Tuesday, January 27, 2009

ഇരിങ്ങോള്‍ക്കാവ്‌

ഞാനിരിങ്ങോള്‍ക്കാവില്‍ചെന്നു, ശ്രീദേവിയെ-
ക്കാണുവാന്‍, കൈകൂപ്പിവന്ദിച്ചിടാന്‍
കാനനമാണമ്പലത്തിന്റെ ചുറ്റുമെന്‍-
മാനസംപോലെ, ഇരുള്‍നിറഞ്ഞ്‌..

പേരറിയാത്തമരങ്ങളെച്ചുറ്റുന്നു
വേരുകള്‍, എങ്ങുമടുത്തടുത്തായ്‌,
പേരിനുപോലുമാക്കാട്ടില്‍ നറുമണ-
മോരുന്നപൂക്കള്‍ ഞാന്‍ കണ്ടതില്ല..

ചുറ്റുമിടതൂര്‍ന്ന്നില്‍ക്കുമിലച്ചാര്‍ത്തി-
ലിറ്റിറ്റുവീണു തുഷാരബിന്ദു;
പൊട്ടുകള്‍പോലര്‍ക്കരശ്മികള്‍ അമ്പല-
മുറ്റത്ത്‌മാത്രം പ്രകാശമുണ്ട്‌..

ചന്ദനത്തിരികളോ, ഗന്ധപുഷ്പങ്ങളോ
അമ്പലത്തിന്നുള്ളില്‍ കേറ്റുകില്ല;
എന്തൊരുതേജസ്സാണാവിഗ്രഹത്തിന്‌ !
എന്തുംതരുമത്രേ, ചോദിയ്ക്കുകില്‍..

ഉള്ളംതുടിച്ചതറിഞ്ഞു, ഞാന്‍ ഗൗരിയെ
ഉള്ളിലാവാഹിച്ച്‌ കൈകൂപ്പവേ;
തുള്ളിത്തുളുമ്പും കടാക്ഷങ്ങളെന്നുമെ-
ന്നുള്ളിലുണ്ടാവണേ, കാവിലമ്മേ..!!


(ആലുവ-പെരുമ്പാവൂര്‍ റോഡില്‍, കോതമംഗലത്തേയ്ക്ക് വരുന്നവഴിയില്‍, २ കി.മീ. .. ഇന്നലെ പോയിരുന്നു. എന്നുമോര്‍മ്മിയ്ക്കാന്‍ പോന്ന ഒരനുഭവം..)

4 comments:

  1. ഇരിങ്ങോള്‍ക്കാവിലമ്മേ എന്നിലും കടാക്ഷം ചൊരിയണേ......പ്രാര്‍ത്‌ഥന നന്നായിട്ടുണ്ട്‌......

    ഓ:ടോ: ഇനിയവിടെപ്പോകുമ്പോള്‍ ദേവിയോട്‌ എന്റെ പ്രാര്‍ത്‌ഥനകൂടിയൊന്നറിയിച്ചേക്കണേ......

    ReplyDelete
  2. ലോക:സമസ്ത:സുഖിനോ ഭവന്തു. പറയാം. ഞാന്‍ ഇന്നിയും അവിടെ ചെല്ലേണ്ടി വരുമെന്ന് തോന്നുന്നു..

    ReplyDelete
  3. ഞാനും പോയിരുന്നു അവിടെ, രണ്ടു മാസം മുന്‍പ്‌. എന്തു പ്രശാന്തമായ സ്ഥലം!.

    ReplyDelete
  4. ഞാനിനിയും പോവും, അവിടെ..
    നന്ദി, എഴുത്തുകാരീ..

    ReplyDelete