Tuesday, July 19, 2011

കൃഷ്ണാ, ഗുരുവായൂരപ്പാ!

---------------------
ഗുരുവായൂര്‍ വരുമ്പോഴൊക്കെ
കണ്ണനെ തൊഴുതശേഷം
കല്യാണപ്പന്തലിനരികെ ചെന്നു നില്‍ക്കാറുണ്ട്.
ഇന്നു മുന്നൂറിലേറെ...
തിക്കിലും, തിരക്കിലും പെട്ട്,
വിയര്‍ത്തുകുളിച്ച്,
അവശരും, വിവശരുമായ വധൂവരന്മാരും, ബന്ധുക്കളും
ഒരുക്കുന്ന കോമഡി സീന്‍ കാണാനെന്തു രസം ...
ഒന്നരമിനിറ്റുകൊണ്ട് കെട്ടു കഴിഞ്ഞാല്‍ ,
ആ മുഖങ്ങളെല്ലാം വിളിച്ചു പറയും...
“ഹവൂ ! രക്ഷപ്പെട്ടെന്നാ തോന്നുന്നേ, ന്റെ കണ്ണാ..”
“ആപ്പിലായെന്നാ തോന്നുന്നേ, കൃഷ്ണാ..”
“ഒരെണ്ണം ഒരു വിധം കഴിച്ചിലായി, ഗുരുവായൂരപ്പാ !”
പാന്‍ കേക്കും, റൂഷും, ലിപ്സ്റ്റിക്കും ഒലിച്ചിറങ്ങുന്ന വധുവിന്റെ
മുഖത്ത്, തന്റെ മുഖം മോര്‍ഫ് ചെയ്തും;
കഴുത്തില്‍ ,നെറ്റിപ്പട്ടം ചാര്‍ത്തിയാലെന്നപോലെയും
കയ്യില്‍‌ ‍, മുട്ടോളം നിറയുന്നതുമായ
മഞ്ഞലോഹപ്പൊലിമകണ്ടും ആശങ്കപ്പെടുന്ന
ഭാവി വധുകുമാരികള്‍ ..
അവകണ്ട്, അസൂയയോടെ നെടുവീര്‍പ്പിടുന്ന
ഭാവി വരകുമാരന്മാര്‍ ..
ഛായാഗ്രാഹകപ്പരിഷകളുടെ
വിവിധതരം അഭ്യാസപ്രകടനങ്ങള്‍ ..
കെട്ടുകഴിഞ്ഞുള്ള സദ്യയെപ്പറ്റിയോര്‍ത്ത്‌
മനസ്സുകലുഷിതമാക്കുന്നവര്‍
ശരണാര്‍ത്തരായെത്തിയവരും,
കല്യാണത്തിനെത്തിയവരും,
വെറുതെ തൊഴാനെത്തിയവരും,
വഴിവാണിഭക്കാരും,
വായീനോക്കികളും,
ഭിക്ഷക്കാരും...
ആകെ പത്തു പതിനയ്യായിരത്തിനുമീതെ വരും..
പൂഴിവാരിവിതറിയാല്‍ , താഴെവീഴില്ല..
എല്ലാരെയും കാത്തുരക്ഷിപ്പാന്‍
ഒരേ ഒരു ഗുരുവായൂരപ്പനും..
കൃഷ്ണാ, ഗുരുവായൂരപ്പാ !

No comments:

Post a Comment