Friday, July 6, 2007

സുകുമാരന്‍സാറിന്റെ അമ്മ.


സുകുമാരന്‍സാറിന്റെ അമ്മ മരിച്ചു! ഒമ്പതരയ്കെത്തിയ പെര്‍സൊണല്‍ സെക്ഷനിലെ മെസ്സഞ്ചറായ ചേര്‍ത്തലക്കരന്‍ തങ്കപ്പനാണ്‌ ആദ്യം അറിയിച്ചത്‌.
ഭോപാല്‍ റീജിയണില്‍ നിന്നും വന്ന സുകുമാരന്‍
സാറ്‌, സ്റ്റാഫ്‌ സെക്ഷണില്‍ ചാര്‍ജെടുത്തിട്ട്‌
അധികനാളായിട്ടില്ല. ആരോടും അധികം മിണ്ടാതെ
അടുത്ത്‌ പെരുമാറാതെ,വൈകുന്നേരങ്ങളിലെ
ചീട്ടുകളിയില്‍ പങ്കെടുക്കാതെ ജോലിയില്‍ മാത്രം
ആനന്ദം കണ്ടെത്തുന്ന ഒരു ബാങ്ക്‌ ജീവി.
അദ്ദേഹത്തിന്റെ അമ്മയെക്കുറിച്ചോ, അവരുടെ
ആരോഗ്യത്തെക്കുറിച്ചോ ആര്‍ക്കും ഒരറിവും
ഉണ്ടായിരുന്നില്ല. അയല്‍വാസിയല്ലെങ്കിലും
ചേര്‍ത്തലക്കാരന്‍തന്നെയായിരുന്നതിനാലാണ്‌
തങ്കപ്പന്‍ വിവരമറിഞ്ഞത്‌.

പത്തേകാലുകഴിഞ്ഞ്‌ എത്തിയവരെല്ലാം ഒറ്റയ്ക്കും
കൂട്ടായും, സെക്ഷന്‍തിരിച്ചും, നില തിരിച്ചും
കൂടിയാലോചനകള്‍ നടത്തി.
"പോവണ്ടെ?"
"അതുപിന്നെ ചോദിയ്ക്കാനുണ്ടോ, പോണം."
"നമ്മുടെ സുകുമാരന്‍സാറല്ലെ,തീര്‍ച്ചയായുംപോണം"
ഏഴുനിലകളില്‍നിന്ന്‌ സ്റ്റാഫുകള്‍ ഒറ്റയ്ക്കും കൂട്ടമായും
പുറത്തേയ്കൊഴുകി. ലേഡീസ്റ്റാഫുകള്‍ക്കായിരുന്നു
ഏറെ ധൃതി.
തലമുറിയനായ വിജയകുമാര്‍ ഉറക്കെ പറയുന്നത്‌
കേട്ടു.
"താസില്‍ദാര്‌ ചത്താല്‍ ആരും പോണ്ട. താസില്‍ദാ-
രുടെ അമ്മ ചത്താല്‍,പോയില്ലെങ്കില്‍ വെവരമറിയും"

ഏതാണ്ട്‌ പതിനൊന്ന്‌ മണിയ്ക്ക്‌ ഡി.ജി.എം ക്യാബിനു പുറത്തിറങ്ങിയപ്പോള്‍ ഹാള്‍ കാലി! ലിഫ്റ്റില്‍
താഴെ ചെന്നാപ്പോള്‍ ആ ഫ്ലോറും കാലി!!
സെക്രട്ടറിയേറ്റിലെ ഒരു വര്‍കോഹോളിക്‌ ആയ
ജോസ്‌ മാത്രം കുത്തിപ്പിടിച്ചിരുന്ന്‌ ആരുടേയോ
മെഡിക്കല്‍ ബില്ല്‌ എങ്ങിനെ മടക്കാം എന്ന്‌
തലപുകയ്ക്കുന്നുണ്ടായിരുന്നു.
"വാട്ട്‌ ഹേപ്പന്റ്‌ ടു എവരിബഡി,ജോസ്‌?"
"സര്‍,സുകുമാരന്‍സാര്‍സ്‌ മദര്‍ എക്സ്പയേര്‍ട്‌"
"സോ വാട്ട്‌?"
"എവരിബഡി ഹേസ്‌ ഗോണ്‍ ടു ചേര്‍ത്തല"
"ഓ ഐസീ.യുനോ വെന്‍ ഈസ്‌ ദ ഫ്യൂണെറല്‍?"
"ദെ സെഡ്‌ ഇറ്റ്‌സ്‌ അറ്റ്‌ ത്രീയോ ക്ലോക്‌"

തമിഴ്‌നാട്ടില്‍നിന്ന്‌ ആയിടെമാത്രം വന്ന ഡീ ജീ എം
ന്‌ കുറ്റബോധം തോന്നി.ഇത്രപോപ്പുലറായ തന്റെ
ഒരു ഓഫീസറുടെ അമ്മ മരിച്ചിട്ട്‌ താനത്‌ അറിയാ-
തിരിയ്ക്കുക, ഫ്യൂണറലിനുപോലും പോവാതിരിയ്കുക
ഛെ,തീരെ ശരിയായില്ല.താന്‍മാത്രം ചെന്നില്ലെന്നറിഞ്ഞാല്‍ സുകുമാറന്‍ എന്ന നിനപ്പേന്‍.. ഡീജീയെം
ആകെ ബേജാറായി.

"യൂ നോ വേറീസ്‌ സുകുമാരന്‍സ്‌ ഹൗസ്‌ അറ്റ്‌
ചേര്‍ത്തല?"
"ദറ്റെസ്‌ നോ പ്രോബ്ലം സര്‍.കാള്‍ റാംജീട്രാവല്‍സ്‌.ദേ ഷുഡ്ബി നോയിംഗ്‌.സുകുമാരന്‍ യൂസ്ഡ്റ്റു
ഹയര്‍ ദെം."

ഡീജീയെം തിടുക്കത്തില്‍ ക്യാബിനില്‍ കയറി റാംജീ-
യിലെ അനില്‍കുമാറിനെ വിളിച്ചു.ഭാഗ്യം,അനിലിനു
വീടറിയാം.

ഏതാണ്ട്‌ പന്ത്രണ്ടരയോടെ ഒരുവിധത്തില്‍ ഡീജീയെം
സുകുമാരന്‍സാറിന്റെ വീട്ടിലെത്തി. താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ പന്തലില്‍ പത്തുപതിനഞ്ച്‌
പ്ലാസ്റ്റിക്‌ ചെയറുകള്‍. നാലഞ്ചാളുകള്‍ ഇരിപ്പുണ്ട്‌.
ഒന്ന് സുകുമാരന്‍സാറാണ്‌.മറ്റുള്ളവര്‍ ബന്ധുക്കളാവാം
വീടിന്റെ വരാന്തയില്‍,തെക്കോട്ട്‌ തലവച്ച്‌ കത്തിച്ചു
വച്ച വിളക്കിനടുത്ത്‌ വെള്ളത്തുണി പുതപ്പിച്ച്‌,താടി
ഒരു ശീലകൊണ്ട്‌ തലയോട്ചേര്‍ത്തുകെട്ടിയ മൃദദേഹം
അഞ്ച്‌പത്ത്‌ സ്ത്രീകള്‍ ചുറ്റുമിരുന്ന് കരഞ്ഞ്‌
തോര്‍ന്നപോലെ..
അപ്രതീക്ഷിതമായി കാറില്‍വന്നിറങ്ങിയ ഡീജീയെമ്മെ
ക്കണ്ട്‌ സുകുമാരന്‍സാര്‍ അന്ധാളിച്ചു.പരിഭ്രമിച്ചു
എഴുന്നേറ്റ്‌ പുറത്തിറങ്ങി.
"പ്ലീസ്‌ കം സര്‍..പ്ലീസ്‌ സിറ്റ്ഡൗണ്‍ സര്‍"എന്നീ
ഔപചാരിതകള്‍ മൊഴിഞ്ഞു.
ഡീജീയെം കഷ്ടപ്പെട്ട്‌ ഒരുവിധം പ്ലാസ്റ്റിക്ചെയറില്‍
ഇരുന്നു.അല്‍പം കഴിഞ്ഞ്‌ ലേശം ശോകം കലര്‍ത്തി
ചോദിച്ചു
"വെന്‍വാസ്‌ ഇറ്റ്‌?"
"മോണിംഗ്‌,അറ്റെബൗട്‌ സെവന്‍,സര്‍. വെന്‍ വി
വെന്റ്‌ ടു ഹെര്‍ ടു വെയ്ക്‌ ഹെര്‍ അപ്‌,ഷിവാസ്‌
ഗോണ്‍. ദേര്‍വേര്‍ നോ പ്രോബ്ലംസ്‌ യെസ്റ്റര്‍ഡെ.
ഷീ വാസ്‌ നോര്‍മല്‍."
"മൈ ഹാര്‍ട്ടി കണ്ടോളന്‍സസ്‌. വെന്‍ഈസ്‌ ദി
ഫ്യൂണറല്‍?"
"എബൗട്‌ ത്രീ ഒ ക്ലോക്‌,സര്‍. മൈ ബ്രദര്‍ ഈസ്‌
റ്റു കം ഫ്രം കോയമ്പത്തൂര്‍. ഹീ ഈസ്‌ ഓണ്‍ഹിസ്‌ വേ."
"ഡിഡ്‌ അവര്‍ സ്റ്റാഫ്‌ കേയിം ഹിയര്‍?"
"സ്റ്റാഫ്‌? ഓണ്‍ളി യൂ കേയിം സര്‍. ആന്റ്‌ തേങ്ക്യൂ
വെരിമച്ച്‌ സര്‍."

ഡീജീയെമ്മിന്‌ തൊണ്ടയില്‍ ഏത്തപ്പഴംകുരുങ്ങിയതു
പോലെ തോന്നി. മൃദദേഹത്തെ ഒന്നുകൂടി നോക്കാനോ
കുടുംബാംഗങ്ങളെ പരിചയപ്പെടാനോ നില്‍ക്കാതെ
വേച്ച്‌, വേച്ച്‌ കാറില്‍ച്ചെന്നിരുന്ന് സ്വപ്നത്തിലെന്ന-
പോലെ അനിലിനോട്‌ പറഞ്ഞു
"ഓഫീസ്‌"

പിറ്റേന്ന്, മകന്റെ പ്ലസ്‌ റ്റൂ അഡ്മിഷനുവേണ്ടി
ലീവെടുത്തിരുന്ന വാസുദേവന്‍സാര്‍ ജോസഫ്ചക്കോ
സാറിനോട്‌ ചോദിച്ചു.
"നമ്മുടെ സുകുമാരന്‍സാറിന്റെ അമ്മയിന്നലെ
മരിച്ചുവല്ലെ?"
"അതേഡോ. ഒരുപയിന്റ്‌ ജിന്‍, ഒരു ചിക്കന്‍
മീശമാധവന്റെ സീഡീ, ഉച്ച്യ്ക്കു സുഖമായൊരു
ഉറക്കം. അടിപൊളിയായിരുന്നു."
ജോസഫ്ചാക്കോസര്‍ പറഞ്ഞു.ഒരു ലീവ്‌ നഷ്ടമാ-
യതിന്റെ സങ്കടം വാസുദേവന്‍സാറിന്റെ മുഖത്ത്‌
നിഴലാട്ടം നടത്തി

പാവം സുകുമാരന്‍സാര്‍!
അതിലുംപാവം സുകുമാരന്‍സാറിന്റെ അമ്മ!!

പോസ്റ്റ്‌ സ്ക്രിപ്റ്റ്‌:
1750/- രൂപ വീതം രണ്ട്‌ കാറുകള്‍ ചേര്‍ത്തലയ്ക്കു
പ്പൊയതിന്റെ 3500/-രൂപയുടേയും, റീത്ത്‌ വാങ്ങിയ
വകയില്‍ 210/- രൂപയുടേയും ബില്ലുകള്‍ ചാര്‍ജസ്‌
ഡെബിറ്റ്‌ ചെയ്ത വൗച്ചറുകള്‍ കണ്ടപ്പോള്‍ തല കറ-
ങുന്നതായി തോന്നിയ ഡീജീയം ഒരു ഗ്ലാസ്‌ തണുത്ത വെള്ളം കിട്ടിയാല്‍ക്കൊള്ളാമെന്നാശിച്ചു

3 comments:

  1. chetttttttttttaaaaaaaaaaaaaaaaaa.............
    super....ini namukku oru masam kadha onnu pareekshichaloooo ?

    ReplyDelete
  2. മനുഷ്യന്‍‍ ഇങ്ങ്നെ ഒക്കെ തന്നെ അല്ലേ.:)

    ReplyDelete
  3. ഇതും, ഇതിനുമുന്‍പ്‌ എഴുതിയ
    'മന്ത്രവാദി'യുമൊക്കെ കഥകളല്ല.എന്റെ ജീവിതത്തില്‍ നടന്ന
    സംഭവങ്ങളാണ്‌. അതിലെ നിരീ-
    ക്ഷണങ്ങള്‍ മാത്രമെ എന്റേതായുള്ളു
    വായിച്ചവരോടും, കമന്റ്‌ ഇട്ടവ-
    രോടും നന്ദി.

    ReplyDelete