Saturday, June 28, 2008

കിനാക്കിളി


മെല്ലെവന്നെന്റെ കിനാവിന്റെയേകാന്ത
ചില്ലുജനാലയില്‍ പൂഞ്ചിറകാലൊരു
പല്ലവികോറി, തിരികെയാപൂമര-
ച്ചില്ലയിലേയ്ക്ക്‌ പറന്നൊരു പൈങ്കിളീ,

കട്ടിലില്‍നിന്നെണീയ്ക്കാതെ, നിദ്രാദേവി
വിട്ടുപോയിട്ടും നയനങ്ങളെപ്പാതി-
പൂട്ടി, ആലസ്യം മുഴുവന്‍ നുകര്‍ന്നുകൊ-
ണ്ടൊട്ടുനേരം കിടന്നീടവേയോര്‍ത്തു, ഞാന്‍.

ഇന്നലെ, പാതിമയക്കത്തിലാവണം
വന്നതവളെന്‍ കവിളിലും, ചുണ്ടിലും
തന്ന മധുരിയ്ക്കുമായിരം ചുംബന-
മിന്നീപുലര്‍വേള ധന്യമാക്കീടുന്നു.

ഇന്ന്, ഞാനെങ്ങുപോയീടിലും; എന്തൊക്കെ-
യെന്നെത്തെയുംപോലെ ചെയ്യുമെന്നാകിലും
എന്നെ വിടാതെ, പിന്നാലെ വന്നീടുമെന്‍
പൊന്നേ, വിടര്‍ന്ന നിന്‍കണ്ണുകള്‍. നിശ്ചയം!

2 comments:

  1. ഞാനും ഇതനുഭവിച്ചിട്ടുണ്ട്
    വാക്കുകളില്‍ ആക്കിയതിന് നന്ദി
    അതും സുന്ദരതാളത്തില്‍

    മലയാ‍ല്ലത്തിന്റെ താളം
    ഇത്തരം കവിതകള്‍ എനിക്കൊരുപാടിഷ്ടമാ..........

    ReplyDelete