Friday, April 24, 2009

കിളിയും, കൂടും.

ആ മുളം‌കാടിന്നരികിലൊരുദിനം
കാമിനിയേക്കാത്ത്‌നിന്നീടവേ
പൂമരക്കൊമ്പത്ത്‌കൂടുകൂട്ടാന്‍‌വന്നൊ-
രോമനപ്പൈങ്കിളിയെന്നെനോക്കി.

ചുണ്ടില്‍,ഒരുനേര്‍ത്തുണങ്ങിയ കമ്പവള്‍
കൊണ്ടുവന്നിട്ടുമുണ്ടായിരുന്നു.
പണ്ടേ ഉറപ്പുള്ളൊരുകൊമ്പതിന്നവള്‍
‍കണ്ടുവെച്ചിട്ടുമുണ്ടായിരിയ്ക്കാം.

ഒട്ടൊരുസംശയത്തോടെനോക്കി എന്നെ-
യൊട്ടും‌പ്രതീക്ഷിച്ചിരുന്നില്ലവള്‍‌,
പെട്ടെന്ന്‌തന്നെപറന്നല്‍‌പദൂരത്ത്
മറ്റൊരുകൊമ്പത്ത്‌പോയ് ഇരുന്നു.

പിന്നെ,ഞാന്‍‌വേഗംനടന്നൂ‍ അവിടെനി-
ന്നന്നെത്തിയില്ലെന്‍ കരള്‍പ്പൂംകിളി;
ഒന്നുമല്ലെങ്കിലും വേറൊരുജീവിയ്ക്ക്
വന്നു, ഞാന്‍‌മൂലം മന:പ്രയാസം.

പിന്നെ, ഞാന്‍‌നാലഞ്ച് നാളുകള്‍‌ക്കപ്പുറം
ചെന്നാമരത്തിലെക്കൂടുകണ്ടു.
ഒന്നിച്ചിരുന്നകിളികളില്‍ പെണ്‍കിളി
എന്നെത്തിരിച്ചറിഞ്ഞെന്ന്‌തോന്നി.

എത്രയോവര്‍ഷംകഴിഞ്ഞാണ് ഞാന്‍ എന്റെ-
മുത്തിനെക്കണ്ടതും ഒന്നായതും.
ഇത്തിരിമണ്ണ്‌വാങ്ങിച്ചതും, രണ്ടാളു-
മെത്രപണിപ്പെട്ടു കൂടുകൂട്ടാന്‍ !

4 comments:

  1. എത്രയോവര്‍ഷംകഴിഞ്ഞാണ് ഞാന്‍ എന്റെ-
    മുത്തിനെക്കണ്ടതും ഒന്നായതും.
    ഇത്തിരിമണ്ണ്‌വാങ്ങിച്ചതും, രണ്ടാളു-
    മെത്രപണിപ്പെട്ടു കൂടുകൂട്ടാന്‍
    jeevitham ithaanu!

    ReplyDelete
  2. ഒരു കൊച്ചുകിളിക്കൂട് കൂട്ടാനുള്ള വ്യാകുലതകൾ ഒരു കിളിയിലൂടെ പറഞ്ഞു. ശരിക്കും ഇഷ്ടമായി :)

    ReplyDelete
  3. കുട്ടേട്ടാ, ഏസ് യൂഷ്വല്‍, ജോറായീ ട്ടാ....

    ReplyDelete
  4. രമണിക, ആര്യന്‍, ലക്ഷ്മി..

    നന്ദി....

    ReplyDelete