Tuesday, April 28, 2009

മാധുര്യം

നീലനിലാവിന്‍‌കുളിരലയിന്നലെ
ജാലകവാതിലൂടെന്നെനോക്കി.
കോലക്കുഴല്‍നാദമെങ്ങോഉയരുന്ന-
പോലെ; കരളില്‍തുടിമുഴങ്ങീ.

ചെല്ലക്കുളിര്‍ക്കാറ്റ്കൊണ്ടുവന്നൂ മോഹ-
സല്ലാപസംഗീതധാര;യുടന്‍
ചെല്ലേണമെന്‍‌മുകില്‍‌വര്‍ണ്ണന്റെ ചാരത്ത്
അല്ലെങ്കിലാവില്ലുറങ്ങീടുവാന്‍.

മെല്ലെ,യുറങ്ങുന്നനാഥന്റെയാകര-
പല്ലവങ്ങള്‍ വേര്‍പെടുത്തി, ശബ്ദം-
തെല്ലുമുണ്ടാക്കാതിറങ്ങി ഞാന്‍, മാറത്ത്
മല്ലീശരന്‍‌ബാണമേറ്റതല്ലേ..

ചെന്നു ഞാന്‍; പുഞ്ചിരിതൂകി, കൈകള്‍നീട്ടി
നിന്നിരുന്നൂ കണ്ണന്‍; കാളിന്ദിയും.
പിന്നെ,യേറെക്കഴിഞ്ഞെത്തി, തിരിച്ചു ഞാ-
നിന്നുമെന്‍‌ചുണ്ടിലുണ്ടാമധുരം
..

No comments:

Post a Comment