Monday, February 9, 2009

എന്റെ സായൂജ്യം

പൊക്കിള്‍ക്കൊടിയാലെ ബന്ധമാവുന്നതി-
ന്നെത്രയോമുമ്പെന്റെയമ്മയായ്‌മാറിനീ.
തെക്കേവളപ്പിലെ മാവിന്‍വിറകിന്റെ
മെത്തയില്‍ നീ നിദ്രയായതിന്‍ശേഷവും
കത്തുന്നുനീ,നിറദീപമായോര്‍മ്മയി-
ലെത്രയോജന്മങ്ങളായെന്റെയമ്മ നീ..

ഓരോചുവടിലും കാലിടറാതെന്നെ
വാരിയെടുക്കുവാന്‍,ഉമ്മനല്‍കീടുവാന്‍;
നേരായമാര്‍ഗ്ഗങ്ങള്‍ കാട്ടുവാനെപ്പൊഴും;
പാരംതളര്‍ന്നപ്പൊഴൊക്കെയും താങ്ങായി;
തോരാത്തവാല്‍സല്യവാരിധിയായെന്റെ
ചാരത്ത്‌നീനിന്നതിന്നുമോര്‍മ്മിപ്പു ഞാന്‍..

കുഞ്ഞായിരുന്നെന്നും നിന്‍കണ്ണില്‍ ഞാനന്ന-
മ്മിഞ്ഞകുടിയ്ക്കുമ്പോള്‍തൊട്ട്‌; കയ്യില്‍ ഞാനെന്‍
കുഞ്ഞുമായെത്തിയപ്പോഴുമാദ്യം എന്നെ
നെഞ്ചോട്ചേര്‍ത്തതും,എന്‍ബാല്യമാപിഞ്ച്‌
കുഞ്ഞിന്മുഖത്ത്‌കണ്ടുണ്ടായനിര്‍വൃതി
മഞ്ഞായുരുകിയതിന്നുമോര്‍മ്മിപ്പു ഞാന്‍..

നിന്മുന്നിലൂടെവളര്‍ന്നപ്പൊഴൊക്കെയും
എന്നുള്ളില്‍നീവളരുന്നതറിഞ്ഞു ഞാന്‍.
എന്നിലിന്നുള്ളോരു നന്മകളൊക്കെയും
നിന്നില്‍നിന്നല്ലോയെനിയ്ക്ക്‌ ലഭിച്ചതും.
ജന്മങ്ങളെത്രയുണ്ടായാലുമമ്മയായ്‌
വന്നീടണം, എന്റെ സായൂജ്യമാണ്‌ നീ..

6 comments:

  1. ജന്മങ്ങളെത്രയുണ്ടായാലും എനിയ്ക്കുമെന്റെ അമ്മയുടെ വയറ്റില്‍ത്തന്നെ ജനിയ്ക്കണമെന്നാണ്‌ എപ്പോഴത്തേയും പ്രാര്‍ത്‌ഥന......അമ്മയേപ്പോലെ സ്നേഹിയ്ക്കാന്‍ വേറെയാര്‍ക്കും കഴിയില്ല......

    വളരെ നന്നായി...അമ്മയേപ്പറ്റിയെഴുതിയത്‌
    ......

    ReplyDelete
  2. നല്ല വരികള്‍ മാഷേ....ആശംസകള്‍...

    ReplyDelete
  3. മയില്‍പ്പീലീ, രണ്‍ജിത്,
    അമ്മ ഇന്ന് എനിയ്ക്ക് വേദനിപ്പിയ്ക്കുന്ന ഒരോര്‍മ്മയാണ്..
    അമ്മയില്ലാത്ത എല്ലാര്‍ക്കുമെന്നപോലെ..
    രണ്ടാള്‍ക്കും നന്ദി..

    ReplyDelete
  4. വളരെ നന്നാകുന്നു താങ്കളുടെ വടിവൊത്ത ശീലുകൾ...

    ആശംസകളോടെ...

    ReplyDelete
  5. താങ്കളുടെ നല്ലമനസ്സിന് നന്ദി, ചെറിയനാടന്‍...

    ReplyDelete
  6. ഇത് വായിച്ചു കഴിഞ്ഞപ്പോ എനിക്ക് എന്‍റെ അമ്മയോട് ഒത്തിരി സ്നേഹം കൂടുതല്‍ തോന്നുന്നു...

    ReplyDelete