Wednesday, January 21, 2009

എട്ടുനാഴികപ്പൊട്ടന്‍

ഇന്നലെ, സായന്തനവേളയില്‍ വിളിച്ചെന്നെ
ചൊന്നതാണതുവഴി ചെല്ലുവാന്‍, പ്രാണേശ്വരി.
പിന്നെയാലോചിച്ചില്ല ഒന്നു,മാസവിധത്തില്‍
ചെന്നു, കാത്തുനില്‍‌പ്പുണ്ടായിരുന്നു, മനോഹരി..

കഞ്ചുകം വിരല്‍‌ത്തുമ്പാല്‍ പതുക്കെയഴിച്ചവള്‍
കൊഞ്ചുന്ന ചെറുചിരി തൊടുത്തൂ കടക്കണ്ണാല്‍.
നെഞ്ചിലാശരമേറ്റെന്‍ ഉള്‍ത്തടം പിടച്ചപ്പോള്‍
പഞ്ചസായകന്‍ അത് കണ്ട് പുഞ്ചിരിതൂകി..

കത്തുന്നകനല്‍ നെഞ്ചില്‍, ഹൃദയം കടുന്തുടി
കൊട്ടുന്നസ്വരം കാതില്‍ മുഴങ്ങുന്നതായ് തോന്നി.
കട്ടിലിന്നടുത്തെത്തി; പിന്നെയോര്‍മ്മകള്‍ മങ്ങി
എട്ടുനാഴികപ്പൊട്ടന്‍ എത്തിനോക്കീടുംവരെ..

2 comments:

  1. സ്വപ്നത്തിലായിരുന്നോ......?

    കവിത നന്നായിട്ടുണ്ട്‌.......

    ഓ:ടോ:ബ്രോഷര്‍ കിട്ടി......ഒത്തിരി സന്തോഷമുണ്ട്‌...

    ReplyDelete
  2. അല്ലല്ല..പക്ഷേ, എനിയ്ക്കിപ്പോഴും നല്ല തിട്ടമില്ല..
    പാട്ടുകള്‍ കേള്‍ക്കേണ്ടെ ?

    ReplyDelete