Tuesday, November 13, 2007

ദാഹം



കാട്ടിലൂടെ,തനി,ച്ചിരുട്ടായല്ലോ
വീട്ടിലേയ്ക്കിവനെങ്ങിനെ പോയിടും?
കൂട്ടുപോകെന്ന നന്ദഗോപന്നാജ്ഞ
കേട്ടകതാരില്‍ മെല്ലെച്ചിരിച്ചു ഞാന്‍

കണ്ണനെ യൊളികണ്ണിനാല്‍ നോക്കവേ
കണ്ണടച്ചു തലയും കുനിച്ചൊരു
ഉണ്ണിയെപ്പോലെ നില്‍പ്പവന്‍, പേടിയ്കീ
പെണ്ണുമാത്രം തുണ, മതിയാകുമോ?

ഒന്നുരണ്ടു വയസ്സിന്നു മൂത്തതാ-
ണിന്നിവളെന്നു മൊന്നുമോര്‍ക്കാതവന്‍
വന്ന് കയ്യില്‍പിടിയ്ക്കവേ നെഞ്ചിതില്‍
നിന്നുയരുമതിദ്രുത താളങ്ങള്‍

എത്ര നിദ്രാവിഹീനമാം രാവുകള്‍!
എത്രയുന്മത്ത മോഹാഗ്നിജ്വാലകള്‍!!
എത്രകോരിക്കുടിയ്ക്കുകിലും ദാഹ-
മത്രമേലുയരുന്നെന്നില്‍, പിന്നെയും...


No comments:

Post a Comment