Thursday, October 2, 2008

തകര്‍ന്ന മുരളിക.


ഈറന്‍മിഴിയുമിടറും ചുവടുമായ്‌
ഈ മുളംകാടിന്നരികിലൂടെ
ഈറക്കുഴലിലിഴയുമൊരീണത്തിന്‍
ഈരടിയൂതിയവനലഞ്ഞൂ

ഗാനമുതിര്‍ക്കാതെ പൂമരക്കൊമ്പൊന്നില്‍
കാനനമൈന കാതോര്‍ത്തിരുന്നു,
പൂനിലാത്തുണ്ടൊന്ന് മേഘപ്പുതപ്പിനാല്‍
വാനിലൊളിച്ചിരുന്നെത്തിനോക്കി.

പാടേമറന്നവനൂതിയവേണുവി-
ലൂടേയൊഴുകി, ശിവരഞ്ജിനി.
കോടമഞ്ഞോ, ഇലച്ചാര്‍ത്തിന്റെ കണ്ണീരോ
മോടിയിലിറ്റിറ്റുവീണുഭൂവില്‍.

പെട്ടെന്ന് ഗാനം നിലച്ചു, മുളങ്കാട്‌
ഞെട്ടിയുണരവേ കാണുമാറായ്‌
ഒട്ടും ചലനമില്ലാത്തൊരു ദേഹവും,
പൊട്ടിപ്പൊളിഞ്ഞ മുരളികയും..

5 comments:

  1. തകര്‍ന്നടിഞ്ഞു കടലെടുത്ത
    ദ്വാരകാപുരിയുടെ ഓര്‍മ്മകള്‍
    നന്ദി കുട്ടേട്ടാ

    ReplyDelete
  2. ~അന്ദി, അര്‍പ്പിതാ..

    ReplyDelete
  3. ഹോ, അച്ചരപ്പിചാച്...
    നന്ദി, അര്‍പ്പിതാ..

    ReplyDelete
  4. ഹോ, ഇത്ര പെട്ടെന്നാ, മുരളികയേയും മുരളീഗായകനേയും തകര്‍ക്കണ്ടായിരുന്നു...

    എന്തേ അങ്ങനെ പൊടുന്നനെ തകര്‍ന്നു പോകാന്‍ എന്നൊട്ടു പറഞ്ഞതുമില്ല....

    കവിത നന്നായിട്ടുണ്ട്.

    ReplyDelete
  5. ഗീതാഗീതികള്‍,
    അത്രപെട്ടെന്നായിരുന്നില്ലല്ലോ. ഏറെ നടന്ന് ഇടറിയ ചുവടുകളും, ഏറെക്കരഞ്ഞ് ഈറനായ മിഴികളും,ഏറെനേരമായൂതിയ ശിവരഞ്ജിനിയും.. വല്ലാതെ വയ്യാതായതില്‍‌പ്പിന്നെയാണ്...
    തകര്‍ന്നത്, മുരളികയും, ഗായകനും.
    വന്നതിനും, വായിച്ചതിനും, കമന്റിട്ടതിനും നന്ദി..

    ReplyDelete