Saturday, June 22, 2019

രാധികയോട് 22.06.2015

രാധികയോട്.
==========
ഏതോ വിഷാദാര്‍ദ്രമേഘങ്ങളാകാശ-
വീഥിയില്‍ വേര്‍‌പെട്ട് ചിന്നിച്ചിതറവേ,
രാധികേ! നിന്നോട് മാത്രമായ് ഇന്നു ഞാ-
നോതട്ടെ, നമ്മള്‍ പിരിയുമീ വേളയില്‍.
ഓര്‍ക്കുന്നുവോ, നമ്മളാദ്യമായ്‌കണ്ടനാള്‍
നേര്‍ക്കുനേര്‍ ഒന്നുമേ മിണ്ടാതെ നിന്നതും ?,
വാക്കുകള്‍‌ക്കര്‍‌ത്ഥതലങ്ങള്‍, ഭാവങ്ങളും
ചേര്‍ക്കുവാനാവാതെ നിന്നൊരാ സന്ധ്യയെ ?
നീളുന്നൊരൊറ്റയടിപ്പാതയില്‍, നിലാ-
ച്ചീളുകള്‍ വീണുമയങ്ങിക്കിടക്കവേ,
ആളൊഴിയാന്‍‌കാത്തു നിന്നു ഞാനന്നെത്ര
നാളുകള്‍, കാണുവാനൊന്നു മിണ്ടീടുവാന്‍
പിന്നെ, പറഞ്ഞു നാമായിരം കാര്യങ്ങള്‍
പിന്നെയും ബാക്കിയായ് ചൊല്ലാനിരുന്നവ
പിന്നെ നാം കണ്ട കിനാവുകളൊക്കെയും
മിന്നും കൊലുസുമിട്ടാടിത്തകര്‍ത്തതും...
ഈറന്‍‌നിലാവിന്റെ നൂലിലൂഞ്ഞാലിട്ട്‌
പാറിപ്പറന്നുനാം മോഹതീരങ്ങളില്‍
മാറിലെച്ചൂടുമാ മുന്തിരിച്ചുണ്ടില്‍‌നി-
ന്നൂറിയ തേനുമറിഞ്ഞു മദിച്ചു നാം
ഉത്തരം‌കിട്ടാത്ത ചോദ്യങ്ങളൊന്നുമേ-
യെത്തിയതേയില്ല നമ്മുടെ ചിന്തയില്‍
എത്രനാമാഗ്രഹിച്ചൊന്നാകുവാനുമ-
ന്നത്രമേല്‍ സ്നേഹിച്ചുപോയീ, പരസ്‌പരം
പിന്നെ, നിശാഗന്ധികള്‍ പൂത്തു നില്‍ക്കവേ,
യൊന്നുമേ ചൊല്ലാതെ നീ പോയ്‌മറഞ്ഞതും
നിന്നെയുംകാത്ത് ഞാനീ വഴിത്താരയില്‍
നിന്നു, നീ വന്നില്ല പിന്നെയൊരിക്കലും..
ഇന്നു നീ വന്നു, പറഞ്ഞു, ‘മറന്നേക്കു-
കെന്നെ‘, നിനക്കതിന്നാവുമോ രാധികേ..?
മിന്നിയതാരങ്ങളൊക്കെപ്പൊലിയവേ
ചിന്നിച്ചിതറി ഞാന്‍ വര്‍ഷബിന്ദുക്കളായ്..
രാധികേ, നിന്നോട് മറ്റൊന്നുമില്ലെനി-
ക്കോതുവാന്‍; യാത്രചൊല്ലീടാം നമുക്കിനി..
വാതില്‍ തുറന്ന് ഞാന്‍ കാത്തിരുന്നീടുമെന്‍
ബോധതലങ്ങള്‍ മറയുവോളം വരേ..
------------------------------

No comments:

Post a Comment