Tuesday, March 25, 2008

കാരണം


ഈറന്‍ മിഴിയും, തകര്‍ന്ന മനസ്സുമായ്‌
ഏറെയായ്‌ നിന്‍ ജാലകത്തിന്റെ ചില്ലുകള്‍-
തോറും തളര്‍ന്ന ചിറകിട്ടടിയ്ക്കുമീ
ഞാറക്കുരുവിയെ കണ്ടതേയില്ല നീ

പേരറിയാതെയടുത്തതും,പിന്നെ നാം
പേരിന്നുപോലും പിരിയാതിരുന്നതും;
"ആരെതിര്‍ത്താലും നീ വന്നു വിളിയ്ക്കുകില്‍
പോരുമിറങ്ങി ഞാ"നെന്നു പറഞ്ഞതും..

എന്തഴകായിരുന്നൂ മഴവില്ലുകള്‍-
ക്കെന്തായിരുന്നൂ സുഗന്ധമപ്പൂവുകള്‍-
ക്കെന്തായിരുന്നൂ അരുവിതന്‍ സംഗീത-
മെന്തായിരുന്നൂ ചുവന്ന സന്ധ്യാമ്പരം.

എപ്പോഴറിയില്ല; കാര്‍മുകില്‍ വന്നതും
എപ്പൊഴാപ്പൂക്കള്‍കൊഴിഞ്ഞതും; സംഗീത-
മെപ്പോള്‍നിലച്ചതും; സന്ധ്യ കറുത്തതും
എപ്പോഴോ കൂരിരുള്‍ വന്ന് നിറഞ്ഞതും

പിന്നെ, നീയെങ്ങോ പറന്നുപോയ്‌, ദൂരെ,യീ-
യെന്നെ യിവിടെയുപേക്ഷിച്ച്‌ നിര്‍ദ്ദയം.
ഇന്നലെ നീവന്ന്ചേര്‍ന്ന വിവരമാ-
തെന്നലാണെന്നോട്‌ കാതില്‍പ്പറഞ്ഞത്‌.

ഈറന്‍മിഴിയും തകര്‍ന്ന ചിറകുമായ്‌
ഏറെയായ്‌ ഞാനീ മഴയത്തിരിയ്ക്കുന്നു
വേറെയൊന്നും വേണ്ട, യീദു:ഖമേകുവാന്‍
കാരണമെന്തെന്ന് മാത്രം പറയുമോ?

5 comments:

  1. വളരെ നല്ല വരികള്‍. പ്രണയവും വിരഹവും നന്നായി ആലേഖനം ചെയ്തിരിക്കുന്നു.

    ReplyDelete
  2. നിങ്ങള്‍ക്ക് ജന്മസിദ്ധമായ കവിത്വമുണ്ട്. ബ്ലോഗിലും പ്രിന്റ് മീഡിയയിലും വികാരശൂന്യവും ചിന്താശൂന്യവും വിരസവുമായ ഗദ്യത്തില്‍ വ്യാജകവിത എഴുതിവിടുന്ന വ്യാജ കവികള്‍ക്ക് നിങ്ങള്‍ എഴുതുന്നപോലെ നൈസര്‍ഗ്ഗികമായ ഒരു വരി എഴുതാന്‍ ഈ ജന്മം കഴിയില്ല.

    ReplyDelete
  3. ഒരു കുസൃതിക്കമന്റിടാന്‍ പറ്റുന്നില്ല ഇതിന്, അത്രയ്ക്ക് മനോഹരമായ വരികള്‍...

    സ്നേഹവും കാത്തിരിപ്പും വിരഹവും ലയിച്ചിരിക്കുന്നു വരികളില്‍

    ഓ.ട്ടോ: എന്നാലും വെറുതെ പോവൂല്ല. കുടയും പിടിച്ച് വരും ന്നെ. അതുവരെ അവിടിരി

    ReplyDelete
  4. വരികള്‍ വളരെ മനോഹരമായിരിയ്ക്കുന്നു. പാടാനറിയുന്നവരൊക്കെ ഈ വഴി വന്നാല്‍ ഇതൊന്നു പാടിക്കേള്‍ക്കാമായിരുന്നു.
    :)

    ReplyDelete
  5. വാല്‍മീകീ,
    വളരെ നന്ദിയുണ്ട്..
    നരിമാന്‍,
    താങ്കളുടെ കമന്റിലെ ആര്‍ജ്ജവം എന്റെ കണ്ണുകള്‍ നിറയിക്കുന്നൂ.വരികല്‍ നന്നായെങ്കില്‍, ഞാനെന്റെ അമ്മമാരോട് നന്ദിപറയണം; താങ്കള്‍ക്കും..
    പ്രിയാ,
    എന്നെ വെറുതേ വിടരുതേ.
    കുടയെങ്കില്‍, പോപ്പിക്കുടതന്നെ വേണം.
    ശ്രീ,
    താങ്കളുടെ സന്മനസ്സിന് വളരെ നന്ദിയുണ്ട്..

    വായിച്ചവരോടും, കമന്റിട്ടവരോടും, ഇടാത്തവരോടും നന്ദി. ദയവായി സ്വീകരിയ്ക്കുക.

    ReplyDelete