Wednesday, October 1, 2008

അമ്മേ..

എത്രയോ ദൂരേയ്ക്ക്‌ ഞാന്‍ പോയീടുകിലുമമ്മേ
എത്തീടുമൊടുവിലാ മടിയില്‍ തലചായ്ക്കാന്‍
പത്ത്‌മാസത്തോളവും, അതില്‍പ്പിന്നെയും നിന്നെ
എത്ര ഞാന്‍കരയിച്ചൂ; ചിരിച്ചപ്പോഴൊക്കെ നീ.

കൊച്ചരിപ്പല്ലാലെ ഞാന്‍ കടിച്ചൂ മുലക്കണ്ണില്‍,
പിച്ചവെയ്ക്കവേ വീണ്‌ കരഞ്ഞൂ, കരയിച്ചൂ.
അച്ഛന്റെനെഞ്ചത്തേറി താളങ്ങള്‍ ചവിട്ടുമ്പോള്‍
ഒച്ചവെയ്ക്കാതെയുള്ളില്‍ കരഞ്ഞോ ചിരിച്ചോ നീ?.

എണ്ണയിട്ടുഴിഞ്ഞെന്നെ കുളിപ്പിച്ചൊരുക്കീ, മ-
ണ്ണെണ്ണത്തിരി വെട്ടത്തില്‍ പാഠങ്ങള്‍ പഠിപ്പിച്ചു.
പിന്നെ, ഞാനൊറ്റയ്ക്കിരുന്നുറക്കെ വായിക്കവേ
കണ്ണിമപൂട്ടാതെനീയിരുന്നന്നെന്നെ നോക്കി.

വിണ്ണിലെത്താരാഗണമുതിര്‍ക്കും വെളിച്ചം നിന്‍
കണ്ണിലെത്തിളക്കമായ്‌ മാറി; ഞാന്‍ വിസ്മയിച്ചൂ!

മണ്ണിന്റെ, തുളച്ചോരു കുടവും തോളില്‍ വച്ച്‌
മണ്ണിലേയ്ക്കൊടുങ്ങാനായച്ഛന്‌ ജലം നല്‍കേ
കണ്ണിലാണെരിഞ്ഞതാ ചിതയെന്നറിഞ്ഞേനുള്‍-
ക്കണ്ണാലെയീഭൂമിയില്‍ നമ്മളൊറ്റയ്ക്കായെന്നും.

കത്തുന്ന വെയിലിലും; കുടയില്ലാതെ നന-
ഞ്ഞെത്തുമ്പൊഴുമെന്‍തല തുവര്‍ത്തിത്തരാറില്ലേ
വറ്റെനിയ്ക്കായിപ്പകുത്തേകിയാവെള്ളം കുടി-
ച്ചുറ്റുനോക്കുമെന്‍കണ്ണില്‍ 'വിശപ്പാറിയോ'യെന്ന്.

നിന്നനുഗ്രഹമൊന്ന് കൊണ്ടുമാത്രമാണമ്മേ
പിന്നെ, ഞാന്‍ പരീക്ഷകള്‍ ഒന്നൊന്നായ്‌ ജയിച്ചത്.
ഇന്ന്, ഞാനിരിയ്ക്കുമീ കുളിര്‍ന്ന മുറിയിലെന്‍
മുന്നിലുണ്ടമ്മ,എന്റെ കണ്ണിലും; മനസ്സിലും..


4 comments:

  1. അതു തന്നെയാവും എനിക്കും അമ്മയെ ഇത്രയ്ക്ക് ഇഷ്ടം...

    ReplyDelete
  2. അതെ..അമ്മയെ മറന്നു ജീവിക്കാതിരിക്കാം.

    ReplyDelete
  3. ശിവയോടും, സ്മിതാ ആദര്‍ശിനോടും
    ഒരുപാടൊരുപാട് നന്ദി..

    ReplyDelete