Tuesday, February 17, 2009

ഞാന്‍ മാറിപ്പോയോ?

ഇന്നലെ,കോലായിലൊറ്റയ്ക്കിരുന്നെന്റെ
മുന്നിലെപ്പുസ്തകത്താളില്‍,നീവന്നതില്‍-
പ്പിന്നെയുണ്ടായ മാറ്റങ്ങള്‍ പകര്‍ത്തവേ,
പിന്നില്‍ പതുക്കെവന്നെത്തി മൊഴിഞ്ഞു നീ.

"എണ്ണതീര്‍ന്നേട്ടാ,കടുകുവറക്കുവാന്‍,
ഉണ്ണുവാന്‍നേരമാവുമ്പൊഴേയ്ക്കും മതി"
പിന്നെയിരുന്നില്ലുടനേയെഴുന്നേറ്റ്‌
മുന്നിലെറോഡിലിറങ്ങി നടന്നു ഞാന്‍.

എല്ലാം മറക്കുന്നു ഞാനാമിഴികളില്‍
തെല്ല്നേരം നോക്കിനില്‍ക്കുമ്പൊഴോമനേ,
വല്ലാത്തൊരാജന്മബന്ധം മനസ്സിന്റെ
കല്ലോലിനിയിതിലോളങ്ങള്‍തീര്‍ക്കുന്നു.

എന്തായിരുന്നു ഞാന്‍ കൊണ്ടുനടന്നോരു
ചിന്തകള്‍? ആര്‍ക്കുംപിടികൊടുത്തീടാത്ത;
ബന്ധനങ്ങള്‍ തീരെയിഷ്ടമില്ലാത്ത ഞാന്‍
എന്തായിമാറി,ആ സ്നേഹാര്‍ദ്രധാരയില്‍?

ഞാനിന്നറിയുന്നു,ശക്തി,സ്നേഹത്തിന്റെ
പൂനിലാവിന്റെ തണുപ്പെങ്കിലുമഗ്നി-
യാണതിന്നുള്ളില്‍; മരങ്ങള്‍,മലകളെ
വേണമെന്നുണ്ടെങ്കില്‍ മാറ്റിമറിച്ചിടും..

4 comments:

  1. അതേല്ലോ.....സ്നേഹത്തിനു മാറ്റിമറിച്ചിടാന്‍ പറ്റാത്തതായിട്ടൊന്നുമില്ലാ.......

    വളരെ ഇഷ്ടായീ.....മനോഹരമായ വരികള്‍.......

    ReplyDelete
  2. കുട്ടേട്ടന്‍ തകര്‍ക്കുവാണല്ലൊ?..അപാര ഫോമിലാണു കേട്ടൊ..തുടരൂ..
    ഞാനിവിടെയുണ്ട്..

    ReplyDelete
  3. താളനിബദ്ധം.....മനോഹരം...

    ReplyDelete
  4. സ്നേഹത്തിനു മാറ്റുവാന്‍ കഴിയാത്ത ഒന്നുമില്ല, മയില്‍പ്പീലീ..
    സുരേഷ്, എന്നെ ഫോണില്‍ വിളിച്ചതോര്‍മ്മയുണ്ടല്ലോ...അന്ന്..... എനീക്കിതൊക്കെ കഴിയുമെന്ന് എന്നെ ആദ്യമായി ഓര്‍മ്മപ്പെടുത്തിയതും മറ്റും..
    നന്ദി, രണ്‍ജിത്..

    ReplyDelete