Wednesday, May 9, 2007

നിദ്ര


തങ്കമേനിയിതിലെന്‍ കരാംഗുലികള്‍
മന്ദവേഗതയില്‍ നീങ്ങവേ
പിന്‍കഴുത്തിലൊരുചുമ്പനത്തിലിള-
മഞ്ഞുപോലുരുകി വീണു ഞാന്‍

തുമ്പിതന്‍ചിറകിലേറി ഞാന്‍പഴയ
ചിന്തിനീരടികള്‍മൂളിയും
കുഞ്ഞുറുമ്പുകള്‍ ഞരമ്പിലൂടെ,യിട-
നെഞ്ചിലൂടെയുമിഴഞ്ഞുപോയ്‌

മഞ്ഞണിഞ്ഞയിരുകുന്നിനിടയിലൊഴു-
കുന്നസ്വേദനദിതന്‍തടത്തില്‍ ഞാ-
നിന്നു കണ്ണുകളടച്ച്‌ സ്വപ്നവും
കണ്ടുനിര്‍വൃതിയിലുറങ്ങിടും

കള്ളക്കണ്ണന്‍


വെണ്ണയ്കായാശമൂത്തിട്ടതുകുറെയൊളിവില്‍ കട്ടുതിന്നും; കുളിയ്ക്കും-
പെണ്ണുങ്ങള്‍ നീരില്‍നില്‍ക്കേ യവരുടെതുണിയും പണ്ടുനീ കട്ടതല്ലെ
എന്നാലിതുവരെയൊട്ടും കളവുകള്‍ചെയ്യാതുള്ളൊരീയെന്നെ നീല-
ക്കണ്ണാ,കാരുണ്യസിന്ധോ വിരവിനൊടിനിയും കാത്തുരക്ഷിക്കണം നീ


Tuesday, May 8, 2007

ധന്യന്‍

ആരോമലേ,നിന്നെയാദ്യമായ്‌ തൊട്ടനാള്‍
ആലോലമെന്‍മനം ശൂന്യമായി
ആറാമതായിട്ടൊരിന്ദ്രിയംവേണമെ-
ന്നാദ്യമായ്‌ തോന്നിയതന്നുതന്നെ

പിന്നെ,കരളിന്നഗാധതയില്‍നിന്നു
പൊങ്ങിവരുന്നകുമിളപോല്‍നീ
എന്നിലുറയവേ ഞാനറിഞ്ഞൂ,സഖീ
നിന്നിലലിയുവതെന്തുഭാഗ്യം!

ഇന്നെന്റെയോര്‍മ കുളിരണിയുന്നു നീ
തന്ന മുഹൂര്‍ത്തങ്ങളാലെ,മുത്തേ
ഒന്നറിഞ്ഞാലും,നീ നല്‍കുന്നൊരീസ്നേഹ
മൊന്നുമാത്രം മതി ധന്യനാവാന്‍

വിഭക്തി

ആരാധനാലയില്‍ ദൈവമിരിപ്പുണ്ടെ-
ന്നരോപറഞ്ഞു ഞാന്‍ പണ്ടറിഞ്ഞു
ആരുമവിടില്ല,കല്‍വിളക്കിന്‍മുന്നി-
ലരോപ്രതിഷ്ഠിച്ച ബിംബമന്യെ

എങ്കിലുമാളുകള്‍വന്നൂ കൈകള്‍കൂപ്പി
സങ്കടലക്ഷാര്‍ച്ചന നടത്തി
പങ്കിലമായ തന്‍ ജീവിതപാപങ്ങള്‍
പങ്കുവെച്ചാശ്വാസമൊട്ടുനേടാന്‍

ഇല്ല,ബോധിപ്പിക്കാന്‍ കാണിക്കുമീനാട്യ
മല്ല,ദൈവത്തിന്റെയിഷ്ടപൂജ
മെല്ലെത്തിരിഞ്ഞു നടന്നു ഞാനുള്ളത്തി-
ലില്ലെങ്കില്‍ ദൈവം വേറെങ്ങുമില്ല

Monday, May 7, 2007

ഗണേശാ..

തുമ്പിക്കൈമെല്ലെനീട്ടി; ഇരുചെവികളില്‍കൈകള്‍ചേര്‍ത്തേത്തമിട്ടീടും തല-
കുമ്പിട്ടന്‍പോടെനില്‍ക്കും അടിയനുതരണേ നല്‍വരങ്ങള്‍ ഗണേശാ
വമ്പത്തംതോന്നിചെയ്ത ചെറുകിടപിഴകള്‍ക്കായിനീമെല്ലെയൊന്നര-
ക്കൊമ്പാല്‍ ഉരസുകദേഹേ,ചെറിയൊരുപിഴയായ്‌,വേദനിപ്പിച്ചിടാതെ

Thursday, May 3, 2007

എന്റെ മാത്രം കണ്ണന്‍

നീലോല്‍പലങ്ങളേ,നിങ്ങളെങ്ങാനുമെന്‍
നീലമിഴിയുള്ള കണ്ണനെക്കണ്ടുവോ?
നീലമേഘങ്ങളേ,നിങ്ങളവന്‍ചൂടും
ചേലൊത്തപീലിത്തിരുമുടികണ്ടുവോ?

കാലികള്‍കാതോര്‍ത്തുനില്‍ക്കുന്നു,ണ്ടെങ്ങാനും
കോലക്കുഴലിലെ യീണങ്ങള്‍കേട്ടുവോ?
കാളിന്ദീതീരത്തെപുല്‍ക്കൊടി ഹര്‍ഷത്താല്‍
കോള്‍മയിര്‍കൊള്ളുന്നൂ;കണ്ണനെങ്ങാന്‍ വന്നോ?

കാല്‍ത്തളനാദത്തിനൊപ്പമെന്‍ നെഞ്ചകം
കേള്‍ക്കുന്നു,നിന്റെമധുരഗാനാമൃതം
ഇന്നു ഞാന്‍ നിശ്ചയം,വീണുറങ്ങീടുമാ-
നെഞ്ചില്‍, പുലരിവിളിച്ചുണര്‍ത്തുംവരെ

Wednesday, May 2, 2007

വിട

(എനിയ്ക്കു ത്ശ്ശൂറില്‍ നിന്നു ആലപ്പുഴയ്ക്കു ട്രാന്‍സ്ഫര്‍ ആയി.
റിലീവിംഗ്‌ ഈ മാസം തന്നെ ഉണ്ടായേക്കും.
ഓഫീസിലെ സ്റ്റാഫിനോട്‌)

ഇനിയാത്രപറഞ്ഞിടട്ടെ യി-
ന്നിനിയീപടികളിറങ്ങിടട്ടെ ഞാന്‍
കനിവാര്‍ന്നരുളീടു,മാപ്പു ഞാന്‍
മനമറിയാതെ തൊടുത്ത വാക്കിന്‌

ഒരുയാത്രതുടങ്ങി,നാളുകള്‍
ഒരുപാടായി, യിടയ്കിടയ്ക്കുവ
ന്നൊരുപാട്‌ തണല്‍മരങ്ങളും,
ഒരുപാടാളുകളും കടന്നു പോയ്‌

അരുതെന്നുവിലക്കിടുന്നപോല്‍
കരയുംകണ്ണുകള്‍കാണ്മതുണ്ടു ഞാന്‍
പിരിയാന്‍ വിധിയായൊരീക്ഷണ-
മിരുകൈകൂപ്പിതൊഴുന്നു നിങ്ങളെ