Monday, July 16, 2007

പാല്‍പോലീസ്‌


കാലത്ത്‌ കുട്ടികളെ സ്കൂളില്‍കൊണ്ടാക്കാന്‍ സ്കൂട്ടറില്‍ പായുമ്പോള്‍
ഞങ്ങള്‍ അദ്ദേഹത്തെ പട്ടണത്തിന്റെ പ്രധാന ജംഗ്ഷനില്‍ കാണാറുണ്ട്‌.
ആയിടെമാത്രം ജില്ലാ പദവിലഭിച്ച, കേരളത്തിന്റെ വടക്കേ അറ്റത്തുള്ള
ജില്ലയിലെ ആ ടൗണില്‍,അന്ന് അത്രയ്ക്ക്‌ വാഹനങ്ങള്‍ ഉണ്ടായിരുന്നില്ല.
ഞങ്ങള്‍ കടന്നുപോകുമ്പോള്‍, ബാങ്കുദ്യോഗസ്ഥനായ എന്നെയോ,
മക്കളേയോ നോക്കി അദ്ദേഹം കൈ വീശി റ്റാറ്റാ കാണിക്കും. വളരെ
ലൂസായ ഒരലമ്പ്‌ യൂണിഫോമായിരുന്നു അദ്ദേഹം സ്ഥിരം ധരിച്ചി-
രുന്നത്‌. സ്വതേ വികൃതമായ ആ മുഖത്ത്‌ ആ വൈകൃതത്തെ ശതഗുണീ ഭവിപ്പിക്കാന്‍ ഒരു കപ്പടാ മീശയുമുണ്ടായിരുന്നു. എല്ലാ കൊമ്പന്‍മീശ-
യുടേയും അര്‍ത്ഥം "നിന്നെ ഞാന്‍ എടുത്തോളാമെടാ" എന്നല്ല, മറിച്ച്‌
"ഞാനൊരു പാവമാണേ. എന്നെയൊന്നും ചെയ്യല്ലേ" എന്നാണെന്നു
നന്നായറിയാവുന്ന ഞാന്‍, തിരിച്ച്‌, ഒന്നു ചിരിച്ച്‌,തലയാട്ടാറുമുണ്ടാ-
യിരുന്നു. ഒഴിവുദിവസങ്ങളില്‍ ടൗണിന്റെ മറ്റുഭാഗങ്ങളില്‍ യൂണിഫോം
ഇടാതെയും, നന്നായി മദ്യപിച്ച നിലയിലും ഞാനും കുട്ടികളും
തനിച്ചും, വെവ്വേറയും അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. അദ്ദേഹത്തെ
പരാമര്‍ശിക്കേണ്ടിവരുമ്പോഴൊക്കെ കുട്ടികളദ്ദേഹത്തെ 'മീശപ്പോലീസ്‌'
എന്നു വിളിച്ചു. അദ്ദേഹത്തിന്റെ മൂത്ത മകന്‍ എന്റെ രണ്ടാമത്തെ
മകന്റെ ക്ലാസ്‌മേറ്റാണെന്ന് പിന്നീടാണ്‌ ഞാനറിയുന്നത്‌

ഞാന്‍ ജോലിചെയ്തിരുന്ന ബാങ്കിനടുത്തായിരുന്നു പോലീസ്‌ സ്റ്റേഷനും
ക്വാര്‍ട്ടേഴ്സും. ഇപ്പോഴും അങ്ങിനെത്തന്നെ. ഒഴിവുദിവസങ്ങളിലും, ചില
ഞായറാഴ്ചകളിലും, ബാങ്ക്‌ വീടിനടുത്തായതിനാല്‍, ഞാന്‍ ബാങ്കില്‍
പോയി പെന്റിംഗ്‌ ജോലികള്‍ ചെയ്യാറുണ്ടായിരുന്നു. അന്നൊക്കെ,
വീട്ടുജോലികളില്‍ അമ്മയെ ശല്യം ചെയ്യാതിരിയ്ക്കാന്‍ ഞാന്‍ മക്കളേയും
ബാങ്കിലേയ്ക്കു കൊണ്ടുപോകും. അവര്‍ക്കവിടെ ടീ.ടിയോ കാരംസോ
കളിയ്ക്കാം. താഴെ നാലഞ്ചു കടകളുടെ മുകളിലാണ്‌ ബാങ്ക്‌.

അന്നൊരു ഞായറാഴ്ച, പത്ത്‌ പത്തരയായിക്കാണണം, ഞാന്‍ ലെഡ്ജറില്‍
തലതാഴ്ത്തി കുത്തിപ്പിടിച്ചിരുന്നെന്തോ ബാലന്‍സാക്കുന്നു. കുട്ടികള്‍,
അപ്പുറത്ത്‌ റിക്രിയേഷന്‍ റൂമില്‍ ഒച്ചവച്ച്‌ കളിയ്ക്കുന്നു. അപ്പോള്‍..
താഴെ റോഡില്‍ ഒരാക്സിഡെന്റിന്റെ ശബ്ദം!

ഞാനും, കുട്ടികളും ഓടിച്ചെന്നു താഴേയ്ക്കു നോക്കി. പാല്‍പായ്കറ്റുകള്‍, ചെറിയ പ്ലാസ്റ്റിക്‌ പെട്ടികളില്‍നിറച്ച ഒരു ടെമ്പോവാന്‍, ഒരുപെട്ടി
ഓട്ടോയുമായികൂട്ടിയിടിച്ച്‌ രണ്ടും രണ്ടു വശങ്ങളിലേയ്കായി മറിഞ്ഞു
കിടക്കുന്നു. പാലുവണ്ടി മറിഞ്ഞിരിയ്ക്കുന്നത്‌ വെള്ളമില്ലാത്ത കാണ-
യിലേയ്കാണ്‌. പെട്ടിഓട്ടോ, റോഡിലേയ്ക്കും. ഓട്ടോ കാലിയാണ്‌.
ഡ്രൈവര്‍മാര്‍ രണ്ടുപേരും കഷ്ടപ്പെട്ട്‌ ഇഴഞ്ഞ്‌ പുറത്തേയ്ക്കിറങ്ങുന്നു
രണ്ടുപേരുടേയും കൈകാലുകള്‍ ഉരഞ്ഞ്‌ മുറിഞ്ഞ്‌ ചോരവരുന്നുണ്ട്‌.
റോഡില്‍,അവിടവിടെയായി പൊട്ടിയ; പൊട്ടാത്ത പാല്‍പായ്കറ്റുകള്‍
ചിതറിക്കിടക്കുന്നു. ഒന്നുരണ്ടു വഴിപോക്കര്‍ കൂടിയിട്ടുണ്ട്‌. ആരും
അടുക്കുന്നില്ല.

അപ്പോഴതാ ഞങ്ങളുടെ പ്രിയപ്പെട്ട മീശപ്പോലീസ്‌ ക്വാര്‍ട്ടേഴ്സിന്റെ വഴി-
യില്‍നിന്നും റോഡിലേയ്ക്കിറങ്ങുന്നു. ഒരു കള്ളിമുണ്ട്‌ മാത്രമണ്‌വേഷം.
അതൊന്ന്മടക്കിക്കുത്തി,ചുണ്ടിലെ ബീഡി ഒന്നാഞ്ഞുവലിച്ച്‌, മീശ
പിരിച്ച്‌ അദ്ദേഹം രംഗനിരീക്ഷണം നടത്തി. സംഭവത്തെ നന്നായി
വിലയിരുത്തിയശേഷം അദ്ദേഹം ക്വാര്‍ടേഴ്സിലേയ്ക്കു തിരിച്ചുപോയി.
ഉടനെതന്നെ അദ്ദേഹം പുറത്തുവന്നു. അപ്പോള്‍, അദ്ദേഹത്തിന്റെ
കയ്യില്‍, ചുവന്ന ഒരു പ്ലാസ്റ്റിക്‌ ബക്കറ്റും, പിന്നാലെ ട്രൗസറിട്ട ഒരു
കുട്ടിയുമുണ്ടായിരുന്നു. എന്റെ ഇളയ മകന്‍ കുട്ടിയെ തിരിച്ചറിഞ്ഞു.
"ദാ, എന്റെക്ലാസ്സിലെ ഷിന്റോയാണത്‌"

മീശപ്പോലീസ്‌ കുട്ടിയോടെന്തോ പറഞ്ഞു. കുട്ടി, റോഡില്‍ ചിതറി-
ക്കിടന്നിരുന്ന പാല്‍പായ്കറ്റുകളില്‍ പൊട്ടാത്തവ ഓരോന്നായി പെറുക്കി-
യെടുത്ത്‌ അദ്ദേഹം പിടിച്ചിരുന്ന ബക്കറ്റിലിടാന്‍തുടങ്ങി. ബക്കറ്റു
നിറഞ്ഞപ്പോള്‍, അവര്‍ രണ്ടുപേരും ഒന്നും സംഭവിക്കാത്തതുപോലെ
ക്വാര്‍ടേഴ്സിലേയ്കു തിരിച്ചുപോയി. ഡ്രൈവര്‍മാര്‍ തര്‍ക്കിച്ചുകൊണ്ട്‌
തൊട്ടടുത്ത കുഞ്ഞനന്തന്‍നായരുടെ ക്ലിനിക്കിലേയ്ക്കും.

അന്നു മുതലാണ്‌ ഞങ്ങളുടെ പ്രിയപ്പെട്ട മീശപ്പോലീസ്‌ എന്നയാള്‍
"പാല്‍പോലീസ്‌" ആയത്‌


1 comment:

  1. പാല്‍ പോലീസ് കോള്ളാമല്ലോ.

    ReplyDelete