Saturday, March 31, 2007

എന്താണ്‌

എല്ലാവീഥികളും നിന്നിലേക്കെത്തി നിന്നുപോവുന്നതെന്താണ്‌
എല്ലാനിശ്വാസങ്ങളും നിന്നെചൂഴ്‌ന്നുമാത്രം കടന്നുപോവുന്നതെന്താണ്‌
എല്ലഗാനങ്ങളും നിന്നെക്കുറിച്ചുമാത്രമാവുന്നതെന്താണ്‌
എല്ലാരാഗങ്ങളും നിന്നപദാനങ്ങളാവുന്നതെന്താണ്‌
എല്ലതാളങ്ങളും നിന്നെയോര്‍ത്ത്‌മിടിയ്ക്കുന്ന എന്‍ഹ്രുദയതാളങ്ങളാവുന്ന തെന്താണ്‌

സുന്ദരവിഢി

(ഇതൊരു 'പാരഡോക്സ്‌' ആണ്‌
"കണ്ണാടികാണുന്നേരം തന്നുടെമുഖമേറ്റം
നന്നെന്നു നിരൂപിയ്കും, എത്രെയും വിരൂപന്മാര്‍"
എന്നു എഴുത്തച്ഛനാണെന്നുതോന്നുന്നു, പറഞ്ഞിട്ടുണ്ട്‌)


കണ്ണാടിനോക്കവേ എന്നുള്ളിലായ്‌ രണ്ടു-
ഭിന്ന വിചാരങ്ങള്‍ വന്നു
ഇത്രയ്കു സുന്ദരനായൊരെന്നെയവള്‍-
ക്കത്രയ്കങ്ങിഷ്ടമല്ലെന്നൊ?
എത്രയോമെച്ചമാണീമുഖം പല ചല-
ച്ചിത്ര നടന്മാരേക്കാളും
തെല്ലുകറുത്തതാണെങ്കിലും മൊത്തത്തി-
ലില്ലവള്‍ക്കൊന്നും കുറവ്‌
വേണമോ സൗന്ദര്യമിത്രയ്ക്കെനിക്കെന്ന-
താണ്‌ രണ്ടാമത്തെ ചിന്ത

Thursday, March 29, 2007

മോഹം

നേരംവെളുത്താലിരുളുന്നതുവരെ
നീയെന്റെകണ്മുന്നിലുണ്ട്‌
രാവായല്‍പിന്നെയുറങ്ങുന്നതുവരെ
നീയെന്നരികിലുണ്ടാവും
എങ്കിലും,എന്റെസ്വപ്നങ്ങളില്‍നീവന്നു
പങ്കുചേരാതിരിക്കുന്നു...
കണ്ണുകള്‍,ചുണ്ടുകള്‍,നേര്‍ത്തവിരലുകള്‍,
പുഞ്ചിരിയെന്നിവയന്യേ
നിന്നെമുഴുവനായ്ദര്‍ശിച്ചവേളകള്‍
നന്നേകുറവായതെന്തേ?
ഒന്നുകിലെന്റെമോഹത്തിനുതീവ്രത-
യില്ലാത്തകാരണമാവാം
അല്ലെങ്കിലാമോഹമത്രയ്കതിരുക-

ളില്ലാത്തതാകയാലാകാം

Tuesday, March 27, 2007

ബസ്സുകാത്ത്‌



ഒരുപാട്‌ നടന്നലഞ്ഞു ഞാ-
നൊടുവില്‍ നിന്‍സവിധത്തിലെത്തുവാന്‍
ഒരുപാഴ്‌ കനവിന്റെകൂടെയാ-
ണൊഴുകീയെന്നതറിഞ്ഞിടായ്കയാല്‍

മതിവിഭ്രമദര്‍ശനങ്ങള്‍തന്‍
കൊതിയൂറുന്നതടങ്ങള്‍താണ്ടി ഞാന്‍
മതിയാക്കണമെന്നുതോന്നിയി-
ല്ലതിനാലാണുവലഞ്ഞതേറെയും

ഇനിവിശ്രമമാണുനല്ലതീ-
പ്പനിനീര്‍പ്പൂവുതരുന്നഗന്ധവും
തുണയായ്‌ പോതുകളുള്ളൊരീമര-
ത്തണലും; 'ബസ്സുവരുന്നതൂവരെ'...

Monday, March 26, 2007

അറിയില്ല

26-03-2007

അറിയില്ല;നീയെന്റെഹ്രുദയത്തിന്നടിയിലൂ-
ടൊഴുകുമീയനുരാഗ നദിയെ
അറിയില്ല;നീയെന്റെയിടനെഞ്ചിലെരിയുന്ന
തിരികള്‍തന്‍ സ്നേഹഗന്ധത്തെ

മനസ്സിന്റെവീണയില്‍ മ്രുദുപഞ്ചമത്തിലി-
ന്നുണരുമീ രാഗാങ്കുരങ്ങള്‍
ഒരുമാത്രനീകേട്ടിരുന്നെങ്കിലെന്നു ഞാ-
നറിയാതെയാഗ്രഹിച്ചല്ലൊ

ഇരുള്‍നിറഞ്ഞോരെന്റെയുള്ളില്‍ വന്നെത്തിയ
ചെറുതാരയാണുനീ,മുത്തേ
ഒരുവേളയെങ്കിലും എന്റെനേര്‍ക്കാവശ്യ
ചിരിയൊന്നെറിഞ്ഞാല്‍, ഞാന്‍ ധന്യന്‍ !

Sunday, March 25, 2007

മഴനീര്‍

21/03 ഒന്നും എഴുതാനൊത്തില്ല;തിരക്ക്‌ കാരണം
22/03, 23/03 അല്‍പം അശ്ലീലമാ ഓര്‍കട്ടിലെ ബ്ലോഗില്‍ ഇടാനൊക്കാത്തവ
24/03

ആദ്യപ്രേമം ഒരു വാക്സിനേഷനാണ്‌;
പിന്നീടൊരിയ്ക്കലും പ്രേമിയ്കാതിരിയ്ക്കന്‍

വര്‍ഷമേഘങ്ങളാകാശത്തുവന്നെന്നില്‍
ഹര്‍ഷപുളകങ്ങളായ്പെയ്തിറങ്ങവേ
വര്‍ഷങ്ങളേറെയായ്‌ നിന്നോര്‍മകള്‍ ബാഷ്പ-
ഹര്‍ഷങ്ങളെന്നിലുണര്‍ത്തിതുളുമ്പുന്നൂ
ജാലകവാതിലിലൂടെവിരിയുന്ന
നീലോല്‍പലപ്പൂക്കളേയൊന്നുകാണുവാന്‍
താമരപ്പൂമുഖംദീപ്തമാകുന്നൊരാ
തൂമന്ദഹാസങ്ങളേറ്റുവാങ്ങീടുവാന്‍
എന്നുമാ ആല്‍മരച്ചോട്ടില്‍ ഞാന്‍ സന്ധ്യയ്ക്കു
നിന്നിരുന്നൂ, നിന്റെദര്‍ശനം കിട്ടുവാന്‍
ഒന്നുചിരിയ്ക്കാന്‍,പരസ്പരം പറ്റിയാല്‍
ഒന്നോ രണ്ടോചൊല്ലി നിര്‍വൃതികൊള്ളുവാന്‍..
പിന്നെയൊരുനാള്‍പെരുമഴയത്തു ഞാന്‍
നിന്നൂ, നീയെന്നെനോക്കാതേനടന്നുപോയ്‌
പിന്നെനാം കണ്ടതേയില്ലനീയെങ്ങുപോയ്‌
എന്നറിയാതെ വര്‍ഷങ്ങള്‍കടന്നുപോയ്‌
സ്നേഹിച്ചിരുന്നൂനാംതങ്ങളില്‍ തങ്ങളില്‍
മോഹിച്ചു,സ്വപ്നങ്ങളൊത്തിരികണ്ടുനാം
എങ്ങിനെ,എന്തുകൊണ്ടാരാണകന്നതെ-
ന്തങ്ങിനെയത്രയ്ക്കകന്നൂ പരസ്പരം?
ഇന്നുമോര്‍ക്കും ഞാന്‍ മഴമേഘം മാനത്ത്‌
വന്നീടവേ നിന്‍ നനഞ്ഞനേത്രങ്ങളെ

Tuesday, March 20, 2007

അമ്മേനാരായണ..ദേവീനാരായണ

മാര്‍ച്‌..20

അന്നമ്മതന്‍ വിരല്‍ത്തുമ്പില്‍പിടിച്ചു ഞാന്‍
ചെന്നു,ചോറ്റാനിക്കരയമ്മയെക്കണുവാന്‍
അമ്പതിലേറെവര്‍ഷങ്ങളായെങ്കിലും
മുന്‍പിലുണ്ടമ്മമാര്‍ നേര്‍വഴികാട്ടുവാന്‍

പുല്ലുചെത്തുന്നപുലയിയെസ്ഥാപിച്ച
കല്ലും,നാഗങ്ങളും,ശിവനും,ഗജാനനും
തെല്ലുമേമാറിയിട്ടില്ല;കീഴ്ക്കാവിലേയ്‌-
ക്കുള്ളവഴിയും,കുളവു,മാല്‍വൃക്ഷവും

ഭിക്ഷക്കാരില്ല,വെടിവഴിപാടില്ല
ലക്ഷണംചൊല്ലുന്ന ശാസ്ത്രജ്ഞന്മാരില്ല
കാസറ്റിലാക്കിയലറുന്നപാട്ടില്ല
കാശുചോര്‍ത്തുന്നകടകളടുത്തില്ല

കാറ്റിലലിഞ്ഞകുരുതിതന്‍ ഗന്ധവും
പുറ്റുപോലാലിലുള്ളാണികള്‍,മാലകള്‍
വല്ലാത്ത,കൊച്ചുപ്രകമ്പനങ്ങളേറ്റി-
ട്ടല്ലാതെകീഴ്ക്കാവില്‍ നില്‍ക്കാന്‍ വയ്യ

ഇന്നലെപ്പോയിരുന്നമ്മയേക്കണുവാന്‍
മുന്നില്‍ നിന്നൂ,തൊഴുതുള്‍നിറഞ്ഞൂ
തിരുമുമ്പില്‍നിന്നുദേവീമന്ത്രം മുന്നൂറ്റി-
യിരുപത്തിനാലുവട്ടംജപിച്ചൂ

അമ്പലംവിട്ടുപോന്നാലും മനസ്സിലെ
അമ്മേനാരായണമായുകില്ലാ
എന്തുചോദിച്ചാലുംകൊണ്ടെത്തരുമമ്മ
ലക്ഷ്മീനാരയണ,ഭദ്രേനാരായണ...