Monday, June 15, 2009

നീലാംബരി.

എങ്ങോ നിശാഗന്ധിപൂത്ത സുഗന്ധത്തെ-
യിങ്ങോളമെത്തിച്ച്‌, ജാലകവാതില്‍ക്കല്‍
തങ്ങും കുളിര്‍ക്കാറ്റ്‌ നിന്റെ സന്ദേശങ്ങ-
ളെങ്ങാനുമെന്നെയേല്‍പ്പിയ്ക്കുവാന്‍ നില്‍ക്കയോ?

കൂടണയാന്‍ വൈകിയോരിണപ്പക്ഷിയെ
തേടുന്നരാപ്പാടി കേഴുംമൃദുസ്വരം
കോടമഞ്ഞിന്‍ നേര്‍ത്തവെള്ളപ്പുടവയെ
മാടിയൊതുക്കിയെന്‍ചാരത്തണയുന്നൂ..

ദൂരെയേതോ മണ്‍കുടിലില്‍, കിനാവിലെന്‍
പേരുരുവിട്ട്‌, കരിനീള്‍മിഴികളില്‍
തോരാത്തകണ്ണീരുമായേകയായെന്റെ-
യാരോമലാളിരിപ്പുണ്ടെന്നറിവൂ ഞാന്‍..

ഇന്നുമെനിയ്ക്കുറങ്ങീടുവാനാവില്ല
എന്നെത്തെയുംപോലെ, എന്റെ സ്വപ്നങ്ങളില്‍
നിന്നെ മനസ്സിന്‍ മടിയില്‍ക്കിടത്തി ഞാന്‍
നിന്നിലലിഞ്ഞ്‌, നീലാമ്പരിയായിടാം..

No comments:

Post a Comment