Wednesday, July 20, 2011

തകര്‍ന്ന മുരളിക.

--------------
ഈറന്‍മിഴിയുമിടറും ചുവടുമായ്‌
ഈ മുളംകാടിന്നരികിലൂടെ
ഈറക്കുഴലിലിഴയുമൊരീണത്തി-
നീരടിയൂതിയവനലഞ്ഞൂ

ഗാനമുതിര്‍ക്കാതെ പൂമരക്കൊമ്പൊന്നില്‍
കാനനമൈന കാതോര്‍ത്തിരുന്നു,
പൂനിലാത്തുണ്ടൊന്ന് മേഘപ്പുതപ്പിനാല്‍
വാനിലൊളിച്ചിരുന്നെത്തിനോക്കി.

പാടേമറന്നവനൂതിയവേണുവി-
ലൂടേയൊഴുകി, ശിവരഞ്ജിനി.
കോടമഞ്ഞോ, ഇലച്ചാര്‍ത്തിന്റെ കണ്ണീരോ
മോടിയിലിറ്റിറ്റുവീണുഭൂവില്‍ .

പെട്ടെന്ന് ഗാനം നിലച്ചു, മുളങ്കാട്‌
ഞെട്ടിയുണരവേ കാണുമാറായ്‌
ഒട്ടും ചലനമില്ലാത്തൊരു ദേഹവും,
പൊട്ടിപ്പൊളിഞ്ഞ മുരളികയും..

No comments:

Post a Comment