Wednesday, February 20, 2008

അരുന്ധതി


തിരകളില്ലാത്ത കടലിന്‍വിരിമാറില്‍
ഒരുചെറു തോണി തുഴഞ്ഞുചെന്നു.
ഇരുളാണ്‌ ചുറ്റിലുമെങ്കിലും ചൂണ്ടലില്‍
ഇരകൊളുത്താന്‍ രാവെളിച്ചമുണ്ട്‌.

ദൂരെയാകാശത്ത്‌ പുഞ്ചിരിതൂകുന്നു
താരകള്‍, താഴേയ്ക്കൊളിഞ്ഞു നോക്കി.
പേരറിയാതുള്ളൊരേഴെണ്ണമുണ്ടതില്‍
തീരെച്ചെറുതാണരുന്ധതി പോല്‍!

കണ്ടാലിവളെ, യവര്‍ക്കു മരണമ-
ന്നുണ്ടാവുകില്ലെന്ന് കരണോന്മാര്‍.
കണ്ടെങ്കിലെന്നവനാശിച്ച്‌ നോക്കിയി-
ട്ടുണ്ടാവണം, അത്ര തിട്ടമില്ല

പെട്ടെന്ന് ചൂണ്ടലില്‍ കൊത്തി, ഒരുസ്രാവ്‌
തട്ടിമറിച്ചു ചെറുതോണിയെ
പൊട്ടിയോ, വിശ്വാസ നൂലുകള്‍? ആത്മാക്കള്‍
കെട്ടിപ്പിടിച്ചോ കടാപ്പുറത്ത്‌?

താരകക്കൂട്ടത്തില്‍നിന്നുമരുന്ധതി
മാറിനിന്നൂ, കണ്ടതില്ലവനും.
ദൂരെപ്പെരുമീനുദിച്ചീടവേ കടല്‍-
തീരത്ത്‌ മീനും; ശവങ്ങള്‍ രണ്ടും..

1 comment: