞ്ഞാലിട്ട്‌
പാറിപ്പറന്നുനാം മോഹതീരങ്ങളില്‍
മാറിലെച്ചൂടുമാ മുന്തിരിച്ചുണ്ടില്‍‌നി-
ന്നൂറിയ തേനുമറിഞ്ഞു മദിച്ചു നാം
ഉത്തരം‌കിട്ടാത്ത ചോദ്യങ്ങളൊന്നുമേ-
യെത്തിയതേയില്ല നമ്മുടെ ചിന്തയില്‍
എത്രനാമാഗ്രഹിച്ചൊന്നാകുവാനുമ-
ന്നത്രമേല്‍ സ്നേഹിച്ചുപോയീ, പരസ്‌പരം
പിന്നെ, നിശാഗന്ധികള്‍ പൂത്തു നില്‍ക്കവേ,
യൊന്നുമേ ചൊല്ലാതെ നീ പോയ്‌മറഞ്ഞതും
നിന്നെയുംകാത്ത് ഞാനീ വഴിത്താരയില്‍
നിന്നു, നീ വന്നില്ല പിന്നെയൊരിക്കലും..
ഇന്നു നീ വന്നു, പറഞ്ഞു, ‘മറന്നേക്കു-
കെന്നെ‘, നിനക്കതിന്നാവുമോ രാധികേ..?
മിന്നിയതാരങ്ങളൊക്കെപ്പൊലിയവേ
ചിന്നിച്ചിതറി ഞാന്‍ വര്‍ഷബിന്ദുക്കളായ്..
രാധികേ, നിന്നോട് മറ്റൊന്നുമില്ലെനി-
ക്കോതുവാന്‍; യാത്രചൊല്ലീടാം നമുക്കിനി..
വാതില്‍ തുറന്ന് ഞാന്‍ കാത്തിരുന്നീടുമെന്‍
ബോധതലങ്ങള്‍ മറയുവോളം വരേ..
------------------------------

സ്വപങ്ങൾധൂർത്തടിച്ചവൻ 22.06.2015

മഴമുത്ത് 22.06.2013